Saturday, 11 November 2017

വെള്ളിത്തിര

      മണ്ണുമാന്തിയന്ത്രം    കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങള്‍  ഇളക്കിമാറ്റിയിട്ടുകൊണ്ടിരിക്കുകയാണ്  .അതിന്‍റെ പ്രവര്‍ത്തനം കാണാന്‍ ചെറിയ ആള്‍ക്കൂട്ടമുണ്ട് .പണി നടന്നുകൊണ്ടിരിക്കുന്ന സ്ഥലം  ഇപ്പോള്‍ പഴയ നാട്ടിന്‍പുറമല്ല.   നാലുഭാഗത്തേക്കും അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന നഗരം  ആ പ്രദേശത്തെ  എന്നോ വിഴുങ്ങിക്കഴിഞ്ഞു . എന്നാലും ഇത്തരം കാഴ്ചകള്‍ക്ക് ഇപ്പോഴും കാണികളുണ്ട്. ആള്‍ക്കൂട്ടത്തില്‍ നിന്നും അകന്നുമാറി  ആ കാഴ്ച്ച കാണാന്‍ എണ്‍പത് വയസ്സിന് മേലേ പ്രായം ചെന്ന  ഒരാള്‍ കസേരയില്‍ ഇരിപ്പുണ്ട് . 

 അതാണ്‌ ലോനപ്പന്‍ മുതലാളി .
 
      മുതലാളി എന്നൊക്കെ പേരിനൊപ്പം വിളിക്കുന്നത്‌ അവിടുത്തെ പഴയ തലമുറക്കാര്‍ മാത്രം .  ഇടവകയിലെ  പുതിയ തലമുറയും  പിന്നെ  വരുത്തരും    ലോനപ്പേട്ടന്‍ എന്നാണു വിളിക്കുക . ലോനപ്പേട്ടന്‍ എന്ന ലോനപ്പന്‍ മുതലാളിയുടെ ഒരു പഴയ കിറുക്കിന്റെ ബാക്കിപത്രമാണ് മണ്ണുമാന്തിയന്ത്രം പൊളിച്ചുനീക്കുന്നത് . ഏകദേശം അമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് എളിയ തോതില്‍ പ്രവര്‍ത്തനം തുടങ്ങിയ ജോസ് ടാക്കീസ്  എന്ന സിനിമാകൊട്ടക . ഒരു കാലത്ത് നാടിന്റെ സാംസ്കാരികചിഹ്നമായിരുന്ന ടാക്കീസ്   വളര്‍ച്ചയുടെ പല ഘട്ടങ്ങള്‍ കടന്ന് പ്രവര്‍ത്തനം നിറുത്തുന്ന കാലത്ത് ജോസ് മൂവി ഹൌസ് ആയി  മാറിയിരുന്നു  .

         
           നാട്ടിലെ പ്രശസ്തമായ മറ്റത്ത്  തറവാട്ടിലെ വാറുണ്ണി മുതലാളിയുടെ ഏക ആണ്‍തരിയായിരുന്നു ലോനപ്പന്‍ . മൂന്ന് പെണ്‍മക്കള്‍ക്ക് ശേഷം ഉണ്ടായ രണ്ടു ആണ്‍കുട്ടികള്‍ ചെറുപ്രായത്തിലേ  മരിച്ചുപോയി . പിന്നീട് ഉണ്ടായതാണ് ലോനപ്പന്‍ . അപ്പനപ്പൂപ്പന്മാരായി ഒരു ജന്മി കുടുംബമായിരുന്നു മുതലാളിയുടേത്. വടക്കുഞ്ചേരി ഭാഗത്ത്‌ ഏക്കറകണക്കിന് റബ്ബര്‍ തോട്ടം , നല്ലനിലയില്‍ പാട്ടം പിരിഞ്ഞുകിട്ടിയിരുന്ന പാടശേഖരം, പിന്നെ വാറുണ്ണി മുതലാളിയായി തുടങ്ങിയ ഓട്ട് കമ്പനി . അങ്ങിനെ നീണ്ടുപോകും മറ്റത്ത് കാരുടെ സ്വത്ത്‌ വകകള്‍ . ഓട്ട് കമ്പനി ഉടമ എന്ന നിലയ്ക്കായിരുന്നു  മുതലാളി എന്ന പദവി  എന്ന്  വാറുണ്ണിയുടെ പേരിന്‍റെ കൂടെ ചാര്‍ത്തി കിട്ടിയത് . മുതലാളിയുടെ പിശുക്ക് കാരണം നാട്ടുകാര്‍ അറുപിശുക്കന്‍ എന്നും  രഹസ്യമായി വിളിക്കും . എങ്കിലും അര്‍ഹതര്‍ക്ക് സഹായം ചെയ്യാന്‍ മടിയില്ലായിരുന്നു  വാറുണ്ണി മുതലാളിയ്ക്ക് .

          തന്റെ വ്യവസായസാമ്രാജ്യത്തിന്റെ പിന്തുടര്‍ച്ചവകാശി ആണെങ്കിലും ലോനപ്പന് മികച്ച വിദ്യഭ്യാസം നല്‍കണമെന്ന് മുതലാളിയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു . ഹൈസ്ക്കൂള്‍ കഴിഞ്ഞപ്പോള്‍ നഗരമധ്യത്തിലുള്ള സെന്‍റ്   തോമസ്‌  കോളേജില്‍ ചേര്‍ത്തു . പഠനത്തില്‍ മോശമല്ലാത്ത ഒരു നിലവാരം ഉണ്ടായിരുന്നു ലോനപ്പന് . ബിരുദത്തിനു പഠിക്കുമ്പോഴാണ് ലോനപ്പന്‍ ആദ്യമായി സിനിമ കാണുന്നത് . അതുവരെ ആര്യംകുളങ്ങര അമ്പലത്തിലെ കുംഭഭരണിയ്ക്ക് കളിക്കുന്ന ബാലെയും പിന്നെ മധ്യവേനലവധിയ്ക്ക്  കളിക്കുന്ന നാടകങ്ങളും മാത്രമേ കണ്ടിട്ടുള്ളു . അതുകൊണ്ട് സിനിമയുടെ സാങ്കേതികത  വലിയ അത്ഭുതമായി തോന്നി . അത്  സൃഷ്ടിച്ച ആവേശം   ലോനപ്പന്‍റെ സിരകളില്‍ പടര്‍ന്ന് കയറി . അവസരം കിട്ടുമ്പോഴെല്ലാം  പിന്നെയും സിനിമ കാണാന്‍ പോയി. അപ്പനിലുണ്ടായിരുന്ന ഭയം കാരണം അതൊന്നും പഠിത്തത്തെ ബാധിച്ചില്ല .

             പഠനശേഷം ലോനപ്പന്‍ അപ്പനെ ബിസിനസ്സില്‍ സഹായിക്കാന്‍ തുടങ്ങി . അങ്ങിനെ കൊച്ചുമുതലാളി എന്ന പേര് വീണു . മകന്‍ കാര്യങ്ങളെല്ലാം ഭംഗിയില്‍ നടത്തുന്നത് കണ്ട് വാറുണ്ണി മുതലാളിയുടെ മനം നിറഞ്ഞു . തന്‍റെ കാലശേഷം എല്ലാം കൊണ്ട് നടത്താന്‍ കെല്‍പ്പുള്ള മകനുണ്ടായതില്‍ മുതലാളി അഭിമാനപുളകിതനായി . അപ്പോഴേയ്ക്കും  ലോനപ്പന്‍റെ മനസ്സില്‍ സിനിമജ്വരം  ആഴത്തില്‍ കുടിയേറിയിരുന്നു   . ഒരു തിയ്യേറ്റര്‍ ഉടമ ആകാന്‍ മനസ്സ് വെമ്പി .
        വര്‍ഷങ്ങള്‍ കടന്നു പോയി. കരാഞ്ചിറക്കാരി മേരിക്കുട്ടി  ലോനപ്പന്‍റെ ജീവിതസഖിയായി വന്നു . ലോനപ്പന്‍ മേരിക്കുട്ടി  ദമ്പതികളുടെ കടിഞ്ഞൂല്‍ സന്തതി എല്‍സിയെ  കണ്ട് ഒരു വര്‍ഷത്തിനു ശേഷം വാറുണ്ണി മുതലാളി കര്‍ത്താവിങ്കല്‍ നിദ്ര പ്രാപിച്ചു . അങ്ങിനെ കൊച്ചുമുതലാളി ലോനപ്പന്‍ മുതലാളിയായി . എല്‍സിക്ക്  ശേഷം ഒരു പെണ്‍കുഞ്ഞിനേയും ഒരു ആണ്‍ കുഞ്ഞിനേയും  മേരിക്കുട്ടി പ്രസവിച്ചു . അവര്‍ക്ക് ആനി എന്നും ജോസ് എന്നും നാമകരണം ചെയ്യപ്പെട്ടു .

അപ്പോഴേക്കും ഭൂപരിഷ്കരണനിയമം തറവാട്ടിലെ പാട്ടഭൂമി അപഹരിച്ചു. അപ്പന്‍റെ വ്യവസായ സാമ്രാജ്യം വലുതാക്കാനുള്ള ചിന്തയായിരുന്നു ലോനപ്പന്‍ മുതലാളിയ്ക്ക് പിന്നീട് . ഒപ്പം തന്‍റെ സിനിമ തിയ്യേറ്റര്‍ എന്ന മോഹം പൂവണിയിക്കുവാനുള്ള ചിന്തയും . അപ്പന്‍റെ  ചില ഗുണങ്ങള്‍ പകര്‍ന്ന് കിട്ടിയിട്ടുള്ളതിനാല്‍ ലോനപ്പന്‍ മുതലാളി ഒരു എടുത്തു ചാട്ടത്തിനു മുതിര്‍ന്നില്ല

          അതുകൊണ്ട്    ചെറിയ തോതിലായിരുന്നു ആരംഭം .  . ഓട്ടു കമ്പനി നില്‍ക്കുന്ന സ്ഥലത്ത് ഒഴിഞ്ഞ മൂലയില്‍ റോഡിനോട് ചേര്‍ന്ന് സ്ഥലം കണ്ടെത്തി .ഓല മേഞ്ഞ ഒരു കൊട്ടക ആണ് പണിഞ്ഞത്. അരമതിലിന് മുകളില്‍ പനമ്പ് കൊണ്ടായിരുന്നു ടാക്കീസിന്‍റെ ചുമരുകള്‍ .   കോയമ്പത്തൂരില്‍ പ്രൊജക്ടര്‍ ബിസിനസ് ചെയ്യുന്ന കൊല്ലങ്കോട് കാരന്‍  ഒരു ഭാസ്കരന്‍ നായര്‍ വഴി പ്രൊജക്ടര്‍ വാങ്ങി . എന്ത് പേരിടണമെന്ന് ആലോചിച്ചപ്പോള്‍ മേരിക്കുട്ടിയാണ് നിര്‍ബന്ധിച്ചത് മകന്‍റെ പേരിടാന്‍ .അങ്ങിനെ ജോസ് ടാക്കീസ് എന്ന് പേരിട്ടു . അതിനു കുറച്ച് നാളുകള്‍ക്കു മുമ്പ് റിലീസ് ആയ തച്ചോളി ഒതേനന്‍ ആയിരുന്നു ഉദ്ഘാടന  ചിത്രം .
           

            നാട്ടുകാര്‍ ഇരുകൈകളും നീട്ടി ടാക്കീസിനെ സ്വാഗതം ചെയ്തു . നാല് തട്ടിലായിരുന്നു ടിക്കറ്റ്‌ നിരക്കുകള്‍ . മുന്നില്‍ ബെഞ്ച്‌ 50 പൈസ. പിന്നില്‍ ചാര് ബെഞ്ച്‌ ഒരു രൂപ . അതിനു പിന്നില്‍ സ്റ്റീല്‍ കസേര ഒന്നേക്കാല്‍ രൂപ . ഏറ്റവും പുറകില്‍ മരക്കസേര രണ്ടു രൂപ . തുടങ്ങിയ കാലത്ത് ആഴ്ചയില്‍ അഞ്ച് ദിവസം രണ്ട് ഷോ മാത്രം . ആറരയ്ക്കും ഒമ്പതരയ്ക്കും . ശനി , ഞായര്‍ ദിവസങ്ങളില്‍ മാറ്റിനി അടക്കം മൂന്ന് ഷോ ഉണ്ടാകും . വൈകീട്ട്   അഞ്ചരയ്ക്ക് ടാക്കീസിലെ കോളാമ്പിയില്‍ നിന്ന്‍ പാട്ടുകള്‍ കേള്‍ക്കാന്‍  തുടങ്ങും. അഞ്ചുമണിയ്ക്കുള്ള ഓട്ട് കമ്പനിയിലെ സൈറണ് ശേഷം പാട്ട് കേള്‍ക്കാന്‍ തുടങ്ങുമ്പോള്‍  നാട്ടുകാര്‍ക്ക് അത്  സമയത്തിന്‍റെ     അടയാളമായി മാറി .

          ടാക്കീസ് മുതലാളിയ്ക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കിതുടങ്ങി . മക്കളുടെ വളര്‍ച്ച കാണുന്നത്  പോലെ തന്നെ ടാക്കീസിന്റെ വളര്‍ച്ചയും  മുതലാളിയില്‍ കൌതുകം ജനിപ്പിച്ചു . മെല്ലെ മെല്ലെ ടാക്കീസ് രൂപാന്തരം പ്രാപിയ്ക്കാന്‍ തുടങ്ങി . കാഴ്ച് മറച്ചിരുന്ന തൂണുകള്‍ മാറ്റി. .ചുമരുകള്‍ പുതുക്കി പണിതു .ഓല മേഞ്ഞ  മേല്‍ക്കൂര മാറ്റി ആസ്ബെസ്റ്റൊസ് ഷീറ്റുകള്‍ കൊണ്ട് ആക്കി  . ഒരു  പ്രൊജക്ടര്‍ കൂടി വാങ്ങി , ഇടയില്‍ ഫിലിം റോള്‍ മാറ്റാന്‍ പ്രദര്‍ശനം നിറുത്തുന്നത്  ഒഴിവാക്കി . ജനറേറ്റര്‍ വാങ്ങി കറന്റ് പോക്കിന്റെ ശല്യവും  ഒഴിവാക്കി . പരിഷ്ക്കരിച്ച്  പരിഷ്ക്കരിച്ച്  എണ്‍പതുകളുടെ മധ്യത്തില്‍ ജോസ് മൂവീ ഹൌസ് ആയി പരിണമിച്ചു . അതിനിടയില്‍ നാട്ടിലെ പല ഉന്നമനപ്രവര്‍ത്തനങ്ങളുടെ  ധനശേഖരണാര്‍ത്ഥം പ്രദര്‍ശനങ്ങള്‍ നടന്നു . നാട്ടിലെ യു .പി സ്കൂള്‍ ഹൈസ്കൂള്‍ ആക്കി ഉയര്‍ത്താന്‍,  പിന്നെ ലൈബ്രറി കെട്ടിടം പുതുക്കി പണിയാന്‍ വേണ്ടി , അങ്ങിനെ  പലതിനും അത്തരം പ്രദര്‍ശനങ്ങള്‍ ഉപകാരപ്പെട്ടു .

       അപ്പന്‍ എന്ന നിലയിലുള്ള കടമകളും നല്ല രീതിയില്‍ നിറവേറ്റാന്‍ മുതലാളി മറന്നില്ല . വേണ്ടപോലെ വിദ്യാഭ്യാസം നല്‍കി പെണ്‍മക്കളെ നല്ല രീതിയില്‍ കെട്ടിച്ചു വിട്ടു . ജോസിനെ ഒരു സിവില്‍ എന്‍ജിനീയറാക്കി.

 എണ്‍പതുകളുടെ അവസാനത്തില്‍  ഓടിന്‍റെ  ആവശ്യകതയില്‍ കാര്യമായ കുറവ് വന്നു ഓട് വ്യവസായം നഷ്ടത്തില്‍ ആയി തുടങ്ങി . തൊണ്ണൂറുകളുടെ പകുതിയില്‍ കമ്പനി പ്രവര്‍ത്തനം നിറുത്തി . അപ്പോഴേക്കും ജോസ് വിദേശത്തെത്തിയിരുന്നു . പിന്നെ സ്വകാര്യ ചാനലുകളുടെ ഒഴുക്ക് തുടങ്ങി . ആളുകള്‍ ചാനല്‍ പരിപാടികള്‍ കാണാന്‍ വീട്ടില്‍ ഒതുങ്ങി . സിനിമകളുടെ കലാമൂല്യം കുറഞ്ഞുവന്നു. തിയേറ്ററില്‍   പുതിയ നൂറ്റാണ്ടിന്‍റെ ആദ്യ വര്‍ഷങ്ങളില്‍ തിയേറ്റര്‍  ബിസിനസ്സ് നഷ്ടമാകാന്‍ തുടങ്ങി . എങ്കിലും പ്രദര്‍ശനം നിറുത്തി വെയ്ക്കാന്‍ മുതലാളിയ്ക്ക് മനസ്സ് വന്നില്ല .

" എന്തൂട്ട് ഭ്രാന്താ നിങ്ങള് കാട്ടണെ ,ഇങ്ങിനെ പോയ വീട് കുളം തോണ്ടും "
അമ്മച്ചിയെക്കൊണ്ട്  ജോസ് പറയിച്ചു
 
മനസ്സില്ലാമനസ്സോടെ മുതലാളി സിനിമ  പ്രദര്‍ശനം എന്നേക്കുമായി നിറുത്തി . കുറച്ചുകാലം വെറുതെയിട്ടു.പിന്നീട്  ജോസ് നാട്ടിലാരംഭിച്ച നിര്‍മ്മാണസാമഗ്രികളുടെ കച്ചവടത്തിന്‍റെ ഗോഡൌണ്‍ ആക്കി മാറ്റി. മുതലാളി  പതുക്കെ  പുതിയ തലമുറയ്ക്ക് വഴി  മാറി കൊടുത്തു . അടുത്ത ഒരാഘാതമെന്നോണം മേരിക്കുട്ടി മുതലാളിയെ തനിച്ചാക്കി യാത്രയായി . അപ്പന് കൂട്ടിനായി ജോസ്     ഭാര്യയെയും  മക്കളേയും നാട്ടിലേയ്ക്ക് പറിച്ചു നട്ടു .

    ജോസ് ദുബായിലുള്ള തന്‍റെ ബിസിനസ്സ് പങ്കാളിയുമായി  തിയറ്റര്‍ നിന്ന സ്ഥലവും ഓട്ട് കമ്പനിയുടെ കുറെ സ്ഥലവും ചേര്‍ത്ത് ഒരു മാള്‍ പണിയാന്‍ തീര്‍ച്ചയാക്കി  . അതില്‍ നാല്  സ്ക്രീന്‍ ഉള്ള മള്‍ടിപ്ലെക്സും ഉണ്ട് . പുതിയ കാലത്തെ  പണക്കൊഴുപ്പ് സംസ്കാരത്തിന്റെ ഇടം .അതിന്‍റെ   രൂപരേഖ തയാറായി . എല്ലാ അനുമതികളും കിട്ടി . അതിനായി പഴയ തിയറ്റര്‍ കെട്ടിടം പൊളിക്കണം . അതാണ്‌ മണ്ണുമാന്തി യന്ത്രം ചെയുന്നത് .

   പൊളിക്കുന്നത് നോക്കിയിരിക്കുമ്പോള്‍  ഒരു സിനിമയുടെ ഫ്ലാഷ്ബാക്ക് പോലെ മുതലാളിയുടെ മനസ്സിലേയ്ക്ക് പഴയകാലം കടന്നു വന്നു . മക്കളെ പോലെ താന്‍ വളര്‍ത്തി വലുതാക്കിയ സ്ഥാപനം പൊളിക്കുന്നത് അധികനേരം നോക്കികാണാന്‍ മുതലാളിയ്ക്കായില്ല . മെല്ലെ വീട്ടിലേക്കു തിരിച്ചു . പണ്ട് ജോസ് ടാക്കീസിന്‍റെ കോളാമ്പിയില്‍ നിന്നുയരാറുള്ള ഒരു ഗാനം ടാക്കീസിന്‍റെ വിലാപം പോലെ  മുതലാളിയുടെ ചെവിയില്‍  മുഴങ്ങുന്നതായി  തോന്നി
   " ഈ മനോഹര തീരത്ത് തരുമോ
    ഇനിയൊരു ജന്മം കൂടി "


     
                

Wednesday, 1 November 2017

പുസ്തകപരിചയം

ശ്രീ സേതുവിന്‍റെ ആലിയ എന്ന നോവല്‍ ആണ് ഈ ലക്കത്തിലൂടെ ഞാന്‍ പരിചയപ്പെടുത്തുന്നത്   .
 നോവലിസ്റ്റിന്റെ സ്വദേശമായ  ചേന്ദമംഗലം പ്രദേശത്ത് ഏതാണ്ട്  അര നൂറ്റാണ്ടിനു മുമ്പ് നിറഞ്ഞ സാന്നിദ്ധ്യമായിരുന്ന  ജൂതസമൂഹത്തിന്റെ ചരിത്രമാണ് ഈ നോവലിലൂടെ പ്രതിപാദിക്കുന്നത് .പൂര്‍ണ്ണമായ ഒരു ചരിത്രനോവലല്ല .  ചരിത്രവും മിത്തും ഭാവനയുമെല്ലാം ഇഴചേര്‍ന്ന് കിടക്കുന്ന വളരെ സുന്ദരമായൊരു സൃഷ്ടി. വളരെ മികവുറ്റ ആഖ്യാനശൈലി . നല്ല ഒഴുക്കുള്ള ഭാഷ . വായനക്കാരെ പിടിച്ചിരുത്തികളയും ഭാഷയുടെ ഭംഗി. മുന്നൂറില്‍പ്പരം പേജുകളുള്ള ഈ നോവല്‍ ഒറ്റ ഇരുപ്പില്‍ ഇരുന്ന് വായിക്കാന്‍ തോന്നും .

                  പുണ്യഭൂമിയിലേക്കുള്ള മടക്കയാത്ര -അതാണ്‌ ആലിയ. ക്രിസ്തുവിന് മുമ്പ്  അഞ്ചാം നൂറ്റാണ്ടിലും ക്രിസ്തുവിന് ശേഷം ഒന്നാം നൂറ്റാണ്ടിലുമായി കേരളത്തിലേക്ക് കുടിയേറിയ ജൂതസമൂഹമാണ് മലബാറി ജൂതന്‍മാര്‍ അഥവാ കറുത്ത ജൂതന്‍മാര്‍ എന്നറിയപ്പെട്ടിരുന്നത് .B.C 587ല്‍ പേര്‍ഷ്യക്കാരും A D 70ല്‍ റോമാക്കാരും ഇസ്രയേല്‍ കീഴടക്കിയപ്പോള്‍ ഒരുകൂട്ടം ജൂതന്‍മാര്‍ കേരളത്തിലേക്ക് പലായാനം ചെയ്തതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട് . ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ജൂതസമൂഹമാണ് ഇവര്‍ .അവര്‍ അന്ന് കൊടുങ്ങലൂര്‍ തുറമുഖം വഴി വന്ന് ചേന്ദമംഗലം, പറവൂര്‍ , മാള തുടങ്ങിയയിടങ്ങളില്‍ വേരുറപ്പിച്ചു .  A D 1341ല്‍ ഉണ്ടായ  വെള്ളപ്പൊക്കത്തില്‍ കൊടുങ്ങല്ലൂര്‍ തുറമുഖം നികന്നുപോകുകയും  , കൊച്ചി ഒരു തുറമുഖമായി രൂപം പ്രാപിക്കുകയും ചെയ്തു .  അപ്പോള്‍ കുറെ ജൂതര്‍ അങ്ങോട്ട്‌ പലായനം ചെയ്തു .

       പിന്നെ A D പതിനഞ്ചാംനൂറ്റാണ്ടില്‍ സ്പെയിനില്‍ നിന്നും പോര്‍ച്ചുഗലില്‍ നിന്നും നിര്‍ബന്ധിതമതമാറ്റം ഭയന്ന് അറേബ്യ വഴി കൊച്ചിയിലേക്ക് ഒരു കൂട്ടം ജൂതന്‍മാര്‍ പലായനം നടത്തിയിരുന്നു . ഇവരാണ് പരദേശി ജൂതര്‍ അഥവാ വെളുത്ത ജൂതന്മാര്‍ എന്നറിയപ്പെടുന്നത് . ഇവര്‍ അന്ന് ഇവിടെയുണ്ടായിരുന്ന കറുത്ത ജൂതരുമായി ഇടപഴകി കഴിയാന്‍ ഇഷ്ടപെട്ടിരുന്നില്ല . ജൂതന്മാര്‍ക്ക് കൊച്ചി രാജ്യത്ത് പ്രത്യേകമായ ഒരു സ്ഥാനമുണ്ടായിരുന്നു . എല്ലാ നാടുവാഴികളും കൊച്ചി രാജാവുമായും വളരെ അടുത്ത ബന്ധമായിരുന്നു 

          ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി ഒരു വര്‍ഷത്തിനുശേഷം രൂപം കൊണ്ട ഒരു കൊച്ചു രാജ്യം - ഇസ്രായേല്‍ . അമ്പതുകളുടെ മധ്യത്തില്‍ ഭൂപടത്തില്‍ പോലും ഇല്ലാത്ത ആ രാജ്യത്തിലേക്ക് ലോകത്തിന്‍റെ പല ഭാഗത്ത്‌ നിന്നുമുള്ള ജൂതര്‍  പ്രയാണം തുടങ്ങി . ഈ തിരിച്ചുപോക്ക് നാട്ടുകാര്‍ക്ക് വലിയൊരു സമസ്യയായി . ഇത് ഇവരുടെ നാടല്ലേ? എന്തിനു ഇവര്‍ ഇവിടെ വന്നു ? എവിടെ നിന്നെത്തി ? പലയാളുകള്‍ക്കും ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി അവശേഷിച്ചു.  വേരും പറിച്ച് വാഗ്ദത്തഭൂമിയിലേക്കുള്ള ജൂതരുടെ യാത്ര പലരിലും മാനസികാഘാതം ഉണ്ടാക്കി . പലര്‍ക്കും ഉറ്റ ചങ്ങാതിമാരെ നഷ്ട്ടപ്പെട്ടു .  സമൂഹത്തെ ഭയന്ന്‍ മൂടി വെക്കപ്പെട്ട  പല പ്രേമങ്ങളും വിരഹവേദനയില്‍  പുറത്ത് വന്നു . ജൂതരുടെ തിരിച്ചുപോക്കാണ് ഈ നോവലിന്‍റെ  കാതലായ പ്രമേയം .

          കോട്ടയില്‍ക്കോവിലകത്തെ കുന്നിചെരുവില്‍ ഒരു ജൂതതെരുവ് . ആ തെരുവിലെ പ്രശസ്തമായ ഒരു ജൂതകുടുംബത്തിലെ ഇളംതലമുറക്കാരന്‍ ശലമോന്റെ സ്വപ്നങ്ങളോടെയാണ് നോവല്‍  തുടങ്ങുന്നത് . ശലമോന്‍ ആണ്  ഇതിലെ കേന്ദ്രകഥാപാത്രം. സോളമന്‍ എന്ന ജൂതരാജാവിന്റെ ഓര്‍മ്മക്കായി  ജൂതര്‍ മക്കള്‍ക്കിടുന്ന സോളമന്‍ എന്ന പേരിന്‍റെ പരിഷ്ക്കരിച്ച രൂപം. അതാണ്‌ ശലമോന്‍.    ജൂതതെരുവിലെ പ്രമാണിയായിരുന്നു എപ്രായിം സായിവ്‌ . ഒരുപാട് കച്ചവടങ്ങള്‍ ഉണ്ടായിരുന്നു . തൃപ്പൂണിത്തുറ കോവിലകത്ത് പച്ചക്കറിയും പലവ്യഞ്ജനങ്ങളും വിതരണം ചെയ്തിരുന്നത് എപ്രായിമായിരുന്നു . എപ്രായിമിന്‍റെ സന്തതി എസേക്ക് . എസേക്ക്-ഏശു ദമ്പതിമാര്‍ക്ക് മെനെഹിം, എവറോന്‍, ഏലിയാസ് എന്ന മൂന്ന് ആണ്‍മക്കള്‍ .
അതില്‍ എവറോന്റെ മകനാണ് ശലമോന്‍ .  ജൂതരുടെ ഭാഷയില്‍ ആ തലമുറയിലെ ബേഹോര്‍ അതായത് ആദ്യ ആണ്‍സന്തതി . ശലമോന്റെ അമ്മ റബേക്ക അവന്റെ അഞ്ചാം വയസ്സില്‍ മരിച്ചു . പിന്നെ എവറോനപ്പയും ഏശുമുത്തിയും  ആണ് അവനെ വളര്‍ത്തിയത്‌ .നാട്ടിലെ  ജൂതര്‍ അച്ഛനെ വാവ എന്നാണു വിളിക്കാറെങ്കിലും ശലമോന്‍ എവറോനപ്പ എന്നാണു വിളിക്കുന്നത് . മെനഹിമിനെ മെനഹിംമൂത്ത എന്നും ഏലിയാസിനെ എലിയാച്ച എന്നും ആണ് വിളിക്കുന്നത്‌ .

       നോവല്‍ തുടങ്ങുമ്പോള്‍ ശലമോന്റെ സ്വപ്നത്തില്‍ കടല്‍ മണക്കുന്നു, കടല്‍ക്കാറ്റ്‌ മണക്കുന്നു, കടല്‍ക്കാക്കകള്‍ കൂട്ടമായി അലമുറയിടുന്നു . ശലമോന്‍ ഞെട്ടിയുണരുന്നു . സ്വപ്നത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ഏശുമുത്തി അത് തിരിച്ചുപ്പോക്കിന്‍റെ ലക്ഷണമായി വ്യാഖ്യാനിക്കുന്നു . ശലമോന്റെ സ്വപ്‌നങ്ങള്‍ അവനില്‍ ഒരുപാട് ചോദ്യങ്ങളുയര്‍ത്തുന്നു . ഉത്തരങ്ങള്‍ക്കായി പലരെയും സമീപിക്കുന്നു . സ്കൂളില്‍ പഠിപ്പിച്ച വറുതുട്ടി മാഷ്‌, പവിത്രന്‍ സഖാവ് , ബുക്ക്‌ ബൈന്റ് ചെയ്യുന്ന ദാവീദ് ചേട്ടന്‍ തുടങ്ങി പലരും അവനു പല ചരിത്രങ്ങള്‍ വെളിവാക്കി കൊടുക്കുന്നു . സഹപാഠിയായ രമാനന്ദപൈയിലൂടെ കൊങ്ങിണികളുടെ ചരിത്രത്തിലേക്കും ഈ നോവല്‍ ചെറുതായി  എത്തിനോക്കുന്നു .

           പ്രീഡിഗ്രിയോട് കൂടി പഠനം നിറുത്തിയ ശലമോന്‍ കച്ചവടത്തില്‍ താല്‍പ്പര്യം കാട്ടാതെ പലരുമായി കൂട്ടം കൂടി നടക്കുന്നു , വെറുതെയിരുന്നു കിനാവ്‌ കാണുന്നു അങ്ങിനെ ഒരുപാട് പരാതികള്‍ ശലമോനെപ്പറ്റി എവറോനുണ്ട് . പത്താംക്ലാസ് കടന്ന എവറോന്‍ പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ സ്ഥിരം ഇരിക്കും . പലര്‍ക്കും പല കടലാസ്സുകളും ശരിയാക്കാന്‍ സഹായിക്കും . അങ്ങിനെ മെമ്പര്‍ എന്ന പേര് വീണു . ഒരിക്കലും ഇലക്ഷന് നിന്ന് ജയിക്കാത്ത മെമ്പര്‍. മെനെഹിം ദൈവകാര്യങ്ങളുമായി അങ്ങ് തോപ്പുംപടിയില്‍ ആണ് സ്ഥിരതാമസം . ഏലിയാസ് പാലിയം നടയില്‍ ഒരു ടൈപ്പ് റയിറ്റിംഗ്  സ്ഥാപനം നടത്തുന്നു . റബേക്കയാണ് ഏലിയാസിനെ നല്ലൊരു വായനക്കാരനാക്കി മാറ്റുന്നത് .റബേക്ക  ഏലിയാസിനെക്കൊണ്ട് നിര്‍ബന്ധിച്ച്  നാട്ടില്‍ പത്രം ഏജന്‍സി തുടങ്ങിപ്പിക്കുന്നു . റബേക്ക ഹിന്ദു പത്രത്തിന്റെ ഒരു സ്ഥിരം വായനക്കാരിയായിരുന്നു .  ഏലിയാസും ശലമോന്റെ സംശയനിവാരണങ്ങള്‍ക്കുള്ള ഒരു അത്താണിയാണ്.
               റബേക്ക പനയംപ്പിള്ളിക്കാരിയാണ് . ബിരുദം കഴിഞ്ഞ്  ബിരുദാനന്തരബിരുദത്തിനു പഠിക്കുന്ന കാലത്താണ് ബ്രോഡ് വേയില്‍  വെച്ച് എവറോന്‍ അവളെ  കാണുന്നത് . ആദ്യകാഴ്ചയില്‍ തന്നെ എവറോന്‍ റബേക്കയില്‍  അനുരക്തനായി. റബേക്കയുടെ വാവ പുരോഗമനക്കാരനായ സൈമണ്‍മാഷ്‌ നാല് പെണ്‍മക്കളേയും അങ്ങിനെ തന്നെയാണ് വളര്‍ത്തിയത്‌ . ജൂതത്തെരുവില്‍ നിന്നും മാറി പല സമുദായക്കാരും ഇടകലര്‍ന്ന ഒരു സ്ഥലത്താണ് താമസം . എവറോന്‍ ആലോചനയുമായി ചെന്നപ്പോള്‍ വിദ്യഭ്യാസയോഗ്യതയില്‍ മാഷക്ക് അതൃപ്തിയുണ്ടായിരുന്നു .

 പക്ഷെ എവറോന്റെ കുടുംബ മഹിമ ,സാമ്പത്തികനില എന്നിവയെല്ലാം മാഷക്ക് സ്വപ്നം കാണാന്‍ സാധിക്കാത്തതായിരുന്നു .മാളയിലെ  വളരെ നല്ല കുടുംബത്തില്‍ നിന്നും വന്ന ഏശുവിനും ആദ്യം ദഹിച്ചില്ല . പിന്നെ എവറോനെങ്കിലും പെണ്ണ് കെട്ടാന്‍ തയ്യാറായതില്‍ ഏശു ക്ഷമിച്ചു . റബേക്കയുടെ സ്നേഹസമ്പന്നമായ പെരുമാറ്റം ഏശുവിന്റെ അതൃപ്തി മുഴുവനായി മാറ്റി .  അയല്പക്കക്കാരുടെ ഏഷണികളെ അവഗണിച്ച്  റബേക്കയെ  ഒരു മകളായി കരുതി . റബേക്കയുടെ അകാലത്തിലെ മരണം അവരെ തളര്‍ത്തി .
        ഏറെ വൈകി മെനഹിം വിവാഹം കഴിച്ച പരദേശിപ്പെണ്ണ്‍  എസ്തറിനെ ഏശുവിന് പിടിച്ചില്ല . അതുകൊണ്ട് എസ്തര്‍  അധികവും തോപ്പുംപടിയില്‍ തന്നെയായിരുന്നു  താമസം . ശലമോന്‍ എസ്തറമ്മ എന്ന് വിളിക്കുന്ന എസ്തര്‍ ശലമോന്റെ ജീവിതത്തിലും ഏറെ ചലനങ്ങളുണ്ടാക്കി. അവരും ഒരു മാരക അസുഖം പിടിപ്പെട്ട് വൈകാതെ മരിച്ചുപോയി.

       ശലമോന്റെ നാട്ടുകാരനും ബാംഗ്ലൂരില്‍ സൈനികോദ്യോഗസ്ഥനുമായ ഏലിയാഹു  മിറാണ് ഇസ്രായേലിലേക്കുള്ള മടക്കയാത്രയെക്കുറിച്ച്‌ എവറോനെ  ആദ്യം അറിയിക്കുന്നത് . ഇസ്രായേല്‍ രൂപം കൊണ്ടപ്പോള്‍ ദാവീദിന്റെ നക്ഷത്രവുമുള്ള കൊടിയുമേന്തി   നാട്ടില്‍ ജൂതരുടെ ഒരു ജാഥ നടന്നു . അപ്പോഴാണ്‌ നാട്ടുക്കാര്‍ അറിഞ്ഞത് കടലുകള്‍ക്കക്കരെ ജൂതര്‍ക്ക് സ്വന്തമായി ഒരു രാജ്യമുണ്ടെന്നും അതിനൊരു പേരും കൊടിയുമുണ്ടെന്നും. പുണ്യഭൂമിയിലേക്കുള്ള മടക്കയാത്ര എല്ലാ ജൂതരിലും ആവേശം സൃഷ്ടിച്ചു . കൊച്ചിയിലെ ഏജന്‍സിക്ക് പണം കൊടുക്കാനായി എല്ലാവരും എല്ലാ സ്വത്തുക്കളും വില്‍ക്കാന്‍ തുടങ്ങി ,   . കൊച്ചിക്കാര്‍ ജൂതര്‍ കുറച്ച് പേര്‍ ആദ്യം പോയി . പിന്നെ കുറച്ചു കാലം ഒരു അനക്കുവുമില്ല . പലരും നിരാശരായി. ഇസ്രായേലില്‍ ഒരു വാര്‍ത്ത പടര്‍ന്നു , കൊച്ചിക്കാര്‍ക്ക് മന്തുണ്ടെന്ന്. അതാണ്‌ യാത്ര നിന്ന്‍ പോകാന്‍ കാരണം . പിന്നെ രക്തപരിശോധന നടത്തി വാര്‍ത്ത തെറ്റാണെന്ന് തെളിഞ്ഞു . മടക്കയാത്ര പുനരാരംഭിച്ചു .എവറോനാണ് എല്ലാത്തിനും ഓടി നടക്കുന്നത് . യാത്ര പുനരാരംഭിച്ച ശേഷം  പോയ അവസാന ബാച്ചിലായിരുന്നു എവറോന്റെ കുടുംബം.

     തിരിച്ചുപോക്ക് ശലമോനില്‍ ഒരുപാട് ആശയക്കുഴപ്പം ഉണ്ടാക്കി .ഒരു ആശ്വാസത്തിനായി  മാഷെ  സമീപിച്ചു , പവിത്രന്‍ സഖാവിനെ സമീപിച്ചു . എന്നീട്ടും ആശ്വാസമായില്ല. ആദ്യം മടക്കയാത്ര എതിര്‍ത്ത എലിയാച്ച ഇപ്പോള്‍ സമീപനം മാറ്റി . ഒരുമിച്ച് നിന്നാല്‍  ജൂതരെ ആര്‍ക്കും തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല . അങ്ങിനെ ഒരുമിച്ചു നില്‍ക്കാത്തത് കൊണ്ടാണ് പലരും ജൂതരെ അതിക്രൂരമായി നശിപ്പിച്ചത്  . അതൊക്കെയാണ്‌ ഏലിയാച്ചയുടെ ന്യായങ്ങള്‍ . ശലമോന്‍റെ മനസ്സിനെ നാട്ടില്‍ ഉടക്കിയിടുന്നത് കത്തോലിക്കകാരിയായ എല്‍സിയാണ്  . നാട്ടില്‍ ചിട്ടി നടത്തുന്ന വീരോണിതാത്തയുടെയും ദേവസ്സി മാപ്ലയുടെയും മകള്‍ . അവര്‍ തമ്മില്‍ വലിയ കൂട്ടായിരുന്നു . കൂട്ടുക്കാര്‍ ഔസോയും മറ്റും കളിയാക്കിയപ്പോള്‍ ആണത്ത്വം തെളിയിക്കാനായി എല്‍സിയുമായി പലതും ഉണ്ടായിട്ടുണ്ടെന്ന് ശലമോന്‍ വീരസ്യം പറഞ്ഞു . അത് ഒടുവില്‍  വിനയായി .

      ശലമോന്‍ പോകുന്നത് എല്‍സിക്ക് സഹിക്കാനായില്ല . എല്‍സി കിണറ്റില്‍ ചാടി . ഭാഗ്യത്താല്‍ രക്ഷപ്പെട്ടു .  ആശുപത്രിയില്‍ കിടന്ന്‍ അബോധാവസ്ഥയില്‍ ശലമോന്റെ പേര് പറഞ്ഞുകൊണ്ടിരുന്നു . അങ്ങിനെ ശലമോന്‍ എല്‍സിയെ ചതിച്ചെന്ന് നാട്ടില്‍ പാട്ടായി . ഇടിമിന്നലേല്‍ക്കാതിരിക്കാന്‍ കുപ്പായത്തില്‍ ഒളിപ്പിച്ചു വെച്ച കുടുംബത്തിലെ  ബേഹോറിനോട്  ഏശുമുത്തി  മിണ്ടാതെയായി .

        എവറോന്റെ കുടുംബം തിരിച്ചുപോകുന്ന ദിവസം ശലമോന്‍ അപ്രത്യക്ഷനായി . അയാള്‍ പതിവായി പോകാറുള്ള പുഴകടവിലെത്തി .ഈ കരയിലെ അവസാനത്തെ ജൂതനാകാന്‍ . ആദ്യം വന്നവന്റെ പേര് ആര്‍ക്കുമറിയില്ല . പക്ഷെ അവസാനത്തവന്റെ പേര് പള്ളിച്ചുമരില്‍ കൊത്തിയിട്ടുവെന്ന്  വരാം .
" എവറോന്റെ മകന്‍ സോളമന്‍ എന്ന ശലമോന്‍ . ഇവിടെ ജനിച്ചു . ഇവിടെ അടക്കം ചെയ്തു ."
പിറന്ന മണ്ണില്‍ത്തന്നെ അലിഞ്ഞുചേരുന്നതിനേക്കാള്‍ വലിയ സുകൃതം എന്തുണ്ടീ ജന്മത്തില്‍ .

ഇവിടെ നോവല്‍ അവസാനിക്കുന്നു .

         ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയും വിമോചനസമരവും നോവലില്‍ കാര്യമായി പ്രതിപാദിക്കപ്പെടുന്നുണ്ട്.

തീര്‍ച്ചയായും വായിച്ചിരിക്കേണ്ട നല്ലൊരു നോവലാണ്‌ ആലിയ .
നോവലിസ്റ്റിനു അഭിവാദ്യങ്ങള്‍ .
             

         
     
                
             

എന്‍റെ യാത്രകള്‍ - 1


                         ഒരു വിരല്‍ത്തുമ്പില്‍ ലോകം ലഭ്യമാകുന്നതിന്  ഏറെക്കാലം    മുമ്പ്  ഒത്തിരി വിഷമതകള്‍ സഹിച്ച് ലോകം ചുറ്റി ആ കഥകള്‍ മലയാളികള്‍ക്ക് പകര്‍ന്നു തന്ന മഹാസാഹിത്യകാരന്‍   ശ്രീ എസ് . കെ പൊറ്റെക്കാടിനെ സ്മരിച്ചുകൊണ്ട്  എന്‍റെ  യാത്രാവിവരണം തുടങ്ങുന്നു .

               വിദേശയാത്രകളൊന്നും നടത്താന്‍ എനിക്ക് ഇതുവരെ ഭാഗ്യം കിട്ടിയിട്ടില്ല . ഇന്ത്യയില്‍ ഏറെ സഞ്ചരിച്ചിട്ടുണ്ട് .ഞാന്‍   പരമാവധി യാത്ര ചെയ്ത   വടക്ക്  ഭാഗം അങ്ങ്  ഹരിദ്വാര്‍ വരെ ,അതും  ഒരു ട്രെയിനിങ്ങിനായി റൂര്‍ക്കീ ഐ ഐ ടി യില്‍ പോയപ്പോള്‍.  . എല്ലാ യാത്രകളും ആനന്ദഭരിതമാകണമെന്നില്ല. കേരളത്തിന്‌ പുറത്തേക്ക്   ആദ്യമായി         ഞാന്‍   നടത്തിയ തീരെ വിരസമായ ഒരു ഒദ്യോഗികയാത്രയെക്കുറിച്ചാണ്  ഇവിടെ വിവരിക്കാന്‍ പോകുന്നത്. മുന്‍‌കൂര്‍ ജാമ്യമല്ല. കാര്യങ്ങള്‍ സൂചിപ്പിച്ചു എന്ന് മാത്രം .

          K S E B  Ltd ല്‍ അസിസ്റ്റന്റ്‌ എന്‍ജിനീയര്‍ ആയി എനിക്കു ലഭിച്ച ആദ്യപോസ്റ്റിങ്ങ്‌ ഇടുക്കി ജില്ലയില്‍ ലോവര്‍ പെരിയാര്‍ ജലവൈദ്യുത പദ്ധതിയില്‍ ആയിരിന്നു. 180 മെഗാവാട്ട്സ് ആണ് അതിന്റെ സ്ഥാപിതശേഷി. അണക്കെട്ടിലും മറ്റുമുള്ള ഗേറ്റുകള്‍ ( സ്പില്‍ വേ ഗേറ്റുകള്‍ ) സ്ഥാപിക്കുന്നതായിരുന്നു എനിക്ക് കിട്ടിയ ചുമതല .   . കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഒരു നവരത്ന കമ്പനിയായ ഭാരത്‌ യന്ത്ര നിഗം ലിമിററഡിന്റെ ഉപകമ്പനിയായ ത്രിവേണി സ്ട്രക്ച്ചറല്‍സ്  ലിമിറ്റഡ് ആയിരുന്നു  ഗേറ്റിന്റെയും അനുബന്ധ ഉപകരണങ്ങളുടെയും വിതരണകരാര്‍ എടുത്തിരുന്നത് . അലഹബാദില്‍ നൈനി എന്ന സ്ഥലത്തായിരുന്നു കമ്പനിയുടെ ഹെഡ്ക്വാര്‍ട്ടേഴ്സ് . 
          
                                കരാര്‍ വ്യവസ്ഥ അനുസരിച്ച്  ഗേറ്റ് ഉപകരണങ്ങള്‍ സ്ഥാപിക്കുന്ന സമയത്ത്  കമ്പനിയുടെ ഒരു സാങ്കേതികവിദഗ്ധനെ  മേല്‍നോട്ടം വഹിക്കാന്‍ ചുമതലപ്പെടുത്തണമായിരുന്നു   . ഏറെ കത്തിടപാടുകള്‍ നടത്തിയിട്ടും കമ്പനിയുടെ ഭാഗത്ത്‌ നിന്ന് ഒരു പ്രതികരണവും  ഉണ്ടായില്ല .  കമ്പനിയില്‍ നേരിട്ട് പോയി സമ്മര്‍ദ്ദം ചെലുത്താന്‍ ഒരാളെ നിയോഗിക്കാന്‍  ചീഫ് എഞ്ചിനീയര്‍  നിര്‍ദ്ദേശിച്ചു. ഗേറ്റുവര്‍ക്കിന്റെ  ചുമതലയുള്ള  എന്നെ അതിനായി നിയോഗിച്ചു . പുറമേക്ക്  പ്രകടിപ്പിചില്ലെങ്കിലും ആദ്യമായി ഒറ്റയ്ക്ക്   കേരളത്തിന്റെ വെളിയില്‍      പോകുന്നതിന്റെ ഒരു ഭയം ഉള്ളില്‍ ഉണ്ടായി  . രാഷ്ട്രഭാഷ അത്യാവശ്യം കൈകാര്യം ചെയ്യാന്‍ സാധിക്കും എന്ന വിചാരം ആത്മവിശ്വാസം ഉണ്ടാക്കി.


                    1995  കാലഘട്ടം ആയിരുന്നു .  റയില്‍വേ ടിക്കറ്റ്‌  ബുക്ക്‌ ചെയണമെങ്കില്‍ നേരെ സ്റ്റേഷനില്‍ തന്നെ  പോകണം . ബെര്‍ത്ത്‌ ഒഴിവ് അറിയണമെങ്കില്‍ പോലും സ്റ്റേഷന്‍ തന്നെ ശരണം . ജോലിചെയ്തിരുന്ന  സ്ഥലത്ത് ഫോണ്‍ സൗകര്യം പോലും ഉണ്ടായിരുന്നില്ല എന്ന് പറയാം . ഉള്ളതാണെങ്കില്‍ കിട്ടിയാല്‍ കിട്ടി . കാട്ടുപ്രദേശമായതുകൊണ്ട് കേബിള്‍ വഴി ആയിരുന്നില്ല ഫോണ്‍ കണക്ഷന്‍.   അതുകൊണ്ട് വിളിച്ചുപറഞ്ഞ്‌ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാന്‍ കാത്തുനില്‍ക്കാതെ  നേരെ വീട്ടിലേക്കു വിട്ടു .

                         ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാന്‍ അന്ന് വലിയ പരിചയമുണ്ടായിരുന്നില്ല . എന്റെ വലിയമ്മാവന്‍ എം ഇ എസില്‍ നിന്നും ഗാരിസന്‍ എന്‍ജിനീയറായി റിട്ടയര്‍ ചെയ്ത ആളായിരുന്നു .   36 വര്‍ഷത്തെ സര്‍വീസ് കാലയളവില്‍  ഇന്ത്യയുടെ എല്ലാ ഭാഗത്തും അമ്മാമന്‍      ജോലിചെയ്തിട്ടുണ്ട് . ഫോണ്‍ വിളിച്ചു പറഞ്ഞപ്പോള്‍ അമ്മാമന്‍ സഹായിക്കാമെന്നേറ്റു . പിറ്റേന്ന് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അമ്മാമാനും എത്തി. അടിയന്തിരമായി പോകാന്‍ നിര്‍ദ്ദേശം ഉള്ളതുകൊണ്ട് നേരെ അലഹബാദിലേക്കുള്ള ട്രെയിനിനു വേണ്ടി കാത്തിരിക്കാന്‍ പറ്റുമായിരുന്നില്ല . അതുകൊണ്ട് ആദ്യം മദ്രാസ് വരെയും( അന്ന്  മദ്രാസിനു ചെന്നൈ എന്ന നാമധേയം ആയിട്ടില്ലായിരുന്നു) പിന്നെ അവിടെ നിന്ന് തുടര്‍യാത്രയായി അലഹബാദ് വരെയും ബുക്ക്‌ ചെയ്തു. . ഗംഗ കാവേരി  എക്സ്പ്രസ്സ്  എന്നറിയപ്പെടുന്ന പ്രശസ്തമായ മദ്രാസ് - വാരണാസി ട്രെയിന്‍ ആണ് മദ്രാസ്സില്‍ നിന്നും കിട്ടിയത് . മദ്രാസില്‍ ധാരാളം ബന്ധുക്കള്‍ ഉണ്ടായിരുന്നു ( ഇപ്പോള്‍ അതില്‍ ഒരു കുടുംബം മാത്രം  അവിടെ ബാക്കിയുള്ളൂ) 


               അങ്ങിനെ 25-08-1995ല്‍    അന്നത്തെ ആലപ്പുഴ- മദ്രാസ്‌  എക്സ്പ്രസ്സില്‍   ഞാന്‍ യാത്ര ആരംഭിച്ചു . പിറ്റേന്ന് മദ്രാസിലെത്തി കൊരട്ടൂരിലുള്ള ഒരു ബന്ധുവിന്റെ വീട്ടിലേക്ക്  വഴി ചോദിച്ച് ചോദിച്ച് പോയി . അന്ന് (26-08-1995)  വൈകീട്ട് അഞ്ചരക്കായിരുന്നു ഗംഗ  കാവേരി പുറപ്പെടുന്ന സമയം. ബന്ധുവീട്ടിലെ ഉച്ചക്കുള്ള മൃഷ്ട്ടാന്നഭോജനം കഴിഞ്ഞ്  വൈകാതെ പുറപ്പെട്ടു . മദ്രാസിലെ ട്രാഫിക്കിനെക്കുറിച്ചും ആശങ്കയുണ്ടായിരുന്നു . ട്രെയിനില്‍ സഹയാത്രികരായി സമപ്രായക്കരെക്കിട്ടി .എന്‍റെ  കൂപ്പയിലുള്ള സമപ്രായക്കാരടക്കം  മിക്കവാറും എല്ലാ യാത്രക്കാരും  ഉത്തരേന്ത്യക്കാര്‍  ആയിരുന്നു . വളരെ രസകരമായിരുന്നു ആ ട്രെയിന്‍ യാത്ര. സഹയാത്രികരുമായി നല്ല സുഹൃദ്ബന്ധം ആയി   . ഏകദേശം 35 മണിക്കൂര്‍ ആയിരുന്നു യാത്രാസമയം . പാന്‍ട്രി കാര്‍ ഉള്ള ട്രെയിന്‍ ആയിരുന്നു . അതുകൊണ്ട് ഭക്ഷണം വലിയ പ്രശ്നമുണ്ടാക്കിയില്ല .

         കൂടെയുണ്ടായിരുന്ന ഒരു പയ്യന്‍ ( പേരോര്‍മ്മയില്ല)  ഈ ട്രെയിനില്‍ ഒരുപാട് യാത്ര ചെയ്തിട്ടുള്ളതാണ്‌ . എന്‍റെ യാത്രയുടെ ഉദ്ദേശ്യം പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു , നൈനി അലഹബാദിന് മുമ്പാണ് . ചിലപ്പോള്‍ ഈ ട്രെയിന്‍ നൈനിയില്‍ പിടിച്ചിടും അല്ലെങ്കില്‍ ഇഴഞ്ഞ് നീങ്ങും . അപ്പോള്‍ മെല്ലെ ചാടിയിറങ്ങാം . കോച്ചിന്റെ  മുന്നിലെ വാതിലില്‍ക്കൂടെ ഇറങ്ങിയാല്‍ എന്‍റെ യാത്ര ബാഗ് പുറകിലെ വാതിലില്‍ക്കൂടെ തരാമെന്ന് അവന്‍ ഏറ്റു . അങ്ങിനെ യാത്ര തുടങ്ങി മൂന്നാം ദിവസം ( 28-08-1995) രാവിലെ ഏഴുമണിക്ക് നൈനിയില്‍ എത്തി . പറഞ്ഞപ്പോലെ നൈനി സ്റ്റേഷനില്‍ക്കൂടി ട്രെയിന്‍ ഇഴഞ്ഞ് ഇഴഞ്ഞ് നീങ്ങുകയായിരുന്നു . എല്ലാവരോടും യാത്രപറഞ്ഞ്‌ ഞാന്‍ മുന്‍വാതിലില്‍ക്കൂടി മെല്ലെ ചാടിയിറങ്ങി . ബാഗിനായി  ഞാന്‍ പുറകിലെ വാതിലിലേക്ക് നോക്കി .


            സുഹൃത്ത് ബാഗുമായി അവിടെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു . ബാഗ് വാങ്ങുമ്പോള്‍  അവസരമുണ്ടെങ്കില്‍ ഇനിയും കാണാമെന്നു പറഞ്ഞു . ഹസ്തദാനത്തിന് കൈനീട്ടിയപ്പോഴേക്കും ട്രെയിന്‍ വേഗത കൈവരിച്ചിരുന്നു. അതുകൊണ്ട് കൈവീശി യാത്ര പറഞ്ഞു  .ചെറിയ തോതില്‍ പ്രഭാതകര്‍മ്മങ്ങള്‍ ട്രെയിനില്‍ വെച്ച് കഴിഞ്ഞിരുന്നു . ഒമ്പത് മണി  വരെ കാത്തിരുന്ന് കമ്പനിയില്‍ പോകാമെന്ന് കരുതി വിശ്രമകേന്ദ്രത്തിലേക്ക്  നോക്കി . തല കറങ്ങി പോയി . തികച്ചും വൃത്തിഹീനം. തറ നിറയെ ചാണകം . ചുറ്റും അരമതില്‍ മാത്രമുള്ള ഒരു ഹാള്‍ . അപ്പോഴേക്കും സൈക്കിള്‍ റിക്ഷക്കാര്‍  ഒരു ഇരയെ കിട്ടിയ സന്തോഷത്തോടെ എനിക്കുചുറ്റും കൂടി . സൈക്കിള്‍ റിക്ഷകള്‍ മാത്രമേ അവിടെയുള്ളൂ. ത്രിവേണി കമ്പനി എന്ന് പറഞ്ഞ് ഒരു വണ്ടിയില്‍ കയറിയിരുന്നു  . മൂന്നു കിലോമീറ്റര്‍ ആണ് കമ്പനിയിലേക്കുള്ള ദൂരം . വിശാലമായ കമ്പനി കവാടത്തിനരുകില്‍ റിക്ഷ നിറുത്തി. എത്ര രൂപ വാങ്ങി എന്നോര്‍മ്മയില്ല . മദ്രാസിയാണെന്ന് മനസ്സിലായപ്പോള്‍  റിക്ഷക്കാരന്‍ തോന്നിയ കൂലി വാങ്ങി എന്ന് പിന്നീട് കമ്പനി ഉദ്യോഗസ്ഥരില്‍ നിന്നും‍ അറിഞ്ഞു . 

           കമ്പനി കവാടത്തില്‍ കേന്ദ്ര വ്യവസായ സുരക്ഷ സേനയ്ക്കാണ്  കാവല്‍ ചുമതല ഉണ്ടായിരുന്നത് . അന്ന് ഞാന്‍ ചെന്നപ്പോള്‍  ഒരു സ്ത്രീയായിരുന്നു കാവല്‍ മേല്‍നോട്ടം വഹിച്ചിരുന്നത്.  കണ്ടപ്പോള്‍  മനസ്സില്‍ കുളിര് കോരിയിട്ടു . കോതമ്പ കതിരിന്റെ നിറമുള്ള നല്ലൊരു സുന്ദരി . പക്ഷെ അടുത്ത് ചെന്ന് സംസാരിച്ചപ്പോള്‍ വന്ന കടുകെണ്ണയുടെ രൂക്ഷഗന്ധം എല്ലാ ആവേശവും തല്ലിക്കെടുത്തി. അവരുടെ പെരുമാറ്റവും വളരെ പരുഷമായിരുന്നു . കമ്പനി ഉദ്യോഗസ്ഥര്‍ ഒമ്പത് മണിക്കേ എത്തുകയുള്ളുവെന്നും ആ സമയത്ത് വന്നാല്‍ മതിയെന്നും അവര്‍ അറിയിച്ചു . കമ്പനി അതിഥി മന്ദിരം കന്റോന്‍മെന്‍റ് ഏരിയായിലുള്ള  അശോക്‌ നഗറിലാണ് . അവിടെ മുറി കിട്ടണമെങ്കില്‍ അതിന്‍റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്‍ വിളിച്ച് പറയണം. അടുത്തുള്ള ഒരു ചെറിയ ലോഡ്ജിനെക്കുറിച്ച് ക്യാബിനിലിരിക്കുന്ന സെക്യുരിറ്റി  പറഞ്ഞ് തന്നു . വേറൊരു റിക്ഷയില്‍ കയറിക്കൂടി   ആ ലോഡ്ജിനെ ലക്ഷ്യമാക്കി കുതിച്ചു .

              ലോഡ്ജിന് മുമ്പില്‍ റിക്ഷ നിറുത്തി . ലോഡ്ജ് കണ്ടപ്പോള്‍ മനസ്സ് തകര്‍ന്നു പോയി. ഒരു പൌരാണിക കെട്ടിടം .വൃത്തി തീരെയില്ല .  പിന്നെ തല്‍ക്കാലത്തേക്ക് മതിയല്ലോ എന്ന് വിചാരിച്ച് നൈനിയില്‍ ഇറങ്ങാന്‍ തോന്നിയ നിമിഷത്തെ പഴിച്ചുകൊണ്ട് റൂമില്‍ വലതുകാല്‍ വെച്ച് പ്രവേശിച്ചു .ബാക്കി പ്രഭാതകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി പ്രാതലിനായി ഡൈനിംഗ് ഏരിയ എന്ന അവര്‍ പറഞ്ഞ സ്ഥലത്തെത്തി . ഇഡ്ഡലി ,ദോശ,പുട്ട് ,അപ്പം ഇത്യാദി വിഭവങ്ങള്‍ മാത്രം കഴിച്ചു ശീലിച്ച ഒരു തൃശ്ശൂര്‍കാരന്‍റെ മുന്നിലേക്ക്‌ ബ്രെഡ്‌ ,ബട്ടര്‍ ,കോണ്‍ ഫ്ലേക്സ് , പാല്‍, പഞ്ചസാര  എന്നിവ കൊണ്ട് വെച്ചു.   നന്നായി വിശപ്പുണ്ടായിരുന്നതുകൊണ്ട്  ശീലമില്ലെങ്കിലും അത്യാവശ്യം അകത്താക്കി . പിന്നെ മുറി പൂട്ടി അടുത്ത റിക്ഷ പിടിച്ച് കമ്പനിയിലേക്ക് തിരിച്ചു .
     
                     രണ്ടാമത് എത്തിയപ്പോള്‍ കവാടത്തില്‍ നേരത്തെ കണ്ട സുന്ദരിയുണ്ടായിരുന്നില്ല . ഐ ഡി കാര്‍ഡ് കാണിച്ചു കൊടുത്ത് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ , റെജിസ്റ്ററില്‍ എഴുതിച്ച്  അവര്‍ കോണ്ട്രാക്റ്റ് സെക്ഷനിലേക്കുള്ള വഴി പറഞ്ഞു തന്നു . അങ്ങിനെ എന്‍റെ ലക്ഷ്യസ്ഥാനത്തെത്തി  .വന്ന കാര്യം അവതരിപ്പിച്ചു . G.M (Contracts) ഉണ്ടായിരുന്നില്ല . അദ്ദേഹം വരട്ടെ ശരിയാക്കാമെന്ന് ഡെപ്യൂട്ടി ജി .എം ഏറ്റു . അതിനിടയില്‍ അവര്‍ ഗസ്റ്റ് ഹൌസില്‍ വിളിച്ചു പറഞ്ഞ് ഒരു റൂം ഏര്‍പ്പാടാക്കി. അവിടെ നിന്നും അലഹബാദ് സിറ്റിയിലേക്ക് പോകാന്‍ നിന്നിരുന്ന വണ്ടിയില്‍ എന്നെ ഗസ്റ്റ് ഹൌസിലേക്ക് വിട്ടു . പോകുന്ന വഴി ലോഡ്ജില്‍ കയറി റൂം ഒഴിവാക്കി വാടക കൊടുത്ത് കമ്പനി ഗസ്റ്റ് ഹൌസിലേക്ക് പോയി. അലഹബാദ് സിറ്റിയിലേക്ക്  പോകുന്ന വഴിയാണ്  യമുന ബ്രിഡ്ജ് . ഒരു കിലോമീറ്ററോളം നീളം വരുന്ന സ്റ്റീല്‍ ബ്രിഡ്ജ് ആണ് . പത്തൊമ്പതാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതായിരുന്നു അത് . ഇരട്ട ഡെക്ക് ഉള്ള ബ്രിഡ്ജ് ആണ് . മുകളില്‍ കൂടി രണ്ടു ലൈന്‍ റെയില്‍വേ ട്രാക്കും താഴെ റോഡും. അതിന് താഴെ യമുന ഒഴുകുന്നു ഗംഗയെ പുല്‍കാനുള്ള വെമ്പലോടെ .  ഗസ്റ്റ് ഹൌസിലെത്തി എനിക്കായി കരുതിയ മുറിയില്‍ സാധനങ്ങള്‍ വെച്ചു . ഡബിള്‍ റൂം ആയിരുന്നു . നേരെത്തെ തന്നെ ഒരാള്‍ അവിടെ താമസം ഉണ്ടായിരുന്നു . നല്ലൊരു കെട്ടിടമായിരുന്നു . മുറികളും നല്ല വൃത്തിയുള്ളതായിരുന്നു . വന്ന വണ്ടിയില്‍ തന്നെ കമ്പനിയിലേക്ക് തിരിച്ചു പോയി. 

               കമ്പനിക്ക്  സ്റ്റാഫ്‌ ബസ്സുകള്‍ ആവശ്യത്തിനുണ്ടായിരുന്നു . രാവിലെ എട്ട്  മണിക്ക് ഗസ്റ്റ് ഹൌസിന്‍റെ അടുത്തുള്ള സ്റ്റോപ്പില്‍ വണ്ടി വരുമെന്ന് ഒരു ഉദ്യോഗസ്ഥന്‍ എന്നോട് പറഞ്ഞു . വൈകീട്ട് കമ്പനി ബസ്സില്‍ ഗസ്റ്റ് ഹൌസിലേക്ക് തിരിച്ചു . അതിനോടകം തന്നെ ഒരു മലയാളി വന്ന  വിവരം എല്ലാ സെക്ഷനിലും എത്തിയിരുന്നു . ബസ്സില്‍ കോട്ടയംകാരന്‍ മലയാളിയുമായി പരിചയപ്പെട്ടു . ഗസ്റ്റ് ഹൌസില്‍ എത്തിയപ്പോള്‍ സഹമുറിയന്‍ എത്തിയുട്ടുണ്ടായിരുന്നില്ല. ഒരു തിങ്കളാഴ്ചയായിരുന്നു അവിടെ എത്തിയത് .   പിന്നത്തെ ആഴ്ച ഓണം ആണ് . അതുകൊണ്ട് ആഴ്ച  അവസാനം തന്നെ തിരിച്ചു പോകണമെന്ന്‍ മനസ്സില്‍ വല്ലാത്ത   ആഗ്രഹം തോന്നി  . ഒരു സൈക്കിള്‍ റിക്ഷ പിടിച്ച് നേരെ റെയില്‍വേ സ്റ്റേഷനിലെത്തി . സെപ്തംബര്‍ ഒന്നാം തിയതി (വെള്ളിയാഴ്ച) വാരണാസി- കൊച്ചിന്‍ എക്സ്പ്രസ്സ്‌ ഉണ്ട് . പക്ഷേ ബെര്‍ത്ത്‌ ഒഴിവില്ല .   വാരണാസി ക്വാട്ടയില്‍ ബെര്‍ത്ത്‌ ഒഴിവുണ്ടെന്നും അവിടെ പോയി കയറണമെന്നും ബുക്കിംഗ് ക്ലെര്‍ക്ക്‌ അറിയിച്ചു. ബോര്‍ഡിംഗ് അലഹബാദില്‍ നിന്നും ആക്കിക്കൂടെ എന്ന് ചോദിച്ചിട്ട് അയാള്‍ സമ്മതിച്ചില്ല. അങ്ങിനെ വാരാണസിയില്‍ നിന്നും മടക്കയാത്ര ബുക്ക് ചെയ്ത് ഗസ്റ്റ് ഹൌസില്‍ മടങ്ങിയെത്തി.

           തിരിച്ചെത്തിയപ്പോഴേക്കും സഹമുറിയന്‍ എത്തിയിരുന്നു . ഒരു സര്‍ദാര്‍ജി ( പേര് മറന്നു പോയി) . കമ്പനിയുടെ ഡല്‍ഹി ഓഫീസിലെ ഉദ്യോഗസ്ഥനാണ് അദ്ദേഹം . വളരെ വിശദമായി പരിചയപ്പെട്ടു . അത്താഴത്തിന് ചെന്നപ്പോള്‍ മറ്റുള്ള മുറികളിലെ അതിഥികളെ പരിചയപ്പെട്ടു. എന്നെപോലെ തന്നെ പല സ്ഥലങ്ങളില്‍ നിന്നും എത്തിയവര്‍ . ഒരു ശര്‍മ്മാജി മധ്യപ്രദേശ് ഇലക്ട്രിക്‌സിറ്റി ബോര്‍ഡിലെ ഉദ്യോഗസ്ഥന്‍ . പിന്നെ ഒരു  ത്രിപാഠി, I S R O ശാസ്ത്രജ്ഞന്‍ . കടുകെണ്ണയുടെ രുചി കറികളില്‍ ഉള്ളതിനാല്‍ അധികം കഴിക്കാന്‍ തോന്നിയില്ല . ഒരു പുതിയ അന്തരീക്ഷമായതുകൊണ്ട് രാത്രി ഒട്ടും ഉറക്കം വന്നില്ല . സര്‍ദാര്‍ജി കിടന്നയുടനെ ഉറങ്ങിപ്പോയി . അദ്ദേഹത്തിന്റെ ഉറക്കം കണ്ടപ്പോള്‍ അസൂയ തോന്നി . 

        ചൊവാഴ്ച ( 29/09/95) രാവിലെ കമ്പനി ബസ്സില്‍ പോയി .ഏകദേശം  പതിനാറ് കിലോമീറ്റര്‍ മാത്രമേ ഉള്ളു എങ്കിലും ഒരു മണിക്കൂര്‍ എടുക്കും കമ്പനിയില്‍ എത്താന്‍ .അന്നും G.M (Contracts) എത്തിയില്ല. കോണ്ട്രാക്റ്റ്  സെക്ഷനിലെ ഉദ്യോഗസ്ഥര്‍ അന്നും "ഇപ്പോ  ശരിയാക്കി തരാം" എന്ന പപ്പുവിന്‍റെ ഡയലോഗ് ഉരുവിട്ടുകൊണ്ടിരുന്നു .  . എപ്പോള്‍ ഞാന്‍ വന്ന കാര്യം സൂചിപ്പിച്ചാലും അപ്പോഴെല്ലാം കമ്പനി ഉദ്യോഗസ്ഥര്‍ വിളിച്ച് പറയും " സാബ് കോ ചായ് ദോ " . അപ്പൊ ചായ വരും . പിന്നാലെ  ചായ്  ബിസ്കറ്റും. ഒരുപാട് ചായ കുടിച്ചുകൂട്ടി അവിടെ പോയിട്ട് . അന്ന് അങ്ങിനെ കഴിഞ്ഞു പോയി . 
  
            നൈനി  ഒരു വ്യാവസായിക പ്രദേശമാണ് . ഒരു പാട് വ്യവസായ സ്ഥാപനങ്ങള്‍ അവിടെയുണ്ട് . പവര്‍കട്ട് ഒഴിവാക്കാന്‍ ഓരോ കമ്പനിക്കും ആഴ്ചയിലെ ഓഫ്‌ പല ദിവസങ്ങളിലാണ് . ത്രിവേണിക്ക് അത് ബുധനാഴ്ചയാണ് . അങ്ങിനെ എന്റെ ഒരു ദിവസം നഷ്ട്ടപ്പെട്ടു . അന്ന് ഒറ്റക്കായതു കൊണ്ടും സ്ഥലങ്ങള്‍ വലിയ പരിചയമില്ലാത്തതുകൊണ്ടും കറങ്ങാന്‍ പോയില്ല . ശര്‍മ്മാജി വിളിച്ചപ്പോള്‍ ഒരു ഹിന്ദി സിനിമ കാണാന്‍ അദ്ദേഹത്തിന്റെ കൂടെ പോയി. 
    
                വ്യാഴാഴ്ച G.M (Contracts) എത്തി . ഒരു ബംഗാളി ബ്രാഹ്മിന്‍ . അദ്ദേഹത്തെ  കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചു . സൂപ്പര്‍വൈസര്‍മാര്‍ ആവശ്യത്തിന് ഇല്ലാത്തത് കൊണ്ട് ഉടനെ ആളെ വിടാന്‍ പറ്റില്ല എന്ന് പറഞ്ഞു . പ്രോജക്റ്റ് ജോലികളെ ബാധിക്കും എന്ന് ഞാന്‍ പലതവണ പറഞ്ഞു . ഒടുവില്‍ ചീഫ് എഞ്ചിനീയര്‍ക്ക്  കാര്യങ്ങള്‍ വിശദീകരിച്ച്  ഒരു  കത്ത് തരാം , അതില്‍ തൃപ്തനായി മടങ്ങിപോകണമെന്നു അദ്ദേഹം അഭ്യര്‍ഥിച്ചു . കത്തെങ്കില്‍ കത്ത് എന്ന് വിചാരിച്ച് മനസ്സില്ലാമനസ്സോടെ ഞാന്‍ സമ്മതിച്ചു . കത്തെഴുതി തയാറാക്കാന്‍ അദ്ദേഹം താഴെയുള്ള ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ചു . പിന്നെത്തെ ദിവസം ആണ് എന്‍റെ മടക്കയാത്ര ബുക്ക് ചെയ്തിരിക്കുന്നത് . അതുകൊണ്ട് പെട്ടെന്ന് കത്ത് തയാറാക്കാന്‍ ഞാന്‍ പറഞ്ഞുകൊണ്ടിരുന്നു . അപ്പോഴെല്ലാം ചായയും ബിസ്കറ്റും കിട്ടി കൊണ്ടിരുന്നു . അന്ന് കത്ത് തയ്യാറായില്ല .

                പിറ്റേന്ന് വെള്ളിയാഴ്ച കമ്പനിയില്‍  എത്തി . കത്തിനായി മുറവിളികൂട്ടി . ഒടുവില്‍ പതിനൊന്നു മണിയായപ്പോള്‍ സാധനം കിട്ടി .G.M സ്ഥലത്ത് ഇല്ലാത്തത് കൊണ്ട് ഡെപ്യുട്ടി ജി എം ആണ് ഒപ്പിട്ടത് . കത്ത് എന്‍റെ കയ്യില്‍ തരുമ്പോള്‍ അദ്ദേഹം പറഞ്ഞു " ഞാന്‍ ഇന്ന് ലീവ് എടുക്കാന്‍ ഉദ്ദേശിച്ചതായിരുന്നു ,പക്ഷെ താങ്കള്‍ക്ക് ഇന്ന് പോകേണ്ടതുകൊണ്ട് ലീവ് ഒഴിവാക്കി   വന്നു " . വാരണാസിയില്‍ നിന്നും രാത്രി ഒമ്പതരക്കാണ് ട്രെയിന്‍  . ഒരു നാലുമണിക്കേങ്കിലും അലഹബാദില്‍ നിന്നും തിരിക്കണം .ഏകദേശം 130 കിലോമീറ്റര്‍ ഉണ്ട് വാരണാസിയിലേക്ക് . ഒരുപാട് ബസ്സുകള്‍ ഉണ്ട് . മൂന്നു മൂന്നര മണിക്കൂറോളം എടുക്കും യാത്രയ്ക്ക് .  ഷോപ്പിങ്ങിനും  ഉള്ള സമയംകൊണ്ട്   സ്ഥലങ്ങള്‍ കാണുന്നതിനും പിന്നെ എന്നെ യാത്രയാക്കുന്നതിനും ഒരു ആലപ്പുഴക്കാരന്‍ മലയാളിയെ ഡെപ്യുട്ടി ജി എം  ഏര്‍പ്പാടാക്കി. പേര് ജനാര്‍ദ്ദനന്‍ . 
        
                              ഗസ്റ്റ് ഹൌസിലേക്ക് ത്രിപാഠിയുടെ കാര്‍ പോകുന്നുണ്ടായിരുന്നു .എല്ലാവരോടും നന്ദി പറഞ്ഞ്  അതില്‍ കയറിക്കൂടി .  തിരിച്ച് പോകുന്ന വഴി കവാടത്തില്‍ സെക്യുരിറ്റി സുന്ദരിയുടെ ദര്‍ശനം കിട്ടുമോ എന്ന് നോക്കിയിരുന്നു . പക്ഷെ അവര്‍ ഉണ്ടായിരുന്നില്ല.  അവിടെപോയി എല്ലാം പാക്ക് ചെയ്തു പെട്ടെന്ന് ഇറങ്ങി. ഭക്ഷണത്തിന്റെ പണം മാത്രമേ വാങ്ങിയുള്ളൂ . മുറി വാടക ഒഴിവാക്കി തന്നു . സര്‍ദാര്‍ജി ബുധനാഴ്ച തന്നെ സ്ഥലം കാലിയാക്കിയിരുന്നു. ഞങ്ങള്‍ രണ്ടു പേരും പുറത്ത് ഭക്ഷണം കഴിച്ച് പിന്നെ  ത്രിവേണി സംഗമം കാണാന്‍ പോയി . സമയമില്ലാത്തതിനാല്‍ ദൂരെ നിന്ന് കാണിച്ചു തന്നു . അതുപോലെ ആനന്ദഭവനും ( അടുത്ത വരവില്‍ രണ്ടും സ്ഥലങ്ങളും സന്ദര്‍ശനം നടത്തി ). ബോര്‍ഡിംഗ് അലഹബാദില്‍ നിന്നും ആക്കാമായിരുന്നു എന്ന് ജനാര്‍ദ്ദനന്‍ പലതവണ കുറ്റപ്പെടുത്തി . വാരണാസിയില്‍ സമയം ഇല്ലാത്തതുകൊണ്ട്   അമ്മക്കായി   ബനാറസ് സില്‍ക്ക് സാരി  അലഹബാദില്‍ നിന്നും വാങ്ങി . നാലുമണിക്ക്  അദ്ദേഹം എന്നെ ബസ്സില്‍ കയറ്റി വിട്ടു . പിരിയുമ്പോള്‍ പിന്നെ കാണാം എന്നുള്ള പതിവ് വാചകത്തോടൊപ്പം  നന്ദി ഒരു പാട് തവണ പറഞ്ഞു.
     
      
                      എഴരയോട് കൂടി വാരണാസിയില്‍ എത്തി .  ബസ്സ്  അതിവേഗതയിലായിരുന്നു ഓടിച്ചിരുന്നത്  . ഇടയില്‍ ചായ കുടിക്കാന്‍ കുറെ സമയം കളഞ്ഞിട്ടും മൂന്നര മണിക്കൂറില്‍ എത്തിച്ചു . സ്റ്റേഷന്റെ മുന്നില്‍ തന്നെ വണ്ടി നിറുത്തി കിട്ടി . കാശി വിശ്വനാഥനെ മനസ്സില്‍ ധ്യാനിച്ച്‌ ട്രെയിനില്‍ കയറി ( അടുത്ത വരവില്‍ അമ്പലത്തില്‍ ദര്‍ശനം നടത്തി ) .തിരിച്ചുള്ള യാത്ര വളരെ ബോറായിരുന്നു . ഓണത്തിന് നാട്ടില്‍ പോകുന്ന മലയാളി കുടുംബങ്ങള്‍ ആയിരുന്നു കൂടുതലും . സംസാരം വളരെ ക്കുറവ് . ട്രെയിന്‍ ഏറെ വൈകിയാണ്  തിങ്കളാഴ്ച (4/09/95) രാവിലെ തൃശ്ശൂരില്‍ എത്തിയത് .

                  അലഹബാദ് ,വാരണാസി എന്നിവിടങ്ങളില്‍ പോയി സ്ഥലങ്ങളൊന്നും കാര്യമായി കാണാതെ തിരിച്ചെത്തി . അത്യാവശ്യം തടിച്ച ശരീരപ്രകൃതിയുള്ള ഞാന്‍ ഭക്ഷണപ്രശ്നം ( പ്രത്യേകിച്ച് കടുകെണ്ണ )  കാരണം മെലിഞ്ഞുപോയിരുന്നു .ഞാന്‍ എത്തിയപ്പോഴേക്കും   ഓണം വരവറിയിച്ചു കഴിഞ്ഞിരുന്നു . കായ വറുത്തത് ,ശര്‍ക്കര വരട്ടി , പഴം പുഴുങ്ങിയത്  തുടങ്ങിയവയോട് ഒരു ശത്രുത മനോഭാവം കാട്ടി ആക്രമിച്ചതിനാല്‍ വൈകാതെ പഴയ രൂപം തിരിച്ചു കിട്ടി .



Sunday, 3 September 2017

ഓണക്കാല ഓര്‍മ്മകള്‍

            
                      ഓണം, ആ വാക്ക് തന്നെ സുഖമുള്ള  ഒരു  ഓര്‍മ്മയാണ് . ഒപ്പം ഓണം എന്ന  ഉത്സവം നല്‍കുന്ന സന്ദേശവും  . മാനുഷരെല്ലാരും ഒന്നു  പോലെ ആമോദത്തോടെ  വസിച്ചിരുന്ന  ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മ പുതുക്കുന്നതാണ് ഓരോ ഓണവും .  കള്ളവും ചതിയുമില്ലാത്ത , ദുഷ്ടരെ കാണാന്‍ കിട്ടാത്ത, വേണ്ട നേരങ്ങളില്‍ മാത്രം നല്ല മഴ പെയ്യുന്ന  ആ സുവര്‍ണ്ണകാലം ഇന്ന്    സ്വപ്നങ്ങളില്‍ മാത്രം നിറയുന്നു . പണക്കൊഴുപ്പില്‍ വിഹരിക്കുന്ന  ഒരു  സമൂഹമുള്ള ഈ കാലഘട്ടത്തില്‍ വിപണിയാണ് ഓണത്തെ നിയന്ത്രിക്കുന്നത്‌ . 
   
      ഓണം ഓര്‍മ്മകളില്‍ പതിവായി വര്‍ണ്ണിക്കാറുള്ള പലതും ആവര്‍ത്തന വിരസതയുളവാക്കുന്നതിനാല്‍  ഇതില്‍   ഒഴിവാക്കുന്നു . മനസ്സില്‍ അടുക്കും ചിട്ടയുമില്ലാതെ ചിതറികിടക്കുന്ന ചില ഓര്‍മ്മകള്‍ ഇവിടെ കുത്തി കുറിക്കുന്നു 

        ഉത്തരവാദിത്തങ്ങളൊന്നുമില്ലാത്ത   ആ  ചെറുപ്രായത്തിലെ ഓണം വര്‍ണാഭമായിരുന്നു. ഒരു കൂട്ടുകുടുംബത്തിലായിരുന്നു  ജനനവും ഉദ്യോഗം കിട്ടി പോകുന്നതുവരെയുമുള്ള എന്റെ ജീവിതവും .     ബന്ധുക്കളായും അല്ലാതെയുമുള്ള  നാട്ടിലെ   ബാല്യകാലസുഹൃത്തുക്കളായിരുന്നു  എന്റെ ഓര്‍മകളിലെ  ഓണത്തിന്റെ  പൊലിമ കൂട്ടുന്നത്‌  . പിന്നെ ഓണാവധിക്ക്     വീട്ടില്‍ വിരുന്നെത്തുന്ന വല്യച്ചന്മാരുടെ മക്കള്‍ . അവരെല്ലാം അവരുടെ അമ്മവീട്ടില്‍ ആണ് സ്ഥിരതാമസം .രണ്ട്  അച്ഛന്‍ പെങ്ങമാരുള്ളതില്‍  ഒരാള്‍ വിവാഹം കഴിച്ചിട്ടിലായിരുന്നു . വിവാഹം കഴിച്ച അച്ഛന്‍ പെങ്ങള്‍ക്ക് മക്കളുണ്ടായിരുന്നില്ല . .  അച്ഛനായിരുന്നു അച്ഛമ്മയുടെ മക്കളില്‍ ഏറ്റവും ഇളയത് . പിന്നെ  അച്ഛന്റെ വീട്ടില്‍  ഞങ്ങളുടെ തലമുറയിലെ ഏക പെണ്‍തരി എന്റെ ചേച്ചിയായിരുന്നു . അതുകൊണ്ടൊക്കെയായിരിക്കാം  അമ്മയും ഞങ്ങള്‍ മൂന്നു മക്കളും അച്ഛന്റെ തറവാട്ടിലായി  സ്ഥിര താമസം.

                തിരുവോണം കഴിഞ്ഞു പിറ്റേന്നാള്‍  വല്യച്ചന്മാരുടെ മക്കള്‍   എല്ലാവരും എത്തും. ഞാനും അനുജനും അമ്മയുടെ കൂടെ അമ്മയുടെ തറവാട്ടിലായിരിക്കും തിരുവോണത്തിന്റെ അന്ന് . ചേച്ചി കൂടെ വരാറില്ല  . പിറ്റേന്നാള്‍ അച്ഛന്റെ കൂടെ  ഞാന്‍    തിരിച്ചെത്തും . പിന്നെ അവധി തീരുന്നതുവരെ കളിച്ചു തിമിര്‍ക്കും . പമ്പരം കൊത്തും പിന്നെ ഗോലി കളിയുമായിരുന്നു ചെറുപ്പത്തില്‍  കളിച്ചിരുന്നത് . ഗോലി കളിയില്‍ കുഴിത്തപ്പി എന്ന് ഞങ്ങളുടെ നാട്ടില്‍  പറയാറുള്ള ഒരു കളിയാണ് കളിക്കാറുള്ളത് .   വിശക്കുമ്പോള്‍ വീട്ടിലേക്കു വരും   കലവറയിലെ പത്തായം തുറക്കും ശര്‍ക്കര വരട്ടിയും  കായവറുത്തതും അകത്താക്കും . കായവറുത്തതില്‍ നാല് വെട്ടിയും ഉണ്ടാകും . അല്ലെങ്കില്‍ അടുക്കളയില്‍  നിന്ന്പ ഴം പുഴുങ്ങിയതും എടുത്തു പപ്പടവും കൂട്ടി അടിച്ചു കേറ്റും. 
      
                 പിന്നെ കുറച്ചു  മുതിര്‍ന്നപ്പോള്‍ ഓണവധികളില്‍ തൊട്ടടുത്തുള്ള ടാക്കീസില്‍ സിനിമ കാണാന്‍ പോയി തുടങ്ങി . വലിയ ഒരു സംഘം ഉണ്ടാകും . ക്യൂ ഒന്നും ഉണ്ടാകില്ല . തിക്കി തിരക്കി വേണം ടിക്കറ്റെടുക്കാന്‍. ടിക്കറ്റ് കൌണ്ടറിലെ ദ്വാരത്തിലൂടെ ഒരു പാട് കൈകള്‍ കാശുമായി ഉണ്ടാകും . ടിക്കറ്റ് നല്‍കുന്നയാള്‍ എങ്ങിനെ കൃത്യമായി കൈകാര്യം ചെയ്യുന്നു എന്ന് ഞാന്‍ അത്ഭുതപെടാറുണ്ടായിരുന്നു അന്ന് കാലങ്ങളില്‍ . ഒന്നേക്കാല്‍ രൂപയായിരുന്നു ടിക്കറ്റ്‌ നിരക്ക് . ചാരുബെഞ്ച്‌ ആയിരുന്നു . ഏറ്റവും മുന്നില്‍ വെറും ബെഞ്ച്‌ എഴുപത്തിയഞ്ച് പൈസക്ക് . ചാര് ബെഞ്ചിന്റെ പുറകില്‍ സ്റ്റീല്‍ കസേര രണ്ടു രൂപയ്ക്കു . ഏറ്റവും പുറകില്‍ മരകസേര രണ്ടര രൂപയ്ക്ക് . അങ്ങിനെ ഓണത്തിന് അടുത്തുള്ള ടാക്കീസുകളിലായി ഒരു പാട് വടക്കന്‍ പാട്ട് ചിത്രങ്ങള്‍ കണ്ടിട്ടുണ്ട് .

   പിന്നെ ബാലന്‍ എന്ന ഒരു ബാല്യകാലസുഹൃത്തിനെക്കുറിച്ച് പറഞ്ഞില്ലെങ്കില്‍  ഈ ഓണം ഓര്‍മ്മകള്‍ അപൂര്‍ണ്ണമാവും. ബാലചന്ദ്രന്‍ എന്നാണു മുഴുവന്‍ പേര് . എന്നേക്കാള്‍ അഞ്ച് വയസ്സിന് മുതിര്‍ന്നതായിരുന്നു  . എങ്കിലും ഞാന്‍ മാത്രമല്ല താഴെയുള്ള പലരും ബാലന്‍ എന്നെ വിളിക്കാറുള്ളൂ . അച്ഛന്റെ വലിയമ്മയുടെ വീട്ടിലെയാണ് . തൊട്ട് തെക്കേതില്‍ ആണ് വീട് .   നമ്മള്‍ക്കെല്ലാവര്‍ക്കും ഒരു അത്ഭുതമായിരുന്നു ബാലന്‍ . നന്നായി പാട്ട്  പാടും . പിന്നെ വളരെ മികവോടെ  പടം വരയ്ക്കും. ഒപ്പം നല്ല കലാരൂപങ്ങളും ഉണ്ടാക്കും .ഓണത്തിന് ബാലന്‍ ഉണ്ടാക്കുന്ന   തൃക്കാക്കരപ്പനെ  കാണാന്‍ നല്ല ഭംഗിയായിരുന്നു.  നല്ല ഫുട്ബോള്‍ കളിക്കാരനായിരുന്നു . ക്രിക്കറ്റിലേക്ക് മാറിയപ്പോള്‍ അതിലും ശോഭിച്ചു.  .  ബാലനായിരുന്നു എല്ലാ കളികളിലും ഞങ്ങളുടെ  നേതാവ്. നീന്തലില്‍ ഞങ്ങളുടെ ഒരു ഗുരുവായിരുന്നു 
     
                 സിനിമയിലെ    പഴയകാല മസില്‍മാന്‍ ജയന്റെ കടുത്ത ആരാധകനായിരുന്നു ബാലന്‍ . പല  നോട്ടുപുസ്തകങ്ങളിലും  ജയന്റെ പല വേഷങ്ങളും വരച്ചു വെയ്ക്കാറുണ്ടായിരുന്നു . പക്ഷെ പഠനം പത്താംക്ലാസില്‍  നിറുത്തേണ്ടി വന്നു . പത്താം ക്ലാസ്സില്‍ മാര്‍ക്ക് കുറവായിരുന്നു  . പ്രീഡിഗ്രി ആദ്യവര്‍ഷം മൂന്നു മാസം കഴിഞ്ഞപ്പോള്‍  കാലിലെ  എല്ല് പഴുക്കുന്ന അസുഖം വന്ന് ഒരു ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വന്നു . അങ്ങിനെ രണ്ടു വര്‍ഷം പോയി . അതോടു കൂടി പഠിപ്പും നിര്‍ത്തി . പിന്നെ ടൈപ്പും ഷോര്‍ട്ട്ഹാന്ടും പഠിച്ചു . പിന്നെ  ഒരു ഓണാവധി കഴിഞ്ഞ്  ബോബയില്‍ ജോലിയിലായിരുന്ന  അച്ഛന്റെ കൂടെ ഉദ്യോഗാര്‍ഥം  ബോംബയ്ക്ക്  പോയി  . അന്ന് ഞാന്‍ പ്രീഡിഗ്രിക്കാരനായിരുന്നു. 

               പിന്നീട് വര്‍ഷംതോറും  ഓണാവധിയ്ക്ക് നാട്ടില്‍ വരാറുണ്ടായിരുന്നു. പിന്നീട് ഒരു വര്‍ഷം ജനുവരിയില്‍ ബാലന്റെ മുത്തച്ഛന്റെ മരണം പ്രമാണിച്ച് നാട്ടില്‍ വന്നിരുന്നു . തിരിച്ചു പോകുമ്പോള്‍ ആ ഓണത്തിന് വരവുണ്ടാകില്ല എന്ന് പറഞ്ഞാണ് പോയത് . പക്ഷെ ഓണത്തിന് മൂന്നു നാള്‍ മുമ്പ് വന്നു .           ആംബുലന്‍സില്‍  ആയിരുന്നു  ആ അവസാനയാത്ര  . മഞ്ഞപ്പിത്തമായിരുന്നു മരണകാരണം . ഒരുപാട് ഓര്‍മ്മകള്‍ ഞങ്ങളുടെ മനസ്സില്‍ അവശേഷിപ്പിച്ചുകൊണ്ട് അങ്ങിനെ ബാലന്‍ യാത്രയായി . അങ്ങിനെ ആ ഓണം കണ്ണീരില്‍ കുതിര്‍ന്നു .
ഈ ഓണം ഓര്‍മ്മകള്‍ ആ ബാല്യകാലസുഹൃത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍  സമര്‍പ്പിക്കുന്നു . 






Friday, 11 August 2017

വയോമിത്രം

          " പതിവുപോലെ    ഇന്നെല്ലാവരും   വളരെ ഉത്സാഹത്തിലാണല്ലോ "

             വൃദ്ധസദനം മാനേജരുടെ  അഭിപ്രായം കേട്ട് ഞാന്‍ തല കുലുക്കി .  
                 
     
                  ലോകവയോജന ദിനത്തില്‍ എല്ലാവരും വളരെ സന്തോഷത്തിലായിരിക്കും  . അന്ന് ഇവിടെ നട തള്ളി പോയ മക്കളും മറ്റു ബന്ധുക്കളും  എത്തിച്ചേരും . ലോകമാതൃദിനത്തിലും  ഇതുപോലെ സ്ത്രീകളായ അന്തേവാസികളെ കാണാന്‍ മക്കളെത്തും . പിന്നെ അമ്മയുടെ കൂടെയുള്ള ഫോട്ടോയെടുക്കാന്‍  തിക്കും തിരക്കും . ഫോട്ടോകള്‍ സമൂഹ്യമാധ്യമങ്ങളില്‍  നിറയും . " മാതൃദിനത്തില്‍ അമ്മയുടെ കൂടെ " തുടങ്ങിയ  അടിക്കുറിപ്പോടെ. അതിനുശേഷം അടുത്ത ദിനം വരുന്നത് വരെ  പലരും എത്തി നോക്കില്ല . സമൂഹത്തിലെ ഉയര്‍ന്ന മധ്യവര്‍ഗ്ഗത്തില്‍പെട്ടവര്‍ക്ക് വേണ്ടിയുള്ള  വൃദ്ധസദനത്തിന്റെ    കെയര്‍ ടേയ്ക്കര്‍  എന്ന നിലക്ക് എല്ലാ വര്‍ഷവും കാണുന്ന കാഴ്ചയാണ് .


      പക്ഷെ ഇത്തവണ   കാര്യങ്ങള്‍  പതിവില്‍ നിന്നും വ്യത്യസ്തം .   അദ്ദേഹം വന്നതില്‍ പിന്നെ എല്ലാവര്‍ക്കും വലിയ മാറ്റങ്ങള്‍ കാണുന്നു .   എല്ലാവരും മേനോന്‍ സാര്‍  എന്നാണു അദ്ദേഹത്തെ സ്നേഹപൂര്‍വ്വം വിളിക്കുന്നത്‌ . മേനോന്‍ സാറിന്റെ  പ്രബോധനം പല അന്തേവാസികളുടെയും  മാനസികനില മാറ്റിയെടുത്തു.  ഇവിടെ വന്നതു മുതല്‍ വിഷാദമൂകയായി  കാണപ്പെട്ടിരുന്ന മാലതിയമ്മ  ഇപ്പോള്‍  വളരെ പ്രസന്നവതിയാണ്. മേനോന്‍ സാര്‍ എല്ലാവരുമായി നല്ല സൌഹൃദം നിലനിറുത്തുന്നു .

          മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി   അദ്ദേഹം  സ്വന്തം ഇഷ്ട്ടപ്രകാരം ഇവിടുത്തെ അന്തേവാസിയായതാണ് . ആറേഴു മാസങ്ങള്‍ക്ക് മുമ്പ് ഒരു വൈകുന്നേരമാണ്  ഇവിടെ രജിസ്റ്റര്‍ ചെയ്യാന്‍ വന്നത്‌ . ഓഫീസില്‍ ആരോ കാണാന്‍ വന്നിരിക്കുന്നു എന്നറിഞ്ഞ് സ്റ്റോര്‍ മുറിയില്‍ ആയിരുന്ന ഞാന്‍ എത്തിയപ്പോള്‍ കണ്ടത് പ്രൌഡഗംഭീരനായ ഒരു  മനുഷ്യനെയാണ്‌ . നല്ല പൊക്കവും അതിനൊത്ത ശരീരവും . മൊത്തം നരച്ച മുടിയുള്ള തലയില്‍ നന്നായി  കഷണ്ടി കയറിയിരിക്കുന്നു . നല്ല ആജ്ഞശക്തി സ്ഫുരിക്കുന്ന മുഖഭാവം .   ഏകദേശം നാല്‍പ്പത് വയസ്സിനോടടുത്ത് പ്രായം തോന്നിക്കുന്ന ഒരാളും കൂടെയുണ്ട്  . 

  " ഞാന്‍ ശ്രീധര മേനോന്‍ , ഇത് എന്റെ അനന്തിരവന്‍ രാജു "

 അദ്ദേഹം സ്വയം പരിചയപ്പെടുത്തി ഒപ്പം കുടെയുള്ളയാളെയും.
പിന്നെ വിശദമായി പറഞ്ഞു തുടങ്ങി .
"   സ്വദേശം കണ്ണഞ്ചേരി ,     ഭിലായ് സ്റ്റീല്‍ പ്ലാന്റില്‍ നിന്നും സീനിയര്‍ മാനജര്‍ ആയി റിട്ടയര്‍ ആയി ".
" എ ക്രോണിക് ബാച്ചിലര്‍ "എന്ന് പറഞ്ഞ് എന്റെ മുഖത്ത് നോക്കി കണ്ണിറുക്കി ചിരിച്ചു . 
"ഇപ്പോള്‍ എഴുപത്തിയാറ് വയസ്സ് പ്രായം . പൂര്‍ണ്ണ ആരോഗ്യവാന്‍ എന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സാക്ഷ്യപ്പെടുത്തുന്നു. പാരമ്പര്യമായി കിട്ടിയ സ്വത്തെല്ലാം എല്ലാ മരുമക്കള്‍ക്കായി  വീതിച്ച് നല്‍കി .ഇനിയുള്ള ജീവിതം ഇവിടെ ആകാമെന്ന്  സ്വയം     തിരുമാനിച്ചു.   "
  കൂടെ വന്ന മരുമകന്റെ മുഖത്ത് നിഴലിച്ച കുറ്റബോധം വാക്കുകളായി പുറത്ത് വന്നു .
" അമ്മാമനെ  പിന്തിരിപ്പിക്കാന്‍ ഏറെ ശ്രമിച്ചു . പക്ഷെ വഴങ്ങിയില്ല .   അമ്മാമന്റെ  സ്വത്തെല്ലാം തട്ടിയെടുത്ത് പുറത്താക്കി എന്ന് പറഞ്ഞു നടക്കും ഇനി   എല്ലാവരും   "

അദ്ദേഹം ഒന്ന് മന്ദഹസിച്ചു . 

സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിറുത്തണം എന്ന ഏറെ പാടി പഴകിയ പല്ലവി ആവര്‍ത്തന വിരസതയൊഴിവാക്കാന്‍ ചിരിയില്‍ അദ്ദേഹം ഒതുക്കി എന്ന് എനിക്ക് തോന്നി .
 ഒരു ഉറച്ച മനസ്സിന്റെ ഉറച്ച തീരുമാനമാണെന്ന് മനസ്സിലായപ്പോള്‍ വൃദ്ധസദനത്തിന്റെ എല്ലാ കാര്യങ്ങളും വിശദീകരിച്ചു . 

         താമസം തുടങ്ങാന്‍ വന്നപ്പോള്‍ ഒറ്റക്കാണ് മേനോന്‍ സാര്‍ വന്നത്‌ . അനാവശ്യരംഗങ്ങളൊഴിവാക്കാന്‍  എല്ലാവരോടും വീട്ടില്‍ നിന്നേ യാത്ര പറഞ്ഞു പോന്നു എന്ന മുഖവരയോടെയാണ് കയറി വന്നത്‌ . അന്ന് തന്നെ എല്ലാ അന്തേവാസികളെയും പരിചയപ്പെട്ടു . അദ്ദേഹത്തിന്റെ  നൈസ്സര്‍ഗ്ഗികമായ വാക്  ചാതുര്യം  എല്ലാവരെയും അദ്ദേഹത്തിലേക്ക് അടുപ്പിച്ചു. അദ്ദേഹത്തിന്റെ  സാമീപ്യം മൂലം  .പലര്‍ക്കും പുതുജീവന്‍ വെച്ചതുപോലെ തോന്നി .വൃദ്ധസദനത്തിന്റെ അന്തരീക്ഷം  തന്നെ മാറി മറിഞ്ഞു .

           
      മൂന്നു മാസങ്ങള്‍ക്ക് ശേഷം ഒരു സായാഹ്നത്തിലാണ്  വിവാഹം മറന്നു പോയോ എന്ന ചോദ്യത്തിനുത്തരമായി   അദ്ദേഹം മനസ്സ് തുറന്നത്.


 വലിയ തറവാട്ടില്‍ പിറന്ന മേനോന്‍ സാറിന്റെ ചെറുപ്പക്കാലം  വലിയ ദുരിതമയമല്ലെങ്കിലും  സന്തോഷം നിറഞ്ഞതായിരുന്നില്ല .      അദ്ദേഹത്തിന്റെ അമ്മയായിരുന്നു തറവാട്ടിലെ മൂത്തയാള്‍ . അച്ചന്‍ ഒരു തിരുമുല്‍പ്പാടായിരുന്നു . അക്കാലത്തെ നായര്‍ സംബന്ധങ്ങളുടെ ഒരു നേര്‍ക്കാഴ്ച .   അതുകൊണ്ടുതന്നെ അച്ചനെ തറവാട്ടിലെ  ഒരു അതിഥിയായി മാത്രമേ കാണാന്‍ കഴിയുമായിരുന്നുള്ളൂ . അമ്മയുടെ ആദ്യത്തെ രണ്ടു പ്രസവത്തിലുമുണ്ടായ കുട്ടികള്‍ മരിച്ചുപോയി . പിന്നീടുണ്ടായതാണ്‌ മേനോന്‍ സാര്‍ . പിന്നെ താഴെ രണ്ടു സഹോദരിമാരും  ഉണ്ടായി . മേനോന്‍ സാറിന്റെ പതിനാറാം വയസ്സില്‍ അച്ഛന്‍ മരിച്ചു .

    ബോംബെയില്‍ ഒരു  സേട്ടുവിന്റെ  കണക്കപ്പിള്ളയായിരുന്ന    അമ്മാമ്മനായിരുന്നു  തറവാട്ടില്‍ കാര്യങ്ങള്‍ നടത്തി പോന്നിരുന്നത്  . അമ്മയ്ക്ക്   തൊട്ടുതാഴെയായിരുന്നു  അമ്മാമ്മന്‍ . അമ്മാമ്മനും താഴെ മൂന്നു പേര്‍ ഉണ്ടായിരുന്നു സഹോദരങ്ങളായി . കുര്‍ള സബര്‍ബന്‍   റെയില്‍വേ സ്റ്റേഷന്  സമീപം ഒരു ഒറ്റ മുറി അമ്മാമന്‍ തരപ്പെടുത്തിയിരുന്നു . ആ ഒറ്റ മുറിയിലാണെല്ലാ കാര്യങ്ങളും നടത്തേണ്ടത് . ഉദ്യോഗാര്‍ത്ഥം ബോംബയില്‍ എത്തുന്ന നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ആ മുറിയാണ്  ആദ്യ കാലങ്ങളില്‍  അത്താണി .

      അമ്മാമാനുള്ള അതിവാല്‍സല്യം കാരണം ചെറിയമ്മയായിരുന്നു ഭരണത്തിന്റെ ചുക്കാന്‍ പിടിച്ചിരുന്നത് . അമ്മയ്ക്ക് അതിലൊന്നും വലിയ താല്‍പ്പര്യമുണ്ടായിരുന്നില്ല . മേനോന്‍ സാര്‍ പഠിപ്പില്‍ സമര്‍ത്ഥനായിരുന്നതുക്കൊണ്ട്  അമ്മാമാന്‍ കോളേജില്‍ അയച്ചു പഠിപ്പിച്ചു . ചെറിയമ്മയുടെ കടുത്ത എതിര്‍പ്പുകള്‍ മറികടന്നാണ് അത് നടന്നത് . തന്റെ മക്കളെയും കോളേജില്‍ അയക്കണമെന്ന നിബന്ധനയോടെ ചെറിയമ്മ സമ്മതിച്ചു ഒടുവില്‍  .  പക്ഷെ  ചെറിയമ്മയുടെ മക്കളാരും പത്താം തരം കടന്നില്ല .

            ചെറിയമ്മയുടെ നാത്തൂനെയാണ് അമ്മാമന്‍ കല്യാണം കഴിച്ചിരുന്നത് .ചെറിയമ്മയാണ് അതിന് മുന്‍കൈയെടുത്തത് . ചെറിയമ്മ തന്നെ ആ ബന്ധം അവസാനിപ്പിക്കുകയും ചെയ്തു . പുറംലോകം കാണാത്ത ഇടുങ്ങിയ മനസ്സുള്ള ചെറിയമ്മക്കു അമ്മാമന്‍ അമ്മായിയെ ബോബയിലേക്ക് കൊണ്ടുപോകുന്നത്  തീരെ പിടിച്ചില്ല . ചെറിയമ്മയുടെ ദുര്‍വാശി  ആ ബന്ധം തകര്‍ക്കുന്നതിലേക്ക് എത്തിച്ചു . ഹോസ്റ്റലില്‍ ആയിരുന്നതുകൊണ്ട് കൂടുതല്‍ എന്ത് സംഭവിച്ചു എന്ന് മേനോന്‍  സാറിന് അറിയില്ല . അന്വേഷിക്കാനും താല്‍പ്പര്യം കാട്ടിയില്ല . പക്ഷെ തന്റെ ജീവിതത്തില്‍  അത്     ഒരു വഴിത്തിരിവാകും എന്ന് അന്ന് അറിഞ്ഞില്ല .

          മിടുക്കനായ മേനോന്‍ സാറിന്  പഠിപ്പ് കഴിഞ്ഞ് അധികം വൈകാതെ ജോലി കിട്ടി  ഭിലായില്‍ പോയി .പിന്നെ പതിവുപോലെ കല്യാണവും നിശ്ചയിച്ചു . വിവാഹത്തിനായി നാട്ടിലെത്തിയത്തിന്റെ  പിറ്റേ ദിവസം വധുവിന്റെ വീട്ടിലെ കുറച്ച് കാരണവന്മാര്‍ വീട്ടില്‍ വന്നു , ഈ ബന്ധത്തിന് താല്‍പ്പര്യമില്ല എന്നറിയിക്കാന്‍ . അമ്മാമനെ പോലെ മരുമകനുമായാല്‍ നമ്മുടെ കുട്ടിയുടെ ജീവിതം തകരും എന്നാണവര്‍ പറഞ്ഞ കാരണം . അമ്മാമന്‍ അമ്മായിയെ ഉപേക്ഷിച്ച  കഥകളെല്ലാം  കല്യാണം നിശ്ചയിച്ചതിനു ശേഷം  ഏറെ കഴിഞ്ഞാണ്  അവര്‍  അറിഞ്ഞത് .

         ആ സംഭവം വലിയ സ്വപ്നങ്ങളോടെ എത്തിയ മേനോന്‍ സാറിന്റെ മനസ്സില്‍ വലിയ ആഘാതമുണ്ടാക്കി . തല്‍ക്കാലം ഇനി ആലോചനകള്‍ വേണ്ടെന്നു പറഞ്ഞ് ഭിലായിലേക്ക് തിരിച്ചു പോയി . ഇനിയും ഇത് ആവര്‍ത്തിക്കുമെന്നുള്ള ദുര്‍ചിന്തകള്‍ ഇനി ഒരു വിവാഹജീവിതം വേണ്ട എന്ന ഉറച്ച തീരുമാനത്തിലെത്തിച്ചു .  താഴെയുള്ള രണ്ടു പെങ്ങമ്മാര്‍ക്ക് ഒരു തണലായി പിന്നീട് കാലം കഴിച്ചു .
   
             റിട്ടയര്‍ ശേഷം നാട്ടിലെത്തി തൊട്ടുതാഴെയുള്ള പെങ്ങളുടെ മകന്റെ കൂടെയായി ജീവിതം . പെങ്ങളും കൂടെയുണ്ടായിരുന്നു . പെങ്ങളുടെ മരണശേഷം വല്ലാത്ത ഏകാന്തത അനുഭവപ്പെടാന്‍ തുടങ്ങി . ഡല്‍ഹിയിലുള്ള രണ്ടാമത്തെ സഹോദരി ഏറെ നിര്‍ബന്ധിച്ചെങ്കിലും     അവരുടെ കൂടെ പോയില്ല . വല്ലാതെ     വയസ്സായി ആരോഗ്യം ക്ഷയിച്ചാല്‍ മരുമകനും ഭാര്യക്കും ഒരു ഭാരമാകും എന്ന തോന്നല്‍ വന്നു തുടങ്ങിയപ്പോള്‍ ഈ സ്ഥാപനത്തിലെ അന്തേവാസിയാകാന്‍  തീരുമാനിച്ചു .

         ചിന്തകളുടെ താളം മുറിച്ചുകൊണ്ട്  ചടങ്ങുകള്‍ തുടങ്ങാറായി എന്ന്    സെക്യൂരിറ്റി      വന്നു അറിയിച്ചു. എല്ലാവര്‍ക്കും ഒരു സന്തോഷത്തിനായി  വയോജനദിനത്തില്‍ എല്ലാ വര്‍ഷവും ഉള്ളതാണ് ചെറിയ ആഘോഷച്ചടങ്ങുകള്‍,  . ചടങ്ങില്‍ മേനോന്‍ സാര്‍ ഒരു ചെറിയ പ്രസംഗം നടത്തി . മറ്റുള്ള അന്തേവാസികളുടെ ബന്ധുക്കള്‍ക്ക് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് അദ്ദേഹം തുടര്‍ന്നു . ജീവിതത്തിന്റെ  സായാഹ്നവേളയില്‍ പോറ്റിവളര്‍ത്തിയ മക്കള്‍  നിഷ്കരുണം ഉപേക്ഷിച്ച മാതാപിതാക്കള്‍ക്കായി , പിന്നെ നോക്കാന്‍ ആരുമില്ലാതെ ഒറ്റപ്പെട്ട വയോധികര്‍ക്കായി ഞാന്‍ എന്റെ  ജീവിതസമ്പാദ്യം  മുഴുവന്‍ സമര്‍പ്പിക്കുന്നു   എന്ന് പറഞ്ഞ്   മാനേജര്‍ക്ക് ഭീമമായ ഒരു തുകയുടെ ചെക്ക് കൈമാറി .

     
             അതിനു ശേഷം  സ്വന്തം ഇരിപ്പിടത്തില്‍ എത്തിയ അദ്ദേഹത്തിന്റെ കണ്ണുകളില്‍ ചാരിതാര്‍ത്ഥ്യത്തിന്റെ തിളക്കം കണ്ടു . അപ്പോഴേക്കും പുറത്ത്  മഴത്തുള്ളികള്‍ പതിക്കാന്‍ തുടങ്ങി .



 
       

















       

Wednesday, 9 August 2017

പുസ്തക പരിചയം

ശരത് ചന്ദ്ര  ചതോപാദ്ധ്യായയുടെ   പഥേര്‍   ദാബി - ബംഗാളി നോവല്‍ 
(ലീല സര്‍ക്കാറാണ് ഇതിന്റെ വിവര്‍ത്തനം നടത്തിയത്)
                                        വംഗസാഹിത്യത്തിലെ ശക്തനായ ഒരു എഴുത്തുകാരനാണ്‌   1876ല്‍  ജനിച്ച ശരത് ചന്ദ്ര ചതോപാദ്ധ്യായ. അദ്ധേഹത്തിെന്റെ  ശ്രദ്ധേയമായ ഒരു കൃതിയാണ് പഥേര്‍ ദാബി.  പഥേര്‍  ദാബി എന്നാല്‍ പാതയുടെ അധികാരം . ഇരുപതാംനൂറ്റാണ്ടിന്റെ  ആദ്യ കാലങ്ങളില്‍  രചിക്കപ്പെട്ട കൃതി. ബ്രിട്ടീഷ് സാമ്രാജ്യത്ത്വത്തിനെതിരെ വിപ്ലവത്തിന്  ആഹ്വാനം ചെയ്യുന്ന കൃതി . പ്രസിദ്ധീകരിച്ചു ഒരാഴ്ചയ്ക്കുള്ളില്‍  ബ്രിട്ടീഷ് സര്‍ക്കാര്‍  ഈ പുസ്തകം നിരോധിച്ചു .അതില്‍നിന്ന് തന്നെ  മനസ്സിലാക്കം  ഈ കൃതി നല്‍കുന്ന സന്ദേശം. അദ്ധേഹത്തിന്റെ മരണശേഷം  1939 ല്‍‍  ആണ് നിരോധനം നീക്കിയത് .

                                         സ്വാതന്ത്ര്യത്തിന്റെ സമരപാതയില്‍  വംഗസാഹിത്യം സമ്മാനിച്ച ഒരു ചുവന്ന അടയാളമാണ് ഈ കൃതി . . മനുഷ്യമനസ്സിന്റെ  സങ്കീര്‍ണ്ണതകള്‍  വ്യക്തമായി തുറന്നുകാട്ടുന്നു .ബര്‍മ്മയാണ് ഈ നോവലിന്റെ പശ്ചാത്തലം .പഥേര്‍ ദാബി,  പാതയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ബര്‍മ്മയില്‍ പ്രവര്‍ത്തിക്കുന്ന ഒരു നിരോധിത സംഘടനയാണ് .

                ബ്രാഹ്മണ്യത്തിന്റെ യാഥാസ്ഥിതിക             മാമൂലുകളില്‍ നിന്നും വ്യതിചലിക്കാത്ത   അപൂര്‍വ്വബാബുവില്‍ നിന്നും  തുടങ്ങുന്ന നോവല്‍ വിപ്ലവത്തിന്റെ  തീജ്വാല വിതക്കുന്ന ബ്രിട്ടീഷ്‌ സര്‍ക്കാരിന്റെ പിടിക്കിട്ടാപ്പുള്ളി ബ്രാഹ്മണനായ  സവ്യസായിയില്‍ എത്തിനില്‍ക്കുന്നു . സവ്യസായിക്ക് സ്വാന്തന്ത്ര്യമെന്നാല്‍ സമൂഹത്തിന്റെ  സമൂല പരിവര്‍ത്തനമാണ്.  എഴുതിയ കാലഘട്ടം കണക്കാക്കുമ്പോള്‍  മതങ്ങളെക്കുറിച്ച്   ദീര്‍ഘദൃഷ്ടിയോട് കൂടെയുള്ള ഒരു കാഴ്ചപ്പാട്  സവ്യസായിയിലൂടെ നോവലിസ്റ്റ്  വരച്ചുകാട്ടുന്നു .

അപൂര്‍വ്വന്‍  ബര്‍മ്മയിലേക്ക്  ജോലികിട്ടി പുറപ്പെടുന്നതിലൂടെ  നോവല്‍ തുടങ്ങുന്നു . റങ്കൂണ്‍ ആണ് സ്ഥലം . ചിട്ട തെറ്റാതെ അമ്മയുടെ ഇഷ്ടമനുസരിച്ച് ജീവിക്കുന്ന ഒരു ബംഗാളി ബ്രാഹണനണയാള്‍. അയാളുടെ രണ്ടു ചേട്ടന്മാര്‍ നേര്‍ വീപരിതം . അവരുടെ ഭാര്യമാരും . ബര്‍മ്മയിലേക്ക് തിവാരി എന്ന ബ്രാഹ്മണഭൃത്യനെ ക്കൂടെ കൊണ്ടുപോകുന്നു
അവിടെ അയാള്‍ താമസിക്കുന്ന സ്ഥലത്ത് ഭാരതി എന്ന ബംഗാളി യുവതിയെ കണ്ടുമുട്ടുന്നു . അവര്‍ ജാതി തെറ്റിയതാണ് .അച്ചന്‍ സായിപ്പ് അമ്മ ബംഗാളി . അവരുമായുള്ള കശപിശകളില്‍ അപൂര്‍വ്വന്റെ ബര്‍മ്മ ജീവിതം തുടങ്ങുന്നു . ഭാരതിയുടെ അച്ചന്‍ സായിപ്പെന്ന സ്വാധീനം ഉപയോഗിച്ച്     അപൂര്‍വ്വനെ കോടതി കയറ്റുന്നു .

ഓഫീസില്‍ ഹരിദാസ് തല്‍വര്‍ക്കര്‍  എന്ന മറാഠാ ബ്രാഹ്മണനെ കാണുന്നു .അയാളില്‍ നിന്നും  ബ്രിട്ടീഷ് ആധിപത്യത്തിന്റെ ക്രൂരവശങ്ങള്‍ അയാള്‍ കേള്‍ക്കുന്നു .ഒരിക്കല്‍ അയാളുടെ നാട്ടുക്കാരനും ബന്ധുവും ആയ പോലീസ് ഓഫീസറെ കപ്പല്‍ ഡോക്കില്‍ വെച്ച്   കാണുന്നു . അപൂര്‍വ്വന്റെ അച്ഛനാണ് അയാള്‍ക്ക്‌ പോലീസ് വകുപ്പില്‍ ജോലി ശരിയാക്കി കൊടുത്തത് . സവ്യസായി എന്ന പിടിക്കിട്ടാപ്പുള്ളിക്കായി കപ്പല്‍ ഇറങ്ങുന്നവരെ കാത്തു നില്‍ക്കുന്നു . പക്ഷെ സവ്യസായി തന്ത്രപരമായി അവരെ കബളിപ്പിക്കുന്നു . അപൂര്‍വ്വനും അങ്ങിനെ അയാളുടെ മുഖം കണ്ടു
 ഉദ്യോഗസംബന്ധമായി അപൂര്‍വ്വന്  കുറച്ചുകാലം  റങ്കൂണീല്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നു . തിരിച്ചെത്തിയപ്പോഴേക്കും ഭാരതിയുടെ മാതാപിതാക്കള്‍ മരിച്ചിരുന്നു . വസൂരി വന്ന്‍ കിടപ്പിലായ തിവാരിയെ ഭാരതി ശൂശ്രൂഷിച്ചു രക്ഷപ്പെടുത്തി . പിന്നീട് ഭാരതിയുമായുള്ള ശത്രുത കുറഞ്ഞു തുടങ്ങി .എങ്കിലും ഭാരതി ജാതി തെറ്റിയതായതുകൊണ്ട്  അവര്‍ വെക്കുന്ന ഭക്ഷണം കഴിക്കാന്‍ തയാറല്ല .
          ഭാരതിയിലൂടെയാണ് അയാള്‍ പഥേര്‍ ദാബി യില്‍ എത്തുന്നത് . സുമിത്ര എന്ന ബംഗാളി സ്ത്രീയാണ് അന്നവിടെ കാര്യങ്ങള്‍ തിരുമാനിക്കുന്നത് കണ്ടത് . നവതാര എന്ന സ്ത്രീയെ മദ്യപാനായ ഭര്‍ത്താവില്‍ നിന്നും മോചിതായാക്കുന്ന സംഭവം ആണ് അവിടെ നടന്നിരുന്നത് . അവരുടെ നേതാവ്  ഡോക്ടര്‍ എന്ന്‍ എല്ലാവരും സ്നേഹപൂര്‍വ്വം വിളിക്കുന്ന ഒരാള്‍ തലകുനിചിരുന്ന്‍ വളരെ ശ്രദ്ധയോടെ എന്തോ കുറിച്ച് കൊണ്ടിരിക്കുന്നു .നവതാരയുടെ കാര്യം കഴിഞ്ഞപ്പോള്‍ സുമിത്ര അപൂര്‍വ്വന്റെ വിശദാംശങ്ങള്‍ തേടാന്‍ തുടങ്ങി . പഥേര്‍ ദാബിയുടെ ലക്ഷ്യങ്ങള്‍ പറഞ്ഞു കൊടുത്തു . പഥത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഒരു സംഘടന . അംഗമാകാന്‍ തയ്യാറാണെന്ന് പറഞ്ഞപ്പോള്‍ ഡോക്ടറോട് പേരെഴുതിയെടുക്കാന്‍ പറഞ്ഞു . ഡോക്ടര്‍ തല പൊക്കിയപ്പോള്‍ അപൂര്‍വ്വന്‍ ഞെട്ടിപ്പോയി . സവ്യസായി .
നടക്കുമ്പോള്‍ അന്ന് പോലിസുകാരെ കബളിപ്പിച്ച മുടന്തില്ല . അന്ന് സവ്യസായി അപൂര്‍വ്വനെ വീട് വരെ കൊണ്ടാക്കാന്‍ കൂട്ടുപോകുന്നു . ആ യാത്രയില്‍ അപൂര്‍വ്വന്റെ മനസ്സില്‍ ചലനങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നു . ഫാക്ടറി തൊഴിലാളികളുടെ നരകതുല്യമായ ജീവിതം അയാള്‍ ഭാരതിയോടൊപ്പം പോയി കണ്ടുമനസ്സിലാക്കുന്നു . തലവര്‍ക്കറോടും ഇതിനെക്കുറിച്ച് പറയുന്നു .
              തല്‍വര്‍ക്കര്‍ പഥേര്‍ ദാബിയിലെ ഒരു പോരാളിയാണെന്ന് അപൂര്‍വ്വന്‍ അറിയുന്നില്ല .തൊഴിലാളികളുടെ  അവകാശങ്ങള്‍ക്ക്  വേണ്ടിയുള്ള ഒരു സമ്മേളനത്തില്‍ തല്‍വര്‍ക്കറെ അപൂര്‍വ്വന്‍ കൊണ്ടുപോകുന്നു . തല്‍വര്‍ക്കര്‍ അവിടെ ഒരു ഉശിരന്‍ പ്രസംഗം നടത്തുന്നു . ബ്രിട്ടീഷ് സര്‍ക്കാരിന്റെ പോലീസ് തല്‍വര്‍ക്കറെ അറസ്റ്റു ചെയ്യുന്നു . അപൂര്‍വ്വന്റെ  മനസ്സ്   കുറ്റബോധം കൊണ്ട്  പുകഞ്ഞു .താന്‍ കാരണമാണ് അയാള്‍ക്ക്‌ ഇത് സംഭവിച്ചത് എന്ന് അപൂര്‍വ്വന്‍ കരുതി . തല്‍വര്‍ക്കര്‍ കുടുംബ സമ്മേതനായിട്ടാണ് താമസിക്കുന്നത് . അതാണ്‌ അപൂര്‍വ്വനെ അലട്ടിയത് .അപ്പോഴാണ്‌ അയാള്‍ അറിയുന്നത് തല്‍വര്‍ക്കര്‍ പഥേര്‍ ദാബിയിലെ ഒരു പോരാളിയാണെന്ന്.
        പോലീസ് ചോദ്യം ചെയ്യലില്‍ ദുര്‍ബലനായ അപൂര്‍വ്വന് പിടിച്ചു നില്‍ക്കാനായില്ല. അയാള്‍ എല്ലാം ഒറ്റികൊടുത്തു .എല്ലാവരുംകൂടി അപൂര്‍വ്വനെ ഒരു അജ്ഞാത സ്ഥലത്ത് കൊണ്ടുപോയി കൊല്ലാന്‍ ശ്രമിച്ചു . ഭാരതിയെ അവിടേക്ക് വിളിച്ചു വരുത്തി . പക്ഷെ ഭാരതിക്ക് അപൂര്‍വ്വനോടുള്ള ഇഷ്ട്ടം അറിയുന്ന സവ്യസായി അപൂര്‍വ്വനെ വെറുതെ വിടാന്‍ കല്‍പ്പിച്ചു , മറ്റുള്ളവര്‍ക്ക് ഇഷ്ട്ടപ്പെട്ടിലെങ്കിലും . അപൂര്‍വ്വന്‍ ബംഗാളിലേക്ക് തിരിച്ചു പോയി .

                 പിന്നീട് സവ്യസായിയും ഭാരതിയും തമ്മിലുള്ള സംവാദങ്ങളാണ്  നോവലില്‍ മുഖ്യമായും .
യൂറോപ്യന്‍ സംസ്കാരത്തില്‍ അലിഞ്ഞുചേര്‍ന്ന ഭാരതിക്ക് പഥേര്‍ ദാബിയുടെ ആശയങ്ങളെക്കുറിച്ച് മുഴുവാനായും ഗ്രഹിക്കാന്‍ സാധിച്ചിരുന്നില്ല . സ്വാതന്ത്ര്യത്തെക്കുറിച്ച് , വിപ്ലവത്തെപറ്റി എല്ലാം വിശദമായി തന്നെ ഭാരതിക്ക് മനസ്സിലാക്കി കൊടുത്തു . സുമിത്രയുടെ ജീവിതസാഹചര്യം , സവ്യസായിയുടെ ജീവചരിത്രം എല്ലാം വിശധീകരിക്കുന്നു . കുറെ ലോകചരിത്രവും കുറിക്കുന്നു
ഒരു പെരുമഴയും കൊടുങ്കാറ്റും ഉള്ള രാത്രിയില്‍ പുതിയ ഇടം തേടി പുറപ്പെടാന്‍ നില്‍ക്കുന്ന സവ്യസായിയില്‍ നോവല്‍ അവസാനിക്കുന്നു .


             തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു കൃതിയാണ്  പഥേര്‍ ദാബി

(കനല്‍ എന്ന ഫേസ്ബുക്ക്‌  ഗ്രൂപ്പില്‍ പുസ്തക പരിചയം എ എന്ന പംക്തിക്ക് വേണ്ടി രചിച്ചത് )

Monday, 10 July 2017

മഴയോര്‍മ്മകള്‍

 തിമിര്‍ത്തു പെയ്യുന്ന മഴക്കൊടുവില്‍ മരം പെയ്യുന്നത് നോക്കിയിരിക്കാന്‍ വലിയ ഇഷ്ടമായിരുന്നു . എന്തുക്കൊണ്ടോ മഴയോര്‍മ്മകളെക്കുറിച്ച് എഴുതാന്‍ തുടങ്ങിയപ്പോള്‍ അത്  പതിവുപോലെ  ക്ലീഷേ ആയിത്തീരുന്നു .
     
    മടുപ്പിക്കുന്ന ഈറന്‍ ഗന്ധം , പാടവരമ്പിലെ തവളകളുടെ കരച്ചില്‍ അങ്ങിനെ എഴുതി തുടങ്ങിയാല്‍ എത്തിനില്‍ക്കുന്നത്‌ എല്ലാം പതിവുശൈലിയില്‍ തന്നെ. 
   
         ഇടവപ്പാതിയുടെ തുടക്കത്തില്‍ നാല്പ്പത്താറ് വര്‍ഷങ്ങള്‍ക്കു മുമ്പ്  തൃശൂര്‍ നഗരത്തില്‍പ്പെട്ട അഞ്ചേരി എന്ന ദേശത്തായിരുന്നു ഞാന്‍ ജനിച്ചത്‌ . മഴക്കാലത്തായിരിക്കും എന്റെ പിറന്നാള്‍ എല്ലാവര്‍ഷവും . മഴയില്‍ കുതിര്‍ന്നതായിരുന്നു  എന്റെ പിറന്നാളാഘോഷങ്ങളെന്നുള്ളത് കുട്ടിക്കാലത്ത് എന്നെ വല്ലാതെ നൊമ്പരപ്പെടുത്തിയിരുന്നു. പിന്നെ മുതിര്‍ന്നപ്പോള്‍  പിറന്നാള്‍ സമയങ്ങളില്‍ തിമിര്‍ത്തു പെയ്യുന്ന മഴയ്ക്കിടയിലും ത്തൂവാലകളെ അവഗണിച്ച് ജാലക വാതില്‍  തുറന്നിട്ട്‌  പോസ്റ്റ്‌മാന് വേണ്ടിയുള്ള കാത്തിരിപ്പ്‌ തുടരും . ആരും  ആശംസകള്‍ അയക്കില്ല എന്നറിയാമെങ്കില്‍ക്കൂടി അജ്ഞാതമായ ഒരു ആശംസസന്ദേശത്തിനായി കാത്തിരിക്കും 
    മഴക്കാലം മൂടിപുതച്ച് കിടന്നുറങ്ങാന്‍ നല്ല സുഖമാണ് , പട്ടാളത്തില്‍ ജോലിചെയ്തിരുന്ന വല്യച്ചന്‍ നാട്ടില്‍ വരാറുള്ളപ്പോള്‍ കിട്ടിയ കമ്പിളിപുതപ്പായിരുന്നു അന്ന്  ചൂട്  നല്‍കിയിരുന്നത് . ഒപ്പം  തൊണ്ണൂറു   കഴിഞ്ഞ അച്ഛമ്മയുടെ ചുക്കിച്ചുളിഞ്ഞ കൈവിരല്‍ തലയില്‍ അരിച്ചു നടക്കും. കഥകളുടെ അകമ്പടി കൂടിയാകുമ്പോള്‍ മെല്ലെ ഉറക്കത്തിലേക്ക് വഴുതി പോകും . ഞാന്‍ നാലാം ക്ലാസില്‍ എത്തിയപ്പോഴേക്കും അച്ഛമ്മ ഏതാണ്ട് അബോധാവസ്ഥയില്‍ എത്തിയിരുന്നു.  എനിക്ക് ഓര്‍മ വെക്കുന്ന കാലത്ത് ഉടുക്കുന്ന മുണ്ടിനു പുറമേ ഒരു മേല്‍മുണ്ട്‌ മാത്രമേ നഗ്നത മറക്കാന്‍ അവര്‍ ധരിച്ചിരുന്നുള്ളൂ. ചുക്കിച്ചുളിഞ്ഞ് തൂങ്ങിയാടുന്ന അച്ഛനെ ഒരുപാടു ഊട്ടിയ മുലകളും പ്രദര്‍ശി പ്പിച്ച്  പല്ലില്ലാതെ മോണ കാട്ടിയുള്ള അവരുടെ ഇരിപ്പ് ഇന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്നു. വല്ലാത്തൊരു ഐശ്വര്യമായിരുന്നു ആ മുഖത്ത് നിറഞ്ഞുനിന്നിരുന്നത് . മഴ  തിമിര്‍ത്തു പെയ്ത ഒരു സന്ധ്യസമയത്തായിരുന്നു  അവരുടെ മരണം.

     മഴക്കാലത്തായിരുന്നു പണ്ട് നീന്തല്‍ പടിക്കാറുള്ളത് . പലപ്പോഴും അച്ഛന്റെ  കൂടെ  അമ്പലക്കുളത്തില്‍ പോകും . അല്ലെങ്കില്‍ വീട്ടു പറമ്പില്‍ തന്നെയുള്ള കുളത്തില്‍ . വീടിന്റെ ചുറ്റുവട്ടത്തുള്ള എന്റെ സമകാലീനരായ ബന്ധുക്കളെല്ലാവരും ആ കുളത്തില്‍ തന്നെയാണ് നീന്തല്‍ പഠിച്ചിട്ടുള്ളത് . ശരിക്കും കൊക്കരണ്ണിയായിരുന്നൂ അത് . അങ്ങിനെ ഒരു മഴക്കാലത്ത്  നടത്തിയ ഒരു നീന്തല്‍ ക്ലാസ്സ് എനിക്ക് ഇന്നും മറക്കാന്‍ സാധിക്കില്ല . അടുത്ത വീട്ടിലെ ഒരു പയ്യനെ ഞാന്‍ നീന്തല്‍ പഠിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു.അന്ന് എനിക്ക് പതിനഞ്ചു വയസ്സ് പ്രായം . പയ്യന്‍ എട്ടാം ക്ലാസ്സുകാരന്‍ . എപ്പോഴോ അവന്‍ നില തെറ്റി താഴോട്ടു പോയി . ഒപ്പം രക്ഷക്കായി എന്നെയും വലിച്ചുക്കൊണ്ട് പോയി. അവന്റെ പിടിയില്‍ പെട്ട് എനിക്ക്  ഒന്നും ചെയ്യാന്‍ സാധിക്കാതെയായി . നിലവിളി കേട്ട് അന്നേരം പറമ്പില്‍ ഉണ്ടായിരുന്ന അച്ഛന്‍ പെങ്ങളായിരുന്നു വന്നു രക്ഷിച്ചത്‌ . അവര്‍ കേട്ടില്ലായിരുന്നെങ്കില്‍ ഇതെഴുതാന്‍ ഞാന്‍ ഇപ്പോള്‍ ഉണ്ടാവില്ല .ഇന്ന് ആ കുളം ഇല്ല . ഭാഗശേഷം അത് കിട്ടിയവര്‍ മണ്ണിട്ട്‌ മൂടിക്കളഞ്ഞു. ഇരുപത്തിയഞ്ച് കൊല്ലങ്ങള്‍ക്ക് മുമ്പാണ് ഞാന്‍ അതില്‍ അവസാനമായി ഒരു ധനു മാസത്തില്‍  കുളിച്ചത് . അച്ഛന്റെ ചിതക്ക്‌ തീ കൊളുത്താന്‍ . പിന്നെ പത്തു ദിവസം നിത്യബലിയിടാന്‍.

പിന്നെ ഔദ്യോഗികജീവിതത്തിന്റെ ഭാഗമായി എട്ടു വര്‍ഷത്തോളം മൂന്നാറില്‍ ഉണ്ടായിരുന്നു . അപ്പോഴാണ്‌ മഴയുടെ ഭീകരത അറിഞ്ഞത് . മഴക്കാലത്ത് ഇടമുറിയാത്ത മഴയായിരിക്കും . കുട ചൂടിയാലും കാര്യമില്ല . കാറ്റുകാരണം മഴ തിരശ്ചീനമായിട്ടാണ് പെയ്യുന്നത് . മഴക്കോട്ടിലെങ്കില്‍ ശരീരം മുഴുവന്‍ നനയും . നാല്‍പ്പതു നൂല്‍ മഴ എന്നാണു അവിടെയുള്ളവര്‍ പറയാറ്. നാല്‍പ്പതാം നമ്പര്‍ നൂലിന്റെ കനത്തിലായിരിക്കും മഴ .രാത്രികാലങ്ങളില്‍ മഴക്കൊപ്പമുള്ള കാറ്റിന്റെ ശീല്‍ക്കാരം  ഭയപ്പെടുത്തുന്നതായിരുന്നു .കാറ്റിനൊപ്പം ആടുന്ന യൂക്കാലി മരങ്ങളും മറ്റും കാരണമാണ് ആ ശബ്ദങ്ങള്‍ .  പ്രേതസിനിമകളെ അനുസ്മരിപ്പിക്കുമായിരുന്നു

മഴയോര്‍മ്മകള്‍ ഇനിയുമുണ്ട് . പക്ഷെ ആരെയും മുഷിപ്പിക്കാതെ നിറുത്തുന്നു.

(ഫേസ്ബുക്ക്‌  ലെ കനല്‍   എന്ന കൂട്ടായ്മയില്‍ പോസ്റ്റ്‌ ചെയ്യുവാനായി തയ്യാറാക്കിയത് )

വിനോദ് വാസുദേവന്‍ തൃശൂര്‍