Wednesday, 9 August 2017

പുസ്തക പരിചയം

ശരത് ചന്ദ്ര  ചതോപാദ്ധ്യായയുടെ   പഥേര്‍   ദാബി - ബംഗാളി നോവല്‍ 
(ലീല സര്‍ക്കാറാണ് ഇതിന്റെ വിവര്‍ത്തനം നടത്തിയത്)
                                        വംഗസാഹിത്യത്തിലെ ശക്തനായ ഒരു എഴുത്തുകാരനാണ്‌   1876ല്‍  ജനിച്ച ശരത് ചന്ദ്ര ചതോപാദ്ധ്യായ. അദ്ധേഹത്തിെന്റെ  ശ്രദ്ധേയമായ ഒരു കൃതിയാണ് പഥേര്‍ ദാബി.  പഥേര്‍  ദാബി എന്നാല്‍ പാതയുടെ അധികാരം . ഇരുപതാംനൂറ്റാണ്ടിന്റെ  ആദ്യ കാലങ്ങളില്‍  രചിക്കപ്പെട്ട കൃതി. ബ്രിട്ടീഷ് സാമ്രാജ്യത്ത്വത്തിനെതിരെ വിപ്ലവത്തിന്  ആഹ്വാനം ചെയ്യുന്ന കൃതി . പ്രസിദ്ധീകരിച്ചു ഒരാഴ്ചയ്ക്കുള്ളില്‍  ബ്രിട്ടീഷ് സര്‍ക്കാര്‍  ഈ പുസ്തകം നിരോധിച്ചു .അതില്‍നിന്ന് തന്നെ  മനസ്സിലാക്കം  ഈ കൃതി നല്‍കുന്ന സന്ദേശം. അദ്ധേഹത്തിന്റെ മരണശേഷം  1939 ല്‍‍  ആണ് നിരോധനം നീക്കിയത് .

                                         സ്വാതന്ത്ര്യത്തിന്റെ സമരപാതയില്‍  വംഗസാഹിത്യം സമ്മാനിച്ച ഒരു ചുവന്ന അടയാളമാണ് ഈ കൃതി . . മനുഷ്യമനസ്സിന്റെ  സങ്കീര്‍ണ്ണതകള്‍  വ്യക്തമായി തുറന്നുകാട്ടുന്നു .ബര്‍മ്മയാണ് ഈ നോവലിന്റെ പശ്ചാത്തലം .പഥേര്‍ ദാബി,  പാതയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ബര്‍മ്മയില്‍ പ്രവര്‍ത്തിക്കുന്ന ഒരു നിരോധിത സംഘടനയാണ് .

                ബ്രാഹ്മണ്യത്തിന്റെ യാഥാസ്ഥിതിക             മാമൂലുകളില്‍ നിന്നും വ്യതിചലിക്കാത്ത   അപൂര്‍വ്വബാബുവില്‍ നിന്നും  തുടങ്ങുന്ന നോവല്‍ വിപ്ലവത്തിന്റെ  തീജ്വാല വിതക്കുന്ന ബ്രിട്ടീഷ്‌ സര്‍ക്കാരിന്റെ പിടിക്കിട്ടാപ്പുള്ളി ബ്രാഹ്മണനായ  സവ്യസായിയില്‍ എത്തിനില്‍ക്കുന്നു . സവ്യസായിക്ക് സ്വാന്തന്ത്ര്യമെന്നാല്‍ സമൂഹത്തിന്റെ  സമൂല പരിവര്‍ത്തനമാണ്.  എഴുതിയ കാലഘട്ടം കണക്കാക്കുമ്പോള്‍  മതങ്ങളെക്കുറിച്ച്   ദീര്‍ഘദൃഷ്ടിയോട് കൂടെയുള്ള ഒരു കാഴ്ചപ്പാട്  സവ്യസായിയിലൂടെ നോവലിസ്റ്റ്  വരച്ചുകാട്ടുന്നു .

അപൂര്‍വ്വന്‍  ബര്‍മ്മയിലേക്ക്  ജോലികിട്ടി പുറപ്പെടുന്നതിലൂടെ  നോവല്‍ തുടങ്ങുന്നു . റങ്കൂണ്‍ ആണ് സ്ഥലം . ചിട്ട തെറ്റാതെ അമ്മയുടെ ഇഷ്ടമനുസരിച്ച് ജീവിക്കുന്ന ഒരു ബംഗാളി ബ്രാഹണനണയാള്‍. അയാളുടെ രണ്ടു ചേട്ടന്മാര്‍ നേര്‍ വീപരിതം . അവരുടെ ഭാര്യമാരും . ബര്‍മ്മയിലേക്ക് തിവാരി എന്ന ബ്രാഹ്മണഭൃത്യനെ ക്കൂടെ കൊണ്ടുപോകുന്നു
അവിടെ അയാള്‍ താമസിക്കുന്ന സ്ഥലത്ത് ഭാരതി എന്ന ബംഗാളി യുവതിയെ കണ്ടുമുട്ടുന്നു . അവര്‍ ജാതി തെറ്റിയതാണ് .അച്ചന്‍ സായിപ്പ് അമ്മ ബംഗാളി . അവരുമായുള്ള കശപിശകളില്‍ അപൂര്‍വ്വന്റെ ബര്‍മ്മ ജീവിതം തുടങ്ങുന്നു . ഭാരതിയുടെ അച്ചന്‍ സായിപ്പെന്ന സ്വാധീനം ഉപയോഗിച്ച്     അപൂര്‍വ്വനെ കോടതി കയറ്റുന്നു .

ഓഫീസില്‍ ഹരിദാസ് തല്‍വര്‍ക്കര്‍  എന്ന മറാഠാ ബ്രാഹ്മണനെ കാണുന്നു .അയാളില്‍ നിന്നും  ബ്രിട്ടീഷ് ആധിപത്യത്തിന്റെ ക്രൂരവശങ്ങള്‍ അയാള്‍ കേള്‍ക്കുന്നു .ഒരിക്കല്‍ അയാളുടെ നാട്ടുക്കാരനും ബന്ധുവും ആയ പോലീസ് ഓഫീസറെ കപ്പല്‍ ഡോക്കില്‍ വെച്ച്   കാണുന്നു . അപൂര്‍വ്വന്റെ അച്ഛനാണ് അയാള്‍ക്ക്‌ പോലീസ് വകുപ്പില്‍ ജോലി ശരിയാക്കി കൊടുത്തത് . സവ്യസായി എന്ന പിടിക്കിട്ടാപ്പുള്ളിക്കായി കപ്പല്‍ ഇറങ്ങുന്നവരെ കാത്തു നില്‍ക്കുന്നു . പക്ഷെ സവ്യസായി തന്ത്രപരമായി അവരെ കബളിപ്പിക്കുന്നു . അപൂര്‍വ്വനും അങ്ങിനെ അയാളുടെ മുഖം കണ്ടു
 ഉദ്യോഗസംബന്ധമായി അപൂര്‍വ്വന്  കുറച്ചുകാലം  റങ്കൂണീല്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നു . തിരിച്ചെത്തിയപ്പോഴേക്കും ഭാരതിയുടെ മാതാപിതാക്കള്‍ മരിച്ചിരുന്നു . വസൂരി വന്ന്‍ കിടപ്പിലായ തിവാരിയെ ഭാരതി ശൂശ്രൂഷിച്ചു രക്ഷപ്പെടുത്തി . പിന്നീട് ഭാരതിയുമായുള്ള ശത്രുത കുറഞ്ഞു തുടങ്ങി .എങ്കിലും ഭാരതി ജാതി തെറ്റിയതായതുകൊണ്ട്  അവര്‍ വെക്കുന്ന ഭക്ഷണം കഴിക്കാന്‍ തയാറല്ല .
          ഭാരതിയിലൂടെയാണ് അയാള്‍ പഥേര്‍ ദാബി യില്‍ എത്തുന്നത് . സുമിത്ര എന്ന ബംഗാളി സ്ത്രീയാണ് അന്നവിടെ കാര്യങ്ങള്‍ തിരുമാനിക്കുന്നത് കണ്ടത് . നവതാര എന്ന സ്ത്രീയെ മദ്യപാനായ ഭര്‍ത്താവില്‍ നിന്നും മോചിതായാക്കുന്ന സംഭവം ആണ് അവിടെ നടന്നിരുന്നത് . അവരുടെ നേതാവ്  ഡോക്ടര്‍ എന്ന്‍ എല്ലാവരും സ്നേഹപൂര്‍വ്വം വിളിക്കുന്ന ഒരാള്‍ തലകുനിചിരുന്ന്‍ വളരെ ശ്രദ്ധയോടെ എന്തോ കുറിച്ച് കൊണ്ടിരിക്കുന്നു .നവതാരയുടെ കാര്യം കഴിഞ്ഞപ്പോള്‍ സുമിത്ര അപൂര്‍വ്വന്റെ വിശദാംശങ്ങള്‍ തേടാന്‍ തുടങ്ങി . പഥേര്‍ ദാബിയുടെ ലക്ഷ്യങ്ങള്‍ പറഞ്ഞു കൊടുത്തു . പഥത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഒരു സംഘടന . അംഗമാകാന്‍ തയ്യാറാണെന്ന് പറഞ്ഞപ്പോള്‍ ഡോക്ടറോട് പേരെഴുതിയെടുക്കാന്‍ പറഞ്ഞു . ഡോക്ടര്‍ തല പൊക്കിയപ്പോള്‍ അപൂര്‍വ്വന്‍ ഞെട്ടിപ്പോയി . സവ്യസായി .
നടക്കുമ്പോള്‍ അന്ന് പോലിസുകാരെ കബളിപ്പിച്ച മുടന്തില്ല . അന്ന് സവ്യസായി അപൂര്‍വ്വനെ വീട് വരെ കൊണ്ടാക്കാന്‍ കൂട്ടുപോകുന്നു . ആ യാത്രയില്‍ അപൂര്‍വ്വന്റെ മനസ്സില്‍ ചലനങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നു . ഫാക്ടറി തൊഴിലാളികളുടെ നരകതുല്യമായ ജീവിതം അയാള്‍ ഭാരതിയോടൊപ്പം പോയി കണ്ടുമനസ്സിലാക്കുന്നു . തലവര്‍ക്കറോടും ഇതിനെക്കുറിച്ച് പറയുന്നു .
              തല്‍വര്‍ക്കര്‍ പഥേര്‍ ദാബിയിലെ ഒരു പോരാളിയാണെന്ന് അപൂര്‍വ്വന്‍ അറിയുന്നില്ല .തൊഴിലാളികളുടെ  അവകാശങ്ങള്‍ക്ക്  വേണ്ടിയുള്ള ഒരു സമ്മേളനത്തില്‍ തല്‍വര്‍ക്കറെ അപൂര്‍വ്വന്‍ കൊണ്ടുപോകുന്നു . തല്‍വര്‍ക്കര്‍ അവിടെ ഒരു ഉശിരന്‍ പ്രസംഗം നടത്തുന്നു . ബ്രിട്ടീഷ് സര്‍ക്കാരിന്റെ പോലീസ് തല്‍വര്‍ക്കറെ അറസ്റ്റു ചെയ്യുന്നു . അപൂര്‍വ്വന്റെ  മനസ്സ്   കുറ്റബോധം കൊണ്ട്  പുകഞ്ഞു .താന്‍ കാരണമാണ് അയാള്‍ക്ക്‌ ഇത് സംഭവിച്ചത് എന്ന് അപൂര്‍വ്വന്‍ കരുതി . തല്‍വര്‍ക്കര്‍ കുടുംബ സമ്മേതനായിട്ടാണ് താമസിക്കുന്നത് . അതാണ്‌ അപൂര്‍വ്വനെ അലട്ടിയത് .അപ്പോഴാണ്‌ അയാള്‍ അറിയുന്നത് തല്‍വര്‍ക്കര്‍ പഥേര്‍ ദാബിയിലെ ഒരു പോരാളിയാണെന്ന്.
        പോലീസ് ചോദ്യം ചെയ്യലില്‍ ദുര്‍ബലനായ അപൂര്‍വ്വന് പിടിച്ചു നില്‍ക്കാനായില്ല. അയാള്‍ എല്ലാം ഒറ്റികൊടുത്തു .എല്ലാവരുംകൂടി അപൂര്‍വ്വനെ ഒരു അജ്ഞാത സ്ഥലത്ത് കൊണ്ടുപോയി കൊല്ലാന്‍ ശ്രമിച്ചു . ഭാരതിയെ അവിടേക്ക് വിളിച്ചു വരുത്തി . പക്ഷെ ഭാരതിക്ക് അപൂര്‍വ്വനോടുള്ള ഇഷ്ട്ടം അറിയുന്ന സവ്യസായി അപൂര്‍വ്വനെ വെറുതെ വിടാന്‍ കല്‍പ്പിച്ചു , മറ്റുള്ളവര്‍ക്ക് ഇഷ്ട്ടപ്പെട്ടിലെങ്കിലും . അപൂര്‍വ്വന്‍ ബംഗാളിലേക്ക് തിരിച്ചു പോയി .

                 പിന്നീട് സവ്യസായിയും ഭാരതിയും തമ്മിലുള്ള സംവാദങ്ങളാണ്  നോവലില്‍ മുഖ്യമായും .
യൂറോപ്യന്‍ സംസ്കാരത്തില്‍ അലിഞ്ഞുചേര്‍ന്ന ഭാരതിക്ക് പഥേര്‍ ദാബിയുടെ ആശയങ്ങളെക്കുറിച്ച് മുഴുവാനായും ഗ്രഹിക്കാന്‍ സാധിച്ചിരുന്നില്ല . സ്വാതന്ത്ര്യത്തെക്കുറിച്ച് , വിപ്ലവത്തെപറ്റി എല്ലാം വിശദമായി തന്നെ ഭാരതിക്ക് മനസ്സിലാക്കി കൊടുത്തു . സുമിത്രയുടെ ജീവിതസാഹചര്യം , സവ്യസായിയുടെ ജീവചരിത്രം എല്ലാം വിശധീകരിക്കുന്നു . കുറെ ലോകചരിത്രവും കുറിക്കുന്നു
ഒരു പെരുമഴയും കൊടുങ്കാറ്റും ഉള്ള രാത്രിയില്‍ പുതിയ ഇടം തേടി പുറപ്പെടാന്‍ നില്‍ക്കുന്ന സവ്യസായിയില്‍ നോവല്‍ അവസാനിക്കുന്നു .


             തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു കൃതിയാണ്  പഥേര്‍ ദാബി

(കനല്‍ എന്ന ഫേസ്ബുക്ക്‌  ഗ്രൂപ്പില്‍ പുസ്തക പരിചയം എ എന്ന പംക്തിക്ക് വേണ്ടി രചിച്ചത് )

No comments:

Post a Comment