Wednesday, 1 November 2017

എന്‍റെ യാത്രകള്‍ - 1


                         ഒരു വിരല്‍ത്തുമ്പില്‍ ലോകം ലഭ്യമാകുന്നതിന്  ഏറെക്കാലം    മുമ്പ്  ഒത്തിരി വിഷമതകള്‍ സഹിച്ച് ലോകം ചുറ്റി ആ കഥകള്‍ മലയാളികള്‍ക്ക് പകര്‍ന്നു തന്ന മഹാസാഹിത്യകാരന്‍   ശ്രീ എസ് . കെ പൊറ്റെക്കാടിനെ സ്മരിച്ചുകൊണ്ട്  എന്‍റെ  യാത്രാവിവരണം തുടങ്ങുന്നു .

               വിദേശയാത്രകളൊന്നും നടത്താന്‍ എനിക്ക് ഇതുവരെ ഭാഗ്യം കിട്ടിയിട്ടില്ല . ഇന്ത്യയില്‍ ഏറെ സഞ്ചരിച്ചിട്ടുണ്ട് .ഞാന്‍   പരമാവധി യാത്ര ചെയ്ത   വടക്ക്  ഭാഗം അങ്ങ്  ഹരിദ്വാര്‍ വരെ ,അതും  ഒരു ട്രെയിനിങ്ങിനായി റൂര്‍ക്കീ ഐ ഐ ടി യില്‍ പോയപ്പോള്‍.  . എല്ലാ യാത്രകളും ആനന്ദഭരിതമാകണമെന്നില്ല. കേരളത്തിന്‌ പുറത്തേക്ക്   ആദ്യമായി         ഞാന്‍   നടത്തിയ തീരെ വിരസമായ ഒരു ഒദ്യോഗികയാത്രയെക്കുറിച്ചാണ്  ഇവിടെ വിവരിക്കാന്‍ പോകുന്നത്. മുന്‍‌കൂര്‍ ജാമ്യമല്ല. കാര്യങ്ങള്‍ സൂചിപ്പിച്ചു എന്ന് മാത്രം .

          K S E B  Ltd ല്‍ അസിസ്റ്റന്റ്‌ എന്‍ജിനീയര്‍ ആയി എനിക്കു ലഭിച്ച ആദ്യപോസ്റ്റിങ്ങ്‌ ഇടുക്കി ജില്ലയില്‍ ലോവര്‍ പെരിയാര്‍ ജലവൈദ്യുത പദ്ധതിയില്‍ ആയിരിന്നു. 180 മെഗാവാട്ട്സ് ആണ് അതിന്റെ സ്ഥാപിതശേഷി. അണക്കെട്ടിലും മറ്റുമുള്ള ഗേറ്റുകള്‍ ( സ്പില്‍ വേ ഗേറ്റുകള്‍ ) സ്ഥാപിക്കുന്നതായിരുന്നു എനിക്ക് കിട്ടിയ ചുമതല .   . കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഒരു നവരത്ന കമ്പനിയായ ഭാരത്‌ യന്ത്ര നിഗം ലിമിററഡിന്റെ ഉപകമ്പനിയായ ത്രിവേണി സ്ട്രക്ച്ചറല്‍സ്  ലിമിറ്റഡ് ആയിരുന്നു  ഗേറ്റിന്റെയും അനുബന്ധ ഉപകരണങ്ങളുടെയും വിതരണകരാര്‍ എടുത്തിരുന്നത് . അലഹബാദില്‍ നൈനി എന്ന സ്ഥലത്തായിരുന്നു കമ്പനിയുടെ ഹെഡ്ക്വാര്‍ട്ടേഴ്സ് . 
          
                                കരാര്‍ വ്യവസ്ഥ അനുസരിച്ച്  ഗേറ്റ് ഉപകരണങ്ങള്‍ സ്ഥാപിക്കുന്ന സമയത്ത്  കമ്പനിയുടെ ഒരു സാങ്കേതികവിദഗ്ധനെ  മേല്‍നോട്ടം വഹിക്കാന്‍ ചുമതലപ്പെടുത്തണമായിരുന്നു   . ഏറെ കത്തിടപാടുകള്‍ നടത്തിയിട്ടും കമ്പനിയുടെ ഭാഗത്ത്‌ നിന്ന് ഒരു പ്രതികരണവും  ഉണ്ടായില്ല .  കമ്പനിയില്‍ നേരിട്ട് പോയി സമ്മര്‍ദ്ദം ചെലുത്താന്‍ ഒരാളെ നിയോഗിക്കാന്‍  ചീഫ് എഞ്ചിനീയര്‍  നിര്‍ദ്ദേശിച്ചു. ഗേറ്റുവര്‍ക്കിന്റെ  ചുമതലയുള്ള  എന്നെ അതിനായി നിയോഗിച്ചു . പുറമേക്ക്  പ്രകടിപ്പിചില്ലെങ്കിലും ആദ്യമായി ഒറ്റയ്ക്ക്   കേരളത്തിന്റെ വെളിയില്‍      പോകുന്നതിന്റെ ഒരു ഭയം ഉള്ളില്‍ ഉണ്ടായി  . രാഷ്ട്രഭാഷ അത്യാവശ്യം കൈകാര്യം ചെയ്യാന്‍ സാധിക്കും എന്ന വിചാരം ആത്മവിശ്വാസം ഉണ്ടാക്കി.


                    1995  കാലഘട്ടം ആയിരുന്നു .  റയില്‍വേ ടിക്കറ്റ്‌  ബുക്ക്‌ ചെയണമെങ്കില്‍ നേരെ സ്റ്റേഷനില്‍ തന്നെ  പോകണം . ബെര്‍ത്ത്‌ ഒഴിവ് അറിയണമെങ്കില്‍ പോലും സ്റ്റേഷന്‍ തന്നെ ശരണം . ജോലിചെയ്തിരുന്ന  സ്ഥലത്ത് ഫോണ്‍ സൗകര്യം പോലും ഉണ്ടായിരുന്നില്ല എന്ന് പറയാം . ഉള്ളതാണെങ്കില്‍ കിട്ടിയാല്‍ കിട്ടി . കാട്ടുപ്രദേശമായതുകൊണ്ട് കേബിള്‍ വഴി ആയിരുന്നില്ല ഫോണ്‍ കണക്ഷന്‍.   അതുകൊണ്ട് വിളിച്ചുപറഞ്ഞ്‌ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാന്‍ കാത്തുനില്‍ക്കാതെ  നേരെ വീട്ടിലേക്കു വിട്ടു .

                         ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാന്‍ അന്ന് വലിയ പരിചയമുണ്ടായിരുന്നില്ല . എന്റെ വലിയമ്മാവന്‍ എം ഇ എസില്‍ നിന്നും ഗാരിസന്‍ എന്‍ജിനീയറായി റിട്ടയര്‍ ചെയ്ത ആളായിരുന്നു .   36 വര്‍ഷത്തെ സര്‍വീസ് കാലയളവില്‍  ഇന്ത്യയുടെ എല്ലാ ഭാഗത്തും അമ്മാമന്‍      ജോലിചെയ്തിട്ടുണ്ട് . ഫോണ്‍ വിളിച്ചു പറഞ്ഞപ്പോള്‍ അമ്മാമന്‍ സഹായിക്കാമെന്നേറ്റു . പിറ്റേന്ന് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അമ്മാമാനും എത്തി. അടിയന്തിരമായി പോകാന്‍ നിര്‍ദ്ദേശം ഉള്ളതുകൊണ്ട് നേരെ അലഹബാദിലേക്കുള്ള ട്രെയിനിനു വേണ്ടി കാത്തിരിക്കാന്‍ പറ്റുമായിരുന്നില്ല . അതുകൊണ്ട് ആദ്യം മദ്രാസ് വരെയും( അന്ന്  മദ്രാസിനു ചെന്നൈ എന്ന നാമധേയം ആയിട്ടില്ലായിരുന്നു) പിന്നെ അവിടെ നിന്ന് തുടര്‍യാത്രയായി അലഹബാദ് വരെയും ബുക്ക്‌ ചെയ്തു. . ഗംഗ കാവേരി  എക്സ്പ്രസ്സ്  എന്നറിയപ്പെടുന്ന പ്രശസ്തമായ മദ്രാസ് - വാരണാസി ട്രെയിന്‍ ആണ് മദ്രാസ്സില്‍ നിന്നും കിട്ടിയത് . മദ്രാസില്‍ ധാരാളം ബന്ധുക്കള്‍ ഉണ്ടായിരുന്നു ( ഇപ്പോള്‍ അതില്‍ ഒരു കുടുംബം മാത്രം  അവിടെ ബാക്കിയുള്ളൂ) 


               അങ്ങിനെ 25-08-1995ല്‍    അന്നത്തെ ആലപ്പുഴ- മദ്രാസ്‌  എക്സ്പ്രസ്സില്‍   ഞാന്‍ യാത്ര ആരംഭിച്ചു . പിറ്റേന്ന് മദ്രാസിലെത്തി കൊരട്ടൂരിലുള്ള ഒരു ബന്ധുവിന്റെ വീട്ടിലേക്ക്  വഴി ചോദിച്ച് ചോദിച്ച് പോയി . അന്ന് (26-08-1995)  വൈകീട്ട് അഞ്ചരക്കായിരുന്നു ഗംഗ  കാവേരി പുറപ്പെടുന്ന സമയം. ബന്ധുവീട്ടിലെ ഉച്ചക്കുള്ള മൃഷ്ട്ടാന്നഭോജനം കഴിഞ്ഞ്  വൈകാതെ പുറപ്പെട്ടു . മദ്രാസിലെ ട്രാഫിക്കിനെക്കുറിച്ചും ആശങ്കയുണ്ടായിരുന്നു . ട്രെയിനില്‍ സഹയാത്രികരായി സമപ്രായക്കരെക്കിട്ടി .എന്‍റെ  കൂപ്പയിലുള്ള സമപ്രായക്കാരടക്കം  മിക്കവാറും എല്ലാ യാത്രക്കാരും  ഉത്തരേന്ത്യക്കാര്‍  ആയിരുന്നു . വളരെ രസകരമായിരുന്നു ആ ട്രെയിന്‍ യാത്ര. സഹയാത്രികരുമായി നല്ല സുഹൃദ്ബന്ധം ആയി   . ഏകദേശം 35 മണിക്കൂര്‍ ആയിരുന്നു യാത്രാസമയം . പാന്‍ട്രി കാര്‍ ഉള്ള ട്രെയിന്‍ ആയിരുന്നു . അതുകൊണ്ട് ഭക്ഷണം വലിയ പ്രശ്നമുണ്ടാക്കിയില്ല .

         കൂടെയുണ്ടായിരുന്ന ഒരു പയ്യന്‍ ( പേരോര്‍മ്മയില്ല)  ഈ ട്രെയിനില്‍ ഒരുപാട് യാത്ര ചെയ്തിട്ടുള്ളതാണ്‌ . എന്‍റെ യാത്രയുടെ ഉദ്ദേശ്യം പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു , നൈനി അലഹബാദിന് മുമ്പാണ് . ചിലപ്പോള്‍ ഈ ട്രെയിന്‍ നൈനിയില്‍ പിടിച്ചിടും അല്ലെങ്കില്‍ ഇഴഞ്ഞ് നീങ്ങും . അപ്പോള്‍ മെല്ലെ ചാടിയിറങ്ങാം . കോച്ചിന്റെ  മുന്നിലെ വാതിലില്‍ക്കൂടെ ഇറങ്ങിയാല്‍ എന്‍റെ യാത്ര ബാഗ് പുറകിലെ വാതിലില്‍ക്കൂടെ തരാമെന്ന് അവന്‍ ഏറ്റു . അങ്ങിനെ യാത്ര തുടങ്ങി മൂന്നാം ദിവസം ( 28-08-1995) രാവിലെ ഏഴുമണിക്ക് നൈനിയില്‍ എത്തി . പറഞ്ഞപ്പോലെ നൈനി സ്റ്റേഷനില്‍ക്കൂടി ട്രെയിന്‍ ഇഴഞ്ഞ് ഇഴഞ്ഞ് നീങ്ങുകയായിരുന്നു . എല്ലാവരോടും യാത്രപറഞ്ഞ്‌ ഞാന്‍ മുന്‍വാതിലില്‍ക്കൂടി മെല്ലെ ചാടിയിറങ്ങി . ബാഗിനായി  ഞാന്‍ പുറകിലെ വാതിലിലേക്ക് നോക്കി .


            സുഹൃത്ത് ബാഗുമായി അവിടെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു . ബാഗ് വാങ്ങുമ്പോള്‍  അവസരമുണ്ടെങ്കില്‍ ഇനിയും കാണാമെന്നു പറഞ്ഞു . ഹസ്തദാനത്തിന് കൈനീട്ടിയപ്പോഴേക്കും ട്രെയിന്‍ വേഗത കൈവരിച്ചിരുന്നു. അതുകൊണ്ട് കൈവീശി യാത്ര പറഞ്ഞു  .ചെറിയ തോതില്‍ പ്രഭാതകര്‍മ്മങ്ങള്‍ ട്രെയിനില്‍ വെച്ച് കഴിഞ്ഞിരുന്നു . ഒമ്പത് മണി  വരെ കാത്തിരുന്ന് കമ്പനിയില്‍ പോകാമെന്ന് കരുതി വിശ്രമകേന്ദ്രത്തിലേക്ക്  നോക്കി . തല കറങ്ങി പോയി . തികച്ചും വൃത്തിഹീനം. തറ നിറയെ ചാണകം . ചുറ്റും അരമതില്‍ മാത്രമുള്ള ഒരു ഹാള്‍ . അപ്പോഴേക്കും സൈക്കിള്‍ റിക്ഷക്കാര്‍  ഒരു ഇരയെ കിട്ടിയ സന്തോഷത്തോടെ എനിക്കുചുറ്റും കൂടി . സൈക്കിള്‍ റിക്ഷകള്‍ മാത്രമേ അവിടെയുള്ളൂ. ത്രിവേണി കമ്പനി എന്ന് പറഞ്ഞ് ഒരു വണ്ടിയില്‍ കയറിയിരുന്നു  . മൂന്നു കിലോമീറ്റര്‍ ആണ് കമ്പനിയിലേക്കുള്ള ദൂരം . വിശാലമായ കമ്പനി കവാടത്തിനരുകില്‍ റിക്ഷ നിറുത്തി. എത്ര രൂപ വാങ്ങി എന്നോര്‍മ്മയില്ല . മദ്രാസിയാണെന്ന് മനസ്സിലായപ്പോള്‍  റിക്ഷക്കാരന്‍ തോന്നിയ കൂലി വാങ്ങി എന്ന് പിന്നീട് കമ്പനി ഉദ്യോഗസ്ഥരില്‍ നിന്നും‍ അറിഞ്ഞു . 

           കമ്പനി കവാടത്തില്‍ കേന്ദ്ര വ്യവസായ സുരക്ഷ സേനയ്ക്കാണ്  കാവല്‍ ചുമതല ഉണ്ടായിരുന്നത് . അന്ന് ഞാന്‍ ചെന്നപ്പോള്‍  ഒരു സ്ത്രീയായിരുന്നു കാവല്‍ മേല്‍നോട്ടം വഹിച്ചിരുന്നത്.  കണ്ടപ്പോള്‍  മനസ്സില്‍ കുളിര് കോരിയിട്ടു . കോതമ്പ കതിരിന്റെ നിറമുള്ള നല്ലൊരു സുന്ദരി . പക്ഷെ അടുത്ത് ചെന്ന് സംസാരിച്ചപ്പോള്‍ വന്ന കടുകെണ്ണയുടെ രൂക്ഷഗന്ധം എല്ലാ ആവേശവും തല്ലിക്കെടുത്തി. അവരുടെ പെരുമാറ്റവും വളരെ പരുഷമായിരുന്നു . കമ്പനി ഉദ്യോഗസ്ഥര്‍ ഒമ്പത് മണിക്കേ എത്തുകയുള്ളുവെന്നും ആ സമയത്ത് വന്നാല്‍ മതിയെന്നും അവര്‍ അറിയിച്ചു . കമ്പനി അതിഥി മന്ദിരം കന്റോന്‍മെന്‍റ് ഏരിയായിലുള്ള  അശോക്‌ നഗറിലാണ് . അവിടെ മുറി കിട്ടണമെങ്കില്‍ അതിന്‍റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്‍ വിളിച്ച് പറയണം. അടുത്തുള്ള ഒരു ചെറിയ ലോഡ്ജിനെക്കുറിച്ച് ക്യാബിനിലിരിക്കുന്ന സെക്യുരിറ്റി  പറഞ്ഞ് തന്നു . വേറൊരു റിക്ഷയില്‍ കയറിക്കൂടി   ആ ലോഡ്ജിനെ ലക്ഷ്യമാക്കി കുതിച്ചു .

              ലോഡ്ജിന് മുമ്പില്‍ റിക്ഷ നിറുത്തി . ലോഡ്ജ് കണ്ടപ്പോള്‍ മനസ്സ് തകര്‍ന്നു പോയി. ഒരു പൌരാണിക കെട്ടിടം .വൃത്തി തീരെയില്ല .  പിന്നെ തല്‍ക്കാലത്തേക്ക് മതിയല്ലോ എന്ന് വിചാരിച്ച് നൈനിയില്‍ ഇറങ്ങാന്‍ തോന്നിയ നിമിഷത്തെ പഴിച്ചുകൊണ്ട് റൂമില്‍ വലതുകാല്‍ വെച്ച് പ്രവേശിച്ചു .ബാക്കി പ്രഭാതകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി പ്രാതലിനായി ഡൈനിംഗ് ഏരിയ എന്ന അവര്‍ പറഞ്ഞ സ്ഥലത്തെത്തി . ഇഡ്ഡലി ,ദോശ,പുട്ട് ,അപ്പം ഇത്യാദി വിഭവങ്ങള്‍ മാത്രം കഴിച്ചു ശീലിച്ച ഒരു തൃശ്ശൂര്‍കാരന്‍റെ മുന്നിലേക്ക്‌ ബ്രെഡ്‌ ,ബട്ടര്‍ ,കോണ്‍ ഫ്ലേക്സ് , പാല്‍, പഞ്ചസാര  എന്നിവ കൊണ്ട് വെച്ചു.   നന്നായി വിശപ്പുണ്ടായിരുന്നതുകൊണ്ട്  ശീലമില്ലെങ്കിലും അത്യാവശ്യം അകത്താക്കി . പിന്നെ മുറി പൂട്ടി അടുത്ത റിക്ഷ പിടിച്ച് കമ്പനിയിലേക്ക് തിരിച്ചു .
     
                     രണ്ടാമത് എത്തിയപ്പോള്‍ കവാടത്തില്‍ നേരത്തെ കണ്ട സുന്ദരിയുണ്ടായിരുന്നില്ല . ഐ ഡി കാര്‍ഡ് കാണിച്ചു കൊടുത്ത് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ , റെജിസ്റ്ററില്‍ എഴുതിച്ച്  അവര്‍ കോണ്ട്രാക്റ്റ് സെക്ഷനിലേക്കുള്ള വഴി പറഞ്ഞു തന്നു . അങ്ങിനെ എന്‍റെ ലക്ഷ്യസ്ഥാനത്തെത്തി  .വന്ന കാര്യം അവതരിപ്പിച്ചു . G.M (Contracts) ഉണ്ടായിരുന്നില്ല . അദ്ദേഹം വരട്ടെ ശരിയാക്കാമെന്ന് ഡെപ്യൂട്ടി ജി .എം ഏറ്റു . അതിനിടയില്‍ അവര്‍ ഗസ്റ്റ് ഹൌസില്‍ വിളിച്ചു പറഞ്ഞ് ഒരു റൂം ഏര്‍പ്പാടാക്കി. അവിടെ നിന്നും അലഹബാദ് സിറ്റിയിലേക്ക് പോകാന്‍ നിന്നിരുന്ന വണ്ടിയില്‍ എന്നെ ഗസ്റ്റ് ഹൌസിലേക്ക് വിട്ടു . പോകുന്ന വഴി ലോഡ്ജില്‍ കയറി റൂം ഒഴിവാക്കി വാടക കൊടുത്ത് കമ്പനി ഗസ്റ്റ് ഹൌസിലേക്ക് പോയി. അലഹബാദ് സിറ്റിയിലേക്ക്  പോകുന്ന വഴിയാണ്  യമുന ബ്രിഡ്ജ് . ഒരു കിലോമീറ്ററോളം നീളം വരുന്ന സ്റ്റീല്‍ ബ്രിഡ്ജ് ആണ് . പത്തൊമ്പതാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതായിരുന്നു അത് . ഇരട്ട ഡെക്ക് ഉള്ള ബ്രിഡ്ജ് ആണ് . മുകളില്‍ കൂടി രണ്ടു ലൈന്‍ റെയില്‍വേ ട്രാക്കും താഴെ റോഡും. അതിന് താഴെ യമുന ഒഴുകുന്നു ഗംഗയെ പുല്‍കാനുള്ള വെമ്പലോടെ .  ഗസ്റ്റ് ഹൌസിലെത്തി എനിക്കായി കരുതിയ മുറിയില്‍ സാധനങ്ങള്‍ വെച്ചു . ഡബിള്‍ റൂം ആയിരുന്നു . നേരെത്തെ തന്നെ ഒരാള്‍ അവിടെ താമസം ഉണ്ടായിരുന്നു . നല്ലൊരു കെട്ടിടമായിരുന്നു . മുറികളും നല്ല വൃത്തിയുള്ളതായിരുന്നു . വന്ന വണ്ടിയില്‍ തന്നെ കമ്പനിയിലേക്ക് തിരിച്ചു പോയി. 

               കമ്പനിക്ക്  സ്റ്റാഫ്‌ ബസ്സുകള്‍ ആവശ്യത്തിനുണ്ടായിരുന്നു . രാവിലെ എട്ട്  മണിക്ക് ഗസ്റ്റ് ഹൌസിന്‍റെ അടുത്തുള്ള സ്റ്റോപ്പില്‍ വണ്ടി വരുമെന്ന് ഒരു ഉദ്യോഗസ്ഥന്‍ എന്നോട് പറഞ്ഞു . വൈകീട്ട് കമ്പനി ബസ്സില്‍ ഗസ്റ്റ് ഹൌസിലേക്ക് തിരിച്ചു . അതിനോടകം തന്നെ ഒരു മലയാളി വന്ന  വിവരം എല്ലാ സെക്ഷനിലും എത്തിയിരുന്നു . ബസ്സില്‍ കോട്ടയംകാരന്‍ മലയാളിയുമായി പരിചയപ്പെട്ടു . ഗസ്റ്റ് ഹൌസില്‍ എത്തിയപ്പോള്‍ സഹമുറിയന്‍ എത്തിയുട്ടുണ്ടായിരുന്നില്ല. ഒരു തിങ്കളാഴ്ചയായിരുന്നു അവിടെ എത്തിയത് .   പിന്നത്തെ ആഴ്ച ഓണം ആണ് . അതുകൊണ്ട് ആഴ്ച  അവസാനം തന്നെ തിരിച്ചു പോകണമെന്ന്‍ മനസ്സില്‍ വല്ലാത്ത   ആഗ്രഹം തോന്നി  . ഒരു സൈക്കിള്‍ റിക്ഷ പിടിച്ച് നേരെ റെയില്‍വേ സ്റ്റേഷനിലെത്തി . സെപ്തംബര്‍ ഒന്നാം തിയതി (വെള്ളിയാഴ്ച) വാരണാസി- കൊച്ചിന്‍ എക്സ്പ്രസ്സ്‌ ഉണ്ട് . പക്ഷേ ബെര്‍ത്ത്‌ ഒഴിവില്ല .   വാരണാസി ക്വാട്ടയില്‍ ബെര്‍ത്ത്‌ ഒഴിവുണ്ടെന്നും അവിടെ പോയി കയറണമെന്നും ബുക്കിംഗ് ക്ലെര്‍ക്ക്‌ അറിയിച്ചു. ബോര്‍ഡിംഗ് അലഹബാദില്‍ നിന്നും ആക്കിക്കൂടെ എന്ന് ചോദിച്ചിട്ട് അയാള്‍ സമ്മതിച്ചില്ല. അങ്ങിനെ വാരാണസിയില്‍ നിന്നും മടക്കയാത്ര ബുക്ക് ചെയ്ത് ഗസ്റ്റ് ഹൌസില്‍ മടങ്ങിയെത്തി.

           തിരിച്ചെത്തിയപ്പോഴേക്കും സഹമുറിയന്‍ എത്തിയിരുന്നു . ഒരു സര്‍ദാര്‍ജി ( പേര് മറന്നു പോയി) . കമ്പനിയുടെ ഡല്‍ഹി ഓഫീസിലെ ഉദ്യോഗസ്ഥനാണ് അദ്ദേഹം . വളരെ വിശദമായി പരിചയപ്പെട്ടു . അത്താഴത്തിന് ചെന്നപ്പോള്‍ മറ്റുള്ള മുറികളിലെ അതിഥികളെ പരിചയപ്പെട്ടു. എന്നെപോലെ തന്നെ പല സ്ഥലങ്ങളില്‍ നിന്നും എത്തിയവര്‍ . ഒരു ശര്‍മ്മാജി മധ്യപ്രദേശ് ഇലക്ട്രിക്‌സിറ്റി ബോര്‍ഡിലെ ഉദ്യോഗസ്ഥന്‍ . പിന്നെ ഒരു  ത്രിപാഠി, I S R O ശാസ്ത്രജ്ഞന്‍ . കടുകെണ്ണയുടെ രുചി കറികളില്‍ ഉള്ളതിനാല്‍ അധികം കഴിക്കാന്‍ തോന്നിയില്ല . ഒരു പുതിയ അന്തരീക്ഷമായതുകൊണ്ട് രാത്രി ഒട്ടും ഉറക്കം വന്നില്ല . സര്‍ദാര്‍ജി കിടന്നയുടനെ ഉറങ്ങിപ്പോയി . അദ്ദേഹത്തിന്റെ ഉറക്കം കണ്ടപ്പോള്‍ അസൂയ തോന്നി . 

        ചൊവാഴ്ച ( 29/09/95) രാവിലെ കമ്പനി ബസ്സില്‍ പോയി .ഏകദേശം  പതിനാറ് കിലോമീറ്റര്‍ മാത്രമേ ഉള്ളു എങ്കിലും ഒരു മണിക്കൂര്‍ എടുക്കും കമ്പനിയില്‍ എത്താന്‍ .അന്നും G.M (Contracts) എത്തിയില്ല. കോണ്ട്രാക്റ്റ്  സെക്ഷനിലെ ഉദ്യോഗസ്ഥര്‍ അന്നും "ഇപ്പോ  ശരിയാക്കി തരാം" എന്ന പപ്പുവിന്‍റെ ഡയലോഗ് ഉരുവിട്ടുകൊണ്ടിരുന്നു .  . എപ്പോള്‍ ഞാന്‍ വന്ന കാര്യം സൂചിപ്പിച്ചാലും അപ്പോഴെല്ലാം കമ്പനി ഉദ്യോഗസ്ഥര്‍ വിളിച്ച് പറയും " സാബ് കോ ചായ് ദോ " . അപ്പൊ ചായ വരും . പിന്നാലെ  ചായ്  ബിസ്കറ്റും. ഒരുപാട് ചായ കുടിച്ചുകൂട്ടി അവിടെ പോയിട്ട് . അന്ന് അങ്ങിനെ കഴിഞ്ഞു പോയി . 
  
            നൈനി  ഒരു വ്യാവസായിക പ്രദേശമാണ് . ഒരു പാട് വ്യവസായ സ്ഥാപനങ്ങള്‍ അവിടെയുണ്ട് . പവര്‍കട്ട് ഒഴിവാക്കാന്‍ ഓരോ കമ്പനിക്കും ആഴ്ചയിലെ ഓഫ്‌ പല ദിവസങ്ങളിലാണ് . ത്രിവേണിക്ക് അത് ബുധനാഴ്ചയാണ് . അങ്ങിനെ എന്റെ ഒരു ദിവസം നഷ്ട്ടപ്പെട്ടു . അന്ന് ഒറ്റക്കായതു കൊണ്ടും സ്ഥലങ്ങള്‍ വലിയ പരിചയമില്ലാത്തതുകൊണ്ടും കറങ്ങാന്‍ പോയില്ല . ശര്‍മ്മാജി വിളിച്ചപ്പോള്‍ ഒരു ഹിന്ദി സിനിമ കാണാന്‍ അദ്ദേഹത്തിന്റെ കൂടെ പോയി. 
    
                വ്യാഴാഴ്ച G.M (Contracts) എത്തി . ഒരു ബംഗാളി ബ്രാഹ്മിന്‍ . അദ്ദേഹത്തെ  കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചു . സൂപ്പര്‍വൈസര്‍മാര്‍ ആവശ്യത്തിന് ഇല്ലാത്തത് കൊണ്ട് ഉടനെ ആളെ വിടാന്‍ പറ്റില്ല എന്ന് പറഞ്ഞു . പ്രോജക്റ്റ് ജോലികളെ ബാധിക്കും എന്ന് ഞാന്‍ പലതവണ പറഞ്ഞു . ഒടുവില്‍ ചീഫ് എഞ്ചിനീയര്‍ക്ക്  കാര്യങ്ങള്‍ വിശദീകരിച്ച്  ഒരു  കത്ത് തരാം , അതില്‍ തൃപ്തനായി മടങ്ങിപോകണമെന്നു അദ്ദേഹം അഭ്യര്‍ഥിച്ചു . കത്തെങ്കില്‍ കത്ത് എന്ന് വിചാരിച്ച് മനസ്സില്ലാമനസ്സോടെ ഞാന്‍ സമ്മതിച്ചു . കത്തെഴുതി തയാറാക്കാന്‍ അദ്ദേഹം താഴെയുള്ള ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ചു . പിന്നെത്തെ ദിവസം ആണ് എന്‍റെ മടക്കയാത്ര ബുക്ക് ചെയ്തിരിക്കുന്നത് . അതുകൊണ്ട് പെട്ടെന്ന് കത്ത് തയാറാക്കാന്‍ ഞാന്‍ പറഞ്ഞുകൊണ്ടിരുന്നു . അപ്പോഴെല്ലാം ചായയും ബിസ്കറ്റും കിട്ടി കൊണ്ടിരുന്നു . അന്ന് കത്ത് തയ്യാറായില്ല .

                പിറ്റേന്ന് വെള്ളിയാഴ്ച കമ്പനിയില്‍  എത്തി . കത്തിനായി മുറവിളികൂട്ടി . ഒടുവില്‍ പതിനൊന്നു മണിയായപ്പോള്‍ സാധനം കിട്ടി .G.M സ്ഥലത്ത് ഇല്ലാത്തത് കൊണ്ട് ഡെപ്യുട്ടി ജി എം ആണ് ഒപ്പിട്ടത് . കത്ത് എന്‍റെ കയ്യില്‍ തരുമ്പോള്‍ അദ്ദേഹം പറഞ്ഞു " ഞാന്‍ ഇന്ന് ലീവ് എടുക്കാന്‍ ഉദ്ദേശിച്ചതായിരുന്നു ,പക്ഷെ താങ്കള്‍ക്ക് ഇന്ന് പോകേണ്ടതുകൊണ്ട് ലീവ് ഒഴിവാക്കി   വന്നു " . വാരണാസിയില്‍ നിന്നും രാത്രി ഒമ്പതരക്കാണ് ട്രെയിന്‍  . ഒരു നാലുമണിക്കേങ്കിലും അലഹബാദില്‍ നിന്നും തിരിക്കണം .ഏകദേശം 130 കിലോമീറ്റര്‍ ഉണ്ട് വാരണാസിയിലേക്ക് . ഒരുപാട് ബസ്സുകള്‍ ഉണ്ട് . മൂന്നു മൂന്നര മണിക്കൂറോളം എടുക്കും യാത്രയ്ക്ക് .  ഷോപ്പിങ്ങിനും  ഉള്ള സമയംകൊണ്ട്   സ്ഥലങ്ങള്‍ കാണുന്നതിനും പിന്നെ എന്നെ യാത്രയാക്കുന്നതിനും ഒരു ആലപ്പുഴക്കാരന്‍ മലയാളിയെ ഡെപ്യുട്ടി ജി എം  ഏര്‍പ്പാടാക്കി. പേര് ജനാര്‍ദ്ദനന്‍ . 
        
                              ഗസ്റ്റ് ഹൌസിലേക്ക് ത്രിപാഠിയുടെ കാര്‍ പോകുന്നുണ്ടായിരുന്നു .എല്ലാവരോടും നന്ദി പറഞ്ഞ്  അതില്‍ കയറിക്കൂടി .  തിരിച്ച് പോകുന്ന വഴി കവാടത്തില്‍ സെക്യുരിറ്റി സുന്ദരിയുടെ ദര്‍ശനം കിട്ടുമോ എന്ന് നോക്കിയിരുന്നു . പക്ഷെ അവര്‍ ഉണ്ടായിരുന്നില്ല.  അവിടെപോയി എല്ലാം പാക്ക് ചെയ്തു പെട്ടെന്ന് ഇറങ്ങി. ഭക്ഷണത്തിന്റെ പണം മാത്രമേ വാങ്ങിയുള്ളൂ . മുറി വാടക ഒഴിവാക്കി തന്നു . സര്‍ദാര്‍ജി ബുധനാഴ്ച തന്നെ സ്ഥലം കാലിയാക്കിയിരുന്നു. ഞങ്ങള്‍ രണ്ടു പേരും പുറത്ത് ഭക്ഷണം കഴിച്ച് പിന്നെ  ത്രിവേണി സംഗമം കാണാന്‍ പോയി . സമയമില്ലാത്തതിനാല്‍ ദൂരെ നിന്ന് കാണിച്ചു തന്നു . അതുപോലെ ആനന്ദഭവനും ( അടുത്ത വരവില്‍ രണ്ടും സ്ഥലങ്ങളും സന്ദര്‍ശനം നടത്തി ). ബോര്‍ഡിംഗ് അലഹബാദില്‍ നിന്നും ആക്കാമായിരുന്നു എന്ന് ജനാര്‍ദ്ദനന്‍ പലതവണ കുറ്റപ്പെടുത്തി . വാരണാസിയില്‍ സമയം ഇല്ലാത്തതുകൊണ്ട്   അമ്മക്കായി   ബനാറസ് സില്‍ക്ക് സാരി  അലഹബാദില്‍ നിന്നും വാങ്ങി . നാലുമണിക്ക്  അദ്ദേഹം എന്നെ ബസ്സില്‍ കയറ്റി വിട്ടു . പിരിയുമ്പോള്‍ പിന്നെ കാണാം എന്നുള്ള പതിവ് വാചകത്തോടൊപ്പം  നന്ദി ഒരു പാട് തവണ പറഞ്ഞു.
     
      
                      എഴരയോട് കൂടി വാരണാസിയില്‍ എത്തി .  ബസ്സ്  അതിവേഗതയിലായിരുന്നു ഓടിച്ചിരുന്നത്  . ഇടയില്‍ ചായ കുടിക്കാന്‍ കുറെ സമയം കളഞ്ഞിട്ടും മൂന്നര മണിക്കൂറില്‍ എത്തിച്ചു . സ്റ്റേഷന്റെ മുന്നില്‍ തന്നെ വണ്ടി നിറുത്തി കിട്ടി . കാശി വിശ്വനാഥനെ മനസ്സില്‍ ധ്യാനിച്ച്‌ ട്രെയിനില്‍ കയറി ( അടുത്ത വരവില്‍ അമ്പലത്തില്‍ ദര്‍ശനം നടത്തി ) .തിരിച്ചുള്ള യാത്ര വളരെ ബോറായിരുന്നു . ഓണത്തിന് നാട്ടില്‍ പോകുന്ന മലയാളി കുടുംബങ്ങള്‍ ആയിരുന്നു കൂടുതലും . സംസാരം വളരെ ക്കുറവ് . ട്രെയിന്‍ ഏറെ വൈകിയാണ്  തിങ്കളാഴ്ച (4/09/95) രാവിലെ തൃശ്ശൂരില്‍ എത്തിയത് .

                  അലഹബാദ് ,വാരണാസി എന്നിവിടങ്ങളില്‍ പോയി സ്ഥലങ്ങളൊന്നും കാര്യമായി കാണാതെ തിരിച്ചെത്തി . അത്യാവശ്യം തടിച്ച ശരീരപ്രകൃതിയുള്ള ഞാന്‍ ഭക്ഷണപ്രശ്നം ( പ്രത്യേകിച്ച് കടുകെണ്ണ )  കാരണം മെലിഞ്ഞുപോയിരുന്നു .ഞാന്‍ എത്തിയപ്പോഴേക്കും   ഓണം വരവറിയിച്ചു കഴിഞ്ഞിരുന്നു . കായ വറുത്തത് ,ശര്‍ക്കര വരട്ടി , പഴം പുഴുങ്ങിയത്  തുടങ്ങിയവയോട് ഒരു ശത്രുത മനോഭാവം കാട്ടി ആക്രമിച്ചതിനാല്‍ വൈകാതെ പഴയ രൂപം തിരിച്ചു കിട്ടി .



No comments:

Post a Comment