Saturday, 11 November 2017

വെള്ളിത്തിര

      മണ്ണുമാന്തിയന്ത്രം    കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങള്‍  ഇളക്കിമാറ്റിയിട്ടുകൊണ്ടിരിക്കുകയാണ്  .അതിന്‍റെ പ്രവര്‍ത്തനം കാണാന്‍ ചെറിയ ആള്‍ക്കൂട്ടമുണ്ട് .പണി നടന്നുകൊണ്ടിരിക്കുന്ന സ്ഥലം  ഇപ്പോള്‍ പഴയ നാട്ടിന്‍പുറമല്ല.   നാലുഭാഗത്തേക്കും അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന നഗരം  ആ പ്രദേശത്തെ  എന്നോ വിഴുങ്ങിക്കഴിഞ്ഞു . എന്നാലും ഇത്തരം കാഴ്ചകള്‍ക്ക് ഇപ്പോഴും കാണികളുണ്ട്. ആള്‍ക്കൂട്ടത്തില്‍ നിന്നും അകന്നുമാറി  ആ കാഴ്ച്ച കാണാന്‍ എണ്‍പത് വയസ്സിന് മേലേ പ്രായം ചെന്ന  ഒരാള്‍ കസേരയില്‍ ഇരിപ്പുണ്ട് . 

 അതാണ്‌ ലോനപ്പന്‍ മുതലാളി .
 
      മുതലാളി എന്നൊക്കെ പേരിനൊപ്പം വിളിക്കുന്നത്‌ അവിടുത്തെ പഴയ തലമുറക്കാര്‍ മാത്രം .  ഇടവകയിലെ  പുതിയ തലമുറയും  പിന്നെ  വരുത്തരും    ലോനപ്പേട്ടന്‍ എന്നാണു വിളിക്കുക . ലോനപ്പേട്ടന്‍ എന്ന ലോനപ്പന്‍ മുതലാളിയുടെ ഒരു പഴയ കിറുക്കിന്റെ ബാക്കിപത്രമാണ് മണ്ണുമാന്തിയന്ത്രം പൊളിച്ചുനീക്കുന്നത് . ഏകദേശം അമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് എളിയ തോതില്‍ പ്രവര്‍ത്തനം തുടങ്ങിയ ജോസ് ടാക്കീസ്  എന്ന സിനിമാകൊട്ടക . ഒരു കാലത്ത് നാടിന്റെ സാംസ്കാരികചിഹ്നമായിരുന്ന ടാക്കീസ്   വളര്‍ച്ചയുടെ പല ഘട്ടങ്ങള്‍ കടന്ന് പ്രവര്‍ത്തനം നിറുത്തുന്ന കാലത്ത് ജോസ് മൂവി ഹൌസ് ആയി  മാറിയിരുന്നു  .

         
           നാട്ടിലെ പ്രശസ്തമായ മറ്റത്ത്  തറവാട്ടിലെ വാറുണ്ണി മുതലാളിയുടെ ഏക ആണ്‍തരിയായിരുന്നു ലോനപ്പന്‍ . മൂന്ന് പെണ്‍മക്കള്‍ക്ക് ശേഷം ഉണ്ടായ രണ്ടു ആണ്‍കുട്ടികള്‍ ചെറുപ്രായത്തിലേ  മരിച്ചുപോയി . പിന്നീട് ഉണ്ടായതാണ് ലോനപ്പന്‍ . അപ്പനപ്പൂപ്പന്മാരായി ഒരു ജന്മി കുടുംബമായിരുന്നു മുതലാളിയുടേത്. വടക്കുഞ്ചേരി ഭാഗത്ത്‌ ഏക്കറകണക്കിന് റബ്ബര്‍ തോട്ടം , നല്ലനിലയില്‍ പാട്ടം പിരിഞ്ഞുകിട്ടിയിരുന്ന പാടശേഖരം, പിന്നെ വാറുണ്ണി മുതലാളിയായി തുടങ്ങിയ ഓട്ട് കമ്പനി . അങ്ങിനെ നീണ്ടുപോകും മറ്റത്ത് കാരുടെ സ്വത്ത്‌ വകകള്‍ . ഓട്ട് കമ്പനി ഉടമ എന്ന നിലയ്ക്കായിരുന്നു  മുതലാളി എന്ന പദവി  എന്ന്  വാറുണ്ണിയുടെ പേരിന്‍റെ കൂടെ ചാര്‍ത്തി കിട്ടിയത് . മുതലാളിയുടെ പിശുക്ക് കാരണം നാട്ടുകാര്‍ അറുപിശുക്കന്‍ എന്നും  രഹസ്യമായി വിളിക്കും . എങ്കിലും അര്‍ഹതര്‍ക്ക് സഹായം ചെയ്യാന്‍ മടിയില്ലായിരുന്നു  വാറുണ്ണി മുതലാളിയ്ക്ക് .

          തന്റെ വ്യവസായസാമ്രാജ്യത്തിന്റെ പിന്തുടര്‍ച്ചവകാശി ആണെങ്കിലും ലോനപ്പന് മികച്ച വിദ്യഭ്യാസം നല്‍കണമെന്ന് മുതലാളിയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു . ഹൈസ്ക്കൂള്‍ കഴിഞ്ഞപ്പോള്‍ നഗരമധ്യത്തിലുള്ള സെന്‍റ്   തോമസ്‌  കോളേജില്‍ ചേര്‍ത്തു . പഠനത്തില്‍ മോശമല്ലാത്ത ഒരു നിലവാരം ഉണ്ടായിരുന്നു ലോനപ്പന് . ബിരുദത്തിനു പഠിക്കുമ്പോഴാണ് ലോനപ്പന്‍ ആദ്യമായി സിനിമ കാണുന്നത് . അതുവരെ ആര്യംകുളങ്ങര അമ്പലത്തിലെ കുംഭഭരണിയ്ക്ക് കളിക്കുന്ന ബാലെയും പിന്നെ മധ്യവേനലവധിയ്ക്ക്  കളിക്കുന്ന നാടകങ്ങളും മാത്രമേ കണ്ടിട്ടുള്ളു . അതുകൊണ്ട് സിനിമയുടെ സാങ്കേതികത  വലിയ അത്ഭുതമായി തോന്നി . അത്  സൃഷ്ടിച്ച ആവേശം   ലോനപ്പന്‍റെ സിരകളില്‍ പടര്‍ന്ന് കയറി . അവസരം കിട്ടുമ്പോഴെല്ലാം  പിന്നെയും സിനിമ കാണാന്‍ പോയി. അപ്പനിലുണ്ടായിരുന്ന ഭയം കാരണം അതൊന്നും പഠിത്തത്തെ ബാധിച്ചില്ല .

             പഠനശേഷം ലോനപ്പന്‍ അപ്പനെ ബിസിനസ്സില്‍ സഹായിക്കാന്‍ തുടങ്ങി . അങ്ങിനെ കൊച്ചുമുതലാളി എന്ന പേര് വീണു . മകന്‍ കാര്യങ്ങളെല്ലാം ഭംഗിയില്‍ നടത്തുന്നത് കണ്ട് വാറുണ്ണി മുതലാളിയുടെ മനം നിറഞ്ഞു . തന്‍റെ കാലശേഷം എല്ലാം കൊണ്ട് നടത്താന്‍ കെല്‍പ്പുള്ള മകനുണ്ടായതില്‍ മുതലാളി അഭിമാനപുളകിതനായി . അപ്പോഴേയ്ക്കും  ലോനപ്പന്‍റെ മനസ്സില്‍ സിനിമജ്വരം  ആഴത്തില്‍ കുടിയേറിയിരുന്നു   . ഒരു തിയ്യേറ്റര്‍ ഉടമ ആകാന്‍ മനസ്സ് വെമ്പി .
        വര്‍ഷങ്ങള്‍ കടന്നു പോയി. കരാഞ്ചിറക്കാരി മേരിക്കുട്ടി  ലോനപ്പന്‍റെ ജീവിതസഖിയായി വന്നു . ലോനപ്പന്‍ മേരിക്കുട്ടി  ദമ്പതികളുടെ കടിഞ്ഞൂല്‍ സന്തതി എല്‍സിയെ  കണ്ട് ഒരു വര്‍ഷത്തിനു ശേഷം വാറുണ്ണി മുതലാളി കര്‍ത്താവിങ്കല്‍ നിദ്ര പ്രാപിച്ചു . അങ്ങിനെ കൊച്ചുമുതലാളി ലോനപ്പന്‍ മുതലാളിയായി . എല്‍സിക്ക്  ശേഷം ഒരു പെണ്‍കുഞ്ഞിനേയും ഒരു ആണ്‍ കുഞ്ഞിനേയും  മേരിക്കുട്ടി പ്രസവിച്ചു . അവര്‍ക്ക് ആനി എന്നും ജോസ് എന്നും നാമകരണം ചെയ്യപ്പെട്ടു .

അപ്പോഴേക്കും ഭൂപരിഷ്കരണനിയമം തറവാട്ടിലെ പാട്ടഭൂമി അപഹരിച്ചു. അപ്പന്‍റെ വ്യവസായ സാമ്രാജ്യം വലുതാക്കാനുള്ള ചിന്തയായിരുന്നു ലോനപ്പന്‍ മുതലാളിയ്ക്ക് പിന്നീട് . ഒപ്പം തന്‍റെ സിനിമ തിയ്യേറ്റര്‍ എന്ന മോഹം പൂവണിയിക്കുവാനുള്ള ചിന്തയും . അപ്പന്‍റെ  ചില ഗുണങ്ങള്‍ പകര്‍ന്ന് കിട്ടിയിട്ടുള്ളതിനാല്‍ ലോനപ്പന്‍ മുതലാളി ഒരു എടുത്തു ചാട്ടത്തിനു മുതിര്‍ന്നില്ല

          അതുകൊണ്ട്    ചെറിയ തോതിലായിരുന്നു ആരംഭം .  . ഓട്ടു കമ്പനി നില്‍ക്കുന്ന സ്ഥലത്ത് ഒഴിഞ്ഞ മൂലയില്‍ റോഡിനോട് ചേര്‍ന്ന് സ്ഥലം കണ്ടെത്തി .ഓല മേഞ്ഞ ഒരു കൊട്ടക ആണ് പണിഞ്ഞത്. അരമതിലിന് മുകളില്‍ പനമ്പ് കൊണ്ടായിരുന്നു ടാക്കീസിന്‍റെ ചുമരുകള്‍ .   കോയമ്പത്തൂരില്‍ പ്രൊജക്ടര്‍ ബിസിനസ് ചെയ്യുന്ന കൊല്ലങ്കോട് കാരന്‍  ഒരു ഭാസ്കരന്‍ നായര്‍ വഴി പ്രൊജക്ടര്‍ വാങ്ങി . എന്ത് പേരിടണമെന്ന് ആലോചിച്ചപ്പോള്‍ മേരിക്കുട്ടിയാണ് നിര്‍ബന്ധിച്ചത് മകന്‍റെ പേരിടാന്‍ .അങ്ങിനെ ജോസ് ടാക്കീസ് എന്ന് പേരിട്ടു . അതിനു കുറച്ച് നാളുകള്‍ക്കു മുമ്പ് റിലീസ് ആയ തച്ചോളി ഒതേനന്‍ ആയിരുന്നു ഉദ്ഘാടന  ചിത്രം .
           

            നാട്ടുകാര്‍ ഇരുകൈകളും നീട്ടി ടാക്കീസിനെ സ്വാഗതം ചെയ്തു . നാല് തട്ടിലായിരുന്നു ടിക്കറ്റ്‌ നിരക്കുകള്‍ . മുന്നില്‍ ബെഞ്ച്‌ 50 പൈസ. പിന്നില്‍ ചാര് ബെഞ്ച്‌ ഒരു രൂപ . അതിനു പിന്നില്‍ സ്റ്റീല്‍ കസേര ഒന്നേക്കാല്‍ രൂപ . ഏറ്റവും പുറകില്‍ മരക്കസേര രണ്ടു രൂപ . തുടങ്ങിയ കാലത്ത് ആഴ്ചയില്‍ അഞ്ച് ദിവസം രണ്ട് ഷോ മാത്രം . ആറരയ്ക്കും ഒമ്പതരയ്ക്കും . ശനി , ഞായര്‍ ദിവസങ്ങളില്‍ മാറ്റിനി അടക്കം മൂന്ന് ഷോ ഉണ്ടാകും . വൈകീട്ട്   അഞ്ചരയ്ക്ക് ടാക്കീസിലെ കോളാമ്പിയില്‍ നിന്ന്‍ പാട്ടുകള്‍ കേള്‍ക്കാന്‍  തുടങ്ങും. അഞ്ചുമണിയ്ക്കുള്ള ഓട്ട് കമ്പനിയിലെ സൈറണ് ശേഷം പാട്ട് കേള്‍ക്കാന്‍ തുടങ്ങുമ്പോള്‍  നാട്ടുകാര്‍ക്ക് അത്  സമയത്തിന്‍റെ     അടയാളമായി മാറി .

          ടാക്കീസ് മുതലാളിയ്ക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കിതുടങ്ങി . മക്കളുടെ വളര്‍ച്ച കാണുന്നത്  പോലെ തന്നെ ടാക്കീസിന്റെ വളര്‍ച്ചയും  മുതലാളിയില്‍ കൌതുകം ജനിപ്പിച്ചു . മെല്ലെ മെല്ലെ ടാക്കീസ് രൂപാന്തരം പ്രാപിയ്ക്കാന്‍ തുടങ്ങി . കാഴ്ച് മറച്ചിരുന്ന തൂണുകള്‍ മാറ്റി. .ചുമരുകള്‍ പുതുക്കി പണിതു .ഓല മേഞ്ഞ  മേല്‍ക്കൂര മാറ്റി ആസ്ബെസ്റ്റൊസ് ഷീറ്റുകള്‍ കൊണ്ട് ആക്കി  . ഒരു  പ്രൊജക്ടര്‍ കൂടി വാങ്ങി , ഇടയില്‍ ഫിലിം റോള്‍ മാറ്റാന്‍ പ്രദര്‍ശനം നിറുത്തുന്നത്  ഒഴിവാക്കി . ജനറേറ്റര്‍ വാങ്ങി കറന്റ് പോക്കിന്റെ ശല്യവും  ഒഴിവാക്കി . പരിഷ്ക്കരിച്ച്  പരിഷ്ക്കരിച്ച്  എണ്‍പതുകളുടെ മധ്യത്തില്‍ ജോസ് മൂവീ ഹൌസ് ആയി പരിണമിച്ചു . അതിനിടയില്‍ നാട്ടിലെ പല ഉന്നമനപ്രവര്‍ത്തനങ്ങളുടെ  ധനശേഖരണാര്‍ത്ഥം പ്രദര്‍ശനങ്ങള്‍ നടന്നു . നാട്ടിലെ യു .പി സ്കൂള്‍ ഹൈസ്കൂള്‍ ആക്കി ഉയര്‍ത്താന്‍,  പിന്നെ ലൈബ്രറി കെട്ടിടം പുതുക്കി പണിയാന്‍ വേണ്ടി , അങ്ങിനെ  പലതിനും അത്തരം പ്രദര്‍ശനങ്ങള്‍ ഉപകാരപ്പെട്ടു .

       അപ്പന്‍ എന്ന നിലയിലുള്ള കടമകളും നല്ല രീതിയില്‍ നിറവേറ്റാന്‍ മുതലാളി മറന്നില്ല . വേണ്ടപോലെ വിദ്യാഭ്യാസം നല്‍കി പെണ്‍മക്കളെ നല്ല രീതിയില്‍ കെട്ടിച്ചു വിട്ടു . ജോസിനെ ഒരു സിവില്‍ എന്‍ജിനീയറാക്കി.

 എണ്‍പതുകളുടെ അവസാനത്തില്‍  ഓടിന്‍റെ  ആവശ്യകതയില്‍ കാര്യമായ കുറവ് വന്നു ഓട് വ്യവസായം നഷ്ടത്തില്‍ ആയി തുടങ്ങി . തൊണ്ണൂറുകളുടെ പകുതിയില്‍ കമ്പനി പ്രവര്‍ത്തനം നിറുത്തി . അപ്പോഴേക്കും ജോസ് വിദേശത്തെത്തിയിരുന്നു . പിന്നെ സ്വകാര്യ ചാനലുകളുടെ ഒഴുക്ക് തുടങ്ങി . ആളുകള്‍ ചാനല്‍ പരിപാടികള്‍ കാണാന്‍ വീട്ടില്‍ ഒതുങ്ങി . സിനിമകളുടെ കലാമൂല്യം കുറഞ്ഞുവന്നു. തിയേറ്ററില്‍   പുതിയ നൂറ്റാണ്ടിന്‍റെ ആദ്യ വര്‍ഷങ്ങളില്‍ തിയേറ്റര്‍  ബിസിനസ്സ് നഷ്ടമാകാന്‍ തുടങ്ങി . എങ്കിലും പ്രദര്‍ശനം നിറുത്തി വെയ്ക്കാന്‍ മുതലാളിയ്ക്ക് മനസ്സ് വന്നില്ല .

" എന്തൂട്ട് ഭ്രാന്താ നിങ്ങള് കാട്ടണെ ,ഇങ്ങിനെ പോയ വീട് കുളം തോണ്ടും "
അമ്മച്ചിയെക്കൊണ്ട്  ജോസ് പറയിച്ചു
 
മനസ്സില്ലാമനസ്സോടെ മുതലാളി സിനിമ  പ്രദര്‍ശനം എന്നേക്കുമായി നിറുത്തി . കുറച്ചുകാലം വെറുതെയിട്ടു.പിന്നീട്  ജോസ് നാട്ടിലാരംഭിച്ച നിര്‍മ്മാണസാമഗ്രികളുടെ കച്ചവടത്തിന്‍റെ ഗോഡൌണ്‍ ആക്കി മാറ്റി. മുതലാളി  പതുക്കെ  പുതിയ തലമുറയ്ക്ക് വഴി  മാറി കൊടുത്തു . അടുത്ത ഒരാഘാതമെന്നോണം മേരിക്കുട്ടി മുതലാളിയെ തനിച്ചാക്കി യാത്രയായി . അപ്പന് കൂട്ടിനായി ജോസ്     ഭാര്യയെയും  മക്കളേയും നാട്ടിലേയ്ക്ക് പറിച്ചു നട്ടു .

    ജോസ് ദുബായിലുള്ള തന്‍റെ ബിസിനസ്സ് പങ്കാളിയുമായി  തിയറ്റര്‍ നിന്ന സ്ഥലവും ഓട്ട് കമ്പനിയുടെ കുറെ സ്ഥലവും ചേര്‍ത്ത് ഒരു മാള്‍ പണിയാന്‍ തീര്‍ച്ചയാക്കി  . അതില്‍ നാല്  സ്ക്രീന്‍ ഉള്ള മള്‍ടിപ്ലെക്സും ഉണ്ട് . പുതിയ കാലത്തെ  പണക്കൊഴുപ്പ് സംസ്കാരത്തിന്റെ ഇടം .അതിന്‍റെ   രൂപരേഖ തയാറായി . എല്ലാ അനുമതികളും കിട്ടി . അതിനായി പഴയ തിയറ്റര്‍ കെട്ടിടം പൊളിക്കണം . അതാണ്‌ മണ്ണുമാന്തി യന്ത്രം ചെയുന്നത് .

   പൊളിക്കുന്നത് നോക്കിയിരിക്കുമ്പോള്‍  ഒരു സിനിമയുടെ ഫ്ലാഷ്ബാക്ക് പോലെ മുതലാളിയുടെ മനസ്സിലേയ്ക്ക് പഴയകാലം കടന്നു വന്നു . മക്കളെ പോലെ താന്‍ വളര്‍ത്തി വലുതാക്കിയ സ്ഥാപനം പൊളിക്കുന്നത് അധികനേരം നോക്കികാണാന്‍ മുതലാളിയ്ക്കായില്ല . മെല്ലെ വീട്ടിലേക്കു തിരിച്ചു . പണ്ട് ജോസ് ടാക്കീസിന്‍റെ കോളാമ്പിയില്‍ നിന്നുയരാറുള്ള ഒരു ഗാനം ടാക്കീസിന്‍റെ വിലാപം പോലെ  മുതലാളിയുടെ ചെവിയില്‍  മുഴങ്ങുന്നതായി  തോന്നി
   " ഈ മനോഹര തീരത്ത് തരുമോ
    ഇനിയൊരു ജന്മം കൂടി "


     
                

No comments:

Post a Comment