Wednesday, 1 November 2017

പുസ്തകപരിചയം

ശ്രീ സേതുവിന്‍റെ ആലിയ എന്ന നോവല്‍ ആണ് ഈ ലക്കത്തിലൂടെ ഞാന്‍ പരിചയപ്പെടുത്തുന്നത്   .
 നോവലിസ്റ്റിന്റെ സ്വദേശമായ  ചേന്ദമംഗലം പ്രദേശത്ത് ഏതാണ്ട്  അര നൂറ്റാണ്ടിനു മുമ്പ് നിറഞ്ഞ സാന്നിദ്ധ്യമായിരുന്ന  ജൂതസമൂഹത്തിന്റെ ചരിത്രമാണ് ഈ നോവലിലൂടെ പ്രതിപാദിക്കുന്നത് .പൂര്‍ണ്ണമായ ഒരു ചരിത്രനോവലല്ല .  ചരിത്രവും മിത്തും ഭാവനയുമെല്ലാം ഇഴചേര്‍ന്ന് കിടക്കുന്ന വളരെ സുന്ദരമായൊരു സൃഷ്ടി. വളരെ മികവുറ്റ ആഖ്യാനശൈലി . നല്ല ഒഴുക്കുള്ള ഭാഷ . വായനക്കാരെ പിടിച്ചിരുത്തികളയും ഭാഷയുടെ ഭംഗി. മുന്നൂറില്‍പ്പരം പേജുകളുള്ള ഈ നോവല്‍ ഒറ്റ ഇരുപ്പില്‍ ഇരുന്ന് വായിക്കാന്‍ തോന്നും .

                  പുണ്യഭൂമിയിലേക്കുള്ള മടക്കയാത്ര -അതാണ്‌ ആലിയ. ക്രിസ്തുവിന് മുമ്പ്  അഞ്ചാം നൂറ്റാണ്ടിലും ക്രിസ്തുവിന് ശേഷം ഒന്നാം നൂറ്റാണ്ടിലുമായി കേരളത്തിലേക്ക് കുടിയേറിയ ജൂതസമൂഹമാണ് മലബാറി ജൂതന്‍മാര്‍ അഥവാ കറുത്ത ജൂതന്‍മാര്‍ എന്നറിയപ്പെട്ടിരുന്നത് .B.C 587ല്‍ പേര്‍ഷ്യക്കാരും A D 70ല്‍ റോമാക്കാരും ഇസ്രയേല്‍ കീഴടക്കിയപ്പോള്‍ ഒരുകൂട്ടം ജൂതന്‍മാര്‍ കേരളത്തിലേക്ക് പലായാനം ചെയ്തതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട് . ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ജൂതസമൂഹമാണ് ഇവര്‍ .അവര്‍ അന്ന് കൊടുങ്ങലൂര്‍ തുറമുഖം വഴി വന്ന് ചേന്ദമംഗലം, പറവൂര്‍ , മാള തുടങ്ങിയയിടങ്ങളില്‍ വേരുറപ്പിച്ചു .  A D 1341ല്‍ ഉണ്ടായ  വെള്ളപ്പൊക്കത്തില്‍ കൊടുങ്ങല്ലൂര്‍ തുറമുഖം നികന്നുപോകുകയും  , കൊച്ചി ഒരു തുറമുഖമായി രൂപം പ്രാപിക്കുകയും ചെയ്തു .  അപ്പോള്‍ കുറെ ജൂതര്‍ അങ്ങോട്ട്‌ പലായനം ചെയ്തു .

       പിന്നെ A D പതിനഞ്ചാംനൂറ്റാണ്ടില്‍ സ്പെയിനില്‍ നിന്നും പോര്‍ച്ചുഗലില്‍ നിന്നും നിര്‍ബന്ധിതമതമാറ്റം ഭയന്ന് അറേബ്യ വഴി കൊച്ചിയിലേക്ക് ഒരു കൂട്ടം ജൂതന്‍മാര്‍ പലായനം നടത്തിയിരുന്നു . ഇവരാണ് പരദേശി ജൂതര്‍ അഥവാ വെളുത്ത ജൂതന്മാര്‍ എന്നറിയപ്പെടുന്നത് . ഇവര്‍ അന്ന് ഇവിടെയുണ്ടായിരുന്ന കറുത്ത ജൂതരുമായി ഇടപഴകി കഴിയാന്‍ ഇഷ്ടപെട്ടിരുന്നില്ല . ജൂതന്മാര്‍ക്ക് കൊച്ചി രാജ്യത്ത് പ്രത്യേകമായ ഒരു സ്ഥാനമുണ്ടായിരുന്നു . എല്ലാ നാടുവാഴികളും കൊച്ചി രാജാവുമായും വളരെ അടുത്ത ബന്ധമായിരുന്നു 

          ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി ഒരു വര്‍ഷത്തിനുശേഷം രൂപം കൊണ്ട ഒരു കൊച്ചു രാജ്യം - ഇസ്രായേല്‍ . അമ്പതുകളുടെ മധ്യത്തില്‍ ഭൂപടത്തില്‍ പോലും ഇല്ലാത്ത ആ രാജ്യത്തിലേക്ക് ലോകത്തിന്‍റെ പല ഭാഗത്ത്‌ നിന്നുമുള്ള ജൂതര്‍  പ്രയാണം തുടങ്ങി . ഈ തിരിച്ചുപോക്ക് നാട്ടുകാര്‍ക്ക് വലിയൊരു സമസ്യയായി . ഇത് ഇവരുടെ നാടല്ലേ? എന്തിനു ഇവര്‍ ഇവിടെ വന്നു ? എവിടെ നിന്നെത്തി ? പലയാളുകള്‍ക്കും ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി അവശേഷിച്ചു.  വേരും പറിച്ച് വാഗ്ദത്തഭൂമിയിലേക്കുള്ള ജൂതരുടെ യാത്ര പലരിലും മാനസികാഘാതം ഉണ്ടാക്കി . പലര്‍ക്കും ഉറ്റ ചങ്ങാതിമാരെ നഷ്ട്ടപ്പെട്ടു .  സമൂഹത്തെ ഭയന്ന്‍ മൂടി വെക്കപ്പെട്ട  പല പ്രേമങ്ങളും വിരഹവേദനയില്‍  പുറത്ത് വന്നു . ജൂതരുടെ തിരിച്ചുപോക്കാണ് ഈ നോവലിന്‍റെ  കാതലായ പ്രമേയം .

          കോട്ടയില്‍ക്കോവിലകത്തെ കുന്നിചെരുവില്‍ ഒരു ജൂതതെരുവ് . ആ തെരുവിലെ പ്രശസ്തമായ ഒരു ജൂതകുടുംബത്തിലെ ഇളംതലമുറക്കാരന്‍ ശലമോന്റെ സ്വപ്നങ്ങളോടെയാണ് നോവല്‍  തുടങ്ങുന്നത് . ശലമോന്‍ ആണ്  ഇതിലെ കേന്ദ്രകഥാപാത്രം. സോളമന്‍ എന്ന ജൂതരാജാവിന്റെ ഓര്‍മ്മക്കായി  ജൂതര്‍ മക്കള്‍ക്കിടുന്ന സോളമന്‍ എന്ന പേരിന്‍റെ പരിഷ്ക്കരിച്ച രൂപം. അതാണ്‌ ശലമോന്‍.    ജൂതതെരുവിലെ പ്രമാണിയായിരുന്നു എപ്രായിം സായിവ്‌ . ഒരുപാട് കച്ചവടങ്ങള്‍ ഉണ്ടായിരുന്നു . തൃപ്പൂണിത്തുറ കോവിലകത്ത് പച്ചക്കറിയും പലവ്യഞ്ജനങ്ങളും വിതരണം ചെയ്തിരുന്നത് എപ്രായിമായിരുന്നു . എപ്രായിമിന്‍റെ സന്തതി എസേക്ക് . എസേക്ക്-ഏശു ദമ്പതിമാര്‍ക്ക് മെനെഹിം, എവറോന്‍, ഏലിയാസ് എന്ന മൂന്ന് ആണ്‍മക്കള്‍ .
അതില്‍ എവറോന്റെ മകനാണ് ശലമോന്‍ .  ജൂതരുടെ ഭാഷയില്‍ ആ തലമുറയിലെ ബേഹോര്‍ അതായത് ആദ്യ ആണ്‍സന്തതി . ശലമോന്റെ അമ്മ റബേക്ക അവന്റെ അഞ്ചാം വയസ്സില്‍ മരിച്ചു . പിന്നെ എവറോനപ്പയും ഏശുമുത്തിയും  ആണ് അവനെ വളര്‍ത്തിയത്‌ .നാട്ടിലെ  ജൂതര്‍ അച്ഛനെ വാവ എന്നാണു വിളിക്കാറെങ്കിലും ശലമോന്‍ എവറോനപ്പ എന്നാണു വിളിക്കുന്നത് . മെനഹിമിനെ മെനഹിംമൂത്ത എന്നും ഏലിയാസിനെ എലിയാച്ച എന്നും ആണ് വിളിക്കുന്നത്‌ .

       നോവല്‍ തുടങ്ങുമ്പോള്‍ ശലമോന്റെ സ്വപ്നത്തില്‍ കടല്‍ മണക്കുന്നു, കടല്‍ക്കാറ്റ്‌ മണക്കുന്നു, കടല്‍ക്കാക്കകള്‍ കൂട്ടമായി അലമുറയിടുന്നു . ശലമോന്‍ ഞെട്ടിയുണരുന്നു . സ്വപ്നത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ഏശുമുത്തി അത് തിരിച്ചുപ്പോക്കിന്‍റെ ലക്ഷണമായി വ്യാഖ്യാനിക്കുന്നു . ശലമോന്റെ സ്വപ്‌നങ്ങള്‍ അവനില്‍ ഒരുപാട് ചോദ്യങ്ങളുയര്‍ത്തുന്നു . ഉത്തരങ്ങള്‍ക്കായി പലരെയും സമീപിക്കുന്നു . സ്കൂളില്‍ പഠിപ്പിച്ച വറുതുട്ടി മാഷ്‌, പവിത്രന്‍ സഖാവ് , ബുക്ക്‌ ബൈന്റ് ചെയ്യുന്ന ദാവീദ് ചേട്ടന്‍ തുടങ്ങി പലരും അവനു പല ചരിത്രങ്ങള്‍ വെളിവാക്കി കൊടുക്കുന്നു . സഹപാഠിയായ രമാനന്ദപൈയിലൂടെ കൊങ്ങിണികളുടെ ചരിത്രത്തിലേക്കും ഈ നോവല്‍ ചെറുതായി  എത്തിനോക്കുന്നു .

           പ്രീഡിഗ്രിയോട് കൂടി പഠനം നിറുത്തിയ ശലമോന്‍ കച്ചവടത്തില്‍ താല്‍പ്പര്യം കാട്ടാതെ പലരുമായി കൂട്ടം കൂടി നടക്കുന്നു , വെറുതെയിരുന്നു കിനാവ്‌ കാണുന്നു അങ്ങിനെ ഒരുപാട് പരാതികള്‍ ശലമോനെപ്പറ്റി എവറോനുണ്ട് . പത്താംക്ലാസ് കടന്ന എവറോന്‍ പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ സ്ഥിരം ഇരിക്കും . പലര്‍ക്കും പല കടലാസ്സുകളും ശരിയാക്കാന്‍ സഹായിക്കും . അങ്ങിനെ മെമ്പര്‍ എന്ന പേര് വീണു . ഒരിക്കലും ഇലക്ഷന് നിന്ന് ജയിക്കാത്ത മെമ്പര്‍. മെനെഹിം ദൈവകാര്യങ്ങളുമായി അങ്ങ് തോപ്പുംപടിയില്‍ ആണ് സ്ഥിരതാമസം . ഏലിയാസ് പാലിയം നടയില്‍ ഒരു ടൈപ്പ് റയിറ്റിംഗ്  സ്ഥാപനം നടത്തുന്നു . റബേക്കയാണ് ഏലിയാസിനെ നല്ലൊരു വായനക്കാരനാക്കി മാറ്റുന്നത് .റബേക്ക  ഏലിയാസിനെക്കൊണ്ട് നിര്‍ബന്ധിച്ച്  നാട്ടില്‍ പത്രം ഏജന്‍സി തുടങ്ങിപ്പിക്കുന്നു . റബേക്ക ഹിന്ദു പത്രത്തിന്റെ ഒരു സ്ഥിരം വായനക്കാരിയായിരുന്നു .  ഏലിയാസും ശലമോന്റെ സംശയനിവാരണങ്ങള്‍ക്കുള്ള ഒരു അത്താണിയാണ്.
               റബേക്ക പനയംപ്പിള്ളിക്കാരിയാണ് . ബിരുദം കഴിഞ്ഞ്  ബിരുദാനന്തരബിരുദത്തിനു പഠിക്കുന്ന കാലത്താണ് ബ്രോഡ് വേയില്‍  വെച്ച് എവറോന്‍ അവളെ  കാണുന്നത് . ആദ്യകാഴ്ചയില്‍ തന്നെ എവറോന്‍ റബേക്കയില്‍  അനുരക്തനായി. റബേക്കയുടെ വാവ പുരോഗമനക്കാരനായ സൈമണ്‍മാഷ്‌ നാല് പെണ്‍മക്കളേയും അങ്ങിനെ തന്നെയാണ് വളര്‍ത്തിയത്‌ . ജൂതത്തെരുവില്‍ നിന്നും മാറി പല സമുദായക്കാരും ഇടകലര്‍ന്ന ഒരു സ്ഥലത്താണ് താമസം . എവറോന്‍ ആലോചനയുമായി ചെന്നപ്പോള്‍ വിദ്യഭ്യാസയോഗ്യതയില്‍ മാഷക്ക് അതൃപ്തിയുണ്ടായിരുന്നു .

 പക്ഷെ എവറോന്റെ കുടുംബ മഹിമ ,സാമ്പത്തികനില എന്നിവയെല്ലാം മാഷക്ക് സ്വപ്നം കാണാന്‍ സാധിക്കാത്തതായിരുന്നു .മാളയിലെ  വളരെ നല്ല കുടുംബത്തില്‍ നിന്നും വന്ന ഏശുവിനും ആദ്യം ദഹിച്ചില്ല . പിന്നെ എവറോനെങ്കിലും പെണ്ണ് കെട്ടാന്‍ തയ്യാറായതില്‍ ഏശു ക്ഷമിച്ചു . റബേക്കയുടെ സ്നേഹസമ്പന്നമായ പെരുമാറ്റം ഏശുവിന്റെ അതൃപ്തി മുഴുവനായി മാറ്റി .  അയല്പക്കക്കാരുടെ ഏഷണികളെ അവഗണിച്ച്  റബേക്കയെ  ഒരു മകളായി കരുതി . റബേക്കയുടെ അകാലത്തിലെ മരണം അവരെ തളര്‍ത്തി .
        ഏറെ വൈകി മെനഹിം വിവാഹം കഴിച്ച പരദേശിപ്പെണ്ണ്‍  എസ്തറിനെ ഏശുവിന് പിടിച്ചില്ല . അതുകൊണ്ട് എസ്തര്‍  അധികവും തോപ്പുംപടിയില്‍ തന്നെയായിരുന്നു  താമസം . ശലമോന്‍ എസ്തറമ്മ എന്ന് വിളിക്കുന്ന എസ്തര്‍ ശലമോന്റെ ജീവിതത്തിലും ഏറെ ചലനങ്ങളുണ്ടാക്കി. അവരും ഒരു മാരക അസുഖം പിടിപ്പെട്ട് വൈകാതെ മരിച്ചുപോയി.

       ശലമോന്റെ നാട്ടുകാരനും ബാംഗ്ലൂരില്‍ സൈനികോദ്യോഗസ്ഥനുമായ ഏലിയാഹു  മിറാണ് ഇസ്രായേലിലേക്കുള്ള മടക്കയാത്രയെക്കുറിച്ച്‌ എവറോനെ  ആദ്യം അറിയിക്കുന്നത് . ഇസ്രായേല്‍ രൂപം കൊണ്ടപ്പോള്‍ ദാവീദിന്റെ നക്ഷത്രവുമുള്ള കൊടിയുമേന്തി   നാട്ടില്‍ ജൂതരുടെ ഒരു ജാഥ നടന്നു . അപ്പോഴാണ്‌ നാട്ടുക്കാര്‍ അറിഞ്ഞത് കടലുകള്‍ക്കക്കരെ ജൂതര്‍ക്ക് സ്വന്തമായി ഒരു രാജ്യമുണ്ടെന്നും അതിനൊരു പേരും കൊടിയുമുണ്ടെന്നും. പുണ്യഭൂമിയിലേക്കുള്ള മടക്കയാത്ര എല്ലാ ജൂതരിലും ആവേശം സൃഷ്ടിച്ചു . കൊച്ചിയിലെ ഏജന്‍സിക്ക് പണം കൊടുക്കാനായി എല്ലാവരും എല്ലാ സ്വത്തുക്കളും വില്‍ക്കാന്‍ തുടങ്ങി ,   . കൊച്ചിക്കാര്‍ ജൂതര്‍ കുറച്ച് പേര്‍ ആദ്യം പോയി . പിന്നെ കുറച്ചു കാലം ഒരു അനക്കുവുമില്ല . പലരും നിരാശരായി. ഇസ്രായേലില്‍ ഒരു വാര്‍ത്ത പടര്‍ന്നു , കൊച്ചിക്കാര്‍ക്ക് മന്തുണ്ടെന്ന്. അതാണ്‌ യാത്ര നിന്ന്‍ പോകാന്‍ കാരണം . പിന്നെ രക്തപരിശോധന നടത്തി വാര്‍ത്ത തെറ്റാണെന്ന് തെളിഞ്ഞു . മടക്കയാത്ര പുനരാരംഭിച്ചു .എവറോനാണ് എല്ലാത്തിനും ഓടി നടക്കുന്നത് . യാത്ര പുനരാരംഭിച്ച ശേഷം  പോയ അവസാന ബാച്ചിലായിരുന്നു എവറോന്റെ കുടുംബം.

     തിരിച്ചുപോക്ക് ശലമോനില്‍ ഒരുപാട് ആശയക്കുഴപ്പം ഉണ്ടാക്കി .ഒരു ആശ്വാസത്തിനായി  മാഷെ  സമീപിച്ചു , പവിത്രന്‍ സഖാവിനെ സമീപിച്ചു . എന്നീട്ടും ആശ്വാസമായില്ല. ആദ്യം മടക്കയാത്ര എതിര്‍ത്ത എലിയാച്ച ഇപ്പോള്‍ സമീപനം മാറ്റി . ഒരുമിച്ച് നിന്നാല്‍  ജൂതരെ ആര്‍ക്കും തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല . അങ്ങിനെ ഒരുമിച്ചു നില്‍ക്കാത്തത് കൊണ്ടാണ് പലരും ജൂതരെ അതിക്രൂരമായി നശിപ്പിച്ചത്  . അതൊക്കെയാണ്‌ ഏലിയാച്ചയുടെ ന്യായങ്ങള്‍ . ശലമോന്‍റെ മനസ്സിനെ നാട്ടില്‍ ഉടക്കിയിടുന്നത് കത്തോലിക്കകാരിയായ എല്‍സിയാണ്  . നാട്ടില്‍ ചിട്ടി നടത്തുന്ന വീരോണിതാത്തയുടെയും ദേവസ്സി മാപ്ലയുടെയും മകള്‍ . അവര്‍ തമ്മില്‍ വലിയ കൂട്ടായിരുന്നു . കൂട്ടുക്കാര്‍ ഔസോയും മറ്റും കളിയാക്കിയപ്പോള്‍ ആണത്ത്വം തെളിയിക്കാനായി എല്‍സിയുമായി പലതും ഉണ്ടായിട്ടുണ്ടെന്ന് ശലമോന്‍ വീരസ്യം പറഞ്ഞു . അത് ഒടുവില്‍  വിനയായി .

      ശലമോന്‍ പോകുന്നത് എല്‍സിക്ക് സഹിക്കാനായില്ല . എല്‍സി കിണറ്റില്‍ ചാടി . ഭാഗ്യത്താല്‍ രക്ഷപ്പെട്ടു .  ആശുപത്രിയില്‍ കിടന്ന്‍ അബോധാവസ്ഥയില്‍ ശലമോന്റെ പേര് പറഞ്ഞുകൊണ്ടിരുന്നു . അങ്ങിനെ ശലമോന്‍ എല്‍സിയെ ചതിച്ചെന്ന് നാട്ടില്‍ പാട്ടായി . ഇടിമിന്നലേല്‍ക്കാതിരിക്കാന്‍ കുപ്പായത്തില്‍ ഒളിപ്പിച്ചു വെച്ച കുടുംബത്തിലെ  ബേഹോറിനോട്  ഏശുമുത്തി  മിണ്ടാതെയായി .

        എവറോന്റെ കുടുംബം തിരിച്ചുപോകുന്ന ദിവസം ശലമോന്‍ അപ്രത്യക്ഷനായി . അയാള്‍ പതിവായി പോകാറുള്ള പുഴകടവിലെത്തി .ഈ കരയിലെ അവസാനത്തെ ജൂതനാകാന്‍ . ആദ്യം വന്നവന്റെ പേര് ആര്‍ക്കുമറിയില്ല . പക്ഷെ അവസാനത്തവന്റെ പേര് പള്ളിച്ചുമരില്‍ കൊത്തിയിട്ടുവെന്ന്  വരാം .
" എവറോന്റെ മകന്‍ സോളമന്‍ എന്ന ശലമോന്‍ . ഇവിടെ ജനിച്ചു . ഇവിടെ അടക്കം ചെയ്തു ."
പിറന്ന മണ്ണില്‍ത്തന്നെ അലിഞ്ഞുചേരുന്നതിനേക്കാള്‍ വലിയ സുകൃതം എന്തുണ്ടീ ജന്മത്തില്‍ .

ഇവിടെ നോവല്‍ അവസാനിക്കുന്നു .

         ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയും വിമോചനസമരവും നോവലില്‍ കാര്യമായി പ്രതിപാദിക്കപ്പെടുന്നുണ്ട്.

തീര്‍ച്ചയായും വായിച്ചിരിക്കേണ്ട നല്ലൊരു നോവലാണ്‌ ആലിയ .
നോവലിസ്റ്റിനു അഭിവാദ്യങ്ങള്‍ .
             

         
     
                
             

No comments:

Post a Comment