Sunday, 3 September 2017

ഓണക്കാല ഓര്‍മ്മകള്‍

            
                      ഓണം, ആ വാക്ക് തന്നെ സുഖമുള്ള  ഒരു  ഓര്‍മ്മയാണ് . ഒപ്പം ഓണം എന്ന  ഉത്സവം നല്‍കുന്ന സന്ദേശവും  . മാനുഷരെല്ലാരും ഒന്നു  പോലെ ആമോദത്തോടെ  വസിച്ചിരുന്ന  ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മ പുതുക്കുന്നതാണ് ഓരോ ഓണവും .  കള്ളവും ചതിയുമില്ലാത്ത , ദുഷ്ടരെ കാണാന്‍ കിട്ടാത്ത, വേണ്ട നേരങ്ങളില്‍ മാത്രം നല്ല മഴ പെയ്യുന്ന  ആ സുവര്‍ണ്ണകാലം ഇന്ന്    സ്വപ്നങ്ങളില്‍ മാത്രം നിറയുന്നു . പണക്കൊഴുപ്പില്‍ വിഹരിക്കുന്ന  ഒരു  സമൂഹമുള്ള ഈ കാലഘട്ടത്തില്‍ വിപണിയാണ് ഓണത്തെ നിയന്ത്രിക്കുന്നത്‌ . 
   
      ഓണം ഓര്‍മ്മകളില്‍ പതിവായി വര്‍ണ്ണിക്കാറുള്ള പലതും ആവര്‍ത്തന വിരസതയുളവാക്കുന്നതിനാല്‍  ഇതില്‍   ഒഴിവാക്കുന്നു . മനസ്സില്‍ അടുക്കും ചിട്ടയുമില്ലാതെ ചിതറികിടക്കുന്ന ചില ഓര്‍മ്മകള്‍ ഇവിടെ കുത്തി കുറിക്കുന്നു 

        ഉത്തരവാദിത്തങ്ങളൊന്നുമില്ലാത്ത   ആ  ചെറുപ്രായത്തിലെ ഓണം വര്‍ണാഭമായിരുന്നു. ഒരു കൂട്ടുകുടുംബത്തിലായിരുന്നു  ജനനവും ഉദ്യോഗം കിട്ടി പോകുന്നതുവരെയുമുള്ള എന്റെ ജീവിതവും .     ബന്ധുക്കളായും അല്ലാതെയുമുള്ള  നാട്ടിലെ   ബാല്യകാലസുഹൃത്തുക്കളായിരുന്നു  എന്റെ ഓര്‍മകളിലെ  ഓണത്തിന്റെ  പൊലിമ കൂട്ടുന്നത്‌  . പിന്നെ ഓണാവധിക്ക്     വീട്ടില്‍ വിരുന്നെത്തുന്ന വല്യച്ചന്മാരുടെ മക്കള്‍ . അവരെല്ലാം അവരുടെ അമ്മവീട്ടില്‍ ആണ് സ്ഥിരതാമസം .രണ്ട്  അച്ഛന്‍ പെങ്ങമാരുള്ളതില്‍  ഒരാള്‍ വിവാഹം കഴിച്ചിട്ടിലായിരുന്നു . വിവാഹം കഴിച്ച അച്ഛന്‍ പെങ്ങള്‍ക്ക് മക്കളുണ്ടായിരുന്നില്ല . .  അച്ഛനായിരുന്നു അച്ഛമ്മയുടെ മക്കളില്‍ ഏറ്റവും ഇളയത് . പിന്നെ  അച്ഛന്റെ വീട്ടില്‍  ഞങ്ങളുടെ തലമുറയിലെ ഏക പെണ്‍തരി എന്റെ ചേച്ചിയായിരുന്നു . അതുകൊണ്ടൊക്കെയായിരിക്കാം  അമ്മയും ഞങ്ങള്‍ മൂന്നു മക്കളും അച്ഛന്റെ തറവാട്ടിലായി  സ്ഥിര താമസം.

                തിരുവോണം കഴിഞ്ഞു പിറ്റേന്നാള്‍  വല്യച്ചന്മാരുടെ മക്കള്‍   എല്ലാവരും എത്തും. ഞാനും അനുജനും അമ്മയുടെ കൂടെ അമ്മയുടെ തറവാട്ടിലായിരിക്കും തിരുവോണത്തിന്റെ അന്ന് . ചേച്ചി കൂടെ വരാറില്ല  . പിറ്റേന്നാള്‍ അച്ഛന്റെ കൂടെ  ഞാന്‍    തിരിച്ചെത്തും . പിന്നെ അവധി തീരുന്നതുവരെ കളിച്ചു തിമിര്‍ക്കും . പമ്പരം കൊത്തും പിന്നെ ഗോലി കളിയുമായിരുന്നു ചെറുപ്പത്തില്‍  കളിച്ചിരുന്നത് . ഗോലി കളിയില്‍ കുഴിത്തപ്പി എന്ന് ഞങ്ങളുടെ നാട്ടില്‍  പറയാറുള്ള ഒരു കളിയാണ് കളിക്കാറുള്ളത് .   വിശക്കുമ്പോള്‍ വീട്ടിലേക്കു വരും   കലവറയിലെ പത്തായം തുറക്കും ശര്‍ക്കര വരട്ടിയും  കായവറുത്തതും അകത്താക്കും . കായവറുത്തതില്‍ നാല് വെട്ടിയും ഉണ്ടാകും . അല്ലെങ്കില്‍ അടുക്കളയില്‍  നിന്ന്പ ഴം പുഴുങ്ങിയതും എടുത്തു പപ്പടവും കൂട്ടി അടിച്ചു കേറ്റും. 
      
                 പിന്നെ കുറച്ചു  മുതിര്‍ന്നപ്പോള്‍ ഓണവധികളില്‍ തൊട്ടടുത്തുള്ള ടാക്കീസില്‍ സിനിമ കാണാന്‍ പോയി തുടങ്ങി . വലിയ ഒരു സംഘം ഉണ്ടാകും . ക്യൂ ഒന്നും ഉണ്ടാകില്ല . തിക്കി തിരക്കി വേണം ടിക്കറ്റെടുക്കാന്‍. ടിക്കറ്റ് കൌണ്ടറിലെ ദ്വാരത്തിലൂടെ ഒരു പാട് കൈകള്‍ കാശുമായി ഉണ്ടാകും . ടിക്കറ്റ് നല്‍കുന്നയാള്‍ എങ്ങിനെ കൃത്യമായി കൈകാര്യം ചെയ്യുന്നു എന്ന് ഞാന്‍ അത്ഭുതപെടാറുണ്ടായിരുന്നു അന്ന് കാലങ്ങളില്‍ . ഒന്നേക്കാല്‍ രൂപയായിരുന്നു ടിക്കറ്റ്‌ നിരക്ക് . ചാരുബെഞ്ച്‌ ആയിരുന്നു . ഏറ്റവും മുന്നില്‍ വെറും ബെഞ്ച്‌ എഴുപത്തിയഞ്ച് പൈസക്ക് . ചാര് ബെഞ്ചിന്റെ പുറകില്‍ സ്റ്റീല്‍ കസേര രണ്ടു രൂപയ്ക്കു . ഏറ്റവും പുറകില്‍ മരകസേര രണ്ടര രൂപയ്ക്ക് . അങ്ങിനെ ഓണത്തിന് അടുത്തുള്ള ടാക്കീസുകളിലായി ഒരു പാട് വടക്കന്‍ പാട്ട് ചിത്രങ്ങള്‍ കണ്ടിട്ടുണ്ട് .

   പിന്നെ ബാലന്‍ എന്ന ഒരു ബാല്യകാലസുഹൃത്തിനെക്കുറിച്ച് പറഞ്ഞില്ലെങ്കില്‍  ഈ ഓണം ഓര്‍മ്മകള്‍ അപൂര്‍ണ്ണമാവും. ബാലചന്ദ്രന്‍ എന്നാണു മുഴുവന്‍ പേര് . എന്നേക്കാള്‍ അഞ്ച് വയസ്സിന് മുതിര്‍ന്നതായിരുന്നു  . എങ്കിലും ഞാന്‍ മാത്രമല്ല താഴെയുള്ള പലരും ബാലന്‍ എന്നെ വിളിക്കാറുള്ളൂ . അച്ഛന്റെ വലിയമ്മയുടെ വീട്ടിലെയാണ് . തൊട്ട് തെക്കേതില്‍ ആണ് വീട് .   നമ്മള്‍ക്കെല്ലാവര്‍ക്കും ഒരു അത്ഭുതമായിരുന്നു ബാലന്‍ . നന്നായി പാട്ട്  പാടും . പിന്നെ വളരെ മികവോടെ  പടം വരയ്ക്കും. ഒപ്പം നല്ല കലാരൂപങ്ങളും ഉണ്ടാക്കും .ഓണത്തിന് ബാലന്‍ ഉണ്ടാക്കുന്ന   തൃക്കാക്കരപ്പനെ  കാണാന്‍ നല്ല ഭംഗിയായിരുന്നു.  നല്ല ഫുട്ബോള്‍ കളിക്കാരനായിരുന്നു . ക്രിക്കറ്റിലേക്ക് മാറിയപ്പോള്‍ അതിലും ശോഭിച്ചു.  .  ബാലനായിരുന്നു എല്ലാ കളികളിലും ഞങ്ങളുടെ  നേതാവ്. നീന്തലില്‍ ഞങ്ങളുടെ ഒരു ഗുരുവായിരുന്നു 
     
                 സിനിമയിലെ    പഴയകാല മസില്‍മാന്‍ ജയന്റെ കടുത്ത ആരാധകനായിരുന്നു ബാലന്‍ . പല  നോട്ടുപുസ്തകങ്ങളിലും  ജയന്റെ പല വേഷങ്ങളും വരച്ചു വെയ്ക്കാറുണ്ടായിരുന്നു . പക്ഷെ പഠനം പത്താംക്ലാസില്‍  നിറുത്തേണ്ടി വന്നു . പത്താം ക്ലാസ്സില്‍ മാര്‍ക്ക് കുറവായിരുന്നു  . പ്രീഡിഗ്രി ആദ്യവര്‍ഷം മൂന്നു മാസം കഴിഞ്ഞപ്പോള്‍  കാലിലെ  എല്ല് പഴുക്കുന്ന അസുഖം വന്ന് ഒരു ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വന്നു . അങ്ങിനെ രണ്ടു വര്‍ഷം പോയി . അതോടു കൂടി പഠിപ്പും നിര്‍ത്തി . പിന്നെ ടൈപ്പും ഷോര്‍ട്ട്ഹാന്ടും പഠിച്ചു . പിന്നെ  ഒരു ഓണാവധി കഴിഞ്ഞ്  ബോബയില്‍ ജോലിയിലായിരുന്ന  അച്ഛന്റെ കൂടെ ഉദ്യോഗാര്‍ഥം  ബോംബയ്ക്ക്  പോയി  . അന്ന് ഞാന്‍ പ്രീഡിഗ്രിക്കാരനായിരുന്നു. 

               പിന്നീട് വര്‍ഷംതോറും  ഓണാവധിയ്ക്ക് നാട്ടില്‍ വരാറുണ്ടായിരുന്നു. പിന്നീട് ഒരു വര്‍ഷം ജനുവരിയില്‍ ബാലന്റെ മുത്തച്ഛന്റെ മരണം പ്രമാണിച്ച് നാട്ടില്‍ വന്നിരുന്നു . തിരിച്ചു പോകുമ്പോള്‍ ആ ഓണത്തിന് വരവുണ്ടാകില്ല എന്ന് പറഞ്ഞാണ് പോയത് . പക്ഷെ ഓണത്തിന് മൂന്നു നാള്‍ മുമ്പ് വന്നു .           ആംബുലന്‍സില്‍  ആയിരുന്നു  ആ അവസാനയാത്ര  . മഞ്ഞപ്പിത്തമായിരുന്നു മരണകാരണം . ഒരുപാട് ഓര്‍മ്മകള്‍ ഞങ്ങളുടെ മനസ്സില്‍ അവശേഷിപ്പിച്ചുകൊണ്ട് അങ്ങിനെ ബാലന്‍ യാത്രയായി . അങ്ങിനെ ആ ഓണം കണ്ണീരില്‍ കുതിര്‍ന്നു .
ഈ ഓണം ഓര്‍മ്മകള്‍ ആ ബാല്യകാലസുഹൃത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍  സമര്‍പ്പിക്കുന്നു . 






No comments:

Post a Comment