Sunday, 21 February 2016

നേര്‍ക്കാഴ്ച

      വണ്ടിയിറങ്ങി റെയില്‍വേ സ്റ്റേഷനില്‍ നിന്നും നേരേ ഭാരത്‌ ഹോട്ടലിലേക്ക് നടന്നു .   നഗരത്തിലെ പ്രശസ്തമായ  വെജിറ്റേറിയന്‍ ഹോട്ടല്‍ .     ശ്രീമതിയും മക്കളും അവരുടെ വീട്ടിലായതിനാല്‍   അത്താഴത്തിനു  സ്വയം പാചകം വേണ്ടിവരും . അതിനൊരു മടി തോന്നി ഇന്ന് .

        സമയം എഴുമണി .   തിരക്ക് ആയി വരുന്നതേയുള്ളു .  അതുകൊണ്ട് ഒരു സീറ്റ് തരപ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ടായില്ല .കുറച്ചു കഴിഞ്ഞാല്‍ ക്യു നില്‍ക്കേണ്ടിവരും . അത്ര തിരക്കാകും ഓര്‍ഡര്‍ കൊടുത്തു കാത്തിരിക്കുന്നതിനിടയില്‍ തൊട്ടടുത്തുള്ള മേശയില്‍   നാലു പേരടങ്ങുന്ന  മാന്യന്‍മാരുടെ ഒരു സംഘം സ്ഥാനം പിടിച്ചു .

       കസേരകളില്‍ ഇരുന്നതു മുതല്‍ അവര്‍ വാചാലരായി . മുറിഞ്ഞുപോയ ഒരു സംവാദം  പുനരാരംഭിക്കുകയാണെന്ന് തോന്നി അവരുടെ സംഭാഷണങ്ങള്‍ കേട്ടപ്പോള്‍ . ആഗോളതാപനം ആണ് വിഷയം . എല്ലാവരും അവരവരുടെ സംഭാവനകള്‍ നല്‍കുന്നുണ്ട് .എന്നാലും സംവാദത്തിനു  നേതൃത്വം കൊടുക്കുന്നു എന്ന് തോന്നിപ്പിക്കുന്ന  വ്യക്തിയുടെ    മുഖം എനിക്ക് കാണാന്‍ സാധിക്കുമായിരുന്നില്ല .

  ഇതിനിടയില്‍  എനിക്കുള്ള ഭക്ഷണം എത്തി  . വെയിറ്റര്‍ വന്നപ്പോള്‍ അവരുടെ  സംവാദത്തിനു ഭംഗം വന്നു . അതിനുശേഷം വീണ്ടും തുടങ്ങി . സംഘത്തിലെ പ്രധാനി സംസാരിച്ചു കാടു കയറുകയാണ് .അന്തരീക്ഷത്തിലെ  കാര്‍ബണ്‍ വര്‍ദ്ധനയെക്കുറിച്ച് അയാള്‍ ആശങ്കപ്പെട്ടു . പ്ലാസ്റ്റിക്‌ മാലിന്യങ്ങള്‍ ഉണ്ടാക്കുന്ന വിപത്തുക്കളെക്കുറിച്ച് പറയുമ്പോള്‍ അയാള്‍ രോഷാകുലനായി . പ്ലാസ്റ്റിക്‌ മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നവരെ ജയിലിലടക്കണമെന്ന് പറഞ്ഞു തീര്‍ന്നപ്പോഴെ അയാളുടെ കലിയടങ്ങിയുള്ളു.  എനിക്കദ്ദേഹത്തോട്  വലിയ ബഹുമാനം തോന്നി

        .കൌണ്ടറില്‍ കാശ് കൊടുക്കാന്‍  ചെന്നപ്പോള്‍ അദ്ദേഹത്തിന്റെ മുഖം  കാണാന്‍ സാധിച്ചു .നല്ല പരിചയം .മറക്കാന്‍ സാധിക്കുമായിരുന്നില്ല ആ മുഖം .ട്രെയിന്‍ യാത്രയില്‍ എതിര്‍വശത്തെ സീറ്റില്‍ ഇരുന്ന വ്യക്തി .അയാളുടെ ഒരു  പ്രവൃത്തിയാണ്  അയാളെ മറക്കാതിരിക്കാനുള്ള   കാരണം . യാത്രക്കിടയില്‍ കാലിയായ മിനറല്‍ വാട്ടര്‍ ബോട്ടില്‍ അയാള്‍ ജനലഴികള്‍ക്കിടയിലൂടെ പുറത്തേക്കെറിഞ്ഞു  .

   വീട്ടിലേക്കുള്ള യാത്രയില്‍ അയാളുടെ വാചകങ്ങള്‍ ചെവിയില്‍ മുഴങ്ങുകയായിരുന്നു

No comments:

Post a Comment