Monday, 18 January 2016

ത്രിവേണി സംഗമം

        ഇന്നത്തെ (18//01/2016) പത്രത്തില്‍ ഒരു ജ്വല്ലറിയുടെ പരസ്യം കണ്ടു. പ്രസ്തുത ജ്വല്ലറി നിര്‍മ്മിക്കുന്ന ശ്രീയന്ത്രത്തിന്റെ ആദ്യവില്‍പ്പനയെക്കുറിച്ചായിരുന്നു അത്. ശ്രീയന്ത്രം ഇരിക്കുന്നിടം ഭൂമിക്കും വീടിനും മറ്റും വാസ്തു സംബന്ധമായതുള്‍പ്പെടെയുള്ള എല്ലാ ദോഷങ്ങളെയും ദിവ്യചൈതന്യത്താല്‍ അകറ്റുന്നുവെന്നാണ് അതിലവകാശപ്പെടുന്നത്. സമാനമായ ഏറെപ്പരസ്യങ്ങള്‍ കാണാം . അക്ഷയതൃതീയനാളില്‍ സ്വര്‍ണ്ണം വാങ്ങാന്‍ അതിഭയങ്കരമായ തിരക്കാണ്. പ്രബുദ്ധരെന്ന് ഊറ്റം കൊള്ളുന്ന കേരളസമൂഹത്തിലിന്ന്, അന്ധവിസ്വാസങ്ങളും അനാചാരങ്ങളും ഏറിവരികയാണ്. അതിന്റെ പേരിലുള്ള ചൂഷണങ്ങളും ഏറിവരുന്നു. കേരളത്തിലെ അവസ്ഥ ഇതാണെങ്കില്‍ മറ്റുള്ള സംസ്ഥാനങ്ങളുടെ കാര്യം അതിലും മോശമായിരിക്കും .
ഈ സന്ദര്‍ഭത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് അലഹബാദില്‍വെച്ചുണ്ടായ ഒരനുഭവം ഓര്‍മ്മവരുന്നു . 
K S E B യില്‍ എനിക്കു ലഭിച്ച ആദ്യപോസ്റ്റിങ്ങ്‌ ഇടുക്കി ജില്ലയില്‍ ലോവര്‍ പെരിയാര്‍ ജലവൈദ്യുത പദ്ധതിയില്‍ ആയിരിന്നു. 180 മെഗാവാട്ട്സ് ആണ് അതിന്റെ സ്ഥാപിതശേഷി. വൈദ്യുതിദൌര്‍ലഭ്യം ഉണ്ടായിരുന്ന 1996 ല്‍ അധികാരത്തില്‍ വന്ന ഇടതുമുന്നണി സര്‍ക്കാര്‍ അക്കാലത്തു നിര്‍മ്മാണത്തിലിരിക്കുന്ന എല്ലാ പ്രോജക്ടുകളും എത്രയുംവേഗം കമ്മീഷന്‍ ചെയ്യാന്‍ തീരുമാനിച്ചു  . അന്നത്തെ വൈദ്യുതിമന്ത്രി ശ്രീ പിണറായി വിജയന്റെ നേതൃത്വത്തില്‍  ലോവര്‍ പെരിയാര്‍ ജലവൈദ്യുത  പദ്ധതിയെക്കുറിച്ച് ഒരവലോകനയോഗം നടന്നു. പദ്ധതി കമ്മീഷന്‍ ചെയ്യാനുള്ള പ്രതിബന്ധങ്ങള്‍ എന്തൊക്കെയാണെന്ന് ആരാഞ്ഞു .
അണക്കെട്ടിന്റെ   ഗേറ്റുകളുടെ കുറച്ചുഭാഗങ്ങള്‍ കൂടി കരാര്‍കമ്പനി വിതരണം ചെയ്യാനുണ്ടായിരുന്നു . കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഒരു നവരത്ന കമ്പനിയായ ഭാരത്‌ യന്ത്ര നിഗം ലിമിററഡിന്റെ ഉപകമ്പനിയായ ത്രിവേണി സ്ട്രക്ച്ചറല്‍സ്  ലിമിറ്റഡ് ആയിരുന്നു കരാര്‍ എടുത്തിരുന്നത് . അലഹബാദില്‍ നൈനി എന്ന സ്ഥലത്തായിരുന്നു കമ്പനിയുടെ ഹെഡ്ക്വാര്‍ട്ടേഴ്സ് . കേന്ദ്രസര്‍ക്കാര്‍ ഹെവി ഇന്ടസ്ട്രീസ്  വിഭാഗം ജോയിന്റ്  സെക്രട്ടറിയുമായി  മന്ത്രി നടത്തിയ ചര്‍ച്ചയില്‍  ജോലികള്‍ ത്വരിതഗതിയിലാക്കാന്‍ K S E B യില്‍ നിന്നുള്ള ഒരാളെ അവിടെ നിയോഗിക്കാന്‍ തീരുമാനമായി . അങ്ങിനെ  ഗേറ്റുവര്‍ക്കിന്റെ  ചുമതലുള്ള എന്നെ അതിനായി നിയോഗിച്ചു .
ത്രിവേണി സ്ട്രക്ച്ചറല്‍സ് ലിമിറ്റഡ്  ചില അനുബന്ധ ഉപകരണങ്ങള്‍ക്കായി കൊല്‍ക്കത്തയിലെ ഒരു കമ്പനിക്ക് ഉപകരാര്‍ കൊടുത്തിരുന്നു. കൊല്‍ക്കത്തയിലും അലഹബാദിലുമായി ഏകദേശം ഒരു വര്‍ഷത്തോളം ഞാന്‍ കഴിഞ്ഞുകൂടി. കൂടുതലും കൊല്‍ക്കത്തയിലായിരുന്നു .
1997 ഫെബ്രുവരി സമയത്തു ചീഫ് എഞ്ചിനീയറുടെ സന്ദര്‍ശനം പ്രമാണിച്ച് കൊല്‍ക്കത്തയില്‍ നിന്ന് അലഹബാദിലേക്ക് പോകേണ്ടി വന്നു . പരശുറാം എന്നായിരുന്നു വളരെ  പ്രഗല്‍ഭനായ ആ ചീഫ് എഞ്ചിനീയറുടെ പേര് . തമിഴ് ബ്രാഹ്മണന്‍ ആയതുക്കൊണ്ട് എല്ലാവരും സ്വാമിസാര്‍ എന്നു സ്നേഹത്തോടെ വിളിച്ചിരുന്നു. കൂടെ തോമസ്‌ മാത്യു എന്ന ഡെപ്യുട്ടി  ചീഫ് എഞ്ചിനീയറും ഉണ്ടായിരുന്നു .
ഔദ്യോഗിക കൃത്യനിര്‍വഹണത്തിനുശേഷം അലഹബാദില്‍ ചുറ്റിക്കറങ്ങാന്‍ കമ്പനി വണ്ടി വിട്ടുതന്നു . നെഹ്രുവിന്റെ ജന്മഗൃഹമായ ആനന്ദ് ഭവന്‍ കണ്ടതിനുശേഷം ഞങ്ങള്‍ ത്രിവേണി സംഗമം കാണാന്‍ പോയി. അതിനു മുമ്പു സംഗമത്തിന്റെ ഒരു ആകാശക്കാഴ്ച ഞാന്‍ വാരണാസിയിലേക്കുള്ള ഫ്ലൈറ്റില്‍ നിന്നും കണ്ടിട്ടുണ്ടായിരുന്നു .രണ്ടുവഴിക്ക് ഒഴുകിയിരുന്ന നദികള്‍ സംഗമിക്കാന്‍ മാത്രം ദിശ തിരിച്ചവിട്ടതുപോലെ! 
അന്നവിടെ മാഘ്മേള നടന്നുക്കൊണ്ടിരിക്കുകയായിരുന്നു. ജനുവരി പകുതിമുതല്‍ ഏകദേശം മാര്‍ച്ച്‌ പകുതിവരെ മാഘ്മേള കാണും . കുംഭമേള നടക്കുന്ന വര്‍ഷങ്ങളില്‍ മാഘ്മേള ഉണ്ടാവാറില്ല. വലിയ ജനക്കൂട്ടമാണവിടെ .. പുണ്യസ്നാനത്തിനായി വന്ന സന്യാസിമാരും ഭക്തരും ഏറെയുണ്ട് .
ഏറെ സൂക്ഷിക്കണം . ഒന്നിലും ചെന്നുപെടരുത് എന്നു കമ്പനിയിലെ മലയാളികള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. അവിടെച്ചെന്നപ്പോള്‍ സംഗമത്തിന്റെയടുത്തു പോകാനായി വഞ്ചിക്കാര്‍ മുന്നൂറു രൂപ കൂലി പറഞ്ഞു. എത്രയാവുമെന്നു ചോദിക്കാന്‍  വിട്ടുപോയിരുന്നു.  മൊബൈല്‍ ഫോണ്‍ ഉള്ള കാലമല്ല അത് . ഏറെ പേശലിനുശേഷം സ്വാമി സാര്‍ എന്നോട്  75 രൂപയ്ക്കു റെഡി എന്നു പറയാന്‍ ആവശ്യപ്പെട്ടു. അവര്‍ സമ്മതിച്ചു. സന്തോഷത്തോടെ ഞങ്ങള്‍ പോയി .
സംഗമത്തിന്റെയടുത്തു ചെന്നപ്പോഴേക്കും പൂജാരികളുടെ ബോട്ടുകള്‍ ഞങ്ങളുടെ ബോട്ടിനെ വളഞ്ഞു . ഒരു പൂജാരി അവസാനം ഞങ്ങളെ ഏറ്റെടുത്തു. അയാള്‍ ഒരു മയില്‍പ്പീലിക്കെട്ട്  ഉപയോഗിച്ച് നമ്മളെ ഉഴിഞ്ഞു. പിന്നെയും കുറെ ക്രിയകള്‍ ചെയ്യിച്ചു. പേരുകള്‍ ചോദിച്ചപ്പോള്‍ തോമസ്‌ സാര്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഗംഗാധരന്‍ എന്നു പറഞ്ഞു. മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ടോ എന്നന്വേഷിച്ചു. എന്‍റെയച്ഛനും സ്വാമി സാറിന്‍റെയച്ഛനും മരിച്ചു പോയിരുന്നു. എന്തക്കെയോ മന്ത്രങ്ങള്‍ അവര്‍ ചൊല്ലി . പിന്നെ മരിച്ചുപോയ അച്ഛന്റെ ആത്മാവിനു മോക്ഷംകിട്ടാന്‍ ഒരു കിലോ ലഡ്ഡു സംഗമത്തില്‍ നിമഞ്ജനം ചെയ്തുക്കൊള്ളാമെന്നു നേരാന്‍ പറഞ്ഞു. ഞങ്ങള്‍ അപ്രകാരം ചെയ്തു. ലഡ്ഡു അവര്‍ നിമഞ്ജനം ചെയ്തുക്കൊള്ളാമെന്നും അതിലേക്കായി അഞ്ഞൂറ് രൂപവീതം കൊടുക്കാന്‍ പറഞ്ഞു . 
പണം തരാന്‍ സാധ്യമല്ലെന്നു പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു: 
"അച്ഛന്റെ മോക്ഷത്തിനായി നേര്‍ന്നതാണ്. ചെയ്തില്ലെങ്കില്‍ ആത്മാവിനു മോക്ഷം കിട്ടില്ല "
മോക്ഷം കിട്ടിയില്ലെങ്കിലും കുഴപ്പമില്ല എന്നു ഞങ്ങള്‍ പറഞ്ഞു. തരാന്‍ ഞങ്ങളുടെ കയ്യില്‍ പൈസയില്ല എന്നും പറഞ്ഞു .
"കയ്യില്‍ പണമില്ലാത്തതിനാല്‍ അച്ഛന്റെ ആത്മാവിനു മോക്ഷം കിട്ടാന്‍ പൂജ്യം കിലോ ലഡ്ഡു നിമഞ്ജനം  ചെയ്യുന്നു" എന്ന് അയാള്‍ ഞങ്ങളെക്കൊണ്ടു വീണ്ടും പറയിച്ചു.
എല്ലാവര്‍ക്കും വേണ്ടി  സ്വാമിസാര്‍  ഒരു അമ്പതു രൂപ ദക്ഷിണയായിക്കൊടുത്തു . 
"കടുത്ത വിശ്വാസികളായിരുന്നെങ്കില്‍ നമ്മുടെ കയ്യിലുള്ള പണം മുഴുവന്‍ അവര്‍ ഊറ്റിയെടുക്കുമായിരുന്നു ."  ഗസ്റ്റ് ഹൌസിലേക്കുള്ള മടക്കയാത്രയില്‍ ഞങ്ങള്‍ ആ അഭിപ്രായം പങ്കു വെച്ചു .
തിരിച്ചെത്തി കമ്പനി ഉദ്യോഗസ്ഥരോടു മുന്നൂറുരൂപ പറഞ്ഞ ബോട്ടുയാത്ര ഞങ്ങള്‍ 75 രൂപയ്ക്കു നടത്തി എന്നു വീമ്പുപറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു:
" വെറും പതിനഞ്ചു രൂപ മാത്രമേ അതിനുചാര്‍ജ്ജുള്ളു "
     

No comments:

Post a Comment