Friday, 11 August 2017

വയോമിത്രം

          " പതിവുപോലെ    ഇന്നെല്ലാവരും   വളരെ ഉത്സാഹത്തിലാണല്ലോ "

             വൃദ്ധസദനം മാനേജരുടെ  അഭിപ്രായം കേട്ട് ഞാന്‍ തല കുലുക്കി .  
                 
     
                  ലോകവയോജന ദിനത്തില്‍ എല്ലാവരും വളരെ സന്തോഷത്തിലായിരിക്കും  . അന്ന് ഇവിടെ നട തള്ളി പോയ മക്കളും മറ്റു ബന്ധുക്കളും  എത്തിച്ചേരും . ലോകമാതൃദിനത്തിലും  ഇതുപോലെ സ്ത്രീകളായ അന്തേവാസികളെ കാണാന്‍ മക്കളെത്തും . പിന്നെ അമ്മയുടെ കൂടെയുള്ള ഫോട്ടോയെടുക്കാന്‍  തിക്കും തിരക്കും . ഫോട്ടോകള്‍ സമൂഹ്യമാധ്യമങ്ങളില്‍  നിറയും . " മാതൃദിനത്തില്‍ അമ്മയുടെ കൂടെ " തുടങ്ങിയ  അടിക്കുറിപ്പോടെ. അതിനുശേഷം അടുത്ത ദിനം വരുന്നത് വരെ  പലരും എത്തി നോക്കില്ല . സമൂഹത്തിലെ ഉയര്‍ന്ന മധ്യവര്‍ഗ്ഗത്തില്‍പെട്ടവര്‍ക്ക് വേണ്ടിയുള്ള  വൃദ്ധസദനത്തിന്റെ    കെയര്‍ ടേയ്ക്കര്‍  എന്ന നിലക്ക് എല്ലാ വര്‍ഷവും കാണുന്ന കാഴ്ചയാണ് .


      പക്ഷെ ഇത്തവണ   കാര്യങ്ങള്‍  പതിവില്‍ നിന്നും വ്യത്യസ്തം .   അദ്ദേഹം വന്നതില്‍ പിന്നെ എല്ലാവര്‍ക്കും വലിയ മാറ്റങ്ങള്‍ കാണുന്നു .   എല്ലാവരും മേനോന്‍ സാര്‍  എന്നാണു അദ്ദേഹത്തെ സ്നേഹപൂര്‍വ്വം വിളിക്കുന്നത്‌ . മേനോന്‍ സാറിന്റെ  പ്രബോധനം പല അന്തേവാസികളുടെയും  മാനസികനില മാറ്റിയെടുത്തു.  ഇവിടെ വന്നതു മുതല്‍ വിഷാദമൂകയായി  കാണപ്പെട്ടിരുന്ന മാലതിയമ്മ  ഇപ്പോള്‍  വളരെ പ്രസന്നവതിയാണ്. മേനോന്‍ സാര്‍ എല്ലാവരുമായി നല്ല സൌഹൃദം നിലനിറുത്തുന്നു .

          മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി   അദ്ദേഹം  സ്വന്തം ഇഷ്ട്ടപ്രകാരം ഇവിടുത്തെ അന്തേവാസിയായതാണ് . ആറേഴു മാസങ്ങള്‍ക്ക് മുമ്പ് ഒരു വൈകുന്നേരമാണ്  ഇവിടെ രജിസ്റ്റര്‍ ചെയ്യാന്‍ വന്നത്‌ . ഓഫീസില്‍ ആരോ കാണാന്‍ വന്നിരിക്കുന്നു എന്നറിഞ്ഞ് സ്റ്റോര്‍ മുറിയില്‍ ആയിരുന്ന ഞാന്‍ എത്തിയപ്പോള്‍ കണ്ടത് പ്രൌഡഗംഭീരനായ ഒരു  മനുഷ്യനെയാണ്‌ . നല്ല പൊക്കവും അതിനൊത്ത ശരീരവും . മൊത്തം നരച്ച മുടിയുള്ള തലയില്‍ നന്നായി  കഷണ്ടി കയറിയിരിക്കുന്നു . നല്ല ആജ്ഞശക്തി സ്ഫുരിക്കുന്ന മുഖഭാവം .   ഏകദേശം നാല്‍പ്പത് വയസ്സിനോടടുത്ത് പ്രായം തോന്നിക്കുന്ന ഒരാളും കൂടെയുണ്ട്  . 

  " ഞാന്‍ ശ്രീധര മേനോന്‍ , ഇത് എന്റെ അനന്തിരവന്‍ രാജു "

 അദ്ദേഹം സ്വയം പരിചയപ്പെടുത്തി ഒപ്പം കുടെയുള്ളയാളെയും.
പിന്നെ വിശദമായി പറഞ്ഞു തുടങ്ങി .
"   സ്വദേശം കണ്ണഞ്ചേരി ,     ഭിലായ് സ്റ്റീല്‍ പ്ലാന്റില്‍ നിന്നും സീനിയര്‍ മാനജര്‍ ആയി റിട്ടയര്‍ ആയി ".
" എ ക്രോണിക് ബാച്ചിലര്‍ "എന്ന് പറഞ്ഞ് എന്റെ മുഖത്ത് നോക്കി കണ്ണിറുക്കി ചിരിച്ചു . 
"ഇപ്പോള്‍ എഴുപത്തിയാറ് വയസ്സ് പ്രായം . പൂര്‍ണ്ണ ആരോഗ്യവാന്‍ എന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സാക്ഷ്യപ്പെടുത്തുന്നു. പാരമ്പര്യമായി കിട്ടിയ സ്വത്തെല്ലാം എല്ലാ മരുമക്കള്‍ക്കായി  വീതിച്ച് നല്‍കി .ഇനിയുള്ള ജീവിതം ഇവിടെ ആകാമെന്ന്  സ്വയം     തിരുമാനിച്ചു.   "
  കൂടെ വന്ന മരുമകന്റെ മുഖത്ത് നിഴലിച്ച കുറ്റബോധം വാക്കുകളായി പുറത്ത് വന്നു .
" അമ്മാമനെ  പിന്തിരിപ്പിക്കാന്‍ ഏറെ ശ്രമിച്ചു . പക്ഷെ വഴങ്ങിയില്ല .   അമ്മാമന്റെ  സ്വത്തെല്ലാം തട്ടിയെടുത്ത് പുറത്താക്കി എന്ന് പറഞ്ഞു നടക്കും ഇനി   എല്ലാവരും   "

അദ്ദേഹം ഒന്ന് മന്ദഹസിച്ചു . 

സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിറുത്തണം എന്ന ഏറെ പാടി പഴകിയ പല്ലവി ആവര്‍ത്തന വിരസതയൊഴിവാക്കാന്‍ ചിരിയില്‍ അദ്ദേഹം ഒതുക്കി എന്ന് എനിക്ക് തോന്നി .
 ഒരു ഉറച്ച മനസ്സിന്റെ ഉറച്ച തീരുമാനമാണെന്ന് മനസ്സിലായപ്പോള്‍ വൃദ്ധസദനത്തിന്റെ എല്ലാ കാര്യങ്ങളും വിശദീകരിച്ചു . 

         താമസം തുടങ്ങാന്‍ വന്നപ്പോള്‍ ഒറ്റക്കാണ് മേനോന്‍ സാര്‍ വന്നത്‌ . അനാവശ്യരംഗങ്ങളൊഴിവാക്കാന്‍  എല്ലാവരോടും വീട്ടില്‍ നിന്നേ യാത്ര പറഞ്ഞു പോന്നു എന്ന മുഖവരയോടെയാണ് കയറി വന്നത്‌ . അന്ന് തന്നെ എല്ലാ അന്തേവാസികളെയും പരിചയപ്പെട്ടു . അദ്ദേഹത്തിന്റെ  നൈസ്സര്‍ഗ്ഗികമായ വാക്  ചാതുര്യം  എല്ലാവരെയും അദ്ദേഹത്തിലേക്ക് അടുപ്പിച്ചു. അദ്ദേഹത്തിന്റെ  സാമീപ്യം മൂലം  .പലര്‍ക്കും പുതുജീവന്‍ വെച്ചതുപോലെ തോന്നി .വൃദ്ധസദനത്തിന്റെ അന്തരീക്ഷം  തന്നെ മാറി മറിഞ്ഞു .

           
      മൂന്നു മാസങ്ങള്‍ക്ക് ശേഷം ഒരു സായാഹ്നത്തിലാണ്  വിവാഹം മറന്നു പോയോ എന്ന ചോദ്യത്തിനുത്തരമായി   അദ്ദേഹം മനസ്സ് തുറന്നത്.


 വലിയ തറവാട്ടില്‍ പിറന്ന മേനോന്‍ സാറിന്റെ ചെറുപ്പക്കാലം  വലിയ ദുരിതമയമല്ലെങ്കിലും  സന്തോഷം നിറഞ്ഞതായിരുന്നില്ല .      അദ്ദേഹത്തിന്റെ അമ്മയായിരുന്നു തറവാട്ടിലെ മൂത്തയാള്‍ . അച്ചന്‍ ഒരു തിരുമുല്‍പ്പാടായിരുന്നു . അക്കാലത്തെ നായര്‍ സംബന്ധങ്ങളുടെ ഒരു നേര്‍ക്കാഴ്ച .   അതുകൊണ്ടുതന്നെ അച്ചനെ തറവാട്ടിലെ  ഒരു അതിഥിയായി മാത്രമേ കാണാന്‍ കഴിയുമായിരുന്നുള്ളൂ . അമ്മയുടെ ആദ്യത്തെ രണ്ടു പ്രസവത്തിലുമുണ്ടായ കുട്ടികള്‍ മരിച്ചുപോയി . പിന്നീടുണ്ടായതാണ്‌ മേനോന്‍ സാര്‍ . പിന്നെ താഴെ രണ്ടു സഹോദരിമാരും  ഉണ്ടായി . മേനോന്‍ സാറിന്റെ പതിനാറാം വയസ്സില്‍ അച്ഛന്‍ മരിച്ചു .

    ബോംബെയില്‍ ഒരു  സേട്ടുവിന്റെ  കണക്കപ്പിള്ളയായിരുന്ന    അമ്മാമ്മനായിരുന്നു  തറവാട്ടില്‍ കാര്യങ്ങള്‍ നടത്തി പോന്നിരുന്നത്  . അമ്മയ്ക്ക്   തൊട്ടുതാഴെയായിരുന്നു  അമ്മാമ്മന്‍ . അമ്മാമ്മനും താഴെ മൂന്നു പേര്‍ ഉണ്ടായിരുന്നു സഹോദരങ്ങളായി . കുര്‍ള സബര്‍ബന്‍   റെയില്‍വേ സ്റ്റേഷന്  സമീപം ഒരു ഒറ്റ മുറി അമ്മാമന്‍ തരപ്പെടുത്തിയിരുന്നു . ആ ഒറ്റ മുറിയിലാണെല്ലാ കാര്യങ്ങളും നടത്തേണ്ടത് . ഉദ്യോഗാര്‍ത്ഥം ബോംബയില്‍ എത്തുന്ന നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ആ മുറിയാണ്  ആദ്യ കാലങ്ങളില്‍  അത്താണി .

      അമ്മാമാനുള്ള അതിവാല്‍സല്യം കാരണം ചെറിയമ്മയായിരുന്നു ഭരണത്തിന്റെ ചുക്കാന്‍ പിടിച്ചിരുന്നത് . അമ്മയ്ക്ക് അതിലൊന്നും വലിയ താല്‍പ്പര്യമുണ്ടായിരുന്നില്ല . മേനോന്‍ സാര്‍ പഠിപ്പില്‍ സമര്‍ത്ഥനായിരുന്നതുക്കൊണ്ട്  അമ്മാമാന്‍ കോളേജില്‍ അയച്ചു പഠിപ്പിച്ചു . ചെറിയമ്മയുടെ കടുത്ത എതിര്‍പ്പുകള്‍ മറികടന്നാണ് അത് നടന്നത് . തന്റെ മക്കളെയും കോളേജില്‍ അയക്കണമെന്ന നിബന്ധനയോടെ ചെറിയമ്മ സമ്മതിച്ചു ഒടുവില്‍  .  പക്ഷെ  ചെറിയമ്മയുടെ മക്കളാരും പത്താം തരം കടന്നില്ല .

            ചെറിയമ്മയുടെ നാത്തൂനെയാണ് അമ്മാമന്‍ കല്യാണം കഴിച്ചിരുന്നത് .ചെറിയമ്മയാണ് അതിന് മുന്‍കൈയെടുത്തത് . ചെറിയമ്മ തന്നെ ആ ബന്ധം അവസാനിപ്പിക്കുകയും ചെയ്തു . പുറംലോകം കാണാത്ത ഇടുങ്ങിയ മനസ്സുള്ള ചെറിയമ്മക്കു അമ്മാമന്‍ അമ്മായിയെ ബോബയിലേക്ക് കൊണ്ടുപോകുന്നത്  തീരെ പിടിച്ചില്ല . ചെറിയമ്മയുടെ ദുര്‍വാശി  ആ ബന്ധം തകര്‍ക്കുന്നതിലേക്ക് എത്തിച്ചു . ഹോസ്റ്റലില്‍ ആയിരുന്നതുകൊണ്ട് കൂടുതല്‍ എന്ത് സംഭവിച്ചു എന്ന് മേനോന്‍  സാറിന് അറിയില്ല . അന്വേഷിക്കാനും താല്‍പ്പര്യം കാട്ടിയില്ല . പക്ഷെ തന്റെ ജീവിതത്തില്‍  അത്     ഒരു വഴിത്തിരിവാകും എന്ന് അന്ന് അറിഞ്ഞില്ല .

          മിടുക്കനായ മേനോന്‍ സാറിന്  പഠിപ്പ് കഴിഞ്ഞ് അധികം വൈകാതെ ജോലി കിട്ടി  ഭിലായില്‍ പോയി .പിന്നെ പതിവുപോലെ കല്യാണവും നിശ്ചയിച്ചു . വിവാഹത്തിനായി നാട്ടിലെത്തിയത്തിന്റെ  പിറ്റേ ദിവസം വധുവിന്റെ വീട്ടിലെ കുറച്ച് കാരണവന്മാര്‍ വീട്ടില്‍ വന്നു , ഈ ബന്ധത്തിന് താല്‍പ്പര്യമില്ല എന്നറിയിക്കാന്‍ . അമ്മാമനെ പോലെ മരുമകനുമായാല്‍ നമ്മുടെ കുട്ടിയുടെ ജീവിതം തകരും എന്നാണവര്‍ പറഞ്ഞ കാരണം . അമ്മാമന്‍ അമ്മായിയെ ഉപേക്ഷിച്ച  കഥകളെല്ലാം  കല്യാണം നിശ്ചയിച്ചതിനു ശേഷം  ഏറെ കഴിഞ്ഞാണ്  അവര്‍  അറിഞ്ഞത് .

         ആ സംഭവം വലിയ സ്വപ്നങ്ങളോടെ എത്തിയ മേനോന്‍ സാറിന്റെ മനസ്സില്‍ വലിയ ആഘാതമുണ്ടാക്കി . തല്‍ക്കാലം ഇനി ആലോചനകള്‍ വേണ്ടെന്നു പറഞ്ഞ് ഭിലായിലേക്ക് തിരിച്ചു പോയി . ഇനിയും ഇത് ആവര്‍ത്തിക്കുമെന്നുള്ള ദുര്‍ചിന്തകള്‍ ഇനി ഒരു വിവാഹജീവിതം വേണ്ട എന്ന ഉറച്ച തീരുമാനത്തിലെത്തിച്ചു .  താഴെയുള്ള രണ്ടു പെങ്ങമ്മാര്‍ക്ക് ഒരു തണലായി പിന്നീട് കാലം കഴിച്ചു .
   
             റിട്ടയര്‍ ശേഷം നാട്ടിലെത്തി തൊട്ടുതാഴെയുള്ള പെങ്ങളുടെ മകന്റെ കൂടെയായി ജീവിതം . പെങ്ങളും കൂടെയുണ്ടായിരുന്നു . പെങ്ങളുടെ മരണശേഷം വല്ലാത്ത ഏകാന്തത അനുഭവപ്പെടാന്‍ തുടങ്ങി . ഡല്‍ഹിയിലുള്ള രണ്ടാമത്തെ സഹോദരി ഏറെ നിര്‍ബന്ധിച്ചെങ്കിലും     അവരുടെ കൂടെ പോയില്ല . വല്ലാതെ     വയസ്സായി ആരോഗ്യം ക്ഷയിച്ചാല്‍ മരുമകനും ഭാര്യക്കും ഒരു ഭാരമാകും എന്ന തോന്നല്‍ വന്നു തുടങ്ങിയപ്പോള്‍ ഈ സ്ഥാപനത്തിലെ അന്തേവാസിയാകാന്‍  തീരുമാനിച്ചു .

         ചിന്തകളുടെ താളം മുറിച്ചുകൊണ്ട്  ചടങ്ങുകള്‍ തുടങ്ങാറായി എന്ന്    സെക്യൂരിറ്റി      വന്നു അറിയിച്ചു. എല്ലാവര്‍ക്കും ഒരു സന്തോഷത്തിനായി  വയോജനദിനത്തില്‍ എല്ലാ വര്‍ഷവും ഉള്ളതാണ് ചെറിയ ആഘോഷച്ചടങ്ങുകള്‍,  . ചടങ്ങില്‍ മേനോന്‍ സാര്‍ ഒരു ചെറിയ പ്രസംഗം നടത്തി . മറ്റുള്ള അന്തേവാസികളുടെ ബന്ധുക്കള്‍ക്ക് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് അദ്ദേഹം തുടര്‍ന്നു . ജീവിതത്തിന്റെ  സായാഹ്നവേളയില്‍ പോറ്റിവളര്‍ത്തിയ മക്കള്‍  നിഷ്കരുണം ഉപേക്ഷിച്ച മാതാപിതാക്കള്‍ക്കായി , പിന്നെ നോക്കാന്‍ ആരുമില്ലാതെ ഒറ്റപ്പെട്ട വയോധികര്‍ക്കായി ഞാന്‍ എന്റെ  ജീവിതസമ്പാദ്യം  മുഴുവന്‍ സമര്‍പ്പിക്കുന്നു   എന്ന് പറഞ്ഞ്   മാനേജര്‍ക്ക് ഭീമമായ ഒരു തുകയുടെ ചെക്ക് കൈമാറി .

     
             അതിനു ശേഷം  സ്വന്തം ഇരിപ്പിടത്തില്‍ എത്തിയ അദ്ദേഹത്തിന്റെ കണ്ണുകളില്‍ ചാരിതാര്‍ത്ഥ്യത്തിന്റെ തിളക്കം കണ്ടു . അപ്പോഴേക്കും പുറത്ത്  മഴത്തുള്ളികള്‍ പതിക്കാന്‍ തുടങ്ങി .



 
       

















       

Wednesday, 9 August 2017

പുസ്തക പരിചയം

ശരത് ചന്ദ്ര  ചതോപാദ്ധ്യായയുടെ   പഥേര്‍   ദാബി - ബംഗാളി നോവല്‍ 
(ലീല സര്‍ക്കാറാണ് ഇതിന്റെ വിവര്‍ത്തനം നടത്തിയത്)
                                        വംഗസാഹിത്യത്തിലെ ശക്തനായ ഒരു എഴുത്തുകാരനാണ്‌   1876ല്‍  ജനിച്ച ശരത് ചന്ദ്ര ചതോപാദ്ധ്യായ. അദ്ധേഹത്തിെന്റെ  ശ്രദ്ധേയമായ ഒരു കൃതിയാണ് പഥേര്‍ ദാബി.  പഥേര്‍  ദാബി എന്നാല്‍ പാതയുടെ അധികാരം . ഇരുപതാംനൂറ്റാണ്ടിന്റെ  ആദ്യ കാലങ്ങളില്‍  രചിക്കപ്പെട്ട കൃതി. ബ്രിട്ടീഷ് സാമ്രാജ്യത്ത്വത്തിനെതിരെ വിപ്ലവത്തിന്  ആഹ്വാനം ചെയ്യുന്ന കൃതി . പ്രസിദ്ധീകരിച്ചു ഒരാഴ്ചയ്ക്കുള്ളില്‍  ബ്രിട്ടീഷ് സര്‍ക്കാര്‍  ഈ പുസ്തകം നിരോധിച്ചു .അതില്‍നിന്ന് തന്നെ  മനസ്സിലാക്കം  ഈ കൃതി നല്‍കുന്ന സന്ദേശം. അദ്ധേഹത്തിന്റെ മരണശേഷം  1939 ല്‍‍  ആണ് നിരോധനം നീക്കിയത് .

                                         സ്വാതന്ത്ര്യത്തിന്റെ സമരപാതയില്‍  വംഗസാഹിത്യം സമ്മാനിച്ച ഒരു ചുവന്ന അടയാളമാണ് ഈ കൃതി . . മനുഷ്യമനസ്സിന്റെ  സങ്കീര്‍ണ്ണതകള്‍  വ്യക്തമായി തുറന്നുകാട്ടുന്നു .ബര്‍മ്മയാണ് ഈ നോവലിന്റെ പശ്ചാത്തലം .പഥേര്‍ ദാബി,  പാതയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ബര്‍മ്മയില്‍ പ്രവര്‍ത്തിക്കുന്ന ഒരു നിരോധിത സംഘടനയാണ് .

                ബ്രാഹ്മണ്യത്തിന്റെ യാഥാസ്ഥിതിക             മാമൂലുകളില്‍ നിന്നും വ്യതിചലിക്കാത്ത   അപൂര്‍വ്വബാബുവില്‍ നിന്നും  തുടങ്ങുന്ന നോവല്‍ വിപ്ലവത്തിന്റെ  തീജ്വാല വിതക്കുന്ന ബ്രിട്ടീഷ്‌ സര്‍ക്കാരിന്റെ പിടിക്കിട്ടാപ്പുള്ളി ബ്രാഹ്മണനായ  സവ്യസായിയില്‍ എത്തിനില്‍ക്കുന്നു . സവ്യസായിക്ക് സ്വാന്തന്ത്ര്യമെന്നാല്‍ സമൂഹത്തിന്റെ  സമൂല പരിവര്‍ത്തനമാണ്.  എഴുതിയ കാലഘട്ടം കണക്കാക്കുമ്പോള്‍  മതങ്ങളെക്കുറിച്ച്   ദീര്‍ഘദൃഷ്ടിയോട് കൂടെയുള്ള ഒരു കാഴ്ചപ്പാട്  സവ്യസായിയിലൂടെ നോവലിസ്റ്റ്  വരച്ചുകാട്ടുന്നു .

അപൂര്‍വ്വന്‍  ബര്‍മ്മയിലേക്ക്  ജോലികിട്ടി പുറപ്പെടുന്നതിലൂടെ  നോവല്‍ തുടങ്ങുന്നു . റങ്കൂണ്‍ ആണ് സ്ഥലം . ചിട്ട തെറ്റാതെ അമ്മയുടെ ഇഷ്ടമനുസരിച്ച് ജീവിക്കുന്ന ഒരു ബംഗാളി ബ്രാഹണനണയാള്‍. അയാളുടെ രണ്ടു ചേട്ടന്മാര്‍ നേര്‍ വീപരിതം . അവരുടെ ഭാര്യമാരും . ബര്‍മ്മയിലേക്ക് തിവാരി എന്ന ബ്രാഹ്മണഭൃത്യനെ ക്കൂടെ കൊണ്ടുപോകുന്നു
അവിടെ അയാള്‍ താമസിക്കുന്ന സ്ഥലത്ത് ഭാരതി എന്ന ബംഗാളി യുവതിയെ കണ്ടുമുട്ടുന്നു . അവര്‍ ജാതി തെറ്റിയതാണ് .അച്ചന്‍ സായിപ്പ് അമ്മ ബംഗാളി . അവരുമായുള്ള കശപിശകളില്‍ അപൂര്‍വ്വന്റെ ബര്‍മ്മ ജീവിതം തുടങ്ങുന്നു . ഭാരതിയുടെ അച്ചന്‍ സായിപ്പെന്ന സ്വാധീനം ഉപയോഗിച്ച്     അപൂര്‍വ്വനെ കോടതി കയറ്റുന്നു .

ഓഫീസില്‍ ഹരിദാസ് തല്‍വര്‍ക്കര്‍  എന്ന മറാഠാ ബ്രാഹ്മണനെ കാണുന്നു .അയാളില്‍ നിന്നും  ബ്രിട്ടീഷ് ആധിപത്യത്തിന്റെ ക്രൂരവശങ്ങള്‍ അയാള്‍ കേള്‍ക്കുന്നു .ഒരിക്കല്‍ അയാളുടെ നാട്ടുക്കാരനും ബന്ധുവും ആയ പോലീസ് ഓഫീസറെ കപ്പല്‍ ഡോക്കില്‍ വെച്ച്   കാണുന്നു . അപൂര്‍വ്വന്റെ അച്ഛനാണ് അയാള്‍ക്ക്‌ പോലീസ് വകുപ്പില്‍ ജോലി ശരിയാക്കി കൊടുത്തത് . സവ്യസായി എന്ന പിടിക്കിട്ടാപ്പുള്ളിക്കായി കപ്പല്‍ ഇറങ്ങുന്നവരെ കാത്തു നില്‍ക്കുന്നു . പക്ഷെ സവ്യസായി തന്ത്രപരമായി അവരെ കബളിപ്പിക്കുന്നു . അപൂര്‍വ്വനും അങ്ങിനെ അയാളുടെ മുഖം കണ്ടു
 ഉദ്യോഗസംബന്ധമായി അപൂര്‍വ്വന്  കുറച്ചുകാലം  റങ്കൂണീല്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നു . തിരിച്ചെത്തിയപ്പോഴേക്കും ഭാരതിയുടെ മാതാപിതാക്കള്‍ മരിച്ചിരുന്നു . വസൂരി വന്ന്‍ കിടപ്പിലായ തിവാരിയെ ഭാരതി ശൂശ്രൂഷിച്ചു രക്ഷപ്പെടുത്തി . പിന്നീട് ഭാരതിയുമായുള്ള ശത്രുത കുറഞ്ഞു തുടങ്ങി .എങ്കിലും ഭാരതി ജാതി തെറ്റിയതായതുകൊണ്ട്  അവര്‍ വെക്കുന്ന ഭക്ഷണം കഴിക്കാന്‍ തയാറല്ല .
          ഭാരതിയിലൂടെയാണ് അയാള്‍ പഥേര്‍ ദാബി യില്‍ എത്തുന്നത് . സുമിത്ര എന്ന ബംഗാളി സ്ത്രീയാണ് അന്നവിടെ കാര്യങ്ങള്‍ തിരുമാനിക്കുന്നത് കണ്ടത് . നവതാര എന്ന സ്ത്രീയെ മദ്യപാനായ ഭര്‍ത്താവില്‍ നിന്നും മോചിതായാക്കുന്ന സംഭവം ആണ് അവിടെ നടന്നിരുന്നത് . അവരുടെ നേതാവ്  ഡോക്ടര്‍ എന്ന്‍ എല്ലാവരും സ്നേഹപൂര്‍വ്വം വിളിക്കുന്ന ഒരാള്‍ തലകുനിചിരുന്ന്‍ വളരെ ശ്രദ്ധയോടെ എന്തോ കുറിച്ച് കൊണ്ടിരിക്കുന്നു .നവതാരയുടെ കാര്യം കഴിഞ്ഞപ്പോള്‍ സുമിത്ര അപൂര്‍വ്വന്റെ വിശദാംശങ്ങള്‍ തേടാന്‍ തുടങ്ങി . പഥേര്‍ ദാബിയുടെ ലക്ഷ്യങ്ങള്‍ പറഞ്ഞു കൊടുത്തു . പഥത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഒരു സംഘടന . അംഗമാകാന്‍ തയ്യാറാണെന്ന് പറഞ്ഞപ്പോള്‍ ഡോക്ടറോട് പേരെഴുതിയെടുക്കാന്‍ പറഞ്ഞു . ഡോക്ടര്‍ തല പൊക്കിയപ്പോള്‍ അപൂര്‍വ്വന്‍ ഞെട്ടിപ്പോയി . സവ്യസായി .
നടക്കുമ്പോള്‍ അന്ന് പോലിസുകാരെ കബളിപ്പിച്ച മുടന്തില്ല . അന്ന് സവ്യസായി അപൂര്‍വ്വനെ വീട് വരെ കൊണ്ടാക്കാന്‍ കൂട്ടുപോകുന്നു . ആ യാത്രയില്‍ അപൂര്‍വ്വന്റെ മനസ്സില്‍ ചലനങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നു . ഫാക്ടറി തൊഴിലാളികളുടെ നരകതുല്യമായ ജീവിതം അയാള്‍ ഭാരതിയോടൊപ്പം പോയി കണ്ടുമനസ്സിലാക്കുന്നു . തലവര്‍ക്കറോടും ഇതിനെക്കുറിച്ച് പറയുന്നു .
              തല്‍വര്‍ക്കര്‍ പഥേര്‍ ദാബിയിലെ ഒരു പോരാളിയാണെന്ന് അപൂര്‍വ്വന്‍ അറിയുന്നില്ല .തൊഴിലാളികളുടെ  അവകാശങ്ങള്‍ക്ക്  വേണ്ടിയുള്ള ഒരു സമ്മേളനത്തില്‍ തല്‍വര്‍ക്കറെ അപൂര്‍വ്വന്‍ കൊണ്ടുപോകുന്നു . തല്‍വര്‍ക്കര്‍ അവിടെ ഒരു ഉശിരന്‍ പ്രസംഗം നടത്തുന്നു . ബ്രിട്ടീഷ് സര്‍ക്കാരിന്റെ പോലീസ് തല്‍വര്‍ക്കറെ അറസ്റ്റു ചെയ്യുന്നു . അപൂര്‍വ്വന്റെ  മനസ്സ്   കുറ്റബോധം കൊണ്ട്  പുകഞ്ഞു .താന്‍ കാരണമാണ് അയാള്‍ക്ക്‌ ഇത് സംഭവിച്ചത് എന്ന് അപൂര്‍വ്വന്‍ കരുതി . തല്‍വര്‍ക്കര്‍ കുടുംബ സമ്മേതനായിട്ടാണ് താമസിക്കുന്നത് . അതാണ്‌ അപൂര്‍വ്വനെ അലട്ടിയത് .അപ്പോഴാണ്‌ അയാള്‍ അറിയുന്നത് തല്‍വര്‍ക്കര്‍ പഥേര്‍ ദാബിയിലെ ഒരു പോരാളിയാണെന്ന്.
        പോലീസ് ചോദ്യം ചെയ്യലില്‍ ദുര്‍ബലനായ അപൂര്‍വ്വന് പിടിച്ചു നില്‍ക്കാനായില്ല. അയാള്‍ എല്ലാം ഒറ്റികൊടുത്തു .എല്ലാവരുംകൂടി അപൂര്‍വ്വനെ ഒരു അജ്ഞാത സ്ഥലത്ത് കൊണ്ടുപോയി കൊല്ലാന്‍ ശ്രമിച്ചു . ഭാരതിയെ അവിടേക്ക് വിളിച്ചു വരുത്തി . പക്ഷെ ഭാരതിക്ക് അപൂര്‍വ്വനോടുള്ള ഇഷ്ട്ടം അറിയുന്ന സവ്യസായി അപൂര്‍വ്വനെ വെറുതെ വിടാന്‍ കല്‍പ്പിച്ചു , മറ്റുള്ളവര്‍ക്ക് ഇഷ്ട്ടപ്പെട്ടിലെങ്കിലും . അപൂര്‍വ്വന്‍ ബംഗാളിലേക്ക് തിരിച്ചു പോയി .

                 പിന്നീട് സവ്യസായിയും ഭാരതിയും തമ്മിലുള്ള സംവാദങ്ങളാണ്  നോവലില്‍ മുഖ്യമായും .
യൂറോപ്യന്‍ സംസ്കാരത്തില്‍ അലിഞ്ഞുചേര്‍ന്ന ഭാരതിക്ക് പഥേര്‍ ദാബിയുടെ ആശയങ്ങളെക്കുറിച്ച് മുഴുവാനായും ഗ്രഹിക്കാന്‍ സാധിച്ചിരുന്നില്ല . സ്വാതന്ത്ര്യത്തെക്കുറിച്ച് , വിപ്ലവത്തെപറ്റി എല്ലാം വിശദമായി തന്നെ ഭാരതിക്ക് മനസ്സിലാക്കി കൊടുത്തു . സുമിത്രയുടെ ജീവിതസാഹചര്യം , സവ്യസായിയുടെ ജീവചരിത്രം എല്ലാം വിശധീകരിക്കുന്നു . കുറെ ലോകചരിത്രവും കുറിക്കുന്നു
ഒരു പെരുമഴയും കൊടുങ്കാറ്റും ഉള്ള രാത്രിയില്‍ പുതിയ ഇടം തേടി പുറപ്പെടാന്‍ നില്‍ക്കുന്ന സവ്യസായിയില്‍ നോവല്‍ അവസാനിക്കുന്നു .


             തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു കൃതിയാണ്  പഥേര്‍ ദാബി

(കനല്‍ എന്ന ഫേസ്ബുക്ക്‌  ഗ്രൂപ്പില്‍ പുസ്തക പരിചയം എ എന്ന പംക്തിക്ക് വേണ്ടി രചിച്ചത് )