Sunday, 14 June 2015

പെയ്തൊഴിഞ്ഞ്




ഇല്ല. തെറ്റിയിട്ടില്ല അയാള്‍ തന്നെ.
ഉറപ്പുവരുത്താൻ രാധ പല തവണ നോക്കി. ക്യാബിനില്‍ നിന്നും കസ്റ്റമേഴ്സ് ഹാള്‍ വ്യക്തമായി കാണാം.
ബാങ്കില്‍ പതിവിലും തിരക്കുണ്ട്‌
എങ്കിലും  അയാളുടെ മുഖം വ്യക്തമായിക്കണ്ടു.
കാലം അയാളില്‍ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. സൌന്ദര്യം അതേ പടി തന്നെ.   മുടിയൊട്ടും നരച്ചിട്ടില്ല .
രാധ ഈ ബ്രാഞ്ചില്‍ മാനേജരായി ഈയിടെയാണ് ചാർജെടുത്തത്
ഈ നഗരത്തിലാണോ അയാള്‍ താമസിക്കുന്നത്. ഇവിടെയാണോ  അക്കൗണ്ട്‌ . രാധയുടെ മനസ്സിലൂടെ  ഏറെ ചിന്തകള്‍ കടന്നു പോയി.
“ മാഡം ആകെ വിയര്‍ത്തിരിക്കുന്നല്ലോ” അക്കൌണ്ടന്റ്  ഹേമയുടെ  ചോദ്യം
മഴക്കാറുള്ളതുകൊണ്ട്  വല്ലാത്ത  പുഴുക്കം ”
പരിഭ്രമം മറച്ചു വെക്കാന്‍ ശ്രമിച്ചു കൊണ്ട് പറഞ്ഞു.
“ഏസിയുടെ തണുപ്പ് കൂട്ടാന്‍ പറയാം  മാഡം”
അബദ്ധം ഉടനെ മനസ്സിലായി. ഏ സി ക്യാബിനിലാണ്  ഇരിക്കുന്നതെന്നോർത്തില്ല. രാവിലെ മുതലുള്ള മഴക്കാറിനെ കുറ്റപ്പെടുത്താന്‍  വെറുതെ ശ്രമിച്ചു.
അയാളെ കണ്ടതുമുതലാണ്മനസ്സ് അസ്വസ്ഥമാകാന്‍ തുടങ്ങിയത് . ഒരിക്കലും അയാളെ കണ്ടുമുട്ടാന്‍  ഇടവരരുതെന്നു പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു  അയാളോടുള്ള വികാരം വെറുപ്പോ അതോ മറ്റെന്തെങ്കിലുമോ? കൃത്യമായ ഉത്തരം ഇതുവരെ കിട്ടിയോ?  ഇല്ലെന്നു പറയാം. ഓര്‍മ്മകള്‍ ചിതലരിച്ചു തുടങ്ങിയിരുന്നു . ഇരുപത്തഞ്ചു  വര്‍ഷത്തിലേറെ കടന്നുപോയിരിക്കുന്നു
വെറുതെ ഓര്‍മ്മകളുടെ  ഭാണ്ഡക്കെട്ടഴിക്കാന്‍  അയാള്‍ വീണ്ടും കണ്മുന്നിലെത്തി...
 “ രാധേച്ചീ,    വന്നയാള് കാണാന്‍  നല്ല സുന്ദരനാ. കാറില്‍ നിന്നും ഇറങ്ങുമ്പോള്‍ ഞാന്‍ കണ്ടു “
അയാള്‍ പെണ്ണുകാണാൻ വന്ന ദിവസം തെക്കേലെ മീനു വന്നു പറഞ്ഞു. ഒരുപാടു തവണ ഇങ്ങിനെ വേഷം കെട്ടി നിന്നിട്ടുള്ളതിനാൽ തികഞ്ഞ നിസ്സംഗതയോടെയാണ് അന്നും ഒരുങ്ങിയത്. പ്രശസ്തമായ തറവാടാണ് അതുകൊണ്ടുതന്നെ കല്യാണാലോചനകള്‍ക്ക് ഒട്ടും കുറവുണ്ടായിരുന്നില്ല.
“ ഇതെങ്കിലും ഒന്നു നടന്നുകിട്ടിയാൽ മതിയായിരുന്നു ന്റെ കുട്ടിക്ക് അതിനു എന്നാ യോഗണ്ടാവാ .നടന്നാല്‍ തട്ടകത്തമ്മക്ക് ഒരു ചുറ്റുവിളക്ക് കഴിക്കാം “
അമ്മ പതിവുനേർച്ചകൾ നേര്‍ന്നുകൊണ്ട് വല്യമ്മയോടു പറഞ്ഞു .
“നടക്കും ദേവകിയമ്മേ. നിങ്ങളിതോർത്ത് എപ്പഴും എപ്പഴും  മനസ്സു പുണ്ണാക്കണ്ട” നാരായണന്‍  മാഷ്‌ടെ സ്വരം കേട്ടു തിരിഞ്ഞു നോക്കി.ഒപ്പം അച്ഛനുമുണ്ട് വന്നവരെല്ലാം  പോയിക്കഴിഞ്ഞിരുന്നു
മേനോനേ, എന്തായാലും ഇതു നടക്കും എന്റെ  മനസ്സു പറയുന്നു . എല്ലാവരേം സ്നേഹിക്കാന്‍ മാത്രം അറിയുന്ന മനസ്സാണ് ഇവള്ടെ” മാഷ് അച്ഛനോടായി പറഞ്ഞു.
“ ബോംബയിലെ ഒരു സ്വകാര്യ കമ്പനിയിലാണ് ജോലി എന്നല്ലേ പറഞ്ഞെ  എല്ലാം വിശദമായി നമുക്ക് അന്വേഷിക്കാം. പിന്നെ തറവാട്ട്‌ മഹിമ നിങ്ങടത്രോളം ഉണ്ടാവില്ല  ഇനീള്ള കാലം അതിനൊന്നും വലിയ വെലെല്ല്യ  “ മാഷ് തുടര്‍ന്നു.
പഠിക്കാന്‍ മിടുക്കിയായിരുന്നതുകൊണ്ടായിരിക്കാം മാഷ്ക്ക്തന്നോട് പ്രത്യേക മമതയായിരുന്നു . മാഷ്‌ടെ പ്രോത്സാഹനം എന്നുമുണ്ടായിരുന്നു .ഓര്‍മ്മ വെച്ച നാള്‍ തൊട്ടു മാഷെ കാണുന്നതാണ്. അന്നും ഇന്നും  ഒരേ രൂപവും വേഷവും .ദേഹം നിറയെ നരച്ച രോമങ്ങള്‍. വെഞ്ചാമരം പോലെ മുടി. നരച്ച് കട്ടപിടിച്ചു നില്‍ക്കുന്ന പുരികരോമങ്ങള്‍ .ഒരു മേല്‍മുണ്ടും കാലന്‍  കുടയും എപ്പോഴും കൂടെ കാണും.
ആലോചനയുമായി മുന്നോട്ടു പോകാമെന്ന് അയാളുടെ വീട്ടില്‍ നിന്നും വിവരമെത്തിയപ്പോൾ അമ്മ നെടുവീര്‍പ്പിട്ടു.ചിരിക്കാന്‍ അച്ഛനെന്നും പിശുക്ക് കാണിക്കാറുള്ളതിനാല്‍ അച്ഛന്റെ മനസ്സിലെ വികാരം എന്താണെന്നു പിടികിട്ടിയില്ല
മേനോൻ, ഗംഭീരമാക്കണം നമുക്കിത് “  മാഷിന് സന്തോഷം മറച്ചുവെക്കാന്‍ സാധിച്ചില്ല .
“അപ്പൂനു  സന്തോഷായോ”  അനിയനോടു ചോദിച്ചപ്പോൾ അവന്റെ   പതിവു ചിരി തന്നെയായിരുന്നു മറുപടി .
മാഷ് പറഞ്ഞത്   പോലെ എല്ലാം ഗംഭീരമായിരുന്നു .തറവാടിന്റെ പ്രശസ്തിക്കനുസരിച്ചുതന്നെ റിട്ടയേര്‍ഡ്‌ തഹസില്‍ദാരായ അച്ഛന്‍ കല്യാണം നടത്തി. ചടങ്ങുകളെല്ലാം പതിവുപോലെ തന്നെയായിരുന്നു .
അടുത്ത  ദിവസം രാത്രിയായിട്ടും അയാളെ കാണാതായപ്പോള്‍ മനസ്സില്‍ വല്ലാത്ത ഒരു ഉൽക്കണ്ഠ തോന്നിത്തുടങ്ങിയിരുന്നു  .സ്വന്തം  വീട്ടില്‍  പോയതാണ് .ചിലയിടങ്ങളില്‍ അങ്ങിനെയൊരു നാട്ടുനടപ്പ്  ഉണ്ടായിരുന്നു .അച്ഛനും  വേവലാതി തുടങ്ങിയതായി മുഖം വിളിച്ചു പറഞ്ഞിരുന്നു.അച്ഛന്‍  അന്വേഷിക്കാന്‍ പുറപ്പെട്ടിറങ്ങി..
“ഈ രാത്രി ഇനി അങ്ങോട്ടു പോണോ? അതും ടാക്സി വിളിക്കണം കൊച്ചുകുട്ടിയല്ലലോ .അവര് എന്ത് വിചാരിക്കും?” മാഷ് തടഞ്ഞു
ആ രാത്രി കഴിച്ചുകൂട്ടാൻ  ഏറെ ബുദ്ധിമുട്ടി. നെഞ്ചിലൊരുഭാരം കയറ്റി വെച്ചതു പോലെയായിരുന്നു  . പറമ്പിന്റെ  പടിഞ്ഞാറതിരിലൂടെ കടന്നുപോകുന്ന ട്രെയിനിന്റെ ചൂളംവിളി അന്നാദ്യം അസഹ്യമായി തോന്നി. .അച്ഛനും അമ്മയും ഉറങ്ങിക്കാണില്ല. അപ്പുവും  വല്ലാതെ വിഷമിച്ചിരുന്നു .
“ പയ്യനിനി ബന്ധം തുടരാന്‍  താത്പര്യമില്ലത്രേ “ പിറ്റേന്നാള്‍ മാഷ് അത് പറഞ്ഞപ്പോള്‍ മനസ്സ് തികച്ചും നിര്‍വികാരമായിരുന്നു.അച്ഛന്‍ ചാരുകസേരയില്‍ തല കുനിച്ചിരിക്കുകയായിരുന്നു.
പൂമുഖത്ത് ചര്‍ച്ചചൂടുപിടിച്ചുതുടങ്ങിയപ്പോൾ പറമ്പിലേക്കിറങ്ങാൻ തീരുമാനിച്ചു
“മേന്‍നെ ഇതിങ്ങനെ വിട്ടാല്‍ പറ്റില്ല കേസ് കൊടക്കണം”
 “ അതിനൊന്നും കാത്തു നിക്കണ്ട ഇപ്പത്തന്നെ നമ്മക്ക് കുറച്ചുപേര്‍ക്ക് പോയി ചോദിക്കാം.”.
പടിഞ്ഞാപ്പുറത്തേക്ക് ഇറങ്ങുമ്പോള്‍ പല അഭിപ്രായങ്ങളും ഉയര്‍ന്നു കേട്ടു.
“വീടും തറവാടുമൊക്കെ നോക്കണമെന്നു കാര്‍ന്നോമ്മാര് ഇതോണ്ടാ പറയണേ” ഇതിനിടയിലും ആരോ കുറ്റം കണ്ടെത്താന്‍ മറന്നില്ല.
ഒന്നും ചോദിക്കില്ല എന്നുറപ്പുള്ളതുകൊണ്ട് തൊഴുത്തിനു പുറത്തുകെട്ടിയിട്ട പശുക്കുട്ടിയെ മെല്ലെ തലോടി. പിന്നെ  നടന്നു വേലിക്കരുകിലെത്തി. അതിനപ്പുറം റെയില്‍പ്പാത
.സമാന്തരങ്ങളായി കടന്നുപോകുന്ന പാളങ്ങളെ നോക്കി ഏറെ നേരം നിന്നു.ചുമലില്‍ ഒരു കൈസ്പര്‍ശം അനുഭവപ്പെട്ടപ്പോള്‍ തിരിഞ്ഞുനോക്കി. മാഷായിരുന്നു.
“മാഡം വലിയ ആലോചനയിലാണല്ലോ “
അസിസ്റ്റന്റ്‌ മാനേജര്‍ വേണുവിന്റെ ചോദ്യം ഓര്‍മ്മകളില്‍ നിന്നുണര്‍ത്തി.
ഒരു ചിരിയില്‍ മറുപടിയൊതുക്കി .
ചര്‍ച്ച വേഗമാവസനിപ്പിച്ചു .വേണുവിനെ ഒഴിവാക്കി. 

     ഈ കസേരയില്‍ എത്താന്‍ കാരണം മാഷിന്റെ നിരന്തര പ്രേരണയായിരുന്നു. അദ്ദേഹത്തിന്റെ സാന്ത്വന വാക്കുകളായിരുന്നു തന്നെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത് .നിയമനം ആദ്യം കിട്ടിയത് ദൂരെയുള്ള പട്ടണത്തിലായത് ഏറെ ആശ്വാസമായിരുന്നു.
അവധിദിവസങ്ങളില്‍ വീട്ടിലെത്തുമ്പോഴെല്ലാം വീണ്ടുമൊരു വിവാഹത്തിന് അമ്മയുടെ നിര്‍ബന്ധം ഏറി വന്നു. ഒഴിഞ്ഞുമാറാന്‍ പരമാവധി ശ്രമിച്ചിരുന്നു. അമ്മ വിട്ടു തരാറില്ല.
“കുട്ട്യേ കണ്ണടയുന്നതിനുമുമ്പ് നെനക്ക് നല്ലൊരു ജീവിതം ഉണ്ടായിക്കാണാന്‍   മോഹണ്ട് അതോണ്ടാ ”
അച്ഛന്‍ നിര്‍ബന്ധം പിടിക്കാറില്ലായിരുന്നു .പക്ഷെ അച്ഛന്റെ കണ്ണുകളില്‍ അത് കാണാമായിരുന്നു
മാഷ്‌ തന്നെയാണ് അതിനും മുന്‍കൈയെടുത്തത്. അദ്ദേഹം മാഷടെ അകന്ന ബന്ധു. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. ആദ്യ ഭാര്യ ഒരു അപകടത്തില്‍പ്പെട്ടു മരിച്ചു.
വളരെ ലളിതമായി അതിലേറെ സ്വകാര്യമായി ആ ചടങ്ങു നടന്നു.
“ എക്സ്ക്യൂസ് മീ” ചോദ്യം കേട്ടു ചിന്തകളില്‍ നിന്നുണർന്നു നോക്കിയപ്പോൾ ഞെട്ടിപ്പോയി.
വാതില്‍ തുറന്നുപിടിച്ചുകൊണ്ട്അയാള്‍ നില്‍ക്കുന്നു. കൂടെ ഏകദേശം പതിനേഴോ പതിനെട്ടോ വയസ്സു പ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയും മറുപടിക്ക് കാത്തു നില്‍ക്കാതെ അവര്‍ മേശയ്ക്കരുകിലെത്തി.
“കണ്ടപ്പോള്‍ സംശയം തോന്നി .പിന്നെ നെയിം ബോര്‍ഡില്‍ പേരു കണ്ടപ്പോൾ  ഉറപ്പിച്ചു ”
തെല്ലൊരു സങ്കോചത്തോടെയാണ് അയാള്‍ പറഞ്ഞത്
“എന്താണ് നിങ്ങള്‍ക്ക് വേണ്ടത് . എനിക്ക് നിങ്ങളെ മുന്‍പരിചയമില്ലലോ. ജോലിത്തിരക്കുണ്ട് .വേഗം വന്ന കാര്യം പറയു”
എന്നു പറയാൻ ആഗ്രഹിച്ചു . പക്ഷെ വാക്കുകള്‍ പുറത്തുവന്നില്ല .
അയാള്‍ മകൾക്കുവേണ്ടി ഒരു എജുക്കേഷന്‍ ലോണിന്‍റെ അപ്ലിക്കേഷനുമായി  വന്നതാണ്. സംശയങ്ങള്‍ തീര്‍ക്കാനായി അതു കൈകാര്യം ചെയ്യുന്ന ക്ലാർക്ക് അവരെ തന്റെ ക്യാബിനിലേക്ക്  അയച്ചു  . ഫയല്‍ വാങ്ങി നോക്കുന്നതിനിടയില്‍ താന്‍   ആ കുട്ടിയെ ശ്രദ്ധിക്കുകയായിരുന്നു.ഏകദേശം തന്റെ മഞ്ജുവിന്റെ പ്രായം വരും . ആ കുട്ടിയുടെ സദാ ചിരിച്ചുകൊണ്ടിരിക്കുന്ന മുഖം തന്റെ മനസ്സിനെ ദുര്‍ബലമാക്കാന്‍ തുടങ്ങി.
“കുട്ടിയുടെ അമ്മ?” അറിയാതെ ആ ചോദ്യം പുറത്തേക്കു വീണു.
ഉത്തരം കിട്ടുന്നതിനു മുമ്പേ ഫയലില്‍ അതു കണ്ടു .
അയാള്‍ തുടര്‍ന്നു “ പ്രസവത്തോടെയായിരുന്നു സംഭവിച്ചത്  പിന്നെ അമ്മയില്ലാത്ത ഈ കുട്ടിയേം കൊണ്ട് ഞാന്‍ ബോംബയിലെ ജോലി മതിയാക്കി  നാട്ടിലേക്ക്പോന്നു. ഈ നഗരത്തില്‍ ഒരു ജോലി സമ്പാദിച്ചു. പലരും നിര്‍ബന്ധിച്ചു വീണ്ടുമൊരു വിവാഹത്തിന്.പക്ഷെ ഇവള്‍ക്ക് അച്ഛനും അമ്മയും ഞാന്‍ തന്നെ എന്നു തീരുമാനിച്ചു ഒഴിഞ്ഞുമാറി”
ഒരു നിമിഷം നിറുത്തിയിട്ട് അയാൾ പറഞ്ഞു.
“ കര്‍മ്മഫലം അനുഭവിക്കാതെ നിവൃത്തിയില്ലല്ലോ ”
കുട്ടിയുടെ മുഖത്തെ ചിരി പതുക്കെ മാഞ്ഞു. “സീത” അവളുടെ പേര് ഫയലില്‍ നിന്ന് കിട്ടിയിരുന്നു.
വരട്ടെ എന്ന് പറഞ്ഞു സീത ഇറങ്ങിയപ്പോള്‍ മുഖത്തു വീണ്ടും ചിരി തിരിച്ചെത്തി.
അവര്‍ പോയതിനുശേഷം മനസ്സു കൂടുതല്‍ അസ്വസ്ഥമാകാന്‍ തുടങ്ങി.സീതയുടെ മുഖം മനസ്സില്‍ നിന്നും മായുന്നില്ല. ആ കുട്ടിയുടെ പ്രസന്നമായ മുഖം അയാളോടുള്ള തന്‍റെ മനസ്സിലെ  വെറുപ്പ് അലിയിക്കുകയാണോ? ഒരു നിമിഷം ശങ്കിച്ചുപോയി.
പുറത്തു മഴ ശക്തിയായി പെയ്തുതുടങ്ങിയിരുന്നു.

5 comments:

  1. നന്നായിട്ടുണ്ട് കഥ.

    ReplyDelete
  2. നന്നായിരിക്കുന്നു

    ReplyDelete
  3. നല്ല കഥ ....നന്നായിട്ടുണ്ട്..

    ReplyDelete
  4. കഥ നന്നായി... ആശംസകള്‍

    ReplyDelete