Monday, 21 December 2015

ഒരു നുണക്കഥ

                 മൂന്നു അവധി ദിനങ്ങള്‍ കഴിഞ്ഞ് വന്ന ഞായര്‍ .വൈകീട്ടായപ്പോള്‍ മനസ്സില്‍ വല്ലാത്ത ആലസ്യം . നാളെ   മുതല്‍ പതിവുപോലെ അതിരാവിലെ എഴുന്നേല്‍ക്കണം . രണ്ടു ദിവസമായി മുടക്കിയ യോഗ ചെയ്തു തുടങ്ങണം .അത് കഴിഞ്ഞാല്‍ പിന്നെ ഓഫീസില്‍ പോകാനുള്ള തിക്കും തിരക്കും .  നീണ്ട അവധി കഴിഞ്ഞ്‌  കൊച്ചുകുട്ടികള്‍ക്ക്  സ്കൂളില്‍ പോകാനുള്ള  ഒരു മടി എന്നെ ബാധിച്ചുവോ എന്ന് സംശയം . ഇന്നത്തെകാലത്ത് കുട്ടികള്‍ക്ക് അങ്ങിനെ മടിയില്ല .അണുകുടുംബങ്ങള്‍  ആയതുകൊണ്ട് സ്കൂളില്‍ പോകാന്‍  വലിയ  ഉത്സാഹമാണ് .വീട്ടിലിരിക്കുന്നതാണ് അവര്‍ക്ക് മടുപ്പ് .

         ഈ ചിന്തകള്‍ എന്നെ എന്റെ   പ്രൈമറി സ്കൂള്‍ കാലഘട്ടത്തിലേക്ക് കൊണ്ടുപോയി. സ്കൂളില്‍ പോകാന്‍ വല്ലാത്ത മടിയായിരുന്നു .ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ തുടക്കത്തില്‍ ക്ലാസില്‍ നിന്നും ഇറങ്ങി ഓടാറുണ്ടായിരുന്നു   .ടീച്ചര്‍ പിന്നാലെ വന്നു പിടിച്ചിരിത്തും . ടീച്ചര്‍ പഠിപ്പിച്ചിരുന്ന "തറ" "പറ" എല്ലാം ഒരു പീഡനം പോലെ തോന്നി കൂട്ടുകുടുംബത്തിലെ അംഗമായിരുന്നതുക്കൊണ്ട്  പ്രായത്തില്‍ തൊട്ട് താഴെയുള്ള  കസിന്‍സിന്റെ കൂടെ കളിയ്ക്കാന്‍ പറ്റാത്ത വിഷമമായിരുന്നു മടിയുടെ  വലിയ ഒരു കാരണം  .പിന്നെ   അമ്മയെ പിരിഞ്ഞിരിക്കാനുള്ള സങ്കടവും .    

             മൂന്നാം ക്ലാസ്സ് വരെ  ഇത് തുടര്‍ന്നു . അപ്പോഴേക്കും കസിന്‍സ് പലരും സ്കൂളില്‍ ചേര്‍ന്നു . എന്നാലും         വേനലവധി കഴിഞ്ഞു മൂന്നാം ക്ലാസിന്റെ തുടക്കത്തില്‍ സ്കൂളില്‍ പോകാന്‍  വല്ലാത്ത മടി തോന്നി . ക്ലാസ്സിലിരിക്കുമ്പോള്‍    വേനലവധിയില്‍ തിമിര്‍ത്തു കളിച്ച പല  രംഗങ്ങളും മനസ്സില്‍ നിറഞ്ഞു നിന്നിരുന്നു . വിഷുവിനു പടക്കം പൊട്ടിച്ചത് ,തൃശൂര്‍പൂരം  കാണാന്‍ പോയത് , കുട്ടികളെല്ലാവരും ചേര്‍ന്നുള്ള പലതരം കളികള്‍ . അതില്‍ രസകരം കവുങ്ങിന്പാളയില്‍  ഒരാളെ ഇരുത്തി അതിന്റെ തണ്ടില്‍ പിടിച്ചു വലിച്ചുനടക്കുന്നതായിരുന്നു . 

              മൂന്നാം ക്ലാസ്സില്‍ ആദ്യം പഠിപ്പിച്ചു തുടങ്ങിയത് ചെറുശ്ശേരിയുടെ കൃഷ്ണഗാഥയില്‍ നിന്നുള്ള അമ്മയെക്കാണാന്‍ എന്ന പദ്യമായിരുന്നു .

" അമ്മയ്ക്ക് നല്‍കുവാന്‍ ചെമ്മുള്ള ചേലകള്‍ 
നന്ദന്‍ തന്‍ കൈയിലെ നല്‍കിച്ചൊന്നാന്‍ 
.........................................

     ഇത് പഠിപ്പിക്കാന്‍ തുടങ്ങിയത് മുതല്‍ മനസ്സില്‍ വലാത്ത വീര്‍പ്പുമുട്ടല്‍ തോന്നിത്തുടങ്ങിയിരുന്നു. എത്രയുംവേഗം വീട്ടില്‍ പോകാനും അമ്മയെക്കാണാനും തിടുക്കമായി . സ്കൂള്‍ തുറന്നതിനുശേഷം വന്ന ആദ്യത്തെ ശനി, ഞായര്‍ ദിനങ്ങളിലെ അവധി ശരിക്കും ആഘോഷിച്ചു . വീണ്ടും തിങ്കളാഴ്ച രാവിലെയായപ്പോള്‍  സ്കൂളില്‍ പോകാന്‍ കലശലായ മടി തോന്നി . പോകാതിരിക്കാന്‍ കണ്ടെത്തിയ ഉപായം വയറുവേദന എന്നുള്ള ഒരു കളവായിരുന്നു . പനി ,തലവേദന എന്നൊക്കെ പറഞ്ഞാല്‍ തൊട്ടുനോക്കുമ്പോള്‍ പിടിക്കപ്പെടും എന്നു കുഞ്ഞുബുദ്ധിയില്‍ തോന്നിയാതായിരുന്നു വയറുവേദന എന്ന കളവ്  . 

" കണ്ടതൊക്കെ വലിച്ചുവാരി തിന്നു ദഹനക്കേടായി.     അസത്ത് " 

       അങ്ങിനെ തുടങ്ങി എല്ലാ മുതിര്‍ന്നവരില്‍ നിന്നും കണക്കിനു ശകാരം കിട്ടി . എന്തൊക്കെയായാലും സ്കൂളില്‍ പോകുന്നതില്‍ നിന്നും രക്ഷപ്പെട്ടു എന്നുള്ളതുക്കൊണ്ട് വിഷമമുണ്ടായില്ല . വഴക്ക് പോരാഞ്ഞിട്ട്‌ ശിക്ഷ ഭക്ഷണത്തിന്റെ രൂപത്തില്‍  എത്തിയപ്പോഴാണ് കളവിന്റെ പരിണിതഫലങ്ങള്‍ അനുഭവത്തില്‍ വന്നത്  . ആദ്യം ഇഞ്ചി നീര് . പിന്നെ ഉച്ചഭക്ഷണത്തിന് ചോറിന്റെ കൂടെ മോര് കാച്ചിയത് മാത്രം.  .അതില്‍ മാത്രം ഒതുങ്ങിയില്ല കാര്യങ്ങള്‍ .

       എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു വിഭവമാണ് ചക്കപഴം . ഉച്ചക്കുശേഷം ചക്കപഴത്തിന്റെ  മണം പിടിച്ചു അടുക്കളയില്‍ ചെന്നപ്പോള്‍ എല്ലാവരും കൂടിയിരുന്നു ചക്ക ചുള പറിക്കുന്നു . ആര്‍ത്തി മൂലം എല്ലാം മറന്ന് രണ്ടു ചക്ക ചുള എടുത്ത് തിന്നാന്‍ ശ്രമിച്ചു . പിന്നെ നടന്നത് വിവരിക്കുന്നില്ല 

" ചെക്കന്‍ വീണ്ടും ദഹനക്കേട് വരുത്തിവെക്കാന്‍ നോക്ക്വാ "

 തിരിച്ചോടുന്നതിനിടയില്‍ അങ്ങിനെ പലതും ചെവിയില്‍ വന്നു പതിച്ചു . സ്കൂളില്‍ പോയിരുന്നെങ്കില്‍ തിരിച്ചെത്തുമ്പോഴെങ്കിലും കഴിക്കാമായിരുന്നു എന്ന് അന്നേരം മനസ്സില്‍ തോന്നി . ഇന്ന് ഇനി കിട്ടുന്ന ലക്ഷണം ഇല്ല . ഒരു നുണ പറഞ്ഞതിന് കിട്ടിയ തിരിച്ചടിയില്‍ നിരാശനായി പോയി കിടന്നു .

 പിന്നീട് എപ്പോഴൊക്കെ നിര്‍ദോഷമായ നുണകള്‍ പറഞ്ഞിട്ടുണ്ടോ അപ്പോഴൊക്കെ അതിന്റെ തിരിച്ചടികള്‍ കിട്ടിയിട്ടുണ്ട് .





Friday, 4 September 2015

ഓണം ഓഫര്‍

കാറ്റും പോയി മഴക്കാറും പോയി
കര്‍ക്കിടകം പുറകെ പോയി .....
ബസ്സിലെ എഫ് .എം റേഡിയോയില്‍ നിന്നും ഇഷ്ടപ്പെട്ട പാട്ട് വന്നപ്പോഴേക്കും വേണുഗോപാലന് ഇറങ്ങേണ്ട സ്റ്റോപ്പ്‌ ആയി. ഓഫീസില്‍ നിന്നുള്ള മടക്കയാത്രയാണ് ഇതുവരെ ന്യൂ ജനറേഷന്‍ സിനിമകളിലെ കര്‍ണ്ണകഠോരമായ പാട്ടുകളായിരുന്നു. ഇന്ന് ചിങ്ങം ഒന്നാം തിയതിയാണ്. “പൊന്നിന്‍ചിങ്ങം”എന്ന പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് പഴയഗാനങ്ങള്‍ സംപ്രക്ഷണം ചെയ്തു തുടങ്ങിയത്. പാട്ട് മുഴുവന്‍ കേള്‍ക്കാന്‍ പറ്റാത്ത നിരാശയില്‍ വേണുഗോപാലന്‍ വീട്ടിലേക്കു മെല്ലെ നടന്നു .
നടത്തത്തിനിടയില്‍ മക്കളുടെ ഓരോ ഡിമാന്റുകളെക്കുറിച്ചോര്‍ത്തു.. പഴയ ടീ.വി മാറ്റി ഒരു LCD ടീ.വി വാങ്ങണമെന്ന് ഒമ്പതാം ക്ലാസ്സുകാരന്‍ അപ്പുവും പ്ലസ്‌ടുക്കാരി അമ്മുവും പറയാന്‍ തുടങ്ങിയിട്ട് കുറച്ച് കാലമായി . കഴിഞ്ഞ ചിങ്ങത്തിലായിരുന്നു പുതിയതായി പണിത വീട്ടില്‍ താമസം തുടങ്ങിയത്. അന്നത്തെ സാമ്പത്തികഞെരുക്കത്തില്‍ അത്തരം കാര്യങ്ങള്‍ നീട്ടി വെച്ചു . അന്നേ അപ്പു പറയുന്നതാണ് പുതിയ വീടിനു ഒട്ടും ചേര്‍ന്നതല്ല ജാംബവാന്റെ കാലത്തെ ഈ ടീ.വി എന്ന്. അമ്മു ഒരു പടി കൂടെ കേറി പറഞ്ഞു അച്ഛന്‍ പതിനെട്ടാം നൂറ്റാണ്ടിലാണ് ഇപ്പോഴും ജീവിക്കുന്നതെന്ന് . പൊറുതിമുട്ടിയപ്പോള്‍ ഇത്തവണ ഓണത്തിന് വാങ്ങമെന്നേറ്റു . ഓണം പ്രമാണിച്ച് ശമ്പളം നേരത്തെ കിട്ടും. തന്റെയും മീരയുടെയും ഓണം അഡ്വാന്‍സും അലവന്‍സും ചേര്‍ത്താല്‍ ഏതാണ്ട് ഇരുപത്തയ്യായിരാം ഉണ്ടാകും . ബാക്കി കുറച്ചു സേവിങ്ങ്സില്‍ നിന്നും എടുക്കാം. പിന്നെ ഓണം ഓഫറുകള്‍ ധാരാളം കാണും.
ചിങ്ങം പകുതിയിലാണ് ഇക്കൊല്ലത്തെ ഓണം. കര്‍ക്കിടകം പകുതിയായപ്പോഴേക്കും നഗരത്തിലെ മുന്തിയ ഇലക്ട്രോണിക് ഷോപ്പിന്റെ ഓണം ഓഫറുകളുടെ പരസ്യങ്ങള്‍ കണ്ടു തുടങ്ങി. ഓണക്കാലത്തെ ചാനല്‍ സിനിമകള്‍ തീയറ്ററില്‍ കാണുന്ന അതെ ദൃശ്യചാരുതയോടെ ......... ടീവിയില്‍ ആസ്വദിക്കു എന്ന് തുടങ്ങി വമ്പിച്ച ഓഫറുകളെക്കുറിച്ചുള്ള പരസ്യങ്ങള്‍ .
ഇന്ന് ഓണം ടീവി ചാനലുകളില്‍ മാത്രം ഒതുങ്ങുന്ന ഒരു ആഘോഷമായി മാറി . വെറും കണ്‍സ്യൂമര്‍ ഉത്സവം .ഓണവിഭവങ്ങള്‍ എല്ലാം വിപണിയില്‍ ലഭ്യമാണ് .കായ വറുത്തത്, ശര്‍ക്കരവരട്ടി തൊട്ടു ഓര്‍ഡര്‍ കൊടുത്താല്‍ ഓണനാളില്‍ സദ്യയും കിട്ടും . അത്തത്തിന്റെ തലേന്നാള്‍ തൊട്ടേ വിവിധയിനം പൂക്കള്‍ ചന്തയില്‍ വന്നുതുടങ്ങും. ഉത്രാടനാളില്‍ റെഡിമെയ്ഡ് തൃക്കാക്കരപ്പനും പിന്നെ തുമ്പക്കുടവും വിപണിയില്‍ സുലഭമാണ്. .
തന്റെ ചെറുപ്പത്തില്‍ ഓണം ഇങ്ങിനെയായിരുന്നില്ല . അത്തം തൊട്ടേ പൂക്കളിടാനുള്ള വലിയ ഉത്സാഹമാണ് . കാല്‍ക്കൊല്ലപരീക്ഷക്കുള്ള പഠിപ്പു തീര്‍ത്തതിനുശേഷം എല്ലാവരുംകൂടി പൂക്കള്‍ പറിക്കാന്‍ ഇറങ്ങും . ചേച്ചി, വല്യമ്മേടെ മക്കള്‍ രാമേട്ടന്‍, ലളിതേച്ചി, തെക്കേലെ രാജന്‍ ,സതി ,ഹരി വടക്കേലെ ദേവി ,ഉണ്ണിക്കുട്ടന്‍ അങ്ങിനെ എല്ലാവരും കൂടിയുള്ള കറങ്ങല്‍ നല്ല രസമായിരുന്നു..തുളസിത്തറക്ക് മുന്നിലായി ചാണകം മെഴുകി വിവിധ ആകൃതിയില്‍ പൂക്കളിടുന്നത് ഒരു മത്സരം തന്നെയായിരുന്നു . ആരോഗ്യകരമായ മത്സരം. അതുപോലെ ഉത്രാടംനാളില്‍ തുമ്പക്കുടവും തൃക്കാക്കരപ്പനെ അലങ്കരിക്കാനുള്ള സ്വര്‍ണമല്ലിപ്പൂവും തേടി കറക്കം പതിവായിരുന്നു .
തൃക്കാക്കരപ്പനെ അന്ന് വീട്ടില്‍ തന്നെയാണ് ഉണ്ടാക്കാറുള്ളത്. വടക്കേ തറവാട്ടിലെ അമ്മുവോപ്പോളുടെ മകന്‍ ബാലേട്ടന്‍ അതില്‍ ഒരു മിടുക്കനായിരുന്നു .അതിനുപറ്റിയ കളിമണ്ണ്‍ ശേഖരിച്ചുകൊണ്ടുവന്ന് പാകത്തിന് വെള്ളം ചേര്‍ത്ത് കുഴച്ച് നല്ല ആകൃതിയില്‍ ഉണ്ടാക്കും ബാലേട്ടന്‍. ചുറ്റുവട്ടത്തുള്ള എല്ലാ ബന്ധുവീടുകളിലേക്കും ഉണ്ടാക്കികൊടുക്കും..
തിരുവോണത്തിന് അഞ്ചാറു ദിവസം മുന്പ് തൊട്ടേ അമ്മയും വല്യമ്മയും മറ്റും അടുക്കളയില്‍ വലിയ ഉത്സാഹം തുടങ്ങും . കായവറുക്കല്‍ ,അത് വട്ടത്തിലും നാലുവെട്ടിയും ഉണ്ടാകും .പിന്നെ ശര്‍ക്കരവരട്ടി ,പുളീഞ്ചി അങ്ങിനെ പലതും . അപ്പോഴേക്കും കലവറയില്‍ പഴക്കുലകള്‍ തൂങ്ങിക്കിടക്കുന്നുണ്ടാകും . അപ്പോള്‍തൊട്ടു നാലോണം കഴിയുന്നതുവരെ എന്നും രാവിലെ പഴനുറുക്കും പപ്പടവുമായിരിക്കും പ്രാതലിന്. സദാസമയം എല്ലാ കുട്ടികളുടെയും വായ അനങ്ങികൊണ്ടിരിക്കും .
ഉത്രാടത്തിന് വൈകീട്ട് തിരുവോണത്തിന്റെ പൂജയ്ക്കുള്ള സാധനങ്ങള്‍ ഒരുക്കാന്‍ തുടങ്ങും. പിറ്റേന്ന് നേദിക്കാനും എല്ലാവര്ക്കും കഴിക്കാനും കൂടിയുള്ള അടയുടെ പണി അന്നുരാത്രി തുടങ്ങും. തിരുവോണം നാളില്‍ കൊച്ചുവെളുപ്പിനെഴുന്നേറ്റ്. തുളസിത്തറക്ക് മുന്നിലായി ചാണകം മെഴുകിയ ഭാഗത്ത്‌ അരിമാവ് അണിയും . .പിന്നെ ചവിട്ടുപടിയിലും തിണ്ണയിലും പടിക്കല്‍ ചാണകം മെഴുകിയ സ്ഥലത്തും അണിയും . ആവണപലകമേല്‍ ഇല വെച്ച് തൃക്കാക്കരപ്പനെ വെക്കും . അതിന്മേല്‍ സ്വര്‍ണമല്ലിപൂക്കള്‍ കുത്തിവെച്ചു അലങ്കരിക്കും . പിന്നെ എല്ലാ തൃക്കാക്കരപ്പന്മാര്‍ക്ക് ചുറ്റും തുമ്പക്കുടം നിറക്കും. എല്ലാം ഒരുക്കിയതിനു ശേഷം തറവാട്ടു കാരണവര്‍ പൂജാകര്‍മ്മങ്ങള്‍ തുടങ്ങും. മിക്കവാറും അമ്മാവനായിരിക്കും ചെയ്യുക . .ഒടുവില്‍ നാളികേരം ഉടക്കുമ്പോള്‍ ഓണക്കൊടിയെടുത്തു ഒരുങ്ങിനില്‍ക്കുന്ന കുട്ടികളായ തങ്ങള്‍ മാവേലിയെ വരവേല്‍ക്കാനായി ആര്‍പ്പ് വിളിക്കും. ഓരോ തൃക്കാക്കരപ്പനെ വീതം പടിക്കലും പടിഞ്ഞാപ്പുറത്തും വെക്കും .
ഓണസദ്യക്ക്‌ സാമ്പാറുണ്ടാവാറില്ല. പകരം കുരുമുളകിട്ട രസകാളനായിരിക്കും മുഖ്യകൂട്ടാന്‍ . പിന്നെ ഓലന്‍ ,എരിശ്ശേരി ,ഇഞ്ചിതൈര് ,പപ്പടം കായവറുത്തത്,വടകപുളി അച്ചാര്‍ , പഴനുറുക്ക് അങ്ങിനെ പോകും സദ്യവിഭവങ്ങള്‍. ഇടിച്ചുപിഴിഞ്ഞ പായസമായിരുന്നു ആദ്യം . പിന്നെ പാല്‍പ്പായസമായി മാറി . പതുക്കെ പാലടയായി .
ഉച്ചക്ക് ശേഷം മുതിര്‍ന്നവര്‍ ശീട്ട്കളി തുടങ്ങും . കുട്ടികള്‍ തൊട്ടടുത്തുള്ള പല്ലവി ടാക്കീസില്‍ സിനിമ കാണാന്‍ പോകും . രണ്ടു രൂപ അമ്പത് പൈസയായിരുന്നു ഏറ്റവും കൂടിയ നിരക്ക് . ടിക്കറ്റെടുക്കാന്‍ ക്യു ഒന്നും ഉണ്ടാവില്ല .ഇടികൂടി വേണം ടിക്കറ്റെടുക്കാന്‍. കണ്ണപ്പനുണ്ണി ,തുമ്പോലാര്‍ച്ച ,വെള്ളായണി പരമു അങ്ങിനെ ഓണക്കാലത്ത് കണ്ട കുറെ സിനിമകള്‍ ഇപ്പോഴുമുണ്ട് മനസ്സില്‍ .അങ്ങിനെ വളരെ രസകരമായ ഒരു അന്തരീക്ഷമായിരുന്നു അന്നൊക്കെ ഓണത്തിന് .
“ അച്ഛന്‍ ഇന്ന് നേരത്തെ എത്തിയോ”
പടിക്കല്‍ തന്നെ നിന്നിരുന്ന അപ്പുവിന്റെ ചോദ്യമാണ് വീടെത്തിയെന്നറിയിച്ചത്.
ഓണം അഡ്വാന്‍സും അലവന്‍സും പിന്നെ ശമ്പളവും അക്കൌണ്ടില്‍ വന്നയന്നുതന്നെ എല്ലാവരുംകൂടി ഷോപ്പിങ്ങിനിറങ്ങി . നഗരത്തിലെ മുന്തിയ ഇലക്ട്രോണിക് ഷോപ്പില്‍ തന്നെ കേറി. എന്തു വേണം സാര്‍ എന്ന് ചോദിച്ചുക്കൊണ്ട് അതിനായി നിറുത്തിയിട്ടുള്ള മഹിളാരത്നങ്ങള്‍ വന്നു. ആവശ്യം പറഞ്ഞപ്പോള്‍ ബന്ധപ്പെട്ട സെയില്‍സ്മാന്‍ വന്നു നമ്മളെ കസ്റ്റഡിയില്‍ എടുത്തു . പല മോഡലുകളെയും പറ്റി അയാള്‍ വാചാലനാവാന്‍ തുടങ്ങി . വിലകൂടിയ ഒരു മോഡല്‍ കാണിച്ചുതന്നിട്ട് അയാള്‍ പറഞ്ഞു
“ഇതിനു പതിവ് ഡിസ്ക്കൌണ്ടിനു പുറമേ ഓഫറായിട്ട് ഓണദിവസം വീട്ടിലെല്ലാവര്‍ക്കും ഓണസദ്യ എത്തിക്കും . പാചകത്തിന്റെ ടെന്‍ഷന്‍ ഇല്ലാതെ സ്ത്രീകള്‍ക്കും ഓണദിവസം ചാനലുകളിലെ സിനിമ ആസ്വദിക്കാം .ഒരു കേറ്ററിംഗ് സ്ഥാപനവുമായി അതിനുള്ള ഏര്‍പ്പാടാക്കിയിട്ടുണ്ട് . ഒരുപാടു ആളുകള്‍ എടുത്തു സാര്‍ “
കൊക്കിലൊതുങ്ങാവുന്ന ഒരു മോഡല്‍ ഞാന്‍ കാണിച്ചുകൊടുത്തു . അതിന്റെ സവിശേഷതകളും ഓഫറുകളും അയാള്‍ വിശദീകരിച്ചു .പിന്നെ പഴയ ടീവി കൊടുക്കുമ്പോള്‍ വിലയില്‍ വരുന്ന കുറവും പറഞ്ഞു . അഞ്ചു വര്‍ഷത്തെ വാറണ്ടിയുണ്ട് .
“സാര്‍ മാനേജര്‍ റൂമിലുണ്ട് നേരിട്ട് കണ്ടു പറഞ്ഞാല്‍ കുറച്ചുകൂടി ഡിസ്ക്കൌണ്ട് കിട്ടും “ അയാള്‍ കൂട്ടിച്ചേര്‍ത്തു .അതുപ്രകാരം മാനേജരെ കണ്ടു .അയാളും ഒരു അഞ്ഞൂറ് രൂപ കുറച്ചു.
പിറ്റേന്ന് വീട്ടിലെത്തിക്കും അപ്പോള്‍ പേയ്മെന്റ് നല്‍കിയാല്‍ മതി എന്നുള്ള കരാറില്‍ അവിടെ നിന്നുമിറങ്ങി .പിന്നെ എല്ലാവര്‍ക്കും ഓണക്കോടിയും വാങ്ങി വീട്ടില്‍ തിരിച്ചെത്തി .
അങ്ങിനെ ഇത്തവണത്തെ ഓണം പുതിയ ടീവിയില്‍ ആഘോഷിച്ചു .
ഏതാണ്ട് ഒരുമാസം കഴിഞ്ഞപ്പോള്‍ ഒരു ദിവസം വൈകീട്ട് പുതിയ ടീവി പണിമുടക്കി . കടയില്‍ വിളിച്ചുപറഞ്ഞു .പിറ്റേന്നാള്‍ വൈകുന്നേരം കമ്പനിയുടെ ആളെത്തി . അയാള്‍ കേടുവന്ന പാര്‍ട്ടിന്റെ പേര് പറഞ്ഞു .പിന്നെ മാറ്റിവെക്കാന്‍ മൂവായിരം രൂപ ആകുമെന്നും പറഞ്ഞു.
ഞെട്ടിത്തരിച്ചു താന്‍ ചോദിച്ച് “ അഞ്ചു വര്‍ഷം വാറണ്ടിയുണ്ടല്ലോ ?”
“ഇത് വാറണ്ടിയില്‍ പെടില്ല സാര്‍. അത് അതിന്റെ വ്യവസ്ഥകളില്‍ പറഞ്ഞിടുണ്ട് . “ അയാള്‍ വളരെ മാന്യതയോടെ പറഞ്ഞു .
“ വാങ്ങിട്ട് ഒരുമാസമേ ആയിട്ടുള്ളു .ഇത്രപെട്ടന്ന് എങ്ങിനെ കേടുവന്നു ?”
തന്റെ ആശങ്ക മറച്ചുവെച്ചില്ല .
“ സാര്‍ ഓണവിപണി ലക്ഷ്യമാക്കി ധൃതിയില്‍ ഉണ്ടാക്കുന്നതല്ലേ .ചിലപ്പോള്‍ അത്രയേ ഗുണനിലവാരം ഉറപ്പാക്കാന്‍ സാധിക്കൂ “ തികഞ്ഞ നിസ്സംഗതയോടെ അയാള്‍ മറുപടി നല്‍കി .
വിഷണ്ണനായി നില്‍ക്കുന്ന തന്റെ മനസ്സില്‍ ഓണക്കാലത്തെ ആ വരികള്‍ തികട്ടിവന്നു.
“കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം”
(മനസ്സ്.കോം  എന്ന സോഷ്യല്‍ കൂട്ടായ്മയില്‍ 2015 ലെ ഓണത്തോടനുബന്ധിച്ച് നടന്ന കഥ മത്സരത്തിനു വേണ്ടി എഴുതിയത്)

Saturday, 18 July 2015

പ്രഹേളിക

                       ട്രെയിന്‍  സ്റ്റേഷനില്‍നിന്നും മെല്ലെ നീങ്ങിത്തുടങ്ങി . സേതു നെടുവീര്‍പ്പിട്ടു. വണ്ടി ഷൊര്‍ണൂര്  വന്നിട്ട് അരമണിക്കൂറോളമായി . എഞ്ചിന്‍ മാറുന്നതിനായി ഇവിടെ പിടിച്ചിടുന്നത് പതിവാണെങ്കിലും  രാത്രി യാത്രകളില്‍ അത് മടുപ്പാണ് . സമയം ഒമ്പതരമണിയായി. ഇനിയും നാല്‍പ്പതു മിനിട്ടോളം വേണം തൃശ്ശൂരെത്താന്‍. മാസത്തില്‍ രണ്ടു മൂന്നു തവണ ഒഴിവു ദിവസങ്ങള്‍ നോക്കി നാട്ടിലേക്ക് വരാറുണ്ട്. അമ്മയുടെ കൂടെ രണ്ടു ദിവസം താമസിക്കാം  കൂട്ടത്തില്‍ അമ്മക്ക് കൂട്ടുകിടക്കാന്‍ വരുന്ന അടുത്ത വീട്ടിലെ  ചേച്ചിക്ക് രണ്ടു ദിവസം അവധിയും  നല്കാം .
പക്ഷെ ഈ യാത്ര അവിചാരിതമാണ്
                    എന്നും  രാത്രിയില്‍ അമ്മയുമായി ഫോണില്‍ സംസാരിക്കാറുണ്ട് .അങ്ങിനെ നാട്ടുവിശേഷങ്ങള്‍ അറിയാം പറ്റും .ഇന്നലെ വിളിച്ചപ്പോഴാണ് കൃഷ്ണേട്ടന് അസുഖം വളരെ കൂടുതലാണെന്ന് അമ്മ പറഞ്ഞത്. രണ്ടു ദിവസമായിട്ടു ബോധമില്ല. പതിവ് യാത്രക്കായി കാത്തുനിന്നാല്‍ ചിലപ്പോള്‍ കൃഷ്ണേട്ടനെ കാണാന്‍ പറ്റിയെന്നു വരില്ല. അതുകൊണ്ട് രണ്ടു ദിവസം ലീവെടുത്ത് പെട്ടന്ന് പുറപ്പെട്ടു.
                  ഒരു തികഞ്ഞ കമ്മൂണിസ്റ്റ്കാരനായ  കൃഷ്ണേട്ടന്‍ എന്നെ ഏറെ  സ്വാധിനിച്ച  നാട്ടുകാരിലൊരാളാണ്. ഏതാണ്ട് മുപ്പതു വര്‍ഷത്തോളമായി കൃഷ്ണേട്ടനുമായിട്ടുള്ള അടുപ്പം തുടങ്ങിയിട്ട് . കൃത്യമായി പറഞ്ഞാല്‍ പത്താംക്ലാസ് മുതല്‍ . വായനുടെ ലോകത്തേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയത് കൃഷ്ണേട്ടനാണ്.. ലോകചരിത്രത്തില്‍ അഗാധമായ അറിവുള്ള മനുഷ്യന്‍ .മുന്‍സിപ്പല്‍ ജീവനക്കാരനായിരുന്ന കൃഷ്ണേട്ടന്‍ വളരെക്കാലം അവിടുത്തെ ഇടതുപക്ഷയൂണിയന്‍റെ അമരക്കാരനായിരുന്നു.  
         അമ്മയ്ക്ക് പണ്ട് കൃഷ്ണേട്ടനെ തീരെ ഇഷ്ടമല്ലായിരുന്നു .എന്‍റെ  തലതിരിഞ്ഞ ചിന്തകള്‍ക്ക് കാരണം കൃഷ്ണേട്ടനാണെന്ന് അമ്മ പറയാറുണ്ട്‌ . മൂപ്പരുടെ നിരീശ്വരവാദമാണ് അമ്മക്ക് തീരെ പിടിക്കാത്തത്. ആരാധനാലയങ്ങളേയും , അന്ധവിശ്വാസങ്ങളേയും ശക്തിയുക്തം എതിര്‍ത്തുപോന്നിരുന്നു കൃഷ്ണേട്ടന്‍ .   .നാട്ടിലെ തൊട്ടടുത്തുള്ള കണ്ണന്‍കുളങ്ങര ശ്രീകൃഷ്ണക്ഷേത്രത്തില്‍ ഇതുവരെ കടന്നിട്ടില്ല .അവിടെ മാത്രമല്ല ഒരു അമ്പലത്തിലും പോകാറില്ല .
            കൃഷ്ണേട്ടന്‍  ശരിക്കും ഈ നാട്ടുകാരനല്ല. .അഞ്ചാംക്ലാസ്സില്‍ എന്നെ  പഠിപ്പിച്ച മാലതി ടീച്ചറെ കല്യാണം കഴിച്ചതിനു ശേഷമാണ്  ഇവിടെ സ്ഥിരതാമാസമായത്  . തറവാട്ടുവക ഓഹരിയായി കിട്ടിയ  വളരെ വിലമതിക്കുന്ന സ്വത്തെല്ലാം പെങ്ങമാര്‍ക്ക് വീതിച്ചുകൊടുത്ത് ടീച്ചറുടെ ഓഹരിയില്‍ കിട്ടിയ സ്ഥലത്ത് ചെറിയൊരു വീട് വെച്ചു. വീടുപണിക്കാലത്ത് ഏറെ സാമ്പത്തികമായി ബുദ്ധിമുട്ടിയെന്നു കൃഷ്ണേട്ടന്‍ പറയാറുണ്ട്‌ .എങ്കിലും രണ്ടു പെണ്മക്കള്‍ക്കും നല്ല വിദ്യാഭ്യാസം നല്‍കാന്‍ ശ്രദ്ധിച്ചിരുന്നു .ഒപ്പം പുസ്തകങ്ങള്‍ വാങ്ങിക്കൂട്ടാനും . 
            കൃഷ്ണട്ടന്റെ വീട്ടില്‍ നല്ലൊരു പൂന്തോട്ടമുണ്ട്.. വായനക്ക് പുറമെയുള്ള കൃഷ്ണേട്ടന്റെ ഒരു ദൌര്‍ബല്യമാണ് പൂന്തോട്ടം .ചെണ്ടുമല്ലി, നന്ത്യാര്‍വട്ടം, ചെമ്പരത്തി, പാരിജാതം തുടങ്ങി എല്ലാത്തരം പൂച്ചെടികളുമുണ്ടവിടെ. എല്ലാം പരിപാലിക്കുന്നത് കൃഷ്ണേട്ടന്‍ തന്നെ.പൂപറിക്കാന്‍ ആരെയും സമ്മതിക്കില്ല .  കണ്ണന്‍കുളങ്ങര അമ്പലത്തിലെ വാരsyaaരെ പലതവണ വഴക്കുപറഞ്ഞു ഓടിച്ചിട്ടുണ്ട് .
           എല്ലാം വെട്ടിത്തുറന്നുപറയുന്ന പ്രകൃതമായതുകൊണ്ട് മാലതി ടീച്ചറുടെ തറവാട്ടിലെ പല കാരണവന്മാര്‍ക്കും കൃഷ്ണേട്ടന്‍ ഒരു അനഭിമതനായിരുന്നു.എല്ലാ സ്വാതന്ത്ര്യങ്ങളും ഉണ്ടായിരുന്നെങ്കിലും ടീച്ചറും കൃഷ്ണേട്ടന്റെ വഴിയില്‍ത്തന്നെയാണ് സഞ്ചരിച്ചത്.
               പത്താംക്ലാസ്സില്‍ പഠിക്കുന്ന കാലത്ത്  നാട്ടിലുണ്ടായിരുന്ന   ലൈബ്രറിയില്‍ നടന്ന പ്രബന്ധമത്സരത്തില്‍ തനിക്കു ഒന്നാംസ്ഥാനം കിട്ടിയിരുന്നു . . .കൃഷ്ണേട്ടനായിരുന്നു  അതിന്റെ സംഘാടകന്‍  അവിടുന്നാണ് കൃഷ്ണേട്ടനുമായുള്ള സൌഹൃദം തുടങ്ങുന്നത്  വായിക്കാന്‍ പുസ്തകങ്ങള്‍ ഏറെ  തന്നിരുന്നു. അതുകൊണ്ട് ഒഴിവു കിട്ടുമ്പോഴെല്ലാം അദ്ദേഹത്തിന്റെ വീട്ടില്‍ പോകാറുണ്ടായിരുന്നു .കൃഷ്ണേട്ടന്‍ പറയുന്നത് ഏറെ കൌതുകത്തോടെ കേട്ടിരിക്കും. എന്നില്‍  ഒരു ഇടതുപക്ഷചിന്തകന്റെ വിത്ത് പാകിയത്‌ കൃഷ്ണേട്ടനാണ് .
                 ജോലികിട്ടി നാട്ടില്‍നിന്നു വിട്ടതിനുശേഷം കൃഷ്ണേട്ടന്റെ വീട്ടിലേക്കുള്ള പോക്ക് കുറഞ്ഞുതുടങ്ങി . പ്രാരാബ്ധങ്ങള്‍ ഏറിത്തുടങ്ങിയപ്പോള്‍ അത് നന്നേ കുറഞ്ഞു. റിട്ടയര്‍മെന്റിന്ശേഷം പ്രമേഹത്തില്‍ തുടങ്ങിയ അസുഖങ്ങളാണ് കൃഷ്ണേട്ടനെ ഈ നിലയിലെത്തിച്ചത്  .
                   ചിന്തകള്‍ക്ക് വിരാമമിട്ടുകൊണ്ട് മൊബൈല്‍ഫോണ്‍ ശബ്ദിച്ചു . അമ്മയാണ് എവിടെയെത്തിയെന്നറിയാന്‍ . തൃശ്ശൂരെത്താന്‍ ഇനി അധികമില്ല .കൃഷ്ണേട്ടനെക്കുറിച്ചുള്ള ചിന്തയില്‍ മുഴുകിയപ്പോള്‍  സമയം പോയതറിഞ്ഞില്ല ..
                   വീട്ടിലെത്തി പതിവുപോലെ അമ്മയോട് വിശേഷങ്ങള്‍ പങ്കിട്ട് ഉറങ്ങാന്‍ തുടങ്ങിയപ്പോള്‍ രാത്രിയേറെ വൈകിയിരുന്നു .

“ ആരാത്?  കണ്ടിട്ട് ശ്ശ്യെ  ആയിലോ സേതൂ, വല്ല്യേ ഉദ്യോഗസ്ഥനായെപ്പിന്നെ കാണാന്‍ കിട്ടിണില്ല , .ഒറ്റക്കേ വന്നിട്ടുള്ളു ? “
കൃഷ്ണേട്ടന്റെ വീട്ടിലെ  ഗേറ്റ് തുറക്കുമ്പോള്‍ത്തന്നെ ടീച്ചറുടെ ചോദ്യങ്ങള്‍ ഒന്നൊന്നായി വന്നു. ടീച്ചര്‍ മുറ്റത്തുണ്ടായിരുന്നു.
“ഒറ്റക്കേ സാധാരണ വരാറുള്ളു ടീച്ചര്‍ “  
മറുപടി നല്‍കുമ്പോള്‍ അനിതയുടെ ജോലിത്തിരക്കും കുട്ടികളുടെ പഠിപ്പ് മുടങ്ങുന്നതിന്റെ കാര്യവും വിസ്തരിക്കാന്‍ നിന്നില്ല.
      ടീച്ചര്‍ ഏറെ ക്ഷീണിച്ചിട്ടുണ്ട് .കാരണമായി ടീച്ചര്‍ പറഞ്ഞത് കൃഷ്ണേട്ടന് അസുഖം കൂടിയതില്‍പ്പിന്നെ ഊണും ഉറക്കവും ഒരു വഴിപാടായെന്നാണ്.  കൃഷ്ണേട്ടന്‍ കിടക്കുന്ന മുറിയിലേക്ക് പോകുമ്പോള്‍ മക്കള്‍ രണ്ടുപേരെയും കണ്ടു . അവിടെയായതുക്കൊണ്ട് അവരെ തിരിച്ചറിഞ്ഞു .അല്ലെങ്കില്‍ ഒരുപക്ഷേ ആരെങ്കിലും പരിചയപ്പെടുത്തേണ്ടി വരുമായിരുന്നു .
              കൃഷ്ണേട്ടന്‍  തിരിച്ചറിയാന്‍ പറ്റാത്തവിധം ക്ഷീണിച്ചിരിക്കുന്നു . പഴയ പ്രസരിപ്പെല്ലാം പോയി .കണ്ണുകള്‍ കുണ്ടിലേക്കിറങ്ങി .ഷേവ് ചെയ്യാത്തത് കൊണ്ടുള്ള  നരച്ച താടിരോമങ്ങള്‍  രോഗിയുടെ ചിത്രം കൂടുതല്‍ ദയനീയമാക്കി  . മൂത്രത്തിന് ടൂബിട്ടിട്ടുണ്ട്. ടീച്ചറെ  സഹായിക്കാന്‍ മക്കള്‍ക്ക്‌ പുറമേ ഒരു ഹോം നെഴ്സുമുണ്ട്.
രോഗവിവരങ്ങള്‍ വിശദമായി പറഞ്ഞതിനുശേഷം ടീച്ചര്‍ പഴയ കാര്യങ്ങള്‍ പലതും ഓര്‍ത്തെടുത്തു .ഇടയ്ക്കു ശബ്ദം ഇടറുന്നുണ്ടായിരുന്നു .
കുറച്ചു നേരത്തെ മൌനത്തിനുശേഷം ടീച്ചര്‍ പറഞ്ഞു.
“ സേതുവിനെ ഏതാനും ദിവസം  മുമ്പ് അന്വേഷിച്ചിരുന്നു  പിന്നെ ഇന്ന് വെളുപ്പിന് ഒരു അത്ഭുതണ്ടായി സേതൂ, ഞാന്‍ നേരത്തെ ഉണര്‍ന്നിരുന്നു  കൃഷ്ണേട്ടന്‍  സംസാരിക്കുന്നതുപോലെ തോന്നിയപ്പോള്‍ ഞാന്‍  ശ്രദ്ധിച്ചു.. കണ്ണംകുളങ്ങര അമ്പലത്തില്‍ നടതുറന്നു .എനിക്കൊന്നു പോണം  എന്നാണ് പറഞ്ഞത് . എന്താ പറയണേന്ന്‍ ചോദിച്ചപ്പോള്‍ ഒരു തവണ കൂടി പറഞ്ഞു .പിന്നെ മിണ്ടിയിട്ടില്ല. അബോധാവസ്ഥയില്‍ തന്നെയാണ് പറഞ്ഞത്”

ടീച്ചര്‍ ഈ പറഞ്ഞത് എന്നെയും അത്ഭുതപ്പെടുത്തി.

യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ടീച്ചറുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു .

  പിറ്റേന്ന് വെളുപ്പിന് കൃഷ്ണേട്ടന് ദുരിതത്തില്‍ നിന്നും മോചനം കിട്ടി. ശവസംസ്കാരത്തില്‍ പങ്കുകൊണ്ടു അന്നുതന്നെ ജോലിസ്ഥലത്തേക്ക് യാത്രതിരിച്ചു .
        മടക്കയാത്രയില്‍ ഞാന്‍ ഏറെ ചിന്താക്കുഴപ്പത്തിലായി. കൃഷ്ണേട്ടന്‍ എന്തിനായിരിക്കും തന്നെ അന്വേഷിച്ചത്? .എന്തോ എന്നോട് പറയാനുണ്ടായിരുന്നു. പിന്നെ അബോധാവസ്ഥയില്‍ അങ്ങിനെ പറഞ്ഞതിന്റെ പൊരുള്‍ എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. വളരെ സങ്കീര്‍ണമായ മനുഷ്യമനസ്സുകളെക്കുറിച്ച് വിശകലനം ചെയ്യാന്‍ വേണ്ടത്ര പരിജ്ഞാനം ഇല്ലാത്തതു കൊണ്ട്  മനസ്സ് ശാന്തമാക്കാന്‍ കണ്ണുകളടച്ചിരുന്നു യാത്ര തുടര്‍ന്നു.

Sunday, 14 June 2015

പെയ്തൊഴിഞ്ഞ്




ഇല്ല. തെറ്റിയിട്ടില്ല അയാള്‍ തന്നെ.
ഉറപ്പുവരുത്താൻ രാധ പല തവണ നോക്കി. ക്യാബിനില്‍ നിന്നും കസ്റ്റമേഴ്സ് ഹാള്‍ വ്യക്തമായി കാണാം.
ബാങ്കില്‍ പതിവിലും തിരക്കുണ്ട്‌
എങ്കിലും  അയാളുടെ മുഖം വ്യക്തമായിക്കണ്ടു.
കാലം അയാളില്‍ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. സൌന്ദര്യം അതേ പടി തന്നെ.   മുടിയൊട്ടും നരച്ചിട്ടില്ല .
രാധ ഈ ബ്രാഞ്ചില്‍ മാനേജരായി ഈയിടെയാണ് ചാർജെടുത്തത്
ഈ നഗരത്തിലാണോ അയാള്‍ താമസിക്കുന്നത്. ഇവിടെയാണോ  അക്കൗണ്ട്‌ . രാധയുടെ മനസ്സിലൂടെ  ഏറെ ചിന്തകള്‍ കടന്നു പോയി.
“ മാഡം ആകെ വിയര്‍ത്തിരിക്കുന്നല്ലോ” അക്കൌണ്ടന്റ്  ഹേമയുടെ  ചോദ്യം
മഴക്കാറുള്ളതുകൊണ്ട്  വല്ലാത്ത  പുഴുക്കം ”
പരിഭ്രമം മറച്ചു വെക്കാന്‍ ശ്രമിച്ചു കൊണ്ട് പറഞ്ഞു.
“ഏസിയുടെ തണുപ്പ് കൂട്ടാന്‍ പറയാം  മാഡം”
അബദ്ധം ഉടനെ മനസ്സിലായി. ഏ സി ക്യാബിനിലാണ്  ഇരിക്കുന്നതെന്നോർത്തില്ല. രാവിലെ മുതലുള്ള മഴക്കാറിനെ കുറ്റപ്പെടുത്താന്‍  വെറുതെ ശ്രമിച്ചു.
അയാളെ കണ്ടതുമുതലാണ്മനസ്സ് അസ്വസ്ഥമാകാന്‍ തുടങ്ങിയത് . ഒരിക്കലും അയാളെ കണ്ടുമുട്ടാന്‍  ഇടവരരുതെന്നു പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു  അയാളോടുള്ള വികാരം വെറുപ്പോ അതോ മറ്റെന്തെങ്കിലുമോ? കൃത്യമായ ഉത്തരം ഇതുവരെ കിട്ടിയോ?  ഇല്ലെന്നു പറയാം. ഓര്‍മ്മകള്‍ ചിതലരിച്ചു തുടങ്ങിയിരുന്നു . ഇരുപത്തഞ്ചു  വര്‍ഷത്തിലേറെ കടന്നുപോയിരിക്കുന്നു
വെറുതെ ഓര്‍മ്മകളുടെ  ഭാണ്ഡക്കെട്ടഴിക്കാന്‍  അയാള്‍ വീണ്ടും കണ്മുന്നിലെത്തി...
 “ രാധേച്ചീ,    വന്നയാള് കാണാന്‍  നല്ല സുന്ദരനാ. കാറില്‍ നിന്നും ഇറങ്ങുമ്പോള്‍ ഞാന്‍ കണ്ടു “
അയാള്‍ പെണ്ണുകാണാൻ വന്ന ദിവസം തെക്കേലെ മീനു വന്നു പറഞ്ഞു. ഒരുപാടു തവണ ഇങ്ങിനെ വേഷം കെട്ടി നിന്നിട്ടുള്ളതിനാൽ തികഞ്ഞ നിസ്സംഗതയോടെയാണ് അന്നും ഒരുങ്ങിയത്. പ്രശസ്തമായ തറവാടാണ് അതുകൊണ്ടുതന്നെ കല്യാണാലോചനകള്‍ക്ക് ഒട്ടും കുറവുണ്ടായിരുന്നില്ല.
“ ഇതെങ്കിലും ഒന്നു നടന്നുകിട്ടിയാൽ മതിയായിരുന്നു ന്റെ കുട്ടിക്ക് അതിനു എന്നാ യോഗണ്ടാവാ .നടന്നാല്‍ തട്ടകത്തമ്മക്ക് ഒരു ചുറ്റുവിളക്ക് കഴിക്കാം “
അമ്മ പതിവുനേർച്ചകൾ നേര്‍ന്നുകൊണ്ട് വല്യമ്മയോടു പറഞ്ഞു .
“നടക്കും ദേവകിയമ്മേ. നിങ്ങളിതോർത്ത് എപ്പഴും എപ്പഴും  മനസ്സു പുണ്ണാക്കണ്ട” നാരായണന്‍  മാഷ്‌ടെ സ്വരം കേട്ടു തിരിഞ്ഞു നോക്കി.ഒപ്പം അച്ഛനുമുണ്ട് വന്നവരെല്ലാം  പോയിക്കഴിഞ്ഞിരുന്നു
മേനോനേ, എന്തായാലും ഇതു നടക്കും എന്റെ  മനസ്സു പറയുന്നു . എല്ലാവരേം സ്നേഹിക്കാന്‍ മാത്രം അറിയുന്ന മനസ്സാണ് ഇവള്ടെ” മാഷ് അച്ഛനോടായി പറഞ്ഞു.
“ ബോംബയിലെ ഒരു സ്വകാര്യ കമ്പനിയിലാണ് ജോലി എന്നല്ലേ പറഞ്ഞെ  എല്ലാം വിശദമായി നമുക്ക് അന്വേഷിക്കാം. പിന്നെ തറവാട്ട്‌ മഹിമ നിങ്ങടത്രോളം ഉണ്ടാവില്ല  ഇനീള്ള കാലം അതിനൊന്നും വലിയ വെലെല്ല്യ  “ മാഷ് തുടര്‍ന്നു.
പഠിക്കാന്‍ മിടുക്കിയായിരുന്നതുകൊണ്ടായിരിക്കാം മാഷ്ക്ക്തന്നോട് പ്രത്യേക മമതയായിരുന്നു . മാഷ്‌ടെ പ്രോത്സാഹനം എന്നുമുണ്ടായിരുന്നു .ഓര്‍മ്മ വെച്ച നാള്‍ തൊട്ടു മാഷെ കാണുന്നതാണ്. അന്നും ഇന്നും  ഒരേ രൂപവും വേഷവും .ദേഹം നിറയെ നരച്ച രോമങ്ങള്‍. വെഞ്ചാമരം പോലെ മുടി. നരച്ച് കട്ടപിടിച്ചു നില്‍ക്കുന്ന പുരികരോമങ്ങള്‍ .ഒരു മേല്‍മുണ്ടും കാലന്‍  കുടയും എപ്പോഴും കൂടെ കാണും.
ആലോചനയുമായി മുന്നോട്ടു പോകാമെന്ന് അയാളുടെ വീട്ടില്‍ നിന്നും വിവരമെത്തിയപ്പോൾ അമ്മ നെടുവീര്‍പ്പിട്ടു.ചിരിക്കാന്‍ അച്ഛനെന്നും പിശുക്ക് കാണിക്കാറുള്ളതിനാല്‍ അച്ഛന്റെ മനസ്സിലെ വികാരം എന്താണെന്നു പിടികിട്ടിയില്ല
മേനോൻ, ഗംഭീരമാക്കണം നമുക്കിത് “  മാഷിന് സന്തോഷം മറച്ചുവെക്കാന്‍ സാധിച്ചില്ല .
“അപ്പൂനു  സന്തോഷായോ”  അനിയനോടു ചോദിച്ചപ്പോൾ അവന്റെ   പതിവു ചിരി തന്നെയായിരുന്നു മറുപടി .
മാഷ് പറഞ്ഞത്   പോലെ എല്ലാം ഗംഭീരമായിരുന്നു .തറവാടിന്റെ പ്രശസ്തിക്കനുസരിച്ചുതന്നെ റിട്ടയേര്‍ഡ്‌ തഹസില്‍ദാരായ അച്ഛന്‍ കല്യാണം നടത്തി. ചടങ്ങുകളെല്ലാം പതിവുപോലെ തന്നെയായിരുന്നു .
അടുത്ത  ദിവസം രാത്രിയായിട്ടും അയാളെ കാണാതായപ്പോള്‍ മനസ്സില്‍ വല്ലാത്ത ഒരു ഉൽക്കണ്ഠ തോന്നിത്തുടങ്ങിയിരുന്നു  .സ്വന്തം  വീട്ടില്‍  പോയതാണ് .ചിലയിടങ്ങളില്‍ അങ്ങിനെയൊരു നാട്ടുനടപ്പ്  ഉണ്ടായിരുന്നു .അച്ഛനും  വേവലാതി തുടങ്ങിയതായി മുഖം വിളിച്ചു പറഞ്ഞിരുന്നു.അച്ഛന്‍  അന്വേഷിക്കാന്‍ പുറപ്പെട്ടിറങ്ങി..
“ഈ രാത്രി ഇനി അങ്ങോട്ടു പോണോ? അതും ടാക്സി വിളിക്കണം കൊച്ചുകുട്ടിയല്ലലോ .അവര് എന്ത് വിചാരിക്കും?” മാഷ് തടഞ്ഞു
ആ രാത്രി കഴിച്ചുകൂട്ടാൻ  ഏറെ ബുദ്ധിമുട്ടി. നെഞ്ചിലൊരുഭാരം കയറ്റി വെച്ചതു പോലെയായിരുന്നു  . പറമ്പിന്റെ  പടിഞ്ഞാറതിരിലൂടെ കടന്നുപോകുന്ന ട്രെയിനിന്റെ ചൂളംവിളി അന്നാദ്യം അസഹ്യമായി തോന്നി. .അച്ഛനും അമ്മയും ഉറങ്ങിക്കാണില്ല. അപ്പുവും  വല്ലാതെ വിഷമിച്ചിരുന്നു .
“ പയ്യനിനി ബന്ധം തുടരാന്‍  താത്പര്യമില്ലത്രേ “ പിറ്റേന്നാള്‍ മാഷ് അത് പറഞ്ഞപ്പോള്‍ മനസ്സ് തികച്ചും നിര്‍വികാരമായിരുന്നു.അച്ഛന്‍ ചാരുകസേരയില്‍ തല കുനിച്ചിരിക്കുകയായിരുന്നു.
പൂമുഖത്ത് ചര്‍ച്ചചൂടുപിടിച്ചുതുടങ്ങിയപ്പോൾ പറമ്പിലേക്കിറങ്ങാൻ തീരുമാനിച്ചു
“മേന്‍നെ ഇതിങ്ങനെ വിട്ടാല്‍ പറ്റില്ല കേസ് കൊടക്കണം”
 “ അതിനൊന്നും കാത്തു നിക്കണ്ട ഇപ്പത്തന്നെ നമ്മക്ക് കുറച്ചുപേര്‍ക്ക് പോയി ചോദിക്കാം.”.
പടിഞ്ഞാപ്പുറത്തേക്ക് ഇറങ്ങുമ്പോള്‍ പല അഭിപ്രായങ്ങളും ഉയര്‍ന്നു കേട്ടു.
“വീടും തറവാടുമൊക്കെ നോക്കണമെന്നു കാര്‍ന്നോമ്മാര് ഇതോണ്ടാ പറയണേ” ഇതിനിടയിലും ആരോ കുറ്റം കണ്ടെത്താന്‍ മറന്നില്ല.
ഒന്നും ചോദിക്കില്ല എന്നുറപ്പുള്ളതുകൊണ്ട് തൊഴുത്തിനു പുറത്തുകെട്ടിയിട്ട പശുക്കുട്ടിയെ മെല്ലെ തലോടി. പിന്നെ  നടന്നു വേലിക്കരുകിലെത്തി. അതിനപ്പുറം റെയില്‍പ്പാത
.സമാന്തരങ്ങളായി കടന്നുപോകുന്ന പാളങ്ങളെ നോക്കി ഏറെ നേരം നിന്നു.ചുമലില്‍ ഒരു കൈസ്പര്‍ശം അനുഭവപ്പെട്ടപ്പോള്‍ തിരിഞ്ഞുനോക്കി. മാഷായിരുന്നു.
“മാഡം വലിയ ആലോചനയിലാണല്ലോ “
അസിസ്റ്റന്റ്‌ മാനേജര്‍ വേണുവിന്റെ ചോദ്യം ഓര്‍മ്മകളില്‍ നിന്നുണര്‍ത്തി.
ഒരു ചിരിയില്‍ മറുപടിയൊതുക്കി .
ചര്‍ച്ച വേഗമാവസനിപ്പിച്ചു .വേണുവിനെ ഒഴിവാക്കി. 

     ഈ കസേരയില്‍ എത്താന്‍ കാരണം മാഷിന്റെ നിരന്തര പ്രേരണയായിരുന്നു. അദ്ദേഹത്തിന്റെ സാന്ത്വന വാക്കുകളായിരുന്നു തന്നെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത് .നിയമനം ആദ്യം കിട്ടിയത് ദൂരെയുള്ള പട്ടണത്തിലായത് ഏറെ ആശ്വാസമായിരുന്നു.
അവധിദിവസങ്ങളില്‍ വീട്ടിലെത്തുമ്പോഴെല്ലാം വീണ്ടുമൊരു വിവാഹത്തിന് അമ്മയുടെ നിര്‍ബന്ധം ഏറി വന്നു. ഒഴിഞ്ഞുമാറാന്‍ പരമാവധി ശ്രമിച്ചിരുന്നു. അമ്മ വിട്ടു തരാറില്ല.
“കുട്ട്യേ കണ്ണടയുന്നതിനുമുമ്പ് നെനക്ക് നല്ലൊരു ജീവിതം ഉണ്ടായിക്കാണാന്‍   മോഹണ്ട് അതോണ്ടാ ”
അച്ഛന്‍ നിര്‍ബന്ധം പിടിക്കാറില്ലായിരുന്നു .പക്ഷെ അച്ഛന്റെ കണ്ണുകളില്‍ അത് കാണാമായിരുന്നു
മാഷ്‌ തന്നെയാണ് അതിനും മുന്‍കൈയെടുത്തത്. അദ്ദേഹം മാഷടെ അകന്ന ബന്ധു. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. ആദ്യ ഭാര്യ ഒരു അപകടത്തില്‍പ്പെട്ടു മരിച്ചു.
വളരെ ലളിതമായി അതിലേറെ സ്വകാര്യമായി ആ ചടങ്ങു നടന്നു.
“ എക്സ്ക്യൂസ് മീ” ചോദ്യം കേട്ടു ചിന്തകളില്‍ നിന്നുണർന്നു നോക്കിയപ്പോൾ ഞെട്ടിപ്പോയി.
വാതില്‍ തുറന്നുപിടിച്ചുകൊണ്ട്അയാള്‍ നില്‍ക്കുന്നു. കൂടെ ഏകദേശം പതിനേഴോ പതിനെട്ടോ വയസ്സു പ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയും മറുപടിക്ക് കാത്തു നില്‍ക്കാതെ അവര്‍ മേശയ്ക്കരുകിലെത്തി.
“കണ്ടപ്പോള്‍ സംശയം തോന്നി .പിന്നെ നെയിം ബോര്‍ഡില്‍ പേരു കണ്ടപ്പോൾ  ഉറപ്പിച്ചു ”
തെല്ലൊരു സങ്കോചത്തോടെയാണ് അയാള്‍ പറഞ്ഞത്
“എന്താണ് നിങ്ങള്‍ക്ക് വേണ്ടത് . എനിക്ക് നിങ്ങളെ മുന്‍പരിചയമില്ലലോ. ജോലിത്തിരക്കുണ്ട് .വേഗം വന്ന കാര്യം പറയു”
എന്നു പറയാൻ ആഗ്രഹിച്ചു . പക്ഷെ വാക്കുകള്‍ പുറത്തുവന്നില്ല .
അയാള്‍ മകൾക്കുവേണ്ടി ഒരു എജുക്കേഷന്‍ ലോണിന്‍റെ അപ്ലിക്കേഷനുമായി  വന്നതാണ്. സംശയങ്ങള്‍ തീര്‍ക്കാനായി അതു കൈകാര്യം ചെയ്യുന്ന ക്ലാർക്ക് അവരെ തന്റെ ക്യാബിനിലേക്ക്  അയച്ചു  . ഫയല്‍ വാങ്ങി നോക്കുന്നതിനിടയില്‍ താന്‍   ആ കുട്ടിയെ ശ്രദ്ധിക്കുകയായിരുന്നു.ഏകദേശം തന്റെ മഞ്ജുവിന്റെ പ്രായം വരും . ആ കുട്ടിയുടെ സദാ ചിരിച്ചുകൊണ്ടിരിക്കുന്ന മുഖം തന്റെ മനസ്സിനെ ദുര്‍ബലമാക്കാന്‍ തുടങ്ങി.
“കുട്ടിയുടെ അമ്മ?” അറിയാതെ ആ ചോദ്യം പുറത്തേക്കു വീണു.
ഉത്തരം കിട്ടുന്നതിനു മുമ്പേ ഫയലില്‍ അതു കണ്ടു .
അയാള്‍ തുടര്‍ന്നു “ പ്രസവത്തോടെയായിരുന്നു സംഭവിച്ചത്  പിന്നെ അമ്മയില്ലാത്ത ഈ കുട്ടിയേം കൊണ്ട് ഞാന്‍ ബോംബയിലെ ജോലി മതിയാക്കി  നാട്ടിലേക്ക്പോന്നു. ഈ നഗരത്തില്‍ ഒരു ജോലി സമ്പാദിച്ചു. പലരും നിര്‍ബന്ധിച്ചു വീണ്ടുമൊരു വിവാഹത്തിന്.പക്ഷെ ഇവള്‍ക്ക് അച്ഛനും അമ്മയും ഞാന്‍ തന്നെ എന്നു തീരുമാനിച്ചു ഒഴിഞ്ഞുമാറി”
ഒരു നിമിഷം നിറുത്തിയിട്ട് അയാൾ പറഞ്ഞു.
“ കര്‍മ്മഫലം അനുഭവിക്കാതെ നിവൃത്തിയില്ലല്ലോ ”
കുട്ടിയുടെ മുഖത്തെ ചിരി പതുക്കെ മാഞ്ഞു. “സീത” അവളുടെ പേര് ഫയലില്‍ നിന്ന് കിട്ടിയിരുന്നു.
വരട്ടെ എന്ന് പറഞ്ഞു സീത ഇറങ്ങിയപ്പോള്‍ മുഖത്തു വീണ്ടും ചിരി തിരിച്ചെത്തി.
അവര്‍ പോയതിനുശേഷം മനസ്സു കൂടുതല്‍ അസ്വസ്ഥമാകാന്‍ തുടങ്ങി.സീതയുടെ മുഖം മനസ്സില്‍ നിന്നും മായുന്നില്ല. ആ കുട്ടിയുടെ പ്രസന്നമായ മുഖം അയാളോടുള്ള തന്‍റെ മനസ്സിലെ  വെറുപ്പ് അലിയിക്കുകയാണോ? ഒരു നിമിഷം ശങ്കിച്ചുപോയി.
പുറത്തു മഴ ശക്തിയായി പെയ്തുതുടങ്ങിയിരുന്നു.

Tuesday, 12 May 2015

കാലം കാത്തിരിക്കുന്നു; വിശ്വനാഥാ നീയെവിടെയാണ്?

കാലം കാത്തിരിക്കുന്നു; വിശ്വനാഥാ  നീയെവിടെയാണ്?

വിശ്വനാഥന്‍ നീ ഇപ്പോള്‍ എവിടെയാണ്?

നീ എന്നും എനിക്ക് ഒരു പ്രഹേളികയായിരുന്നു.  കഴിഞ്ഞ ഇരുപത്തിരണ്ടു വര്‍ഷങ്ങളായി നിന്നെ ഞാന്‍ തിരഞ്ഞുകൊണ്ടേയിരിക്കുകയാണ്. ഈ തിരച്ചില്‍ വെറുതെയാണെന്ന് അറിയാമെങ്കിലും!

ഓര്‍മ്മയുണ്ടോ നിനക്ക്  നമ്മുടെ പഴയ ഹോസ്റ്റല്‍ ജീവിതം? എല്ലാവരും പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോള്‍ ടെറസില്‍ നമ്മൾ നക്ഷത്രങ്ങളെണ്ണി കിടന്ന രാത്രികൾ?
നിനക്ക് എന്നും വ്യവസ്ഥിതികളോട് പുച്ഛമായിരുന്നു. ഒരു പക്ഷെ നീ മറന്നു കാണും അന്നത്തെ സായാഹ്നങ്ങളിലെ നമ്മുടെ നടത്തം. അപ്പോഴെല്ലാം നീ വളരെ വാചാലനായിരുന്നു. അങ്ങനെയുള്ള ഒരു സവാരിക്കിടയിലാണു് നീ എനിക്ക് മാര്‍ക്കേസ്സിന്‍റെ കൃതികളെ പരിചയപ്പെടുത്തിയത്. വായന നിനക്കെന്നും ഒരു ദൗര്‍ബല്യമായിരുന്നു. അങ്ങനെയൊരു സന്ദര്‍ഭത്തിൽത്തന്നെയാണ്  എംടിയുടെ രണ്ടാമൂഴത്തിൽ നിന്നും നിനക്കേറ്റവും ഇഷ്ടപ്പെട്ട ഒരു മറുപടി നീ എന്നെ പറഞ്ഞു കേള്‍പ്പിച്ചതു്. 

"ഷണ്ഡന്‍മാര്‍ പറയേണ്ട വാക്കുകള്‍; യുദ്ധമടുക്കുമ്പോള്‍ ഭീമസേനന്‍ ഭീരുവാകുന്നോ?  എന്ന ശ്രീകൃഷ്ണന്റെ ചോദ്യത്തിനുള്ള ഭീമന്റെ മറുപടി! 

"ഷണ്ഡനായ പാണ്ഡുവിന്റെ പുത്രനില്‍ നിന്നും ഇതില്‍ കുടുതല്‍ പ്രതീക്ഷിച്ചത് താങ്കളുടെ തെറ്റ്. "

നീ എന്നും പറയാറുണ്ടായിരുന്നല്ലോ നിനക്കെന്നും ഒരു അത്ഭുതമാണ് ഈ നഗരമെന്നു്. കുന്നിന്റെ നെറുകയില്‍ ഒരു ശിവക്ഷേത്രവും ഒരു പൂരപ്പറമ്പും . അതിനു ചുറ്റും നഗരം ഓടിക്കൊണ്ടേയിരിക്കുന്നു കിതയ്ക്കാതെ ! 

മഴ പെയ്യുന്നത് നീ ഒരു കുട്ടിയുടെ കൌതുകത്തോടെ നോക്കിയിരിക്കാറുണ്ടായിരുന്നതു ഞാനോർക്കുന്നു. തിമര്‍ത്തു പെയ്ത മഴയ്ക്കൊടുവില്‍ മരം പെയ്യുന്നത് കാണാന്‍ നിനക്കതിലേറെയിഷ്ടമായിരുന്നല്ലോ! 

നിന്റെ നിളാ നദിയെക്കുറിച്ച് ഓര്‍ത്താണ് അന്നു നീ ഏറെ വിലപിച്ചിരുന്നതു്.
ഇന്ന് നിളയുടെ അവസ്ഥ കണ്ടിടുണ്ടോ നീ? നിനക്ക് സഹിക്കാവുന്നതിലുമപ്പുറമാണ് നിളയുടെ ദൈന്യത.
നമ്മള്‍ സായാഹ്നങ്ങള്‍ ചെലവിടാറുള്ള നിന്റെ നാട്ടിലെ കുന്നിന്‍പുറങ്ങള്‍ ഇന്നില്ലെന്ന് ഞാന്‍ പത്രങ്ങളില്‍ നിന്നും വായിച്ചറിഞ്ഞു. വികസനത്തിന്റെ കരാളഹസ്തങ്ങള്‍ അവയ്ക്ക് മേല്‍ പതിക്കുകയായിരുന്നു..

ഇതൊന്നും നീയിപ്പോൾ കാണുന്നില്ലേ; കേള്‍ക്കുന്നില്ലേ?

നീ എവിടെയാണ്?

വിശ്വനാഥന്‍ എനിക്കിന്നു് പത്രങ്ങള്‍ വായിക്കാന്‍ പേടിയാണ്.   പിഞ്ചുകുഞ്ഞുങ്ങള്‍ നരാധമന്മാരുടെ കാമാര്‍ത്തിക്ക് ഇരയാകുന്ന വാർത്തകൾ പത്രങ്ങൾ ആഘോഷമാക്കുന്നു.    വാര്‍ദ്ധക്യം പിന്നിട്ട,   യേശുക്രിസ്തുവിന്റെ മണവാട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നു.
മഹാദുരന്തങ്ങള്‍ മാദ്ധ്യമങ്ങൾക്കു് വലിയ വിപണനോപാധികളാകുന്നു. ക്രിമിനലുകള്‍ക്ക് താരപരിവേഷം നല്‍കി അവര്‍ക്ക് പിന്നാലെ പായുകയാണു് മാധ്യമ പ്രവർത്തകർ ...
എവിടെക്കാണു് നമ്മുടെ നാടിന്‍റെ പോക്ക്?

നീ പറയാറുണ്ടായിരുന്നില്ലേ, ദുരാചാരങ്ങളില്‍ നിന്നും അന്ധവിശ്വാസങ്ങളില്‍ നിന്നും നമ്മുടെ  നാടു് മോചിതമായെന്നു്!  പക്ഷെ ഇന്നിതാ എല്ലാം പൂര്‍വാധികംശക്തിയോടെ തിരിച്ചെത്തിയിരിക്കുന്നു.

നീ എവിടെയാണ്? കണ്ടെത്തില്ല എന്ന് ഉറപ്പുണ്ടായിരുന്നെങ്കിലും നിന്നെ ഞാന്‍ facebookല്‍ തെരഞ്ഞിരുന്നു. എന്റെയീ വിഹ്വലതകൾ പങ്കുവയ്ക്കാന്‍ നീ എനിക്കൊപ്പം ഉണ്ടായിരുന്നെങ്കിലെന്നു് ഞാൻ വെറുതെ കൊതിക്കുന്നു.

വിശ്വനാഥന്‍ നീ എവിടെയാണ്??????