Sunday, 21 January 2018

രണ്ടാമൂഴം

    ആശുപത്രിയിലെ കാത്തിരിപ്പിന്‍റെ മുഷിപ്പ് മാറ്റാനായി രാജന്‍ ജനലിലൂടെ പുറംകാഴ്ചകള്‍ നോക്കിനിന്നു . അഞ്ചാം നിലയിലാണ് ഇന്റെന്‍സിവ്  കെയര്‍ യുണിറ്റ്  .  ജനലിലൂടെ നോക്കിയാല്‍ ദൂരെ നഗരത്തിന്‍റെ കേന്ദ്രബിന്ദുവായ ശിവക്ഷേത്രം കാണാം . ചുറ്റും വിശാലമായ പൂരപറമ്പും . അതിന് ചുറ്റും നഗരം കിതയ്ക്കുന്നു .
   മീനവെയില്‍ കത്തിയാളുന്നു. ഈ   പൊരിവെയിലിലും ആശുപത്രിയുടെ  പുതിയൊരു ബ്ലോക്കിന്‍റെ നിര്‍മ്മാണപ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന   ബംഗാളികളെ കാണാം  . സര്‍ക്കാര്‍ ഉത്തരവുള്ളതാണ് ഉച്ചയ്ക്ക് പതിനൊന്ന് മുതല്‍ മൂന്ന് വരെ തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിക്കരുതെന്ന്‍ , പക്ഷെ ആ കരാറുകാരന്‍ അതൊന്നും വകവെയ്ക്കുന്നില്ല . ലാഭം മാത്രമേ അയാള്‍ക്ക്‌ ലക്ഷ്യമുള്ളു.
 
      പുറംകാഴ്ചകള്‍ മടുത്തപ്പോള്‍  തിരിച്ച് വെയിറ്റിംഗ് ലോഞ്ചില്‍ വന്നിരുന്നു.   എപ്പോഴാണ് ഐ സി  യുവിലെ നേഴ്സുമാര്‍  വിളിക്കുന്നതെന്നറിയില്ല  റീത്തയുടെ സര്‍ജറി കഴിഞ്ഞ് രണ്ടു ദിവസമായി . ഇപ്പോഴും റൂമിലേയ്ക്ക് മാറ്റാറായിട്ടില്ല. എല്ലാവരുംകൂടി കെട്ടികിടന്നിട്ട് കാര്യമില്ലാത്തതുകൊണ്ട് അമ്മച്ചിയെ റൂമിലേയ്ക്ക് മാറ്റിയിട്ട് വന്നാല്‍ മതി എന്ന് പറഞ്ഞ്   മക്കളെ അവരുടെ വീട്ടിലേയ്ക്ക് അയച്ചു . പിന്നെ   ആനുവല്‍ എക്സാം നടക്കുന്ന  സമയം കൂടിയാണ് . അവര്‍ക്ക് മക്കളെ പഠിപ്പിക്കാനുണ്ടാകും . കോട്ടയത്തുള്ള ഷീബയ്ക്കാണ്   പെട്ടെന്ന് എത്താന്‍  ബുദ്ധിമുട്ട് . ബീന പാലക്കാട് ആയതുകൊണ്ട് എളുപ്പം എത്താം.

               ഉള്ളില്‍ കയറി  കാണാന്‍ അനുവദിക്കുന്ന സമയങ്ങളില്‍  പലപ്പോഴും കയറാന്‍ തോന്നാറില്ല . റീത്തയുടെ കിടപ്പ് കാണാന്‍ വയ്യ. വല്ലാതെ ക്ഷീണിതയായിരിയ്ക്കുന്നു  . തുടുത്ത കവിളുകളൊട്ടി. കണ്ണുകള്‍ കുണ്ടിലേയ്ക്കിറങ്ങി . തന്നെ ഏറെ മോഹിതനാക്കിയ റീത്തയാണ് കിടക്കുന്നതെന്ന് വിശ്വസിക്കാന്‍ പ്രയാസം .

    റീത്തയെ ആദ്യമായി കണ്ടത് മഹാരാജാസ് കോളേജില്‍ എം എസ് സി ഫൈനല്‍ ഇയറില്‍  പഠിക്കുന്ന കാലത്താണ് . അവള്‍ ഡിഗ്രി ഒന്നാം വര്‍ഷം . തന്‍റെ സുഹൃത്തും സഹപാഠിയുമായ  ഫിലിപ്പിന്റെ സഹോദരി . ഒരു വലിയ ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഉടമയായിരുന്നു അവരുടെ അപ്പച്ചന്‍  . വാഹനങ്ങളില്‍ കോളേജില്‍ വരുന്ന ചുരുക്കം ചില വിദ്യാര്‍ഥികളില്‍ പെട്ടവര്‍ . അന്ന് എഴുപതുകളിലെ താരമായ രാജ് ദൂത് ബൈക്കില്‍ അവര്‍ രണ്ടുപേരും വരുന്നത് കാണാന്‍ പ്രത്യേക ഒരു അഴകായിരുന്നു . ചിലപ്പോള്‍  പ്രീമിയര്‍ പദ് മിനി   കാറിലും   വരും .
   
       പരിചയപ്പെട്ട് അധികം വൈകാതെ റീത്ത മനസ്സില്‍ കുടിയേറി . നുണക്കുഴികള്‍ വിരിയുന്ന അവളുടെ വശ്യമായ പുഞ്ചിരി ആരെയും  ആകര്‍ഷിയ്ക്കും. ചിരിയ്ക്കുമ്പോള്‍  തിളക്കമാര്‍ന്ന കണ്ണുകള്‍ തീരെ ചെറുതാകും .  മനസ്സിലെ ഇഷ്ടം തുറന്ന് പറയാതെ കുറെനാള്‍  കൊണ്ടുനടന്നു. ഒന്നാമതായി  അവരുടെ സാമ്പത്തിക നില അതില്‍ നിന്നും പിന്തിരിപ്പിച്ചു  . പിന്നെ വലിയ പാരമ്പര്യമുള്ള ഒരു  നായര്‍ തറവാട്ടിലെ അംഗമാണ് താന്‍ . അച്ഛന്റെ മരണശേഷം അമ്മാമന്‍മാരുടെ തണലില്‍ കഴിയുന്ന തനിയ്ക്ക് ഒരു കത്തോലിക്കാ പെണ്‍കുട്ടിയെ ഇഷ്ടമാണെന്ന് പറയുന്നത് ആലോചിക്കാനേ വയ്യ. അമ്മാമാന്മാര്‍ വാളെടുക്കും. മച്ചിലെ പരദേവതയെ ഓര്‍ത്തില്ല പിന്നെ തറവാട്ട് വളപ്പിലെ നാഗദൈവങ്ങളെ മറന്നു എന്നെല്ലാം എണ്ണിപ്പെറുക്കി  അമ്മ കരയാന്‍ തുടങ്ങും . നാട്ടിലെ അമ്പലത്തിലെ  തേവരെ  കുളിച്ച് തൊഴാത്തതു കൊണ്ടാണ് തലതിരിഞ്ഞ ചിന്തകള്‍ തലയില്‍ കേറുന്നതെന്ന് അമ്മ കൂടെ കൂടെ ഓര്‍മ്മിപ്പിക്കാറുണ്ട്.


 " റീത്തയുടെ കൂടെയുള്ള ആള്‍ " ഐ സി യുവിലെ   നേഴ്സിന്റെ വിളി .

മരുന്ന്‍ വാങ്ങാനാണ് . വാങ്ങികൊടുത്തതിനുശേഷം വീണ്ടും വന്നിരുന്നു . രാത്രിയാകുന്നതുവരെ ഇവിടെ തന്നെ .പിന്നെ ഉറങ്ങാന്‍ റൂമിലേയ്ക്ക് പോകും . രാവിലെ പ്രഭാതകര്‍മ്മങ്ങള്‍ക്ക് ശേഷം വീണ്ടും ഇവിടെ വന്ന് കുത്തിയിരിക്കും . ഒരു നിയോഗമായിരിക്കാം ഈ കാത്തിരിപ്പ് .

         റീത്തയോട് കൂടുതല്‍ ഇടപഴകിയപ്പോള്‍  അവളോടുള്ള മോഹം കലശലായി വര്‍ദ്ധിച്ചു . തുറന്ന്‍ പറയാനുള്ള മടി  മനസ്സിനെ എപ്പോഴും  വീര്‍പ്പുമുട്ടിച്ചു.  പക്ഷെ അധികം വൈകുന്നതിനു മുമ്പേ അറിഞ്ഞു , റീത്തയുടെ മനം കവര്‍ന്നത് തന്‍റെ ക്ലാസ്സ് മേറ്റ് ആയ ബാലച്ചന്ദ്രനാണെന്ന്. തന്നെപോലെ തന്നെ  ഫിലിപ്പിന്റെ മറ്റൊരു സുഹൃത്ത്‌ . നല്ല ചുറുചുറുക്കുള്ള നല്ല വാചാലനായ ഒരു ഗായകന്‍ . കാര്യങ്ങള്‍ തുറന്ന്‍ പറയാനുള്ള തന്‍റെ കഴിവുകേടില്‍ വല്ലാത്ത അമര്‍ഷം തോന്നി.


                കോഴ്സ് കഴിഞ്ഞയുടനെ  ഒരു ജോലി തരമാക്കി ബാലചന്ദ്രന്‍ വിദേശത്തേയ്ക്ക് പറന്നു . അവരുടെ പ്രേമം  റീത്തയുടെ വീട്ടിലറിഞ്ഞപ്പോള്‍ വലിയ ഭൂകമ്പം തന്നെ ഉണ്ടായി . ഫിലിപ്പിന്റെ നയപരമായ ഇടപെടല്‍ എല്ലാം തണുപ്പിച്ചു .ഒടുവില്‍  റീത്തയുടെ ഡിഗ്രിപഠനം  കഴിഞ്ഞാല്‍ വിവാഹം നടത്താമെന്ന്  അപ്പച്ചന്‍ സമ്മതിച്ചു .

      വിവാഹത്തിന്‍റെ ക്ഷണക്കത്ത് ഫിലിപ്പ് അയച്ചിരുന്നു .രാജന്‍ തീര്‍ച്ചയായും വരണം എന്ന് റീത്ത അതില്‍ എഴുതിയിരുന്നു . പക്ഷേ പോകാന്‍ തോന്നിയില്ല . അവള്‍ മറ്റൊരാളുടെതാകുന്നത് കണ്ടുനില്‍ക്കാന്‍ വയ്യ . അതുകൊണ്ട് എന്തോ   ഒഴിവുകഴിവ് പറഞ്ഞ് വരാന്‍ പറ്റില്ലെന്നറിയിച്ച് ഫിലിപ്പിന് കത്തെഴുതി  . റീത്തയ്ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് ടെലിഗ്രാം ചെയ്തു .


       പല പല സ്ഥാപനങ്ങളില്‍ മാറി മാറി ജോലി നോക്കി . മനസ്സില്‍ നിരാശയില്ല എന്ന് പറഞ്ഞാല്‍ അതൊരു നുണയാകും . പക്ഷെ  ഒരു വിവാഹജീവിതം  വേണ്ടെന്നു വെയ്ക്കാന്‍  മാത്രം അതൊരു കാരണമായിരുന്നില്ല .  വീട്ടില്‍ തന്‍റെ ഊഴം വന്നപ്പോഴും എല്ലാവരും നിര്‍ബന്ധിച്ചിട്ടും അങ്ങിനെയൊരു മോഹം തോന്നിയില്ല . മച്ചിലെ  പരദേവതയെ തിരിഞ്ഞ് നോക്കുന്നില്ല, തേവരെ കുളിച്ചു തൊഴുന്നില്ല  , തുടങ്ങി  സ്ഥിരം കുറ്റപ്പെടുത്തലുകള്‍  ആവര്‍ത്തിച്ചു അമ്മ  .

മൊബൈല്‍ഫോണിന്‍റെ റിങ്ങ് ടോണ്‍ തന്നെ  ചിന്തകളില്‍ നിന്നുണര്‍ത്തി. ഫിലിപ്പായിരുന്നു . റീത്തയുടെ വിശേഷങ്ങള്‍ അറിയാന്‍ . വിവരങ്ങളെല്ലാം പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു . റീത്തയുടെ ആയുസ്സിനായി  അമ്മച്ചി എപ്പോഴും  പ്രാര്‍ത്ഥനയിലാണെന്ന്   ഫിലിപ്പ് പറഞ്ഞു .

      പഠനശേഷം ഫിലിപ്പിനെ കണ്ടുമുട്ടിയത്‌ ഒരുപാടു കാലങ്ങള്‍ക്ക് ശേഷമാണ് . റീത്തയുടെ വിവാഹശേഷം എറണാകുളത്തേയ്ക്ക് പോകാന്‍ വലിയ മടിയായിരുന്നു . പഴയ ഓര്‍മ്മകള്‍ ചിലപ്പോള്‍ ഭ്രാന്ത് പിടിപ്പിയ്ക്കും .അതുകൊണ്ട് പലപ്പോഴും ഒഴിവാക്കും . വര്‍ഷങ്ങള്‍ക്കുശേഷം ജോലിയാവശ്യത്തിനായി പോയപ്പോള്‍ ബ്രോഡ് വേയില്‍  വെച്ചാണ് ഫിലിപ്പിനെ കണ്ടത് . അങ്ങിനെയാണ് റീത്തയുടെ ദുരന്തം അറിഞ്ഞത് . ബാലചന്ദ്രന്റെ ദൂരുഹമായ തിരോധാനം എല്ലാവരെയും കണ്ണീരിലാഴ്ത്തി .

          പതിവുപോലെ ലീവില്‍ വന്ന ശേഷം സൌദിയിലേയ്ക്ക്  പോയതാണ് ബാലചന്ദ്രന്‍  . ബോംബെയില്‍ എത്തി വിളിച്ചിരുന്നു . പിന്നീട് വിവരമില്ല . സൌദിയില്‍ എത്തിയിട്ടില്ല . ബുക്ക്‌ ചെയ്ത   ഫ്ലൈറ്റില്‍  ആ പേരിലൊരാള്‍ യാത്ര ചെയ്തിട്ടില്ല. ഫിലിപ്പ് ബോംബെയില്‍ ഒരുപാട് അന്വേഷിച്ചു .പക്ഷെ ഫലമുണ്ടായില്ല. റീത്തയെയും മക്കളെയും തറവാട്ടിലേയ്ക്ക് കൂട്ടികൊണ്ടുവന്നു .

                    അന്ന് ഫിലിപ്പിന്റെ കൂടെ വീട്ടില്‍ പോയി. റീത്തയെ ആ അവസ്ഥയില്‍ കാണാന്‍ വലിയ വിഷമം തോന്നിയിരുന്നു . എങ്കിലും കാണാതിരിക്കാന്‍ തോന്നിയില്ല . എല്ലാം മറന്ന് പഴയ സുന്ദരമായ പുഞ്ചിരി തൂകുമ്പോഴും കണ്ണുകളില്‍ ദുഃഖം നിഴലിച്ചിരുന്നു . റീത്ത പ്രസവിച്ച ബാലചന്ദ്രന്റെ രണ്ട് മാലാഖക്കുട്ടികളെ കണ്ടു .  റീത്തയുടെ തനിപകര്‍പ്പാണ് . രണ്ടുപേരും വളരെ ചുറുചുറുക്കോടെ പേരുകള്‍ പറഞ്ഞു .മൂത്തവള്‍ ഷീബ ഇളയവള്‍ ബീന . അന്ന് ഒമ്പത്  വയസ്സും ഏഴു  വയസ്സും പ്രായം .

           പിന്നീട് രണ്ടു മൂന്നു തവണ കൂടി  എറണാകുളം പോയപ്പോള്‍ അവിടെ പോയി . റീത്തയുടെ അവസ്ഥ മനസ്സിനെ വല്ലാതെ വേട്ടയാടാന്‍ തുടങ്ങി . ഒടുവില്‍ മടിച്ച് മടിച്ച് ഫിലിപ്പിനോട്‌ കാര്യം അവതരിപ്പിച്ചു . റീത്തയ്ക്ക് ഒരു ജീവിതം നല്‍കുന്ന കാര്യത്തില്‍ ഫിലിപ്പ് എതിര്‍പ്പ് പ്രകടിപ്പിച്ചില്ല .പക്ഷെ റീത്ത സമ്മതിക്കുമോ എന്ന കാര്യത്തില്‍ ഒരു ഉറപ്പും ഇല്ലായിരുന്നു . വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും  ബാലചന്ദ്രന്‍ തിരിച്ചുവരുമെന്നുള്ള ഉറച്ച വിശ്വാസത്തിലാണ് അവള്‍ ജീവിയ്ക്കുന്നത് .

            കാര്യം നേരിട്ട് ചോദിച്ചപ്പോള്‍ പ്രതീക്ഷിച്ചപോലെതന്നെ അവള്‍ സമ്മതിച്ചില്ല .
"ഇനിയും വൈകിയിട്ടില്ല . രാജന് എത്രയോ നല്ല ബന്ധങ്ങള്‍ കിട്ടും " റീത്ത ഉപദേശിച്ചു .

     പിന്നെ അപ്പച്ചനും അമ്മച്ചിയും ഫിലിപ്പും ഫില്ലിപ്പിന്റെ ഭാര്യയും  അങ്ങിനെ എല്ലാവരും ചേര്‍ന്ന് സ്നേഹരൂപേണ പറഞ്ഞ് മനസ്സിലാക്കി . ഒടുവില്‍ എല്ലാവരുടെയും നിര്‍ബന്ധത്തിനു മുന്നില്‍ അവള്‍ വഴങ്ങി .

            തനിയ്ക്ക് അമ്മയുടെ   സമ്മതം മാത്രം മതിയായിരുന്നു . മറ്റുള്ളവരുടെ എതിര്‍പ്പിനെ ഗൌനിക്കുന്നില്ല. അമ്മയില്‍ നിന്നും ഒരു പൊട്ടിത്തെറിയാണ് പ്രതീക്ഷിച്ചത് . മുന്‍‌വിധികളെ തകിടം മറിച്ച് കൊണ്ട് അമ്മ പറഞ്ഞു

" ചെയ്യണ കാര്യം ശര്യാന്ന് ഉത്തമബോധ്യം ഉണ്ടെങ്കില്‍ ധൈര്യായിട്ട് മുന്നോട്ടു പോവ്വാ . പിന്നീട്  ആ കുട്ടിയേയും മക്കളേം ഉപേക്ഷിക്കരുത് .സ്വന്തം മക്കളായി അവരെ കാണണം .  . എന്റെ എല്ലാ അനുഗ്രഹങ്ങളും എന്നും ഉണ്ടാവും കുട്ട്യേ  "
അമ്മയുടെ മറുപടി വലിയ അത്ഭുതം ഉളവാക്കി . അങ്ങിനെയെങ്കിലും തനിക്ക് ഒരു കുടുംബജീവിതം ഉണ്ടാകട്ടെ എന്ന് അമ്മ വിചാരിച്ച് കാണും .

              അങ്ങിനെ വളരെ ലളിതമായി നടന്നു ആ വിവാഹം . നല്ലൊരു ഭാവിയ്ക്കായി ദുബായിലേയ്ക്ക് പറന്നു . പിന്നീട് റീത്തയെയും മക്കളെയും കൊണ്ടുപോയി . അവിടുത്തെ ഒറ്റമുറി ഫ്ലാറ്റ് അവള്‍ ഒരു സ്വര്‍ഗ്ഗമാക്കി മാറ്റി .
കാലം ഏറെ കടന്നുപോയി .ഇതിനിടയില്‍  റീത്തയുടെ അപ്പച്ചനും തന്റെ അമ്മയും യാത്രയായി . മക്കളുടെ   വിവാഹംനല്ല രീതിയില്‍   നടത്തി .

     പ്രവാസജീവിതം മതിയാക്കി നാട്ടില്‍ വന്ന്  വിശ്രമജീവിതം തുടങ്ങി . റീത്തയും വളരെ സന്തോഷവതിയായിരുന്നു .അപ്പോഴാണ്‌ എല്ലാം കീഴ്‌മേല്‍ മറിച്ചുകൊണ്ട്  ബാലചന്ദ്രന്റെ    ആ കത്ത് വന്നത്‌ . റീത്തയുടെ വീട്ടില്‍ നിന്നും റീഡയറകറ്റ് ചെയ്തു വന്നതാണ് . തുറന്നപ്പോഴാണ് കത്ത് ബാലച്ചന്ദ്രന്റെതാണെന്ന് മനസ്സിലായത്‌ . ബാലചന്ദ്രന്‍ ജീവിച്ചിരിപ്പുണ്ട് എന്ന വിവരം റീത്തയില്‍ വലിയ മാനസികാഘാതം ഉണ്ടാക്കി . പിന്നീട് തികച്ചും മൌനിയായി . ഒന്നിലും ശ്രദ്ധയില്ല . അത് അവളുടെ   ആരോഗ്യത്തെ ബാധിക്കാന്‍ തുടങ്ങി .

    ചെറിയൊരു സ്ട്രോക്ക്‌ ആയിരുന്നു കാരണം  . സമയത്ത് എത്തിച്ചത് കൊണ്ട് സര്‍ജറി വേണ്ടിവന്നുവെങ്കിലും  രക്ഷപ്പെട്ടു . പ്രത്യാഘാതങ്ങള്‍ എന്തായിരിക്കുമെന്ന് ഡോക്ടര്‍മാര്‍ക്ക് കൃത്യമായി ഒന്നും പറയാന്‍ പറ്റില്ല . ഏത് അവസ്ഥയിലായാലും തിരിച്ചു കിട്ടിയാല്‍ മതിയെന്നാണ് തന്‍റെ പ്രാര്‍ത്ഥന  .

റീത്തയുടെ മടങ്ങിവരവിനായി  തികഞ്ഞ പ്രതീക്ഷയോടെ അയാള്‍  കാത്തിരുന്നു .