Monday, 10 July 2017

മഴയോര്‍മ്മകള്‍

 തിമിര്‍ത്തു പെയ്യുന്ന മഴക്കൊടുവില്‍ മരം പെയ്യുന്നത് നോക്കിയിരിക്കാന്‍ വലിയ ഇഷ്ടമായിരുന്നു . എന്തുക്കൊണ്ടോ മഴയോര്‍മ്മകളെക്കുറിച്ച് എഴുതാന്‍ തുടങ്ങിയപ്പോള്‍ അത്  പതിവുപോലെ  ക്ലീഷേ ആയിത്തീരുന്നു .
     
    മടുപ്പിക്കുന്ന ഈറന്‍ ഗന്ധം , പാടവരമ്പിലെ തവളകളുടെ കരച്ചില്‍ അങ്ങിനെ എഴുതി തുടങ്ങിയാല്‍ എത്തിനില്‍ക്കുന്നത്‌ എല്ലാം പതിവുശൈലിയില്‍ തന്നെ. 
   
         ഇടവപ്പാതിയുടെ തുടക്കത്തില്‍ നാല്പ്പത്താറ് വര്‍ഷങ്ങള്‍ക്കു മുമ്പ്  തൃശൂര്‍ നഗരത്തില്‍പ്പെട്ട അഞ്ചേരി എന്ന ദേശത്തായിരുന്നു ഞാന്‍ ജനിച്ചത്‌ . മഴക്കാലത്തായിരിക്കും എന്റെ പിറന്നാള്‍ എല്ലാവര്‍ഷവും . മഴയില്‍ കുതിര്‍ന്നതായിരുന്നു  എന്റെ പിറന്നാളാഘോഷങ്ങളെന്നുള്ളത് കുട്ടിക്കാലത്ത് എന്നെ വല്ലാതെ നൊമ്പരപ്പെടുത്തിയിരുന്നു. പിന്നെ മുതിര്‍ന്നപ്പോള്‍  പിറന്നാള്‍ സമയങ്ങളില്‍ തിമിര്‍ത്തു പെയ്യുന്ന മഴയ്ക്കിടയിലും ത്തൂവാലകളെ അവഗണിച്ച് ജാലക വാതില്‍  തുറന്നിട്ട്‌  പോസ്റ്റ്‌മാന് വേണ്ടിയുള്ള കാത്തിരിപ്പ്‌ തുടരും . ആരും  ആശംസകള്‍ അയക്കില്ല എന്നറിയാമെങ്കില്‍ക്കൂടി അജ്ഞാതമായ ഒരു ആശംസസന്ദേശത്തിനായി കാത്തിരിക്കും 
    മഴക്കാലം മൂടിപുതച്ച് കിടന്നുറങ്ങാന്‍ നല്ല സുഖമാണ് , പട്ടാളത്തില്‍ ജോലിചെയ്തിരുന്ന വല്യച്ചന്‍ നാട്ടില്‍ വരാറുള്ളപ്പോള്‍ കിട്ടിയ കമ്പിളിപുതപ്പായിരുന്നു അന്ന്  ചൂട്  നല്‍കിയിരുന്നത് . ഒപ്പം  തൊണ്ണൂറു   കഴിഞ്ഞ അച്ഛമ്മയുടെ ചുക്കിച്ചുളിഞ്ഞ കൈവിരല്‍ തലയില്‍ അരിച്ചു നടക്കും. കഥകളുടെ അകമ്പടി കൂടിയാകുമ്പോള്‍ മെല്ലെ ഉറക്കത്തിലേക്ക് വഴുതി പോകും . ഞാന്‍ നാലാം ക്ലാസില്‍ എത്തിയപ്പോഴേക്കും അച്ഛമ്മ ഏതാണ്ട് അബോധാവസ്ഥയില്‍ എത്തിയിരുന്നു.  എനിക്ക് ഓര്‍മ വെക്കുന്ന കാലത്ത് ഉടുക്കുന്ന മുണ്ടിനു പുറമേ ഒരു മേല്‍മുണ്ട്‌ മാത്രമേ നഗ്നത മറക്കാന്‍ അവര്‍ ധരിച്ചിരുന്നുള്ളൂ. ചുക്കിച്ചുളിഞ്ഞ് തൂങ്ങിയാടുന്ന അച്ഛനെ ഒരുപാടു ഊട്ടിയ മുലകളും പ്രദര്‍ശി പ്പിച്ച്  പല്ലില്ലാതെ മോണ കാട്ടിയുള്ള അവരുടെ ഇരിപ്പ് ഇന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്നു. വല്ലാത്തൊരു ഐശ്വര്യമായിരുന്നു ആ മുഖത്ത് നിറഞ്ഞുനിന്നിരുന്നത് . മഴ  തിമിര്‍ത്തു പെയ്ത ഒരു സന്ധ്യസമയത്തായിരുന്നു  അവരുടെ മരണം.

     മഴക്കാലത്തായിരുന്നു പണ്ട് നീന്തല്‍ പടിക്കാറുള്ളത് . പലപ്പോഴും അച്ഛന്റെ  കൂടെ  അമ്പലക്കുളത്തില്‍ പോകും . അല്ലെങ്കില്‍ വീട്ടു പറമ്പില്‍ തന്നെയുള്ള കുളത്തില്‍ . വീടിന്റെ ചുറ്റുവട്ടത്തുള്ള എന്റെ സമകാലീനരായ ബന്ധുക്കളെല്ലാവരും ആ കുളത്തില്‍ തന്നെയാണ് നീന്തല്‍ പഠിച്ചിട്ടുള്ളത് . ശരിക്കും കൊക്കരണ്ണിയായിരുന്നൂ അത് . അങ്ങിനെ ഒരു മഴക്കാലത്ത്  നടത്തിയ ഒരു നീന്തല്‍ ക്ലാസ്സ് എനിക്ക് ഇന്നും മറക്കാന്‍ സാധിക്കില്ല . അടുത്ത വീട്ടിലെ ഒരു പയ്യനെ ഞാന്‍ നീന്തല്‍ പഠിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു.അന്ന് എനിക്ക് പതിനഞ്ചു വയസ്സ് പ്രായം . പയ്യന്‍ എട്ടാം ക്ലാസ്സുകാരന്‍ . എപ്പോഴോ അവന്‍ നില തെറ്റി താഴോട്ടു പോയി . ഒപ്പം രക്ഷക്കായി എന്നെയും വലിച്ചുക്കൊണ്ട് പോയി. അവന്റെ പിടിയില്‍ പെട്ട് എനിക്ക്  ഒന്നും ചെയ്യാന്‍ സാധിക്കാതെയായി . നിലവിളി കേട്ട് അന്നേരം പറമ്പില്‍ ഉണ്ടായിരുന്ന അച്ഛന്‍ പെങ്ങളായിരുന്നു വന്നു രക്ഷിച്ചത്‌ . അവര്‍ കേട്ടില്ലായിരുന്നെങ്കില്‍ ഇതെഴുതാന്‍ ഞാന്‍ ഇപ്പോള്‍ ഉണ്ടാവില്ല .ഇന്ന് ആ കുളം ഇല്ല . ഭാഗശേഷം അത് കിട്ടിയവര്‍ മണ്ണിട്ട്‌ മൂടിക്കളഞ്ഞു. ഇരുപത്തിയഞ്ച് കൊല്ലങ്ങള്‍ക്ക് മുമ്പാണ് ഞാന്‍ അതില്‍ അവസാനമായി ഒരു ധനു മാസത്തില്‍  കുളിച്ചത് . അച്ഛന്റെ ചിതക്ക്‌ തീ കൊളുത്താന്‍ . പിന്നെ പത്തു ദിവസം നിത്യബലിയിടാന്‍.

പിന്നെ ഔദ്യോഗികജീവിതത്തിന്റെ ഭാഗമായി എട്ടു വര്‍ഷത്തോളം മൂന്നാറില്‍ ഉണ്ടായിരുന്നു . അപ്പോഴാണ്‌ മഴയുടെ ഭീകരത അറിഞ്ഞത് . മഴക്കാലത്ത് ഇടമുറിയാത്ത മഴയായിരിക്കും . കുട ചൂടിയാലും കാര്യമില്ല . കാറ്റുകാരണം മഴ തിരശ്ചീനമായിട്ടാണ് പെയ്യുന്നത് . മഴക്കോട്ടിലെങ്കില്‍ ശരീരം മുഴുവന്‍ നനയും . നാല്‍പ്പതു നൂല്‍ മഴ എന്നാണു അവിടെയുള്ളവര്‍ പറയാറ്. നാല്‍പ്പതാം നമ്പര്‍ നൂലിന്റെ കനത്തിലായിരിക്കും മഴ .രാത്രികാലങ്ങളില്‍ മഴക്കൊപ്പമുള്ള കാറ്റിന്റെ ശീല്‍ക്കാരം  ഭയപ്പെടുത്തുന്നതായിരുന്നു .കാറ്റിനൊപ്പം ആടുന്ന യൂക്കാലി മരങ്ങളും മറ്റും കാരണമാണ് ആ ശബ്ദങ്ങള്‍ .  പ്രേതസിനിമകളെ അനുസ്മരിപ്പിക്കുമായിരുന്നു

മഴയോര്‍മ്മകള്‍ ഇനിയുമുണ്ട് . പക്ഷെ ആരെയും മുഷിപ്പിക്കാതെ നിറുത്തുന്നു.

(ഫേസ്ബുക്ക്‌  ലെ കനല്‍   എന്ന കൂട്ടായ്മയില്‍ പോസ്റ്റ്‌ ചെയ്യുവാനായി തയ്യാറാക്കിയത് )

വിനോദ് വാസുദേവന്‍ തൃശൂര്‍