Monday, 21 December 2015

ഒരു നുണക്കഥ

                 മൂന്നു അവധി ദിനങ്ങള്‍ കഴിഞ്ഞ് വന്ന ഞായര്‍ .വൈകീട്ടായപ്പോള്‍ മനസ്സില്‍ വല്ലാത്ത ആലസ്യം . നാളെ   മുതല്‍ പതിവുപോലെ അതിരാവിലെ എഴുന്നേല്‍ക്കണം . രണ്ടു ദിവസമായി മുടക്കിയ യോഗ ചെയ്തു തുടങ്ങണം .അത് കഴിഞ്ഞാല്‍ പിന്നെ ഓഫീസില്‍ പോകാനുള്ള തിക്കും തിരക്കും .  നീണ്ട അവധി കഴിഞ്ഞ്‌  കൊച്ചുകുട്ടികള്‍ക്ക്  സ്കൂളില്‍ പോകാനുള്ള  ഒരു മടി എന്നെ ബാധിച്ചുവോ എന്ന് സംശയം . ഇന്നത്തെകാലത്ത് കുട്ടികള്‍ക്ക് അങ്ങിനെ മടിയില്ല .അണുകുടുംബങ്ങള്‍  ആയതുകൊണ്ട് സ്കൂളില്‍ പോകാന്‍  വലിയ  ഉത്സാഹമാണ് .വീട്ടിലിരിക്കുന്നതാണ് അവര്‍ക്ക് മടുപ്പ് .

         ഈ ചിന്തകള്‍ എന്നെ എന്റെ   പ്രൈമറി സ്കൂള്‍ കാലഘട്ടത്തിലേക്ക് കൊണ്ടുപോയി. സ്കൂളില്‍ പോകാന്‍ വല്ലാത്ത മടിയായിരുന്നു .ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ തുടക്കത്തില്‍ ക്ലാസില്‍ നിന്നും ഇറങ്ങി ഓടാറുണ്ടായിരുന്നു   .ടീച്ചര്‍ പിന്നാലെ വന്നു പിടിച്ചിരിത്തും . ടീച്ചര്‍ പഠിപ്പിച്ചിരുന്ന "തറ" "പറ" എല്ലാം ഒരു പീഡനം പോലെ തോന്നി കൂട്ടുകുടുംബത്തിലെ അംഗമായിരുന്നതുക്കൊണ്ട്  പ്രായത്തില്‍ തൊട്ട് താഴെയുള്ള  കസിന്‍സിന്റെ കൂടെ കളിയ്ക്കാന്‍ പറ്റാത്ത വിഷമമായിരുന്നു മടിയുടെ  വലിയ ഒരു കാരണം  .പിന്നെ   അമ്മയെ പിരിഞ്ഞിരിക്കാനുള്ള സങ്കടവും .    

             മൂന്നാം ക്ലാസ്സ് വരെ  ഇത് തുടര്‍ന്നു . അപ്പോഴേക്കും കസിന്‍സ് പലരും സ്കൂളില്‍ ചേര്‍ന്നു . എന്നാലും         വേനലവധി കഴിഞ്ഞു മൂന്നാം ക്ലാസിന്റെ തുടക്കത്തില്‍ സ്കൂളില്‍ പോകാന്‍  വല്ലാത്ത മടി തോന്നി . ക്ലാസ്സിലിരിക്കുമ്പോള്‍    വേനലവധിയില്‍ തിമിര്‍ത്തു കളിച്ച പല  രംഗങ്ങളും മനസ്സില്‍ നിറഞ്ഞു നിന്നിരുന്നു . വിഷുവിനു പടക്കം പൊട്ടിച്ചത് ,തൃശൂര്‍പൂരം  കാണാന്‍ പോയത് , കുട്ടികളെല്ലാവരും ചേര്‍ന്നുള്ള പലതരം കളികള്‍ . അതില്‍ രസകരം കവുങ്ങിന്പാളയില്‍  ഒരാളെ ഇരുത്തി അതിന്റെ തണ്ടില്‍ പിടിച്ചു വലിച്ചുനടക്കുന്നതായിരുന്നു . 

              മൂന്നാം ക്ലാസ്സില്‍ ആദ്യം പഠിപ്പിച്ചു തുടങ്ങിയത് ചെറുശ്ശേരിയുടെ കൃഷ്ണഗാഥയില്‍ നിന്നുള്ള അമ്മയെക്കാണാന്‍ എന്ന പദ്യമായിരുന്നു .

" അമ്മയ്ക്ക് നല്‍കുവാന്‍ ചെമ്മുള്ള ചേലകള്‍ 
നന്ദന്‍ തന്‍ കൈയിലെ നല്‍കിച്ചൊന്നാന്‍ 
.........................................

     ഇത് പഠിപ്പിക്കാന്‍ തുടങ്ങിയത് മുതല്‍ മനസ്സില്‍ വലാത്ത വീര്‍പ്പുമുട്ടല്‍ തോന്നിത്തുടങ്ങിയിരുന്നു. എത്രയുംവേഗം വീട്ടില്‍ പോകാനും അമ്മയെക്കാണാനും തിടുക്കമായി . സ്കൂള്‍ തുറന്നതിനുശേഷം വന്ന ആദ്യത്തെ ശനി, ഞായര്‍ ദിനങ്ങളിലെ അവധി ശരിക്കും ആഘോഷിച്ചു . വീണ്ടും തിങ്കളാഴ്ച രാവിലെയായപ്പോള്‍  സ്കൂളില്‍ പോകാന്‍ കലശലായ മടി തോന്നി . പോകാതിരിക്കാന്‍ കണ്ടെത്തിയ ഉപായം വയറുവേദന എന്നുള്ള ഒരു കളവായിരുന്നു . പനി ,തലവേദന എന്നൊക്കെ പറഞ്ഞാല്‍ തൊട്ടുനോക്കുമ്പോള്‍ പിടിക്കപ്പെടും എന്നു കുഞ്ഞുബുദ്ധിയില്‍ തോന്നിയാതായിരുന്നു വയറുവേദന എന്ന കളവ്  . 

" കണ്ടതൊക്കെ വലിച്ചുവാരി തിന്നു ദഹനക്കേടായി.     അസത്ത് " 

       അങ്ങിനെ തുടങ്ങി എല്ലാ മുതിര്‍ന്നവരില്‍ നിന്നും കണക്കിനു ശകാരം കിട്ടി . എന്തൊക്കെയായാലും സ്കൂളില്‍ പോകുന്നതില്‍ നിന്നും രക്ഷപ്പെട്ടു എന്നുള്ളതുക്കൊണ്ട് വിഷമമുണ്ടായില്ല . വഴക്ക് പോരാഞ്ഞിട്ട്‌ ശിക്ഷ ഭക്ഷണത്തിന്റെ രൂപത്തില്‍  എത്തിയപ്പോഴാണ് കളവിന്റെ പരിണിതഫലങ്ങള്‍ അനുഭവത്തില്‍ വന്നത്  . ആദ്യം ഇഞ്ചി നീര് . പിന്നെ ഉച്ചഭക്ഷണത്തിന് ചോറിന്റെ കൂടെ മോര് കാച്ചിയത് മാത്രം.  .അതില്‍ മാത്രം ഒതുങ്ങിയില്ല കാര്യങ്ങള്‍ .

       എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു വിഭവമാണ് ചക്കപഴം . ഉച്ചക്കുശേഷം ചക്കപഴത്തിന്റെ  മണം പിടിച്ചു അടുക്കളയില്‍ ചെന്നപ്പോള്‍ എല്ലാവരും കൂടിയിരുന്നു ചക്ക ചുള പറിക്കുന്നു . ആര്‍ത്തി മൂലം എല്ലാം മറന്ന് രണ്ടു ചക്ക ചുള എടുത്ത് തിന്നാന്‍ ശ്രമിച്ചു . പിന്നെ നടന്നത് വിവരിക്കുന്നില്ല 

" ചെക്കന്‍ വീണ്ടും ദഹനക്കേട് വരുത്തിവെക്കാന്‍ നോക്ക്വാ "

 തിരിച്ചോടുന്നതിനിടയില്‍ അങ്ങിനെ പലതും ചെവിയില്‍ വന്നു പതിച്ചു . സ്കൂളില്‍ പോയിരുന്നെങ്കില്‍ തിരിച്ചെത്തുമ്പോഴെങ്കിലും കഴിക്കാമായിരുന്നു എന്ന് അന്നേരം മനസ്സില്‍ തോന്നി . ഇന്ന് ഇനി കിട്ടുന്ന ലക്ഷണം ഇല്ല . ഒരു നുണ പറഞ്ഞതിന് കിട്ടിയ തിരിച്ചടിയില്‍ നിരാശനായി പോയി കിടന്നു .

 പിന്നീട് എപ്പോഴൊക്കെ നിര്‍ദോഷമായ നുണകള്‍ പറഞ്ഞിട്ടുണ്ടോ അപ്പോഴൊക്കെ അതിന്റെ തിരിച്ചടികള്‍ കിട്ടിയിട്ടുണ്ട് .