Friday, 4 September 2015

ഓണം ഓഫര്‍

കാറ്റും പോയി മഴക്കാറും പോയി
കര്‍ക്കിടകം പുറകെ പോയി .....
ബസ്സിലെ എഫ് .എം റേഡിയോയില്‍ നിന്നും ഇഷ്ടപ്പെട്ട പാട്ട് വന്നപ്പോഴേക്കും വേണുഗോപാലന് ഇറങ്ങേണ്ട സ്റ്റോപ്പ്‌ ആയി. ഓഫീസില്‍ നിന്നുള്ള മടക്കയാത്രയാണ് ഇതുവരെ ന്യൂ ജനറേഷന്‍ സിനിമകളിലെ കര്‍ണ്ണകഠോരമായ പാട്ടുകളായിരുന്നു. ഇന്ന് ചിങ്ങം ഒന്നാം തിയതിയാണ്. “പൊന്നിന്‍ചിങ്ങം”എന്ന പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് പഴയഗാനങ്ങള്‍ സംപ്രക്ഷണം ചെയ്തു തുടങ്ങിയത്. പാട്ട് മുഴുവന്‍ കേള്‍ക്കാന്‍ പറ്റാത്ത നിരാശയില്‍ വേണുഗോപാലന്‍ വീട്ടിലേക്കു മെല്ലെ നടന്നു .
നടത്തത്തിനിടയില്‍ മക്കളുടെ ഓരോ ഡിമാന്റുകളെക്കുറിച്ചോര്‍ത്തു.. പഴയ ടീ.വി മാറ്റി ഒരു LCD ടീ.വി വാങ്ങണമെന്ന് ഒമ്പതാം ക്ലാസ്സുകാരന്‍ അപ്പുവും പ്ലസ്‌ടുക്കാരി അമ്മുവും പറയാന്‍ തുടങ്ങിയിട്ട് കുറച്ച് കാലമായി . കഴിഞ്ഞ ചിങ്ങത്തിലായിരുന്നു പുതിയതായി പണിത വീട്ടില്‍ താമസം തുടങ്ങിയത്. അന്നത്തെ സാമ്പത്തികഞെരുക്കത്തില്‍ അത്തരം കാര്യങ്ങള്‍ നീട്ടി വെച്ചു . അന്നേ അപ്പു പറയുന്നതാണ് പുതിയ വീടിനു ഒട്ടും ചേര്‍ന്നതല്ല ജാംബവാന്റെ കാലത്തെ ഈ ടീ.വി എന്ന്. അമ്മു ഒരു പടി കൂടെ കേറി പറഞ്ഞു അച്ഛന്‍ പതിനെട്ടാം നൂറ്റാണ്ടിലാണ് ഇപ്പോഴും ജീവിക്കുന്നതെന്ന് . പൊറുതിമുട്ടിയപ്പോള്‍ ഇത്തവണ ഓണത്തിന് വാങ്ങമെന്നേറ്റു . ഓണം പ്രമാണിച്ച് ശമ്പളം നേരത്തെ കിട്ടും. തന്റെയും മീരയുടെയും ഓണം അഡ്വാന്‍സും അലവന്‍സും ചേര്‍ത്താല്‍ ഏതാണ്ട് ഇരുപത്തയ്യായിരാം ഉണ്ടാകും . ബാക്കി കുറച്ചു സേവിങ്ങ്സില്‍ നിന്നും എടുക്കാം. പിന്നെ ഓണം ഓഫറുകള്‍ ധാരാളം കാണും.
ചിങ്ങം പകുതിയിലാണ് ഇക്കൊല്ലത്തെ ഓണം. കര്‍ക്കിടകം പകുതിയായപ്പോഴേക്കും നഗരത്തിലെ മുന്തിയ ഇലക്ട്രോണിക് ഷോപ്പിന്റെ ഓണം ഓഫറുകളുടെ പരസ്യങ്ങള്‍ കണ്ടു തുടങ്ങി. ഓണക്കാലത്തെ ചാനല്‍ സിനിമകള്‍ തീയറ്ററില്‍ കാണുന്ന അതെ ദൃശ്യചാരുതയോടെ ......... ടീവിയില്‍ ആസ്വദിക്കു എന്ന് തുടങ്ങി വമ്പിച്ച ഓഫറുകളെക്കുറിച്ചുള്ള പരസ്യങ്ങള്‍ .
ഇന്ന് ഓണം ടീവി ചാനലുകളില്‍ മാത്രം ഒതുങ്ങുന്ന ഒരു ആഘോഷമായി മാറി . വെറും കണ്‍സ്യൂമര്‍ ഉത്സവം .ഓണവിഭവങ്ങള്‍ എല്ലാം വിപണിയില്‍ ലഭ്യമാണ് .കായ വറുത്തത്, ശര്‍ക്കരവരട്ടി തൊട്ടു ഓര്‍ഡര്‍ കൊടുത്താല്‍ ഓണനാളില്‍ സദ്യയും കിട്ടും . അത്തത്തിന്റെ തലേന്നാള്‍ തൊട്ടേ വിവിധയിനം പൂക്കള്‍ ചന്തയില്‍ വന്നുതുടങ്ങും. ഉത്രാടനാളില്‍ റെഡിമെയ്ഡ് തൃക്കാക്കരപ്പനും പിന്നെ തുമ്പക്കുടവും വിപണിയില്‍ സുലഭമാണ്. .
തന്റെ ചെറുപ്പത്തില്‍ ഓണം ഇങ്ങിനെയായിരുന്നില്ല . അത്തം തൊട്ടേ പൂക്കളിടാനുള്ള വലിയ ഉത്സാഹമാണ് . കാല്‍ക്കൊല്ലപരീക്ഷക്കുള്ള പഠിപ്പു തീര്‍ത്തതിനുശേഷം എല്ലാവരുംകൂടി പൂക്കള്‍ പറിക്കാന്‍ ഇറങ്ങും . ചേച്ചി, വല്യമ്മേടെ മക്കള്‍ രാമേട്ടന്‍, ലളിതേച്ചി, തെക്കേലെ രാജന്‍ ,സതി ,ഹരി വടക്കേലെ ദേവി ,ഉണ്ണിക്കുട്ടന്‍ അങ്ങിനെ എല്ലാവരും കൂടിയുള്ള കറങ്ങല്‍ നല്ല രസമായിരുന്നു..തുളസിത്തറക്ക് മുന്നിലായി ചാണകം മെഴുകി വിവിധ ആകൃതിയില്‍ പൂക്കളിടുന്നത് ഒരു മത്സരം തന്നെയായിരുന്നു . ആരോഗ്യകരമായ മത്സരം. അതുപോലെ ഉത്രാടംനാളില്‍ തുമ്പക്കുടവും തൃക്കാക്കരപ്പനെ അലങ്കരിക്കാനുള്ള സ്വര്‍ണമല്ലിപ്പൂവും തേടി കറക്കം പതിവായിരുന്നു .
തൃക്കാക്കരപ്പനെ അന്ന് വീട്ടില്‍ തന്നെയാണ് ഉണ്ടാക്കാറുള്ളത്. വടക്കേ തറവാട്ടിലെ അമ്മുവോപ്പോളുടെ മകന്‍ ബാലേട്ടന്‍ അതില്‍ ഒരു മിടുക്കനായിരുന്നു .അതിനുപറ്റിയ കളിമണ്ണ്‍ ശേഖരിച്ചുകൊണ്ടുവന്ന് പാകത്തിന് വെള്ളം ചേര്‍ത്ത് കുഴച്ച് നല്ല ആകൃതിയില്‍ ഉണ്ടാക്കും ബാലേട്ടന്‍. ചുറ്റുവട്ടത്തുള്ള എല്ലാ ബന്ധുവീടുകളിലേക്കും ഉണ്ടാക്കികൊടുക്കും..
തിരുവോണത്തിന് അഞ്ചാറു ദിവസം മുന്പ് തൊട്ടേ അമ്മയും വല്യമ്മയും മറ്റും അടുക്കളയില്‍ വലിയ ഉത്സാഹം തുടങ്ങും . കായവറുക്കല്‍ ,അത് വട്ടത്തിലും നാലുവെട്ടിയും ഉണ്ടാകും .പിന്നെ ശര്‍ക്കരവരട്ടി ,പുളീഞ്ചി അങ്ങിനെ പലതും . അപ്പോഴേക്കും കലവറയില്‍ പഴക്കുലകള്‍ തൂങ്ങിക്കിടക്കുന്നുണ്ടാകും . അപ്പോള്‍തൊട്ടു നാലോണം കഴിയുന്നതുവരെ എന്നും രാവിലെ പഴനുറുക്കും പപ്പടവുമായിരിക്കും പ്രാതലിന്. സദാസമയം എല്ലാ കുട്ടികളുടെയും വായ അനങ്ങികൊണ്ടിരിക്കും .
ഉത്രാടത്തിന് വൈകീട്ട് തിരുവോണത്തിന്റെ പൂജയ്ക്കുള്ള സാധനങ്ങള്‍ ഒരുക്കാന്‍ തുടങ്ങും. പിറ്റേന്ന് നേദിക്കാനും എല്ലാവര്ക്കും കഴിക്കാനും കൂടിയുള്ള അടയുടെ പണി അന്നുരാത്രി തുടങ്ങും. തിരുവോണം നാളില്‍ കൊച്ചുവെളുപ്പിനെഴുന്നേറ്റ്. തുളസിത്തറക്ക് മുന്നിലായി ചാണകം മെഴുകിയ ഭാഗത്ത്‌ അരിമാവ് അണിയും . .പിന്നെ ചവിട്ടുപടിയിലും തിണ്ണയിലും പടിക്കല്‍ ചാണകം മെഴുകിയ സ്ഥലത്തും അണിയും . ആവണപലകമേല്‍ ഇല വെച്ച് തൃക്കാക്കരപ്പനെ വെക്കും . അതിന്മേല്‍ സ്വര്‍ണമല്ലിപൂക്കള്‍ കുത്തിവെച്ചു അലങ്കരിക്കും . പിന്നെ എല്ലാ തൃക്കാക്കരപ്പന്മാര്‍ക്ക് ചുറ്റും തുമ്പക്കുടം നിറക്കും. എല്ലാം ഒരുക്കിയതിനു ശേഷം തറവാട്ടു കാരണവര്‍ പൂജാകര്‍മ്മങ്ങള്‍ തുടങ്ങും. മിക്കവാറും അമ്മാവനായിരിക്കും ചെയ്യുക . .ഒടുവില്‍ നാളികേരം ഉടക്കുമ്പോള്‍ ഓണക്കൊടിയെടുത്തു ഒരുങ്ങിനില്‍ക്കുന്ന കുട്ടികളായ തങ്ങള്‍ മാവേലിയെ വരവേല്‍ക്കാനായി ആര്‍പ്പ് വിളിക്കും. ഓരോ തൃക്കാക്കരപ്പനെ വീതം പടിക്കലും പടിഞ്ഞാപ്പുറത്തും വെക്കും .
ഓണസദ്യക്ക്‌ സാമ്പാറുണ്ടാവാറില്ല. പകരം കുരുമുളകിട്ട രസകാളനായിരിക്കും മുഖ്യകൂട്ടാന്‍ . പിന്നെ ഓലന്‍ ,എരിശ്ശേരി ,ഇഞ്ചിതൈര് ,പപ്പടം കായവറുത്തത്,വടകപുളി അച്ചാര്‍ , പഴനുറുക്ക് അങ്ങിനെ പോകും സദ്യവിഭവങ്ങള്‍. ഇടിച്ചുപിഴിഞ്ഞ പായസമായിരുന്നു ആദ്യം . പിന്നെ പാല്‍പ്പായസമായി മാറി . പതുക്കെ പാലടയായി .
ഉച്ചക്ക് ശേഷം മുതിര്‍ന്നവര്‍ ശീട്ട്കളി തുടങ്ങും . കുട്ടികള്‍ തൊട്ടടുത്തുള്ള പല്ലവി ടാക്കീസില്‍ സിനിമ കാണാന്‍ പോകും . രണ്ടു രൂപ അമ്പത് പൈസയായിരുന്നു ഏറ്റവും കൂടിയ നിരക്ക് . ടിക്കറ്റെടുക്കാന്‍ ക്യു ഒന്നും ഉണ്ടാവില്ല .ഇടികൂടി വേണം ടിക്കറ്റെടുക്കാന്‍. കണ്ണപ്പനുണ്ണി ,തുമ്പോലാര്‍ച്ച ,വെള്ളായണി പരമു അങ്ങിനെ ഓണക്കാലത്ത് കണ്ട കുറെ സിനിമകള്‍ ഇപ്പോഴുമുണ്ട് മനസ്സില്‍ .അങ്ങിനെ വളരെ രസകരമായ ഒരു അന്തരീക്ഷമായിരുന്നു അന്നൊക്കെ ഓണത്തിന് .
“ അച്ഛന്‍ ഇന്ന് നേരത്തെ എത്തിയോ”
പടിക്കല്‍ തന്നെ നിന്നിരുന്ന അപ്പുവിന്റെ ചോദ്യമാണ് വീടെത്തിയെന്നറിയിച്ചത്.
ഓണം അഡ്വാന്‍സും അലവന്‍സും പിന്നെ ശമ്പളവും അക്കൌണ്ടില്‍ വന്നയന്നുതന്നെ എല്ലാവരുംകൂടി ഷോപ്പിങ്ങിനിറങ്ങി . നഗരത്തിലെ മുന്തിയ ഇലക്ട്രോണിക് ഷോപ്പില്‍ തന്നെ കേറി. എന്തു വേണം സാര്‍ എന്ന് ചോദിച്ചുക്കൊണ്ട് അതിനായി നിറുത്തിയിട്ടുള്ള മഹിളാരത്നങ്ങള്‍ വന്നു. ആവശ്യം പറഞ്ഞപ്പോള്‍ ബന്ധപ്പെട്ട സെയില്‍സ്മാന്‍ വന്നു നമ്മളെ കസ്റ്റഡിയില്‍ എടുത്തു . പല മോഡലുകളെയും പറ്റി അയാള്‍ വാചാലനാവാന്‍ തുടങ്ങി . വിലകൂടിയ ഒരു മോഡല്‍ കാണിച്ചുതന്നിട്ട് അയാള്‍ പറഞ്ഞു
“ഇതിനു പതിവ് ഡിസ്ക്കൌണ്ടിനു പുറമേ ഓഫറായിട്ട് ഓണദിവസം വീട്ടിലെല്ലാവര്‍ക്കും ഓണസദ്യ എത്തിക്കും . പാചകത്തിന്റെ ടെന്‍ഷന്‍ ഇല്ലാതെ സ്ത്രീകള്‍ക്കും ഓണദിവസം ചാനലുകളിലെ സിനിമ ആസ്വദിക്കാം .ഒരു കേറ്ററിംഗ് സ്ഥാപനവുമായി അതിനുള്ള ഏര്‍പ്പാടാക്കിയിട്ടുണ്ട് . ഒരുപാടു ആളുകള്‍ എടുത്തു സാര്‍ “
കൊക്കിലൊതുങ്ങാവുന്ന ഒരു മോഡല്‍ ഞാന്‍ കാണിച്ചുകൊടുത്തു . അതിന്റെ സവിശേഷതകളും ഓഫറുകളും അയാള്‍ വിശദീകരിച്ചു .പിന്നെ പഴയ ടീവി കൊടുക്കുമ്പോള്‍ വിലയില്‍ വരുന്ന കുറവും പറഞ്ഞു . അഞ്ചു വര്‍ഷത്തെ വാറണ്ടിയുണ്ട് .
“സാര്‍ മാനേജര്‍ റൂമിലുണ്ട് നേരിട്ട് കണ്ടു പറഞ്ഞാല്‍ കുറച്ചുകൂടി ഡിസ്ക്കൌണ്ട് കിട്ടും “ അയാള്‍ കൂട്ടിച്ചേര്‍ത്തു .അതുപ്രകാരം മാനേജരെ കണ്ടു .അയാളും ഒരു അഞ്ഞൂറ് രൂപ കുറച്ചു.
പിറ്റേന്ന് വീട്ടിലെത്തിക്കും അപ്പോള്‍ പേയ്മെന്റ് നല്‍കിയാല്‍ മതി എന്നുള്ള കരാറില്‍ അവിടെ നിന്നുമിറങ്ങി .പിന്നെ എല്ലാവര്‍ക്കും ഓണക്കോടിയും വാങ്ങി വീട്ടില്‍ തിരിച്ചെത്തി .
അങ്ങിനെ ഇത്തവണത്തെ ഓണം പുതിയ ടീവിയില്‍ ആഘോഷിച്ചു .
ഏതാണ്ട് ഒരുമാസം കഴിഞ്ഞപ്പോള്‍ ഒരു ദിവസം വൈകീട്ട് പുതിയ ടീവി പണിമുടക്കി . കടയില്‍ വിളിച്ചുപറഞ്ഞു .പിറ്റേന്നാള്‍ വൈകുന്നേരം കമ്പനിയുടെ ആളെത്തി . അയാള്‍ കേടുവന്ന പാര്‍ട്ടിന്റെ പേര് പറഞ്ഞു .പിന്നെ മാറ്റിവെക്കാന്‍ മൂവായിരം രൂപ ആകുമെന്നും പറഞ്ഞു.
ഞെട്ടിത്തരിച്ചു താന്‍ ചോദിച്ച് “ അഞ്ചു വര്‍ഷം വാറണ്ടിയുണ്ടല്ലോ ?”
“ഇത് വാറണ്ടിയില്‍ പെടില്ല സാര്‍. അത് അതിന്റെ വ്യവസ്ഥകളില്‍ പറഞ്ഞിടുണ്ട് . “ അയാള്‍ വളരെ മാന്യതയോടെ പറഞ്ഞു .
“ വാങ്ങിട്ട് ഒരുമാസമേ ആയിട്ടുള്ളു .ഇത്രപെട്ടന്ന് എങ്ങിനെ കേടുവന്നു ?”
തന്റെ ആശങ്ക മറച്ചുവെച്ചില്ല .
“ സാര്‍ ഓണവിപണി ലക്ഷ്യമാക്കി ധൃതിയില്‍ ഉണ്ടാക്കുന്നതല്ലേ .ചിലപ്പോള്‍ അത്രയേ ഗുണനിലവാരം ഉറപ്പാക്കാന്‍ സാധിക്കൂ “ തികഞ്ഞ നിസ്സംഗതയോടെ അയാള്‍ മറുപടി നല്‍കി .
വിഷണ്ണനായി നില്‍ക്കുന്ന തന്റെ മനസ്സില്‍ ഓണക്കാലത്തെ ആ വരികള്‍ തികട്ടിവന്നു.
“കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം”
(മനസ്സ്.കോം  എന്ന സോഷ്യല്‍ കൂട്ടായ്മയില്‍ 2015 ലെ ഓണത്തോടനുബന്ധിച്ച് നടന്ന കഥ മത്സരത്തിനു വേണ്ടി എഴുതിയത്)