Saturday, 18 July 2015

പ്രഹേളിക

                       ട്രെയിന്‍  സ്റ്റേഷനില്‍നിന്നും മെല്ലെ നീങ്ങിത്തുടങ്ങി . സേതു നെടുവീര്‍പ്പിട്ടു. വണ്ടി ഷൊര്‍ണൂര്  വന്നിട്ട് അരമണിക്കൂറോളമായി . എഞ്ചിന്‍ മാറുന്നതിനായി ഇവിടെ പിടിച്ചിടുന്നത് പതിവാണെങ്കിലും  രാത്രി യാത്രകളില്‍ അത് മടുപ്പാണ് . സമയം ഒമ്പതരമണിയായി. ഇനിയും നാല്‍പ്പതു മിനിട്ടോളം വേണം തൃശ്ശൂരെത്താന്‍. മാസത്തില്‍ രണ്ടു മൂന്നു തവണ ഒഴിവു ദിവസങ്ങള്‍ നോക്കി നാട്ടിലേക്ക് വരാറുണ്ട്. അമ്മയുടെ കൂടെ രണ്ടു ദിവസം താമസിക്കാം  കൂട്ടത്തില്‍ അമ്മക്ക് കൂട്ടുകിടക്കാന്‍ വരുന്ന അടുത്ത വീട്ടിലെ  ചേച്ചിക്ക് രണ്ടു ദിവസം അവധിയും  നല്കാം .
പക്ഷെ ഈ യാത്ര അവിചാരിതമാണ്
                    എന്നും  രാത്രിയില്‍ അമ്മയുമായി ഫോണില്‍ സംസാരിക്കാറുണ്ട് .അങ്ങിനെ നാട്ടുവിശേഷങ്ങള്‍ അറിയാം പറ്റും .ഇന്നലെ വിളിച്ചപ്പോഴാണ് കൃഷ്ണേട്ടന് അസുഖം വളരെ കൂടുതലാണെന്ന് അമ്മ പറഞ്ഞത്. രണ്ടു ദിവസമായിട്ടു ബോധമില്ല. പതിവ് യാത്രക്കായി കാത്തുനിന്നാല്‍ ചിലപ്പോള്‍ കൃഷ്ണേട്ടനെ കാണാന്‍ പറ്റിയെന്നു വരില്ല. അതുകൊണ്ട് രണ്ടു ദിവസം ലീവെടുത്ത് പെട്ടന്ന് പുറപ്പെട്ടു.
                  ഒരു തികഞ്ഞ കമ്മൂണിസ്റ്റ്കാരനായ  കൃഷ്ണേട്ടന്‍ എന്നെ ഏറെ  സ്വാധിനിച്ച  നാട്ടുകാരിലൊരാളാണ്. ഏതാണ്ട് മുപ്പതു വര്‍ഷത്തോളമായി കൃഷ്ണേട്ടനുമായിട്ടുള്ള അടുപ്പം തുടങ്ങിയിട്ട് . കൃത്യമായി പറഞ്ഞാല്‍ പത്താംക്ലാസ് മുതല്‍ . വായനുടെ ലോകത്തേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയത് കൃഷ്ണേട്ടനാണ്.. ലോകചരിത്രത്തില്‍ അഗാധമായ അറിവുള്ള മനുഷ്യന്‍ .മുന്‍സിപ്പല്‍ ജീവനക്കാരനായിരുന്ന കൃഷ്ണേട്ടന്‍ വളരെക്കാലം അവിടുത്തെ ഇടതുപക്ഷയൂണിയന്‍റെ അമരക്കാരനായിരുന്നു.  
         അമ്മയ്ക്ക് പണ്ട് കൃഷ്ണേട്ടനെ തീരെ ഇഷ്ടമല്ലായിരുന്നു .എന്‍റെ  തലതിരിഞ്ഞ ചിന്തകള്‍ക്ക് കാരണം കൃഷ്ണേട്ടനാണെന്ന് അമ്മ പറയാറുണ്ട്‌ . മൂപ്പരുടെ നിരീശ്വരവാദമാണ് അമ്മക്ക് തീരെ പിടിക്കാത്തത്. ആരാധനാലയങ്ങളേയും , അന്ധവിശ്വാസങ്ങളേയും ശക്തിയുക്തം എതിര്‍ത്തുപോന്നിരുന്നു കൃഷ്ണേട്ടന്‍ .   .നാട്ടിലെ തൊട്ടടുത്തുള്ള കണ്ണന്‍കുളങ്ങര ശ്രീകൃഷ്ണക്ഷേത്രത്തില്‍ ഇതുവരെ കടന്നിട്ടില്ല .അവിടെ മാത്രമല്ല ഒരു അമ്പലത്തിലും പോകാറില്ല .
            കൃഷ്ണേട്ടന്‍  ശരിക്കും ഈ നാട്ടുകാരനല്ല. .അഞ്ചാംക്ലാസ്സില്‍ എന്നെ  പഠിപ്പിച്ച മാലതി ടീച്ചറെ കല്യാണം കഴിച്ചതിനു ശേഷമാണ്  ഇവിടെ സ്ഥിരതാമാസമായത്  . തറവാട്ടുവക ഓഹരിയായി കിട്ടിയ  വളരെ വിലമതിക്കുന്ന സ്വത്തെല്ലാം പെങ്ങമാര്‍ക്ക് വീതിച്ചുകൊടുത്ത് ടീച്ചറുടെ ഓഹരിയില്‍ കിട്ടിയ സ്ഥലത്ത് ചെറിയൊരു വീട് വെച്ചു. വീടുപണിക്കാലത്ത് ഏറെ സാമ്പത്തികമായി ബുദ്ധിമുട്ടിയെന്നു കൃഷ്ണേട്ടന്‍ പറയാറുണ്ട്‌ .എങ്കിലും രണ്ടു പെണ്മക്കള്‍ക്കും നല്ല വിദ്യാഭ്യാസം നല്‍കാന്‍ ശ്രദ്ധിച്ചിരുന്നു .ഒപ്പം പുസ്തകങ്ങള്‍ വാങ്ങിക്കൂട്ടാനും . 
            കൃഷ്ണട്ടന്റെ വീട്ടില്‍ നല്ലൊരു പൂന്തോട്ടമുണ്ട്.. വായനക്ക് പുറമെയുള്ള കൃഷ്ണേട്ടന്റെ ഒരു ദൌര്‍ബല്യമാണ് പൂന്തോട്ടം .ചെണ്ടുമല്ലി, നന്ത്യാര്‍വട്ടം, ചെമ്പരത്തി, പാരിജാതം തുടങ്ങി എല്ലാത്തരം പൂച്ചെടികളുമുണ്ടവിടെ. എല്ലാം പരിപാലിക്കുന്നത് കൃഷ്ണേട്ടന്‍ തന്നെ.പൂപറിക്കാന്‍ ആരെയും സമ്മതിക്കില്ല .  കണ്ണന്‍കുളങ്ങര അമ്പലത്തിലെ വാരsyaaരെ പലതവണ വഴക്കുപറഞ്ഞു ഓടിച്ചിട്ടുണ്ട് .
           എല്ലാം വെട്ടിത്തുറന്നുപറയുന്ന പ്രകൃതമായതുകൊണ്ട് മാലതി ടീച്ചറുടെ തറവാട്ടിലെ പല കാരണവന്മാര്‍ക്കും കൃഷ്ണേട്ടന്‍ ഒരു അനഭിമതനായിരുന്നു.എല്ലാ സ്വാതന്ത്ര്യങ്ങളും ഉണ്ടായിരുന്നെങ്കിലും ടീച്ചറും കൃഷ്ണേട്ടന്റെ വഴിയില്‍ത്തന്നെയാണ് സഞ്ചരിച്ചത്.
               പത്താംക്ലാസ്സില്‍ പഠിക്കുന്ന കാലത്ത്  നാട്ടിലുണ്ടായിരുന്ന   ലൈബ്രറിയില്‍ നടന്ന പ്രബന്ധമത്സരത്തില്‍ തനിക്കു ഒന്നാംസ്ഥാനം കിട്ടിയിരുന്നു . . .കൃഷ്ണേട്ടനായിരുന്നു  അതിന്റെ സംഘാടകന്‍  അവിടുന്നാണ് കൃഷ്ണേട്ടനുമായുള്ള സൌഹൃദം തുടങ്ങുന്നത്  വായിക്കാന്‍ പുസ്തകങ്ങള്‍ ഏറെ  തന്നിരുന്നു. അതുകൊണ്ട് ഒഴിവു കിട്ടുമ്പോഴെല്ലാം അദ്ദേഹത്തിന്റെ വീട്ടില്‍ പോകാറുണ്ടായിരുന്നു .കൃഷ്ണേട്ടന്‍ പറയുന്നത് ഏറെ കൌതുകത്തോടെ കേട്ടിരിക്കും. എന്നില്‍  ഒരു ഇടതുപക്ഷചിന്തകന്റെ വിത്ത് പാകിയത്‌ കൃഷ്ണേട്ടനാണ് .
                 ജോലികിട്ടി നാട്ടില്‍നിന്നു വിട്ടതിനുശേഷം കൃഷ്ണേട്ടന്റെ വീട്ടിലേക്കുള്ള പോക്ക് കുറഞ്ഞുതുടങ്ങി . പ്രാരാബ്ധങ്ങള്‍ ഏറിത്തുടങ്ങിയപ്പോള്‍ അത് നന്നേ കുറഞ്ഞു. റിട്ടയര്‍മെന്റിന്ശേഷം പ്രമേഹത്തില്‍ തുടങ്ങിയ അസുഖങ്ങളാണ് കൃഷ്ണേട്ടനെ ഈ നിലയിലെത്തിച്ചത്  .
                   ചിന്തകള്‍ക്ക് വിരാമമിട്ടുകൊണ്ട് മൊബൈല്‍ഫോണ്‍ ശബ്ദിച്ചു . അമ്മയാണ് എവിടെയെത്തിയെന്നറിയാന്‍ . തൃശ്ശൂരെത്താന്‍ ഇനി അധികമില്ല .കൃഷ്ണേട്ടനെക്കുറിച്ചുള്ള ചിന്തയില്‍ മുഴുകിയപ്പോള്‍  സമയം പോയതറിഞ്ഞില്ല ..
                   വീട്ടിലെത്തി പതിവുപോലെ അമ്മയോട് വിശേഷങ്ങള്‍ പങ്കിട്ട് ഉറങ്ങാന്‍ തുടങ്ങിയപ്പോള്‍ രാത്രിയേറെ വൈകിയിരുന്നു .

“ ആരാത്?  കണ്ടിട്ട് ശ്ശ്യെ  ആയിലോ സേതൂ, വല്ല്യേ ഉദ്യോഗസ്ഥനായെപ്പിന്നെ കാണാന്‍ കിട്ടിണില്ല , .ഒറ്റക്കേ വന്നിട്ടുള്ളു ? “
കൃഷ്ണേട്ടന്റെ വീട്ടിലെ  ഗേറ്റ് തുറക്കുമ്പോള്‍ത്തന്നെ ടീച്ചറുടെ ചോദ്യങ്ങള്‍ ഒന്നൊന്നായി വന്നു. ടീച്ചര്‍ മുറ്റത്തുണ്ടായിരുന്നു.
“ഒറ്റക്കേ സാധാരണ വരാറുള്ളു ടീച്ചര്‍ “  
മറുപടി നല്‍കുമ്പോള്‍ അനിതയുടെ ജോലിത്തിരക്കും കുട്ടികളുടെ പഠിപ്പ് മുടങ്ങുന്നതിന്റെ കാര്യവും വിസ്തരിക്കാന്‍ നിന്നില്ല.
      ടീച്ചര്‍ ഏറെ ക്ഷീണിച്ചിട്ടുണ്ട് .കാരണമായി ടീച്ചര്‍ പറഞ്ഞത് കൃഷ്ണേട്ടന് അസുഖം കൂടിയതില്‍പ്പിന്നെ ഊണും ഉറക്കവും ഒരു വഴിപാടായെന്നാണ്.  കൃഷ്ണേട്ടന്‍ കിടക്കുന്ന മുറിയിലേക്ക് പോകുമ്പോള്‍ മക്കള്‍ രണ്ടുപേരെയും കണ്ടു . അവിടെയായതുക്കൊണ്ട് അവരെ തിരിച്ചറിഞ്ഞു .അല്ലെങ്കില്‍ ഒരുപക്ഷേ ആരെങ്കിലും പരിചയപ്പെടുത്തേണ്ടി വരുമായിരുന്നു .
              കൃഷ്ണേട്ടന്‍  തിരിച്ചറിയാന്‍ പറ്റാത്തവിധം ക്ഷീണിച്ചിരിക്കുന്നു . പഴയ പ്രസരിപ്പെല്ലാം പോയി .കണ്ണുകള്‍ കുണ്ടിലേക്കിറങ്ങി .ഷേവ് ചെയ്യാത്തത് കൊണ്ടുള്ള  നരച്ച താടിരോമങ്ങള്‍  രോഗിയുടെ ചിത്രം കൂടുതല്‍ ദയനീയമാക്കി  . മൂത്രത്തിന് ടൂബിട്ടിട്ടുണ്ട്. ടീച്ചറെ  സഹായിക്കാന്‍ മക്കള്‍ക്ക്‌ പുറമേ ഒരു ഹോം നെഴ്സുമുണ്ട്.
രോഗവിവരങ്ങള്‍ വിശദമായി പറഞ്ഞതിനുശേഷം ടീച്ചര്‍ പഴയ കാര്യങ്ങള്‍ പലതും ഓര്‍ത്തെടുത്തു .ഇടയ്ക്കു ശബ്ദം ഇടറുന്നുണ്ടായിരുന്നു .
കുറച്ചു നേരത്തെ മൌനത്തിനുശേഷം ടീച്ചര്‍ പറഞ്ഞു.
“ സേതുവിനെ ഏതാനും ദിവസം  മുമ്പ് അന്വേഷിച്ചിരുന്നു  പിന്നെ ഇന്ന് വെളുപ്പിന് ഒരു അത്ഭുതണ്ടായി സേതൂ, ഞാന്‍ നേരത്തെ ഉണര്‍ന്നിരുന്നു  കൃഷ്ണേട്ടന്‍  സംസാരിക്കുന്നതുപോലെ തോന്നിയപ്പോള്‍ ഞാന്‍  ശ്രദ്ധിച്ചു.. കണ്ണംകുളങ്ങര അമ്പലത്തില്‍ നടതുറന്നു .എനിക്കൊന്നു പോണം  എന്നാണ് പറഞ്ഞത് . എന്താ പറയണേന്ന്‍ ചോദിച്ചപ്പോള്‍ ഒരു തവണ കൂടി പറഞ്ഞു .പിന്നെ മിണ്ടിയിട്ടില്ല. അബോധാവസ്ഥയില്‍ തന്നെയാണ് പറഞ്ഞത്”

ടീച്ചര്‍ ഈ പറഞ്ഞത് എന്നെയും അത്ഭുതപ്പെടുത്തി.

യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ടീച്ചറുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു .

  പിറ്റേന്ന് വെളുപ്പിന് കൃഷ്ണേട്ടന് ദുരിതത്തില്‍ നിന്നും മോചനം കിട്ടി. ശവസംസ്കാരത്തില്‍ പങ്കുകൊണ്ടു അന്നുതന്നെ ജോലിസ്ഥലത്തേക്ക് യാത്രതിരിച്ചു .
        മടക്കയാത്രയില്‍ ഞാന്‍ ഏറെ ചിന്താക്കുഴപ്പത്തിലായി. കൃഷ്ണേട്ടന്‍ എന്തിനായിരിക്കും തന്നെ അന്വേഷിച്ചത്? .എന്തോ എന്നോട് പറയാനുണ്ടായിരുന്നു. പിന്നെ അബോധാവസ്ഥയില്‍ അങ്ങിനെ പറഞ്ഞതിന്റെ പൊരുള്‍ എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. വളരെ സങ്കീര്‍ണമായ മനുഷ്യമനസ്സുകളെക്കുറിച്ച് വിശകലനം ചെയ്യാന്‍ വേണ്ടത്ര പരിജ്ഞാനം ഇല്ലാത്തതു കൊണ്ട്  മനസ്സ് ശാന്തമാക്കാന്‍ കണ്ണുകളടച്ചിരുന്നു യാത്ര തുടര്‍ന്നു.